ഒതുക്കുങ്ങലിൽ യു.ഡി.എഫ് നില ഭദ്രം
text_fieldsകോട്ടക്കൽ: കടലുണ്ടിപ്പുഴ കടന്നുപോകുന്ന ഒതുക്കുങ്ങലിലെ ഒഴുക്ക് ഇത്തവണയും തങ്ങൾക്കനുകൂലമാണെന്നാണ് യു.ഡി.എഫ് വിശ്വാസം. 1968ലാണ് പഞ്ചായത്ത് രൂപവത്കരിച്ചത്. എക്കാലത്തും മുസ്ലിം ലീഗിെൻറ ഉറച്ച തുരുത്തായിരുന്ന ഇവിടെ ഒരു തവണ മാത്രമാണ് യു.ഡി.എഫിന് കാലിടറിയത്. 1985ലായിരുന്നു അത്.
അന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ പൂളക്കുണ്ടൻ മുഹമ്മദ് ബാവയായിരുന്നു പ്രസിഡൻറ്. 12 വാർഡുകളായിരുന്നു അന്നുണ്ടായിരുന്നത്. നിലവിൽ 20 വാർഡുകളാണുള്ളത്. മുസ്ലിം ലീഗ് നേതൃത്വം നൽകുന്ന ഭരണ സമിതിയിൽ ലീഗിന് 11ഉം കോൺഗ്രസിന് നാലും സീറ്റുകളാണുള്ളത്. ലീഗിലെ ബിഫാത്തിമയാണ് പ്രസിഡൻറ്. കോൺഗ്രസിെൻറ ഉമ്മാട്ട് കുഞ്ഞീതുവിനാണ് ഉപാധ്യക്ഷ സ്ഥാനം. എൽ.ഡി.എഫ് മൂന്ന്, എസ്.ഡി.പി.െഎ ഒന്ന്, വെൽഫെയർ പാർട്ടി ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷ അംഗ സംഖ്യ.
33 കോടി രൂപയുടെ കുടിവെള്ള പദ്ധതി പഞ്ചായത്തിൽ പുരോഗമിക്കുകയാണ്. പൊന്മള, ഒതുക്കുങ്ങൽ മേജർ കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് ഭരണസമിതിയുടെ വിലയിരുത്തൽ. വേങ്ങര, പാണക്കാട് ഭാഗങ്ങളെ ബന്ധിപ്പിച്ച് ആറോളം പാലങ്ങൾ യാഥാർഥ്യമാക്കി. വിവിധ റോഡുകൾ ഗതാഗത യോഗ്യമാക്കി. ഒതുക്കുങ്ങൽ ഗവ. എച്ച്.എസ്.എസിൽ രണ്ടുകോടി രൂപയുടെ പദ്ധതി നടപ്പാക്കിയെന്നതും നേട്ടമാണ്. മറ്റു വികസന പദ്ധതികൾക്കായി ബജറ്റിൽ തുക വകയിരുത്തി കഴിഞ്ഞു. മണ്ഡലത്തിലെ ചില പഞ്ചായത്തുകളെ അപേക്ഷിച്ച് യു.ഡി.എഫ് ബന്ധം ശക്തമായ ഇവിടെ ഭൂരിപക്ഷം വർധിപ്പിക്കാനാവുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ.
എന്നാൽ, ഇടതുസർക്കാറിെൻറ പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പാക്കിയതെന്നാണ് സി.പി.എമ്മിെൻറ അവകാശവാദം. സ്കൂളുകളെ മികവിെൻറ കേന്ദ്രമാക്കുന്നതിെൻറ ഭാഗമായാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. റോഡുകൾ തകർന്നുകിടക്കുകയാണെന്നും ഇവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.