ഏഴ് റൺസിൻെറ ത്രില്ലിങ് ജയം; ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ
text_fieldsകേപ്ടൗൺ: അരങ്ങേറ്റക്കാരൻ ക്രിസ്റ്റ്യൻ യോങ്കറുടെ വെടിക്കെട്ട് (24 പന്തിൽ 49) ബാറ്റിങ്ങിലൂടെ അവസാനം വരെ വിറപ്പിച്ച ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് കീഴടക്കിയ ഇന്ത്യക്ക് ട്വൻറി20 പരമ്പര. അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തിൽ ഏഴ് റൺസ് വിജയവുമായാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കിയത്. യോങ്കറുടെയും ക്യാപ്റ്റൻ ജെ.പി. ഡുമിനിയുടെയും (41 പന്തിൽ 55) നേതൃത്വത്തിൽ ആതിഥേയർ അവസാനം വരെ പൊരുതിയെങ്കിലും ഒടുവിൽ വിജയം ഇന്ത്യക്കൊപ്പംനിന്നു.
നേരത്തേ, ഒാപണർ ശിഖർ ധവാനും (47) സുരേഷ് റെയ്നയും (43) തിളങ്ങിയപ്പോൾ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഒാവറിൽ ഏഴുവിക്കറ്റിന് 172 റൺസാണെടുത്തത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പരിക്കേറ്റ് പുറത്തിരുന്ന കോഹ്ലിക്ക് പകരം ക്യാപ്റ്റെൻറ റോളിലെത്തിയ രോഹിത് ശർമ രണ്ടു ഫോറുമായി തുടങ്ങിയെങ്കിലും രണ്ടാം ഒാവറിൽ പുറത്തായി. ജൂനിയർ ഡാലയുടെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് രോഹിത് (11) മടങ്ങുന്നത്. എന്നാൽ, ശിഖർ ധവാന്, സുരേഷ് റെയ്ന കൂട്ടിനെത്തിയതോടെ ഇന്ത്യയുടെ സ്കോറിങ്ങിന് വേഗം കൂടി.
അഞ്ചു ഫോറും ഒരു സിക്സുമായി റെയ്ന 47 റൺസെടുത്തു. തബ്റെയ്സ് ഷംസിയുടെ പന്തിൽ ഫർഹാൻ ബഹ്റുദ്ദീന് ക്യാച്ച് നൽകി റെയ്ന മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. പിന്നാലെ, എത്തിയ മനീഷ് പാണ്ഡെക്കും (13) കാര്യമായി ഒന്നും ചെയ്യാനായില്ല. അർധ സെഞ്ച്വറിക്കരികെ ശിഖർ ധവാനും (47) ജൂനിയർ ഡാലയുടെ ഏറിൽ റൗണ്ണൗട്ടായി.
പിന്നാലെ എം.എസ്. ധോണിയും (12) മടങ്ങി. ഹാർദിക് പാണ്ഡ്യയും (21) ദിനേഷ് കാർത്തികും (9) അടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അക്സർ പേട്ടലും (0), ഭുവനേശ്വർ കുമാറും (0) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കക്കായി ജൂനിയർ ഡാല മൂന്നും ക്രിസ് മോറിസ് രണ്ടും വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.