ലക്ഷ്യബോധം നഷ്ടപ്പെട്ട് ബ്ലാസ്റ്റേഴ്സ്
text_fieldsപുതുവർഷത്തിൽ തിരിച്ചുവരവ് പ്രതീക്ഷിച്ചവർക്കുമുന്നിൽ കേരള ബ്ലാസ്റ്റേഴ്സ് വെച്ചുനീട്ടിയത് ദയനീയ പരാജയം. കലിപ്പടക്കണം കപ്പടിക്കണമെന്ന വീരവാദവുമായെത്തി നിർണായക മത്സരങ്ങളിൽ ശീട്ടുകൊട്ടാരം പോലെ തകർന്നടിയുകയാണ് കേരളത്തിലെ കൊമ്പന്മാർ. വർഷാന്ത രാവിൽ ഹോംഗ്രൗണ്ടിൽ ആദ്യ തോൽവി ഏറ്റുവാങ്ങിയപ്പോൾ എതിരാളികൾ ബംഗളൂരു എഫ്.സിയായിരുന്നു.
ദക്ഷിണേന്ത്യൻ ഡെർബിയെന്ന് വിശേഷിപ്പിച്ച മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ആവേശം പകരാൻ വിദേശമലയാളി സംഘങ്ങൾ പോലും എത്തിയിരുന്നു. എന്നാൽ ടീം പ്രഖ്യാപനം മുതൽ തൊട്ടതെല്ലാം പിഴച്ചപ്പോൾ 3-1െൻറ വൻ പരാജയം ചോദിച്ചുവാങ്ങി. ബ്ലാസ്റ്റേഴ്സിെൻറ ഗോൾപുലരി പ്രതീക്ഷിച്ചെത്തിയവർ കാലിക്കുപ്പികൾ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞാണ് സ്ഥലംവിട്ടത്. പ്രമുഖ താരങ്ങളുടെ പരിക്കാണ് തിരിച്ചടിയായതെന്നായിരുന്നു കോച്ച് റെനെ മ്യുലെൻസ്റ്റീൻ ഉൾപ്പെടെയുള്ളവരുടെ വിശദീകരണം. കളിയിൽ താളം കണ്ടെത്തിയ മലയാളിതാരം സി.കെ. വിനീതിനെ മാറ്റിനിർത്തിയതിനും കോച്ചിന് കാരണമുണ്ടായിരുന്നു. പ്രീമാച്ച് പ്രസ് കോൺഫറൻസിൽപോലും പറയാതിരുന്ന പരിക്ക് വിനീതിന് എങ്ങനെയുണ്ടായെന്ന കാര്യത്തിൽ വ്യക്തതയില്ല.
വിനീത് മികച്ച ഫോമിലാണെന്ന കാര്യം ചൂണ്ടിക്കാട്ടി കോച്ചിെൻറ തീരുമാനത്തെ വിമർശിച്ചുള്ള ഐ.എം. വിജയെൻറ പ്രതികരണം കൂടി എത്തിയതോടെ സമൂഹമാധ്യമങ്ങളിൽ മ്യുലെൻസ്റ്റീനും ചീത്തകേട്ടു. ബംഗളൂരു വിനിതീെൻറ മുൻ ക്ലബ് ആയിരുന്നതിനാൽ താരത്തെ മാറ്റിനിർത്തുകയായിരുന്നുവെന്നാണ് പിന്നാമ്പുറ റിപ്പോർട്ടുകൾ. കളിയുടെ താളം മനസ്സിലാക്കിയശേഷം കളി മെനയുന്ന രീതിയായിരുന്നു ബംഗളൂരു പരീക്ഷിച്ചത്. ബ്ലാസ്റ്റേഴ്സിനോടും ഗാലറിയോടും മത്സരിക്കാനുള്ള തയാറെടുപ്പ് അവരുടെ ഭാഗത്തുണ്ടായിരുന്നു. ഹോംഗ്രൗണ്ടിൽ ഒരു ഗോൾ നേടിയാൽ ബ്ലാസ്റ്റേഴ്സ് കരുത്തരാകുമെന്നും ഗോൾ വഴങ്ങിയാൽ സമ്മർദത്തിലാകുമെന്നും മനസ്സിലാക്കിയായിരുന്നു ബംഗളൂരുവിെൻറ നീക്കങ്ങൾ. ഒടുവിൽ ക്യാപ്റ്റൻ ജിങ്കാെൻറ പിഴ അവർ മുതലെടുക്കുകയും ചെയ്തു.
ചെന്നൈക്കെതിരെ അവസാന നിമിഷം സമനില ഗോൾ നേടിയതിെൻറ അമിത ആത്മവിശ്വാസമാകണം 90ാം മിനിറ്റിൽ ജിങ്കാനെ ബംഗളൂരു ഗോൾപോസ്റ്റിലെത്തിച്ചത്. എന്നാൽ പേരുകേട്ട പ്രതിരോധം മുങ്ങിത്താഴുന്നത് കാണാൻ ആരുമുണ്ടായില്ല. നാലിന് കരുത്തരായ പുണെ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സ് നന്നായി ഒരുങ്ങേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.