റൊണാൾഡോ ഹാട്രികിൽ റയൽ; മെസ്സിയില്ലാ ബാഴ്സക്ക് സമനില
text_fieldsമഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് ഗോളുമായി റയല്‍ മഡ്രിഡിന് അത്ലറ്റികോയുടെ മണ്ണില്‍ ശാപമോക്ഷം. മൂന്നു വര്‍ഷമായി വിസെന്‍െറ കാള്‍ഡെറോണില്‍ നിലംതൊട്ടില്ളെന്ന പേരുദോഷം തീര്‍ത്ത റയല്‍ 3-0ത്തിന്‍െറ തകര്‍പ്പന്‍ ജയവുമായി ലാ ലിഗ പോയന്‍റ് പട്ടികയില്‍ ബഹുദൂരം മുന്നില്‍. ഇരു ടീമുകളും 90 മിനിറ്റ് സമയവും ഒപ്പത്തിനൊപ്പം കളിച്ചതിനുള്ള ഫലമായിരുന്നില്ല പിറന്നത്. ക്രിസ്റ്റ്യാനോയും ബെയ്ലും നയിച്ച തൂവെള്ള പടയുടെ മുന്നേറ്റത്തെ അതേ നാണയത്തില്‍ ആക്രമണതന്ത്രമൊരുക്കി നേരിട്ട അത്ലറ്റികോ മഡ്രിഡ് അര്‍ഹിച്ചതായിരുന്നില്ല ഏകപക്ഷീയമായ മൂന്ന് ഗോള്‍ തോല്‍വി. എങ്കിലും, കിട്ടിയ അവസരങ്ങളില്‍ പെനാല്‍റ്റിയും ഫ്രീകിക്കും ലക്ഷ്യത്തിലത്തെിച്ച ക്രിസ്റ്റ്യാനോയുടെ മികവിന് ഫുള്‍മാര്‍ക്ക്. കളിയുടെ 23ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോ ആദ്യമായി വലകുലുക്കിയത്. മികച്ച രണ്ട് അവസരങ്ങള്‍ നഷ്ടമായതിന്‍െറ സങ്കടം തേച്ചുമായ്ച്ചുകളഞ്ഞ ഫ്രീകിക്ക് ഗോള്‍. പെനാല്‍റ്റിബോക്സിന് തൊട്ടുമുന്നില്‍ ലഭിച്ച കിക്ക്, അത്ലറ്റികോയുടെ പ്രതിരോധമതിലില്‍ തട്ടി തെന്നിമാറിയപ്പോള്‍ സ്ലൊവീനിയന്‍ ഗോളി യാന്‍ ഒബ്ളാകിന് പിഴച്ചു. സ്ഥാനം തെറ്റിയ ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലയിലേക്ക്. തൊട്ടുമുമ്പ് ക്രിസ്റ്റ്യാനോയുടെയും ലൂക മോദ്രിച്ചിന്‍െറയും ഷോട്ടുകള്‍ അനായാസം തട്ടിയകറ്റിയ ഒബ്ളാക് ദുര്‍ബലനായ നിമിഷം.
അത്ലറ്റികോ ആക്രമണം ശക്തമാക്കിയ രണ്ടാം പകുതിയിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ശേഷിച്ച രണ്ട് ഗോളുകള്‍. 71ാം മിനിറ്റില്‍ പോസ്റ്റിനുള്ളില്‍ സ്റ്റെഫാന്‍ സാവിച്ചിന്‍െറ ഫൗളിന് ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ തന്നെയെടുത്തു. വേഗംകുറഞ്ഞ ഷോട്ട് ഗോളിയുടെ ഡൈവിന് നേരെ എതിര്‍ദിശയില്‍ വലയിലേക്ക്. ആറ് മിനിറ്റിനകം (77) ക്രിസ്റ്റ്യാനോ ഹാട്രിക്കിലേക്ക് പന്തത്തെിച്ചു. വലതു വിങ്ങിലൂടെ കുതിച്ച ഗാരെത് ബെയ്ല്‍ നല്‍കിയ ക്രോസില്‍ ക്രിസ്റ്റ്യാനോയുടെ ക്ളിനിക്കല്‍ ഫിനിഷിങ്. ആറ് പ്രധാന താരങ്ങളില്ലാതെയായിരുന്നു കോച്ച് സിനദിന്‍ സിദാന്‍ മഡ്രിഡ് നാട്ടങ്കത്തില്‍ റയലിനെ ഇറക്കിയത്. സെര്‍ജിയോ റാമോസ്, പെപെ, കാസ്മിറോ, ടോണി ക്രൂസ്, അല്‍വാരോ മൊറാറ്റ, കരിം ബെന്‍സേമ എന്നിവരുടെ അസാന്നിധ്യത്തെ ആത്മവിശ്വാസത്തോടെതന്നെ നേരിടാനായിരുന്നു സിദാന്‍െറ തീരുമാനം. അത്ലറ്റികോയുടെ ഗ്രീസ്മാനും ഫെര്‍ണാണ്ടോ ടോറസും കസ്മിറോയും നടത്തിയ മുന്നേറ്റങ്ങളെ ആദ്യ മിനിറ്റ് മുതല്‍ ഫലപ്രദമായി പ്രതിരോധിച്ച് മാഴ്സലോ, നാചോ, റാഫേല്‍ വറാനെ എന്നിവര്‍ കോച്ചിന്‍െറ തീരുമാനം പാതിശരിയാക്കി. അവശേഷിച്ച ഭാഗം ക്രിസ്റ്റ്യാനോയും ബെയ്ലും മോദ്രിച്ചും പൂര്‍ത്തിയാക്കിയതോടെ മുള്ളിനെ മുള്ളുകൊണ്ട് എന്ന സിദാന്‍ തന്ത്രം ഫലപ്രദമായി.
തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ റയലിന് 30 പോയന്‍റായി.രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയില്‍ (26) നിന്നും നാല് പോയന്‍റ് ലീഡ്. സെവിയ്യ മൂന്നും (24), വിയ്യ റയല്‍ നാലും (22) സ്ഥാനത്തായപ്പോള്‍, തുടര്‍ച്ചയായി രണ്ട് തോല്‍വി വഴങ്ങിയ അത്ലറ്റികോ (21) അഞ്ചാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.