ക്യാപ്റ്റൻ ഇനി ഓർമകളുടെ കുമ്മായവരക്കുള്ളിൽ...
text_fieldsകൊച്ചി: കേരളത്തിെൻറ മണ്ണിലേക്ക് ആദ്യമായി സന്തോഷ് േട്രാഫി കിരീടം എത്തിച്ച ക്യാപ്റ്റൻ ടി.കെ.എസ്. മണി ഇനി ഓർമകളിൽ. ആയിരക്കണക്കിന് കളിയാരാധകരുടെ കണ്ണീർക്കണങ്ങൾ സാക്ഷിയാക്കി മണിയുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ സംസ്കരിച്ചു. ഉദര രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന മണി വ്യാഴാഴ്ച രാത്രി 9.30നാണ് മരിച്ചത്.
നിരവധിപേരാണ് മണിയുടെ ഭൗതിക ശരീരം കാണാൻ ഒഴുകിയത്. രാവിലെ പത്തരയോടെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപം മകൻ അരുണിെൻറ ഫ്ലാറ്റിൽ ഭൗതിക ശരീരം എത്തിച്ചു. രണ്ടു മണിക്കൂറോളം മൃതദേഹം പൊതുദർശനത്തിനുവെച്ചു. കൊച്ചിയിലെത്തിയ കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, സെക്രട്ടറി സഞ്ജയ് കുമാർ, എസ്. ശർമ എം.എൽ.എ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഉച്ചയോടെ ഇടപ്പള്ളി പോണേക്കര ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. മൂത്ത മകൻ ആനന്ദ് ചിതക്ക് തീകൊളുത്തി. മണിയുടെ നിര്യാണത്തിൽ കേരള ഫുട്ബാൾ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ മണിയുടെ വിസ്മയഗോളുകൾ ഫുട്ബാൾ ചരിത്രത്തിലെ നാഴിക കല്ലുകളാണെന്ന് കെ.എഫ്.എ പ്രസിഡൻറ് കെ.എം.ഐ. മേത്തർ പറഞ്ഞു.
യാത്രയാക്കാൻ അവരെത്തി
കളിക്കളത്തിലെ ഊർജമായിരുന്നു ക്യാപ്റ്റൻ മണി. ക്യാപ്റ്റനെന്ന വാക്കിനെ അന്വർഥമാക്കുന്ന പെരുമാറ്റം. ഒടുവിൽ നിശ്ചലമായ മണിയുടെ ശരീരത്തിന് മുന്നിൽ മരിക്കാത്ത ഓർമകളുമായി അവർ എത്തി. ഫുട്ബാൾ മൈതാനത്ത് നേട്ടങ്ങളിലും ദുഃഖങ്ങളിലും തോളോടുതോൾചേർന്നുനിന്ന മണിയുടെ സഹതാരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. വെള്ളിയാഴ്ച ഇടപ്പള്ളിയിൽ പൊതുദർശനത്തിനുെവച്ച മണിയുടെ മൃതദേഹത്തിനു ചുറ്റും അവർ ഒരിക്കൽകൂടിനിന്നു, തങ്ങളുടെ പ്രിയ നായകന് യാത്രാമൊഴിയുമായി. വൈസ്ക്യാപ്റ്റൻ ടി.എ. ജാഫർ, ബ്ലസി ജോർജ്, എം.ഒ. ജോസ്, പി.പി. പ്രസന്നൻ, എം. മിത്രൻ, വിക്ടർ മഞ്ഞില, സി.സി. ജേക്കബ്, കെ.പി. വില്യംസ്, പി. പൗലോസ് എന്നിവരോടൊപ്പം മണി എപ്പോഴും വാചാലനായിരുന്ന പരിശീലകൻ സൈമൺ സുന്ദർരാജും എത്തിയിരുന്നു. 1973 ഡിസംബർ 23ന് എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് വിസ്മയംതീർത്ത മണിയുടെ ആ കാലുകളിൽ സഹകളിക്കാർ ഒരിക്കൽകൂടി തൊട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.