ധർമശാലയിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് തോൽവി; മാനംകാത്ത് ധോണിയുടെ ചെറുത്തുനിൽപ്
text_fieldsധർമശാല: ഏകദിന ക്രിക്കറ്റിെല ഏറ്റവും വലിയ നാണക്കേടിൽനിന്നും ടീം ഇന്ത്യയെ കരകയറ്റിയ എം.എസ്. ധോണിക്ക് നന്ദി. പരമ്പരയിെല ആദ്യ ഏകദിനത്തിൽ ശ്രീലങ്കയോട് ഏഴ് വിക്കറ്റിന് തോറ്റെങ്കിലും കുറഞ്ഞ ടോട്ടലിെൻറ റെേക്കാഡിൽനിന്നും കരകയറിയല്ലോ എന്ന് ആശ്വസിക്കാം. നായകൻ വിരാട് കോഹ്ലി ഇറ്റലിയിലെ വിവാഹത്തിരക്കിലേക്ക് മുങ്ങിയപ്പോൾ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഇന്ത്യയെ 112 റൺസിൽ പുറത്താക്കിയ ശ്രീലങ്ക 20.2 ഒാവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്ന് പരമ്പരയിലെ ആദ്യ അങ്കം ജയിച്ചു. തുടർച്ചയായി 12 ഏകദിനങ്ങൾ ജയിച്ച നീലപ്പട 13െൻറ ഭാഗ്യക്കേടിൽ ഒരിക്കൽകൂടി വീണപ്പോൾ ശ്രീലങ്കക്ക് ഇൗ വർഷം ഇന്ത്യക്കെതിരെ നേടുന്ന ആദ്യ ജയം.
ടോസ് നേടിയ ശ്രീലങ്ക, ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പേസ് ബൗളിങ്ങിനെ അകമഴിഞ്ഞ് തുണച്ച ധർമശാലയിൽ പിച്ചിൽ സുരംഗ ലക്മലും നുവാൻ പ്രദീപും മാത്യൂസും നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ ബാറ്റിങ് നിര വെള്ളം കുടിച്ചു. രണ്ടാം ഒാവറിൽ ശിഖർ ധവാനിലൂടെ (0) തുടങ്ങിയ വിക്കറ്റ് വീഴ്ച 17 ഒാവറിൽ ഏഴിന് 29 റൺസ് എന്ന നിലയിലേക്ക് തകർന്നതോടെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോർ ഇന്ത്യ സ്വന്തമാക്കുമോയെന്ന് ഭയന്നു. മുൻനിരയും മധ്യനിരയും കൂപ്പുകുത്തിയേതാടെ 30 കടക്കുമോയെന്ന് പോലും സംശയിച്ചു. 2004ൽ ശ്രീലങ്കക്കെതിരെ സിംബാബ്വെ നേടിയ 35 റൺസ് എന്ന റെക്കോഡ് ഇന്ത്യൻ തകർച്ചക്ക് മുന്നിൽ വഴിമാറാൻ തയാറായി നിന്നു. പക്ഷേ, ഇതിനിടയിലാണ് രക്ഷകെൻറ വേഷത്തിൽ എം.എസ്. ധോണി അവതരിച്ചത്. എട്ടാം വിക്കറ്റിൽ കുൽദീപ് യാദവിനൊപ്പം (19) നടന്ന രക്ഷാദൗത്യത്തിൽ നാണക്കേട് മറികടന്നു. ഇതിനിടെ ഇന്ത്യയുടെ ചുരുങ്ങിയ സ്കോർ (54) എന്ന വെല്ലുവിളിയിലും വീണില്ല.
29ൽ ഒന്നിച്ച കൂട്ടുകെട്ട് 70ലെത്തിയപ്പോഴാണ് പിരിഞ്ഞത്. ശേഷം ക്രീസിലെത്തിയ ജസ്പ്രീത് ബുംറയും (0), യുസ്വേന്ദ്ര ചഹലും (0) ഒരു റൺസ് പോലും സംഭാവന ചെയ്തില്ലെങ്കിലും അവരെ സ്ട്രൈക്ക് പിടിച്ച് ധോണി ടീം ടോട്ടൽ നൂറും കടത്തി. ഒടുവിൽ 39ാം ഒാവറിൽ മുൻ നായകെൻറ ചെറുത്തുനിൽപ് അവസാനിച്ചതോടെ ഇന്ത്യ കീഴടങ്ങി. 87 പന്തിൽ 65 റൺസ് നേടിയ ധോണിയായിരുന്നു കളിയിലെ കേമൻ. ധോണിക്കും കുൽദീപിനും പുറമെ ഹാർദിക് പാണ്ഡ്യ മാത്രമേ (10) രണ്ടക്കം കണ്ടുള്ളൂ. ലക്മൽ നാല് വിക്കറ്റും നുവാൻ പ്രദീപ് രണ്ടും വിക്കറ്റ് വീഴ്ത്തി. പേസർമാർ താളം കണ്ടെത്തുന്ന പിച്ചിൽ ഒരിക്കൽകൂടി ഇന്ത്യൻ ബാറ്റിങ് നിര പരാജയമായപ്പോൾ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലേക്കുള്ള ചൂണ്ടുപലകയായി ധർമശാല ദുരന്തം.
മറുപടി ബാറ്റിങ്ങിനായി ശ്രീലങ്ക ഇറങ്ങിയപ്പോൾ തോറ്റവരുടെ ശരീരഭാഷയിലായിരുന്നു ഇന്ത്യ. നാലാം ഒാവറിൽ ഒാപണർ ഗുണതിലകയെ (1) ബുംറ പുറത്താക്കി, തൊട്ടുപിന്നാലെ തിരിമണ്ണെയും (0) മടങ്ങി. പക്ഷേ, ഉപുൽ തരംഗ (49) എയ്ഞ്ചലോ മാത്യൂസിനെ കൂട്ടുപിടിച്ച് നടത്തിയ പോരാട്ടത്തിൽ പിച്ചിലെ ഇന്ത്യൻ പേസ് ബൗൾ ഭീതി അകറ്റി. മാത്യൂസും (25), ഡിക്വെല്ലയും (26) പുറത്താവാതെ ബാറ്റുവീശി 20.4 ഒാവറിൽ ലങ്കക്ക് ജയം സമ്മാനിച്ചു. ബൗണ്ടറികൾ തടയാൻ ശ്രമിക്കാതെയും ക്യാച്ചുകൾ കൈവിട്ടും നായകൻ രോഹിത് ശർമ ഉൾപ്പെടെയുള്ള ഫീൽഡിങ് നിര ലങ്കക്ക് വിജയം കൂടുതൽ എളുപ്പമാക്കി.
ഏകദിനത്തിലെ ചുരുങ്ങിയ ടോട്ടൽ
35 സിംബാബ്വെ (Vs ശ്രീലങ്ക) 2004 ഏപ്രിൽ
36 കാനഡ (Vs ശ്രീലങ്ക) 2003 ഫെബ്രുവരി
38 സിംബാബ്വെ (Vs ശ്രീലങ്ക) 2001 ഡിസംബർ
43 ശ്രീലങ്ക (Vs ദക്ഷിണാഫ്രിക്ക) 2012 ജനുവരി
43 പാകിസ്താൻ (Vs വെസ്റ്റിൻഡീസ്) 1993 ഫെബ്രുവരി
ഇന്ത്യയുടെ ചുരുങ്ങിയ ടോട്ടൽ
54 Vs ശ്രീലങ്ക (2000 ഒക്ടോബർ)
63 Vs ആസ്ട്രേലിയ(1981 ജനുവരി)
78 Vs ശ്രീലങ്ക (1986 ഡിസംബർ)
79 Vs പാകിസ്താൻ (1978 ഒക്ടോബർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.