കെവിന് ആന്ഡേഴ്സണെ തോല്പിച്ചു; യു.എസ് ഓപ്പണിൽ നദാലിന് കിരീടം
text_fieldsന്യൂയോർക്ക്: കൂട്ടിച്ചേർക്കലോ, വെട്ടിനിരത്തലോ വേണ്ടാത്ത തിരക്കഥ പോലെ യു.എസ് ഒാപൺ പുരുഷ സിംഗ്ൾസ് പോരാട്ടത്തിന് ശുഭാന്ത്യം. ഒന്നാം നമ്പറിെൻറ പകിട്ടുമായി ആർതർ ആഷെയിൽ കളി തുടങ്ങിയ റാഫേൽ നദാലിന് കരിയറിലെ 16ാം ഗ്രാൻഡ്സ്ലാം കിരീടവുമായി മടക്കം. കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്കാരനായ 28ാം സീഡുകാരൻ കെവിൻ ആൻഡേഴ്സൻ ഒരു എതിരാളി പോലുമല്ലാതായതോടെ അനായാസം കളി ജയിച്ച് നദാൽ സീസണിലെ രണ്ടാം ഗ്രാൻഡ്സ്ലാമും സ്വന്തമാക്കി. സ്കോർ: 6-3, 6-3, 6-4. യു.എസ് ഒാപണിൽ നദാലിെൻറ മൂന്നാം കിരീടം കൂടിയാണിത്. നേരത്തെ 2010, 2013 വർഷങ്ങളിൽ ചാമ്പ്യനായിരുന്നു.
ഫ്രഞ്ച് ഒാപൺ ചാമ്പ്യനായി സീസണിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടമണിഞ്ഞ നദാലിന് ന്യൂയോർക്കിൽ കാര്യങ്ങൾ ഏറെ എളുപ്പമായിരുന്നു. വെല്ലുവിളി ഉയർത്താൻ കെൽപുള്ള നൊവാക് ദ്യോകോവിച്, ആൻഡി മറെ, സ്റ്റാൻ വാവ്റിങ്ക എന്നിവർ പരിക്ക് കാരണം പിന്മാറി. സെമിയിൽ പ്രതീക്ഷിച്ച എതിരാളിയാവുമെന്നുറപ്പിച്ച റോജർ ഫെഡറർ ക്വാർട്ടറിൽ പുറത്തായപ്പോൾ നദാലിെൻറ 16ാം ഗ്രാൻഡ്സ്ലാമിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമായി. സെമിയിൽ അർജൻറീനക്കാരൻ യുവാൻ മാർട്ടിൻ ഡെൽ പോട്രോയെ നാല് സെറ്റ് മത്സരത്തിലാണ് തോൽപിച്ചതെങ്കിൽ ഫൈനൽ ഏറെ ലളിതമായിരുന്നു.
2008 ആസ്ട്രേലിയൻ ഒാപണിൽ അരങ്ങേറ്റം കുറിച്ച ആൻഡേഴ്സൻ 34ാം ഗ്രാൻഡ്സ്ലാമിലാണ് കന്നി ഫൈനൽ പോരാട്ടത്തിന് ഭാഗ്യം ലഭിക്കുന്നത്. ആത്മവിശ്വാസത്തോടെ ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ താരം ആദ്യ സെറ്റിൽ നന്നായി തുടങ്ങിയെങ്കിലും നദാൽ നിലയുറപ്പിച്ചതോടെ കളിയുടെ താളം മാറി. 3-2 എന്ന നിലയിൽ ലീഡ് പിടിച്ച ആൻഡേഴ്സനെതിരെ തുടർച്ചയായി നാല് പോയൻറ് നേടിയ നദാൽ 58 മിനിറ്റ് പോരാട്ടത്തിൽ ഒന്നാം സെറ്റ് പിടിച്ചു. തുടക്കത്തിൽ നന്നായി കളിച്ച ആൻഡേഴ്സൻ പോരാട്ടം പകുതി കടക്കുേമ്പാഴേക്കും പിഴവുകൾ ആവർത്തിച്ചു. ആദ്യ സെറ്റിൽ മാത്രം വഴങ്ങിയത് 23 അപ്രേരിത പിഴവുകൾ (അൺഫോഴ്സ്ഡ് എറർ). നദാലാവെട്ട അഞ്ചും.
രണ്ടാം സെറ്റിൽ ആൻഡേഴ്സൻ കൂടുതൽ ജാഗ്രത കാണിച്ചെങ്കിലും കോർട്ട്് നിറഞ്ഞ് കളിച്ച സ്പാനിഷ് താരം ഫോർഹാൻഡ് ഷോട്ടുകളിലൂടെ എതിരാളിയെ നിലംപരിശാക്കി. വെറും 39 മിനിറ്റിൽ ആൻഡേഴ്സെൻറ കഥകഴിച്ച് (6-3) കിരീടത്തിലേക്കുള്ള ദൂരം കുറച്ചു. ഇക്കുറി അപ്രേരിത പിഴവുകളുടെ എണ്ണം ആൻഡേഴ്സൻ നാലായി കുറച്ചിരുന്നു. മൂന്നാം സെറ്റിൽ ബ്രേക്ക് പോയേൻറാടെ തുടങ്ങിയ നദാൽ 2-0ത്തിന് ലീഡ് പിടിച്ച് എതിരാളിയെ കൂടുതൽ സമ്മർദത്തിലാക്കി. ഫൈനലിൽ ആൻഡേഴ്സൻ വഴങ്ങിയ നാലാമത്തെ ബ്രേക്ക് പോയൻറായിരുന്നു ഇത്. ശേഷം ചടങ്ങ് തീർക്കേണ്ട ജോലിയേ നദാലിനുണ്ടായുള്ളൂ. വിരലിന് പരിക്കേറ്റ് ചികിത്സ തേടിയ ആൻഡേഴ്സന് പിന്നീടൊരിക്കലും വെല്ലുവിളി തീർക്കാനായില്ല. ഒടുവിൽ ഉജ്ജ്വലമായ ബാക്ഹാൻഡ് വോളി പറത്തി നദാൽ കരിയറിലെ 16ാം ഗ്രാൻഡ്സ്ലാം സ്വന്തംപേരിൽ എഴുതിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.