ഷറപ്പോവ പുറത്ത്; ഫെഡറർ, ദ്യോകോവിച്ച് മുന്നോട്ട്
text_fieldsമെൽബൺ: ആസ്ട്രേലിയൻ ഒാപൺ ടെന്നിസിൽനിന്ന് മുൻ ചാമ്പ്യൻ മരിയ ഷറപ്പോവ പുറത്ത്. ജർമൻതാരം ആഞ്ജലിക് കെർബറിനോടാണ് പൊരുതാൻപോലും മടിച്ച ഷറപ്പോവ വീണത്. ഏകപക്ഷീയമായ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഷറപ്പോവയുടെ പരാജയം. സ്കോർ: 6-1, 6-3. കഴിഞ്ഞ മത്സരത്തിനിടെ തളർന്നുവീണ ഷറപ്പോവയുടെ കായികക്ഷമതയില്ലായ്മ മുതലെടുത്താണ് കെർബർ അനായാസ ജയം സ്വന്തമാക്കിയത്.
അതേസമയം, പുരുഷ വിഭാഗത്തിൽ കിരീട പ്രതീക്ഷയുമായിറങ്ങിയ റോജർ ഫെഡററും നൊവാക് ദ്യോകോവിച്ചും നാലാം റൗണ്ടിലേക്ക് കുതിച്ചു. പുരുഷ ഡബ്ൾസിൽ അട്ടിമറി ജയവുമായി ഇന്ത്യയുടെ ലിയാണ്ടർ പേസ്-പുരവ് രാജ സഖ്യം പ്രിക്വാർട്ടറിൽ ഇടം നേടി. 16ാം തവണയാണ് ഫെഡറർ ആസ്ട്രേലിയൻ ഒാപണിെൻറ ആദ്യ 16ൽ എത്തുന്നത്. 20ാം ഗ്രാൻഡ്സ്ലാം സ്വപ്നംകണ്ട് കളിക്കുന്ന ഫെഡറർ ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ്ക്വെറ്റിനെയാണ് മടക്കി അയച്ചത്. സ്കോർ: 2-6, 5-7, 4-6. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ഫെഡറർ അൽപം വിയർത്താണ് അവസാന രണ്ട് സെറ്റിലും ജയിച്ചത്. റേമാസ് വിനോലാസിനെയാണ് ദ്യോകോവിച്ച് തോൽപിച്ചത്. സ്കോർ: 6-2, 6-3, 6-3.
പുരുഷ ഡബ്ൾസിൽ സ്കോട്ടിഷ്-ബ്രസീലിയൻ സഖ്യമായ ജാമി മറെ-സോറസ് ജോടികളെ വാശിയേറിയ പോരാട്ടത്തിൽ അട്ടിമറിച്ചാണ് ഇന്ത്യയുടെ ലിയാണ്ടർ പേസ്-പുരവ് രാജ സഖ്യം വെന്നിക്കൊടി പാറിച്ചത്. സ്കോർ: 6-7, 7-5, 6-7. ടൈബ്രേക്കറിലേക്ക് നീണ്ട രണ്ട് സെറ്റുകളിൽ അവസാന നിമിഷം വരെ വീറുറ്റ പോരാട്ടം കാഴ്ചവെച്ചത് പേസ്-രാജ സഖ്യത്തിന് ഗുണം ചെയ്തു. അഞ്ചാം സീഡ് സഖ്യത്തെയാണ് സീഡ് െചയ്യപ്പെടാത്ത ഇന്ത്യൻ േജാടികൾ അട്ടിമറിച്ചത്. പ്രീ ക്വാർട്ടറിൽ കൊളംബിയൻ ടീമായ 11ാം സീഡ് ജുവാൻ സെബാസ്റ്റ്യൻ സബാലും റോബർട്ട് ഫറായുമാണ് എതിരാളികൾ. വനിത സിംഗ്ൾസിൽ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പും ആറാം റാങ്കുകാരി കരോലിന പ്ലിസ്കോവയും പ്രീ ക്വാർട്ടറിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.