സ്ഥിരതയാണ് ലക്ഷ്യം –പ്രണോയ്
text_fieldsഹൈദരാബാദ്: ഇന്തോനേഷ്യൻ സൂപ്പർ സീരീസ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായത് ഇന്ത്യയുടെ കിടംബി ശ്രീകാന്താണെങ്കിലും താരമായത് മലയാളി ഷട്ട്ലർ ഹസീന സുനിൽ കുമാർ പ്രണോയ് എന്ന എച്ച്.എസ്. പ്രണോയ് ആയിരുന്നു. മൂന്നുതവണ ഒളിമ്പിക് വെള്ളി മെഡൽ സ്വന്തമാക്കുകയും പലവട്ടം ഒന്നാം റാങ്കിൽ എത്തുകയും ചെയ്ത മലേഷ്യയുടെ ഇതിഹാസതാരം ലീ ചോങ് വെയിയെയും ചൈനയുടെ ഒളിമ്പിക് ചാമ്പ്യൻ ചെൻ ലോങ്ങിനെയും തുടർച്ചയായ ദിവസങ്ങളിൽ മലർത്തിയടിച്ച മത്സരങ്ങൾ പ്രണോയിയുടെ പ്രകടനങ്ങൾ അസാമാന്യമായിരുന്നു.
എന്നാൽ, സെമിയിൽ ജപ്പാെൻറ കസുമാസ സകായിയോട് തോറ്റ് പുറത്തായിരുന്ന പ്രണോയ് സ്ഥിരതയില്ലാത്തതാണ് തെൻറ പ്രശ്നമെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞു. ‘‘കഴിഞ്ഞ നാലു വർഷമായി നിരവധി വിദേശ ടൂർണമെൻറുകളിൽ കളിക്കുകയും മികച്ച വിജയങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇനി അതുപോര. സ്ഥിരതയോടെ കളിച്ച് ടൂർണമെൻറുകൾ ജയിക്കണം. ഇനി അതിനാണ് ഉൗന്നൽ’’ -പ്രണോയ് പറഞ്ഞു.
ലീ ചോങ് വെയിക്കും ചെൻ ലോങ്ങിനുമെതിരായ വിജയങ്ങൾ ഏറെ ആത്മവിശ്വാസം പകർന്നുനൽകിയതായും 24കാരൻ കൂട്ടിച്ചേർത്തു. ഇൗ സീസണിലാണ് പ്രണോയ് മികച്ച ഫോമിലേക്കുയർന്നത്. ഇത്തവണത്തെ പ്രീമിയർ ബാഡ്മിൻറൺ ലീഗിൽ ഒരു മത്സരം പോലും തോൽക്കാതെ കുതിച്ച പ്രണോയിക്ക് പിന്നീട് പരിക്കുമൂലം ചില ടൂർണമെൻറുകൾ നഷ്ടമായെങ്കിലും ഇന്തോനേഷ്യൻ ഒാപണിലെ ഗംഭീര പ്രകടനം വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് താരം. അടുത്തമാസം കാനഡ, അമേരിക്ക, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ ടൂർണമെൻറുകളിൽ പ്രണോയ് റാക്കറ്റേന്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.