ആരാധക ഹൃദയങ്ങൾക്കൊപ്പം കൊടിയേറ്റ്
text_fieldsകൊച്ചി: ആനയും അമ്പാരിയുമില്ലെങ്കിലും കാൽപന്ത് ഉത്സവത്തിന് ആരാധക ഹൃദയങ്ങൾക്കൊപ്പം കൊടിയേറ്റ് ^കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആരംഭിച്ച ഇന്ത്യൻ സൂപ്പർ ലീഗിെൻറ നാലാം സീസണിന് ഒറ്റവാചകത്തിൽ നൽകാൻ പറ്റിയ വിശേഷണം. ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ബ്ലാസ്റ്റേഴ്സിെൻറ ഹോംഗ്രൗണ്ടിലെ ഉദ്ഘാടന ചടങ്ങുകൾ കേരളം ആഘോഷിക്കുകയായിരുന്നു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി സ്റ്റേഡിയത്തിലെ വിളക്കുകൾ അണച്ചപ്പോൾ മൊബൈൽ ഫ്ലാഷ് ലൈറ്റുകൾകൊണ്ട് ആരാധകർ ദീപക്കാഴ്ചയൊരുക്കി. ലോകത്തിലെ ഏറ്റവും ശബ്ദായമാനമായ സ്റ്റേഡിയം എന്ന പേര് അന്വർഥമാക്കിക്കൊണ്ട് ബ്ലാസ്റ്റേഴ്സിെൻറ വമ്പന്മാർക്കായി ആർപ്പുവിളികളുയർന്നു. അറബിക്കടലിലെ കുഞ്ഞോളങ്ങൾപോലെ സ്റ്റേഡിയത്തിലാകെ അലകൾ തീർത്ത ആരവം പിന്നെ വൻ തിരമാലകൾപോലെ ആഞ്ഞടിച്ചുകൊണ്ടിരുന്നു.
ധൂം മചാലേ...
കൊച്ചിയെ ഇളക്കിമറിച്ചാണ് സൽമാൻ ഖാനും കത്രീന കൈഫും ഉദ്ഘാടന ചടങ്ങുകൾ നയിച്ചത്. കൃത്യം ആറരയോടെ ആരംഭിച്ച ചടങ്ങിൽ ധൂം മചാലേയുമായി ആദ്യം വേദിയിലെത്തിയത് കത്രീന കൈഫ്. സ്റ്റേഡിയം ആർത്തലക്കുമ്പോൾ സൈക്കിളിൽ മൈതാനം ചുറ്റി സൽമാൻ ഖാനെത്തി. യഹാം ബി ഹോഗ.. വഹാം ബി ഹോഗ... ഗാനത്തിൽ തുടങ്ങിയ മെഡ്്ലെക്കൊപ്പം സൽമാനും കത്രീനയും ചേർന്നപ്പോൾ സ്റ്റേഡിയം ഇളകിയാടി. തുടർന്ന് കളരിപ്പയറ്റിെൻറ അകമ്പടിയോടെ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും ഉടമ സചിൻ ടെണ്ടുൽകറും വേദിയിലേക്ക്. അകമ്പടിയിൽ കലിപ്പടക്കണം കപ്പടിക്കണം ഗാനം. പിന്നാലെ ചാമ്പ്യന്മാരായ എ.ടി.കെയെ നയിക്കുന്ന ജോർഡി ഫിഗുറെസ് മോണ്ടെൽ ട്രോഫിയുമായെത്തി. തുടർന്ന് നിത അംബാനിയെത്തി. പിന്നാലെ കളിക്കാനുള്ള പന്തുമായി മലയാളത്തിെൻറ പ്രിയതാരം മമ്മൂട്ടിയും വേദിയിലെത്തി. തികച്ചും അപ്രതീക്ഷിതമായിരുന്നു മമ്മൂട്ടിയുടെ സാന്നിധ്യം. ഒരു മണിക്കൂർ ഇടവേളക്കുശേഷം 7.55ഓടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇരുടീമുകൾക്കും ഹസ്തദാനം ചെയ്തതോടെ മത്സരത്തിന് തുടക്കമായി.
മഞ്ഞപ്പടയുടെ പന്ത്രണ്ടാമൻ
വെള്ളിയാഴ്ച രാവിലെ മുതൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു. കലൂർ സ്റ്റേഡിയവും പരിസരവും മഞ്ഞനിറം പൂണ്ടു. കേരളത്തിെൻറ ആവേശം മുഴുവന്‍ ഉള്‍ക്കൊണ്ട് മഞ്ഞക്കടലായി സ്റ്റേഡിയം ഇരമ്പിയാര്‍ത്തു. അഗ്‌നി പടര്‍ത്തുന്ന വേഗച്ചുവടുകളും കൗശലങ്ങളുമായി ബ്ലാസ്റ്റേഴ്സിെൻറ വമ്പന്മാര്‍ പടക്കിറങ്ങിയപ്പോൾ ഗാലറി ശബ്ദിച്ചുതുടങ്ങി. 40,000ത്തോളം കാണികളാണ് ഇന്നലെ സ്റ്റേഡിയത്തിലെത്തിയത്.
മഞ്ഞപ്പട, സൗത്ത് സോക്കേഴ്സ് എന്നീ ആരാധകക്കൂട്ടങ്ങളും നിരവധി ഫുട്ബാൾ ക്ലബുകളും ചെറുതും വലുതുമായ കളിപ്രേമികളും ചേർന്നാണ് സ്റ്റേഡിയത്തിനകത്തും പുറത്തുമായി ആഘോഷത്തിന് നേതൃത്വം നൽകിയത്. ഒറ്റക്കെത്തിയവരും പങ്കുചേർന്നതോടെ സ്റ്റേഡിയവും പരിസരവും ഉത്സവാന്തരീക്ഷത്തിലായി. ചെണ്ടമേളവും നാസിക് ഡോലും വുവുസേലയുമൊക്കെയായി കാണികൾ ഗാലറിയിൽ അനുനിമിഷം ശബ്ദതാള വിസ്മയങ്ങൾ തീർത്തു. ആദ്യ നിമിഷം മുതൽ ബ്ലാസ്റ്റേഴ്സിനായി അവർ ആർത്തുവിളിച്ചു. ബ്ലാസ്റ്റേഴ്സിെൻറ പന്ത്രണ്ടാമെൻറ വീട് എന്നായിരുന്നു ഗാലറിയിൽ ഉയർന്ന പോസ്റ്റർ. കഴിഞ്ഞ സീസണിലെ കലിപ്പടക്കി കപ്പടിക്കണമെന്ന ആഹ്വാനവും ഗാലറിയിൽ നിന്നുയർന്നു. ബ്ലാസ്റ്റേഴ്സിെൻറ മുന്നേറ്റങ്ങൾക്ക് സ്റ്റേഡിയം നിറഞ്ഞ കൈയടി. പാഴായിപ്പോയ ഗോൾശ്രമങ്ങളിൽ നെടുവീർപ്പുകൾ. കൊൽക്കത്തയുടെ പാളിച്ചകളിൽ കൂവിവിളി. ഗോൾനേട്ടത്തിൽ സ്റ്റേഡിയം ഇളകിയ ആഘോഷം. കൊൽക്കത്തക്കായുള്ള ചെറിയ കൈയടികൾ ഇതിനിടയിൽ മുങ്ങിപ്പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.