കേരള ബ്ലാസ്റ്റേഴ്സ് –0 എ.ടി.കെ– 0
text_fieldsകൊച്ചി: കളിയാവേശത്തിെൻറ അലയൊലികളുയരാതെ പോയ ഇന്ത്യന്‍ സൂപ്പർ ലീഗ് ഫുട്ബാളിെൻറ നാലാം പതിപ്പിലെ ആദ്യ പോരാട്ടത്തില്‍ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സും നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ കൊൽക്കത്തയും ഗോളടിക്കാതെ പിരിഞ്ഞു. ഉദ്ഘാടന വേദിയില്‍ സല്മാൻ ഖാനും മമ്മൂട്ടിയും സചിന് ടെണ്ടുല്‍കറും കത്രീന കൈഫും തകര്‍ത്താടിയ പുല്‍മൈതാനത്ത് താരപരിവേഷമണിയാന് വെള്ളിയാഴ്ച ആരുമുണ്ടായില്ല. ഹ്യൂമേട്ടന് ടച്ചും ബെര്‍ബറ്റോവ് മാജിക്കും പ്രതീക്ഷിച്ച് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ നിരാശയുടെ പടുകുഴിയിലാഴ്ത്തിയ തണുത്തുറഞ്ഞ പോരാട്ടത്തിനിടയില്‍ ഗാലറികളില്‍ നിന്നുയര്‍ന്ന കൂക്കിവിളി മത്സര നിലവാരത്തിെൻറ നേര് ചിത്രമായി.
തോല്‍ക്കാതിരിക്കാൻ ഇംഗ്ലീഷ് പരീക്ഷണം
പ്രതിരോധത്തിന് ഉൗന്നല്‍ നല്കി 4-2-3-1 ശൈലി സ്വീകരിച്ച ഇംഗ്ലീഷ് പരീക്ഷണം ജയിക്കുക എന്നതിലുമപ്പുറം തോല്‍ക്കാതിരിക്കാനായിരുന്നു. ആളും അര്‍ഥവും മാറി സ്വന്തം തട്ടകത്തില്‍ എ.ടി.കെക്കെതിരെ തലവര മാറ്റിയെഴുതാനെത്തിയ ആതിഥേയര്‍ക്ക് പോയൻറ് പങ്കിടാനായതിെൻറ ആശ്വാസം മാത്രമാണ് ബാക്കിയായത്. ആക്രമണത്തിന് മുന്നിൽനിന്ന ഇയാൻ ഹ്യൂമിന് പിന്നിലായി കറേജ് പെകൂസൻ-ബെർബറ്റോവ്-സി.കെ. വിനീത് ത്രയം അറ്റാക്കിങ് മിഡ്ഫീൽഡർമാരായും അതിന് പിറകിൽ അരാറ്റ ഇസൂമിയും മിലൻ സിങ്ങും ഇറങ്ങി. ഗോള്‍ വലക്ക് മുന്നില്‍ പോള്‍ റചുബ്കയും പ്രതിരോധ മധ്യത്തിൽ നായകൻ സന്ദേശ് ജിങ്കാനും വെസ് ബ്രൗണിെൻറ അസാന്നിധ്യത്തിൽ ലാകിച്ച് പെസിച്ചുമാണ് അണിനിരന്നത്. വിങ് ബാക്കുകളായി റിനോ ആേൻറായും ലാല്റുതാരയും കളിച്ചു.
വിരസ പോരാട്ടം
പതിഞ്ഞ താളത്തില്‍ തുടങ്ങിയ പോരാട്ടം തീര്‍ത്തും വിരസമായിരുന്നു. വേണ്ടത്ര ഒത്തിണക്കം കാട്ടാതെ പോയ ആദ്യ പകുതിയില്‍ പന്ത് മൈതാന മധ്യത്ത് വട്ടംകറങ്ങി. ആതിഥേയരുടെ പ്രതീക്ഷകള്‍ ചുമലിലേറ്റിയ ഹ്യൂമിനും ബെര്‍ബറ്റോവിനും കൂടുതല്‍ അവസരങ്ങള്‍ നല്കാതിരിക്കാന് തോമസ് തോര്‍പും നായകന് ജോര്‍ദി മൊണ്ടേലും കീഗന്‍ പെരേരയും പ്രബീര്‍ദാസും ചേര്‍ന്ന കൊൽക്കത്ത പ്രതിരോധം ശ്രദ്ധകാട്ടിയതേടെ ബ്ലാസ്റ്റേഴ്സ് നീക്കങ്ങള്‍ക്ക് ചടുലത കുറഞ്ഞു. മറുവശത്ത് എ.ടി.കെയുടെ പോര്‍ചുഗീസുകാരനായ ബ്രാങ്കോക്കും ഫിന്‍ലൻഡുകാരനായ കുക്കിക്കും മുന്നേറ്റത്തില്‍ കാര്യമായൊന്നും ചെയ്യാനുമായില്ല. 12ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് തട്ടകത്തില്‍ വിള്ളല്‍ വീഴ്ത്തിയ റൂപര്‍ട്ട് നോങ്റം നല്കിയ പന്ത് തൊട്ടരികെ നിന്ന് ഹിതേഷ് ശര്‍മ ഗോളിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗോളി റചുബ്ക ബ്ലാസ്റ്റേഴ്സിെൻറ രക്ഷക്കെത്തി. ബ്ലാസ്റ്റേഴ്സ് നിരയില്‍ അല്പമെങ്കിലും പന്തടക്കവും ആക്രമണോത്സുകതയും കാട്ടിയത് പെകൂസൻ മാത്രമായിരുന്നു. ബാറിന് കീഴില്‍ ഗോളി റചുബ്കയും മികച്ചു നിന്നു.
ഇടവേളക്കു ശേഷവും ചൂടുപിടിക്കാെത
രണ്ടാം പകുതിയില്‍ കളി, ഗോള്‍ നേടണമെന്ന നിലയിലേക്ക് മാറിയെങ്കിലും കളിയാവേശത്തിന് കാര്യമായ മാറ്റമുണ്ടായില്ല. ഒരിക്കല്‍ പെർകൂസെൻറ ഒന്നാന്തരമൊരു നീക്കത്തിനൊടുവില്‍ തുറന്നുകിട്ടിയ അവസരം വിനീത് ഗോളിലേക്ക് അത്രതന്നെ മനോഹരമായി തിരിച്ചുവിട്ടെങ്കിലും എ.ടി.കെ ഗോളി ദേബ്ജിത് മജുംദാറിനെ കീഴ്പ്പെടുത്താനായില്ല. പ്രത്യാക്രമണത്തില്‍ കിട്ടിയ കോര്‍ണറില്‍നിന്നു വന്ന പന്ത് നായകന് മൊണ്ടേല് ഹെഡറിലൂടെ ഗോളിന് ശ്രമിച്ചത് ഗോളി റച്ബുകയുടെ മികവില്‍ വിഫലമായി. പിന്നാലെ ഹ്യൂമിനെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്സ് ഡച്ചുകാരനായ മാര്‍കോസ് സിഫ്നിയോസിനെയും കുക്കിയെ പിന്‍വലിച്ച കൊൽക്കത്ത റോബിന്സിങ്ങിനെയും കൊണ്ടു വന്നെങ്കിലും കളിയുടെ ഗതിക്ക് മാറ്റമൊന്നുമുണ്ടായില്ല. 69ാം മിനിറ്റില്‍ ആതിഥേയര്‍ ഗോളില്‍നിന്ന് രക്ഷപ്പെട്ടു. അത്ര അപകടകരമല്ലാത്ത നീക്കത്തിനിടയില്‍ ബ്രാങ്കോ പായിച്ച ഷോട്ട് രണ്ടാം പോസ്റ്റില്‍ തട്ടി മടങ്ങി. ആതിഥേയര്‍ വിനീതിനും പെകൂസനും പകരം സുരേഷിനെയും ജാക്കിചാന് സിങ്ങിനെയും കൊണ്ടുവന്നു നടത്തിയ പരീക്ഷണവും എങ്ങുമെത്തിയില്ല. രണ്ടു ടീമും ജയമര്ഹിക്കാത്ത മത്സരത്തില്‍ സമനില കാവ്യനീതിയായെന്ന് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.