ഐ.പി.എല്‍ ലേലത്തില്‍ മൂന്ന് കോടി ലഭിച്ച തങ്കരാസു നടരാജൻെറ കഥ
text_fieldsസേലം: ഐ.പി.എല്ലില്‍ മൂന്ന് കോടി രൂപക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയ സേലം സ്വദേശി തങ്കരാസു നടരാജൻെറത് ജീവിതകഥ ദുരിതങ്ങളാൽ നിറഞ്ഞതാണ്. സാരി ഫാക്ടറിയിലെ കൂലിപ്പണിക്കാരനായ പിതാവിനും തട്ടുകട നടത്തിയിരുന്ന മാതാവിനും പിറന്ന ആറു മക്കളില്‍ മൂത്തവനാണ് തങ്കരാസു. ചെറിയ പ്രായം മുതല്‍ മാതാവിനൊപ്പം ചായക്കടയില്‍ ജോലി ചെയ്യേണ്ടി വന്നിരുന്ന നടരാജനെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായുള്ള മികവാണ് ഐ.പി.എല്‍ ലേലത്തില്‍ മൂല്യമേറിയ താരമാക്കി മാറ്റിയത്. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ യോര്‍ക്കര്‍ എറിയാന്‍ കഴിയുന്ന തങ്കരാസുവിൻെറ മികവ് തമിഴ്‌നാട്ടിലെ ടി.പി.എല്ലിൽ പ്രശസ്തമാണ്.
സേലത്ത് നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലെ ടെന്നീസ്‌ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളിൽ മികച്ച ബൗളര്‍, ബാറ്റ്‌സ്മാന്‍ എന്ന രീതിയിൽ പതിവ് മുഖമായിരുന്നു. വീട്ടിലെ കഷ്ടപ്പാടുകൾക്കിടയിലും വിവിധ ടൂർണമെൻറുകളിൽ നടരാജൻ പങ്കെടുക്കും. ഇവിടെ നിന്നും ലഭിക്കുന്ന ക്യാഷ് പ്രൈസ് കുടുംബത്തിന് അക്കാലത്ത് വലിയ ആശ്വാസമായിരുന്നു. സുഹൃത്തിൻെറ പിന്തുണയാൽ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ എലൈറ്റ് ലീഗ് കളിക്കുന്ന ടീമുകളില്‍ ഒന്നായ ജോളി റോവേഴ്‌സ് വഴി 2015ല്‍ തമിഴ്‌നാട് സംസ്ഥാന ടീമിലെത്തിയതോടെയാണ് നടരാജൻ ഒൗദ്യോഗിക ക്രിക്കറ്റിലെത്തുന്നത്.
ബംഗാളിനെതിരേ ഈഡന്‍സ് ഗാര്‍ഡനില്‍ കളിക്കാനിറങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും ബൗളിംഗ് ആക്ഷന്‍ സംശയിക്കുന്ന കളിക്കാരുടെ പട്ടികയില്‍ പെട്ടു. ഒരു വര്‍ഷത്തോളം കളിയിൽ നിന്നും ഒഴിഞ്ഞു നിന്ന നടരാജന്‍ പുതിയ ആക്ഷനുമായി പിന്നീട് തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന് പന്തെറിയാനെത്തി. 2016 -17 സീസണില്‍ എട്ടു മത്സരങ്ങളില്‍ 24 വിക്കറ്റുകള്‍ വീഴ്ത്തി തിരിച്ചു വരവ് ഗംഭീരമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.