ബെർബറ്റോവിനെ ഒഴിവാക്കി പുതുതാരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: പരിശീലകൻ റെനെ മ്യൂലെൻസ്റ്റീനു പിന്നാലെ ദിമിതർ ബെർബറ്റോവും കേരള ബ്ലാസ്റ്റേഴ്സിൽനിന്ന് പുറത്തേക്കെന്ന് റിപ്പോർട്ടുകൾ. മോശം പ്രകടനവും പരിക്കും മൂലം ബെർബറ്റോവിെന വേണ്ടവിധം പ്രയോജനപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ താരത്തെ റിലീസ് ചെയ്തു മധ്യനിരയിൽ കളി മെനയാൻ കെൽപുള്ള യുവതാരത്തെ ടീമിലെത്തിക്കാനാണ് മാനേജ്മെൻറിെൻറ ആലോചന. ജനുവരി ട്രാൻസ്ഫർ വിൻഡോ 31ന് അവസാനിക്കാനിരിക്കെയാണ് തിരക്കിട്ട നീക്കം.
ജനുവരിയിൽ ടീമിലെത്തിയ കെസിറോൺ കിസിറ്റോയുടെ പരിക്കാണ് മാനേജ്മെൻറിന് സമർദം സൃഷ്ടിക്കുന്നത്. ഓരോ മത്സരത്തിലും വാടിത്തളർന്ന ബ്ലാസ്റ്റേഴ്സ് മധ്യനിരക്ക് ജീവശ്വാസം ലഭിച്ചത് കിസിറ്റോയുടെ വരവോടെയായിരുന്നു. സ്ട്രൈക്കറായ ബെർബറ്റോവിനെ മുൻ പരിശീലകൻ റെനെ മ്യൂലെൻസ്റ്റീൻ ഹോൾഡിങ് മിഡ്ഫീൽഡറായാണ് കളത്തിലിറക്കിയത്.
ബെർബ പരിക്കേറ്റ് മടങ്ങിയതിനു പിന്നാലെയെത്തിയ കിസിറ്റോ ഇതേ പൊസിഷനിൽ പറന്നുകളിച്ചതോടെ കളിവേഗം കൈവന്നു. എന്നാൽ, കിസിറ്റോയുടെ പരിക്കോടെ ബ്ലാസ്റ്റേഴ്സ് മധ്യനിര വീണ്ടും ആടിയുലയുന്നത് കാണാനായി. പരിക്കു ഭേദമായി കിസിറ്റോ മടങ്ങിയെത്താൻ സമയമെടുത്തേക്കുമെന്നാണ് സൂചന.
കരിയറിൽ ആദ്യമായാണ് ബെർബ മിഡ്ഫീൽഡിൽ കളിച്ചത്. സ്ഥാനമാറ്റം ആസ്വദിക്കുന്നതായി ബെർബ അഭിപ്രായപ്പെട്ടിരുന്നു. ഗോളടിക്കുകയല്ല, ഗോളടിക്കാൻ വഴിയൊരുക്കുകയാണ് കർത്തവ്യമെന്നും വ്യക്തമാക്കി. എന്നാൽ, കാര്യമായ സംഭാവന നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 12 മത്സരങ്ങളിൽ ആറെണ്ണത്തിലായി 362 മിനിറ്റാണ് ബെർബ കളത്തിലിറങ്ങിയത്. മൂന്ന് ഷോട്ട്, രണ്ട് ക്രോസ്, 194 പാസ് എന്നിങ്ങനെയായിരുന്നു ഏഴര കോടിക്ക് ടീമിലെത്തിയ താരത്തിെൻറ സംഭാവന.
2015ലേതിന് സമാനമാണ് ബ്ലാസ്റ്റേഴ്സിനുള്ളിലെ കാര്യങ്ങൾ. അന്ന് പരിശീലകൻ പീറ്റർ ടെയ്്്ലറിനെ ഒഴിവാക്കിയതിനു പിന്നാലെ പരിക്കേറ്റ മാർക്വീ താരം കാർലോസ് മാർച്ചേനയും ടീം വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.