ദേശീയ വോളി: ഒരു നിശ്ചയവുമില്ലൊന്നിനും...
text_fieldsകോഴിക്കോട്: വോളിബാള്‍ അസോസിയേഷന് പതിവ് തെറ്റിച്ചില്ല. നാട്ടിന്‍പുറങ്ങളിലെ പ്രാദേശിക ടൂര്ണമെൻറുകളുടെപോലും ചിട്ടവട്ടങ്ങളും സംവിധാനങ്ങളുമില്ലാതെയാണ് ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് നടക്കുന്നത്. ശീതീകരിച്ച സ്റ്റേഡിയവും മികച്ച ഗാലറിയുമൊരുക്കിയ സംഘാടകര്‍ മറ്റ് കാര്യങ്ങളില്‍ അലംഭാവം തുടര്‍ന്നത് കാണികളെയും കളിക്കാരെയും മാധ്യമപ്രവര്‍ത്തകരെയും കുഴക്കി. മത്സരങ്ങള്‍ അനന്തമായി നീളുന്നത് താരങ്ങളെയും കാണികളെയും ബുദ്ധിമുട്ടിലാക്കുകയാണ്. ആദ്യ ദിനം രാത്രി ഒമ്പതിന് നടക്കേണ്ടിയിരുന്ന പുരുഷ വിഭാഗത്തിലെ തമിഴ്നാട്-സര്‍വിസസ് മത്സരം തുടങ്ങിയതുതന്നെ രാത്രി 11.30നാണ്. കളി പൂര്‍ത്തിയായപ്പോള്‍ ഒരുമണി കഴിഞ്ഞിരുന്നു.
മത്സരം കഴിഞ്ഞ് ക്ഷീണിതരായ സര്‍വിസസ് ടീമിന് തട്ടുകടയില്‍നിന്ന് ഭക്ഷണം കഴിച്ച് വിശപ്പടക്കേണ്ടിവന്നു. ആദ്യദിനം മിക്ക മത്സരങ്ങളും നേരിട്ടുള്ള സെറ്റുകളില്‍ അവസാനിച്ചില്ലായിരുന്നെങ്കില്‍ പുലര്‍ച്ചെവരെ നീളുമായിരുന്നു. രണ്ടാം ദിനമായ വ്യാഴാഴ്ചയും മത്സരങ്ങള്‍ നിശ്ചയിച്ചതിലും വൈകിയാണ് നടന്നത്. െവെകീട്ട് നാലുമണിക്ക് കളിക്കാനായെത്തിയ കേരള പുരുഷ ടീം മത്സരം െവെകിയതിനാല്‍ ഹോട്ടല്‍ മുറിയിലേക്ക് തിരിച്ചുപോവുകയായിരുന്നു. ഉച്ചക്ക് 1.30ന് നടക്കേണ്ടിയിരുന്ന ജമ്മു കശ്മീർ-കര്‍ണാടക പോരാട്ടം െവെകീട്ട് 4.30നാണ് തുടങ്ങിയത്. ഇതോടെ മുഴുവന്‍ മത്സരങ്ങളും നീളുകയായിരുന്നു.
ദേശീയ ചാമ്പ്യന്‍ഷിപ് റിപ്പോർട്ട് ചെയ്യാനെത്തിയ ദേശീയ പത്രങ്ങളുടെ പ്രതിനിധികള്‍ക്കും പരാതികളേറെയാണ്. താരങ്ങളുടെ ലൈനപ്പ് വിതരണം ചെയ്യാെത എങ്ങനെ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് മധ്യപ്രദേശിലെ ‘രംഗ് സംസ്കൃതി’ ന്യൂസ് പോര്‍ട്ടല്‍ സ്പോര്‍ട്സ് ചീഫ് ജിതേന്ദ്ര ഷാ ചോദിക്കുന്നു. സ്റ്റേഡിയവും ഗാലറിയും തകര്പ്പനാണെങ്കിലും മാധ്യമങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പരിതാപകരമാണെന്ന് ജിതേന്ദ്ര പറഞ്ഞു. കേരളത്തിന് പുറത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ വിവരങ്ങളൊന്നും അറിയുന്നില്ലെന്നും ഇദ്ദേഹത്തിന് പരാതിയുണ്ട്. പരാതികള്‍ പലവട്ടം നിരത്തിയാലും പ്രതികരണമില്ലെന്നതാണ് അവസ്ഥ.
ടീമുകളുടെ താമസസൗകര്യത്തെക്കുറിച്ചും ആക്ഷേപമുണ്ടായിരുന്നു. ആന്ധ്രപ്രദേശ് ടീമിന് നിലവാരമില്ലാത്ത ഹോട്ടല്‍ മുറികളായിരുന്നു അനുവദിച്ചത്. വൃത്തിയില്ലാത്ത, പൊട്ടിപ്പൊളിഞ്ഞ കിടക്കകളും വെളിച്ചമില്ലാത്ത ട്യൂബുകളുടെയും ചിത്രങ്ങള്‍ ടീമംഗങ്ങള്‍ വിവിധ വാട്സ്ആപ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സൗകര്യമുള്ള ഹോട്ടല്‍മുറി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.