Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഒന്നിച്ചിരുന്ന്,...

ഒന്നിച്ചിരുന്ന്, ഒളിയമ്പെയ്ത് സിദ്ദുവും അമരീന്ദറും

text_fields
bookmark_border
ഒന്നിച്ചിരുന്ന്, ഒളിയമ്പെയ്ത് സിദ്ദുവും അമരീന്ദറും
cancel

തമ്മില്‍ ശീതയുദ്ധമില്ളെന്ന് നാട്ടുകാരെ അറിയിക്കാനാണ് അമരീന്ദറും സിദ്ദുവും സംയുക്ത വാര്‍ത്തസമ്മേളനം വിളിച്ചത്. എന്നാല്‍, അരമണിക്കൂര്‍  മാത്രം നീണ്ട വാര്‍ത്തസമ്മേളനം അവസാനിക്കുമ്പോഴേക്കും പോര്  മറനീക്കി. അമരീന്ദറിനെ ക്യാപ്റ്റനായി അംഗീകരിക്കുന്നുവോയെന്ന ചോദ്യത്തിന് സിദ്ദു മറുപടി പറഞ്ഞില്ല. ഉപമുഖ്യമന്ത്രി പദം സംബന്ധിച്ച ചോദ്യത്തിന് സിദ്ദുവിന്‍െറ കോണ്‍ഗ്രസ് പ്രവേശനം നിരുപാധികമാണെന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ഥി അമരീന്ദറിന്‍െറ മറുപടി.

സിദ്ദുവിന്‍െറ പിതാവ് സര്‍ദാര്‍ ഭഗവന്ത് സിങ് കോണ്‍ഗ്രസിന്‍െറ മുതിര്‍ന്ന നേതാവാണ്. അദ്ദേഹവുമായുള്ള ബന്ധം എടുത്തുപറഞ്ഞ അമരീന്ദര്‍ സിദ്ദുവിനെ ‘കൊച്ച’ാക്കിയപ്പോള്‍ പിതാവ് പിതാവും മകന്‍ മകനുമാണെന്നായിരുന്നു സിദ്ദുവിന്‍െറ മറുപടി. സിദ്ദുവും അമരീന്ദറും ഒന്നിച്ച് അമൃത്സര്‍ സുവര്‍ണ ക്ഷേത്ര ദര്‍ശനം. തുടര്‍ന്ന് നഗരം ഇളക്കിമറിച്ച് റോഡ് ഷോ. ഇതായിരുന്നു വ്യാഴാഴ്ച ഇരുവരുടെയും പരിപാടി. എന്നാല്‍, ക്ഷേത്ര ദര്‍ശനവും റോഡ് ഷോയും പൊടുന്നനെ റദ്ദാക്കി. കാരണം കൂടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്കുപോലും അറിയില്ല. വാര്‍ത്തസമ്മേളനം വേഗം പൂര്‍ത്തിയാക്കി സിദ്ദു വീട്ടിലേക്ക് മടങ്ങി.

അമരീന്ദര്‍ ചണ്ഡിഗഢിലേക്കും.  പഞ്ചാബില്‍ കോണ്‍ഗ്രസിന്‍െറ നട്ടെല്ലാണ് അമരീന്ദര്‍. എന്നാല്‍, താരപരിവേഷം വേണ്ടുവോളമുള്ള സിദ്ദുവിന് ഡല്‍ഹിയിലെ ഹൈകമാന്‍ഡിനോട് മാത്രമാണ്  മതിപ്പ്. കോണ്‍ഗ്രസ് താരപ്രചാരകനാണ് സിദ്ദു. എന്നാല്‍, ഫെബ്രുവരി നാലിന് വോട്ടെടുപ്പ് നടക്കാനിരിക്കെ, സിദ്ദുവിന് കാര്യമായ പരിപാടികളൊന്നും അമരീന്ദര്‍ നയിക്കുന്ന പാര്‍ട്ടി നിശ്ചയിച്ചു നല്‍കിയിട്ടില്ല. ക്യാപ്റ്റനെയും ക്രിക്കറ്റ് താരത്തെയും രാഹുല്‍ ഇടപെട്ട് ഏച്ചുകെട്ടിയത്  മുഴച്ചിരിക്കുന്നുവെന്നത് വ്യക്തം.

അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് സിദ്ദുവിന്‍െറ മത്സരം. ഭാര്യ നവജ്യോത് കൗറാണ് ഇവിടെ സിറ്റിങ് എം.എല്‍.എ. അന്ന് ബി.ജെ.പി ടിക്കറ്റില്‍ ജയിച്ച കൗര്‍ സിദ്ദുവിനും മുന്നേ കോണ്‍ഗ്രസിലത്തെി. സിദ്ദുവിന് വേണ്ടി മണ്ഡലത്തില്‍ പ്രചാരണത്തിന്‍െറ ചുക്കാന്‍ പിടിക്കുന്നത് ഭാര്യ തന്നെ. ബുധനാഴ്ച പത്രിക നല്‍കിയ ശേഷം മണ്ഡലത്തില്‍ സിദ്ദുവിന്‍െറ റോഡ് ഷോവിന് വലിയ ജനക്കൂട്ടമായിരുന്നു. കോണ്‍ഗ്രസിന്‍െറ ശക്തി കേന്ദ്രമാണ് അമൃത്സര്‍. ബി.ജെ.പിക്കും വേരുണ്ട്. സിദ്ദുവിനെ മുന്നില്‍ നിര്‍ത്തി 2004ലും 2009ലും ലോക്സഭ സീറ്റ് പിടിച്ചെടുത്ത ബി.ജെ.പിക്ക് സിദ്ദുവിനെ മുന്‍നിര്‍ത്തി തന്നെ തിരിച്ചടി നല്‍കുകയാണ് കോണ്‍ഗ്രസ്.  ബി.ജെ.പിയുടെ രജേഷ് കുമാര്‍ ഹണിയാണ് സിദ്ദുവിന്‍െറ മുഖ്യ എതിരാളി.  ആം ആദ്മിയുടെ സരബ്ജിത് സിങ്ങും ബി.എസ്.പിയുടെ തര്‍സീം സിങ്ങും രംഗത്തുണ്ട്.

ബി.ജെ.പി വിട്ടശേഷം ആം ആദ്മിയുമായി മാസങ്ങള്‍ നീണ്ട വിലപേശല്‍, പിന്നീട് ആവാസെ പഞ്ചാബ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപനം, ഒടുവില്‍ അതും ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്കുള്ള ചാട്ടവുമൊക്കെ സിദ്ദുവിന്‍െറ രാഷ്ട്രീയ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചുവെന്നത് നേര്. എതിരാളികള്‍ അത് വേണ്ടപോലെ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. എങ്കിലും അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ സിദ്ദുവിന് തന്നെയാണ് മേല്‍ക്കൈ. ക്രിക്കറ്റ് മൈതാനത്ത് അടിച്ച സിക്സറുകളെക്കാള്‍ ശക്തിയുണ്ട് ടി.വി ഷോകളിലെ മിന്നും താരമായ സിദ്ദുവിന്‍െറ വാക്ശരങ്ങള്‍ക്ക്. പഞ്ചാബിയെക്കുറിച്ചും പഞ്ചാബിയത്തിനെക്കുറിച്ചും കുറിക്കുകൊള്ളുന്ന പദപ്രയോഗങ്ങളുമായി സദസ്സ് കൈയിലെടുക്കുന്ന സിദ്ദു സര്‍ദാര്‍ജിമാരുടെ താരമാകുന്നതും അതുകൊണ്ടുതന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjab assembly election
News Summary - punjab assembly election
Next Story