മുംബൈ സിറ്റി–കേരള ബ്ലാസ്റ്റേഴ്സ് നേർക്കുനേർ
text_fieldsമുംബൈ: രണ്ടും കൽപിച്ചാകും കേരളത്തിെൻറ മഞ്ഞപ്പട ഐ.എസ്.എൽ ഫുട്ബാളിലെ രണ്ടാംപാദത്തിൽ നവിമുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച മുംബൈ എഫ്.സിയെ നേരിടുക. തോറ്റാൽ സെമിഫൈനൽ പ്രതീക്ഷകൾ അടർന്നുവീഴും. ജയിച്ചാൽ ഗോവക്കും ഡൽഹി ഡൈനാമോസിനും എതിരെയുള്ള ശേഷിക്കുന്ന പോരാട്ടങ്ങൾക്ക് അത് ആത്മവിശ്വാസം പകരും. ഇതേ അവസ്ഥയിലാണ് ഫ്രഞ്ച് താരം നികളസ് അനൽക്ക പരിശീലിപ്പിച്ച മുംബൈ എഫ്.സിയും. ഇരുവർക്കും ജയിച്ചേ മതിയാകൂ. ആദ്യപാദത്തിൽ കേരളത്തെ ഗോൾരഹിത സമനിലയിൽ തളക്കാനായ ആത്മവിശ്വാസം മുംബൈക്കുണ്ട്.
നിലവിൽ ഐ.എസ്.എൽ പട്ടികയിൽ 12 പോയൻറുമായി മുംബൈ ഏഴാം സ്ഥാനത്തും 11 പോയൻറുമായി കേരളം എട്ടാം സ്ഥാനത്തുമാണ്. ഇരുകൂട്ടർക്കും ഇനിയുള്ള മൂന്ന് പോരും ജയിച്ചാൽ മാത്രംപോര ഭാഗ്യവും വേണം. പട്ടികയിൽ മുന്നിലുള്ള മറ്റു ടീമുകളുടെ ജയപരാജയത്തിന് അനുസരിച്ചാകുമത്. എല്ലാ കഴിവും പുറത്തെടുത്ത് കളിക്കണം. മുംബൈക്കെതിരെ കളിക്കാനും ജയിക്കാനുമായാൽ അടുത്ത കളികളിൽ അത് ആത്മവിശ്വസം പകരും –കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ടെറി ഫെലാൻ പറയുന്നു. പ്രതീക്ഷക്കൊത്ത് കളിക്കാനായാൽ ആരെയും ജയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
താൻ ബെഞ്ചിലിരിക്കുന്നതാണ് ടീമിന് ഗുണമെങ്കിൽ അതാകും വ്യാഴാഴ്ച ചെയ്യുകയെന്ന് മുംബൈയുടെ സ്ട്രൈക്കറും കോച്ചും മാനേജറുമായ നികളസ് അനൽക്ക പറഞ്ഞു. ടീം തെരഞ്ഞെടുപ്പിനെച്ചൊല്ലി മാനേജ്മെൻറുമായും തെൻറ തന്ത്രത്തിനൊത്ത് കളിക്കാത്തതിൽ കളിക്കാരുമായും ഇടഞ്ഞുനിൽക്കുകയാണ് അനൽക്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.