സാങ്മമാർ തീവ്ര പോരാട്ടത്തിൽ
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണം അവസാന മണിക്കൂറുകളിേലക്ക് കടന്ന മേഘാലയയിൽ സാങ്മ കുടുംബങ്ങൾ തമ്മിൽ തീവ്ര പോരാട്ടം. ചൊവ്വാഴ്ചയാണ് വോെട്ടടുപ്പ്; പ്രചാരണം ഞായറാഴ്ച സമാപിക്കും. 83 ശതമാനം വരുന്ന ക്രൈസ്തവരെ സ്വാധീനിക്കാൻ ഭരണകക്ഷിയായ കോൺഗ്രസും അധികാരം പിടിക്കാൻ ശ്രമിക്കുന്ന ബി.െജ.പിയും തമ്മിലാണ് പ്രധാന പോരാട്ടം. എന്നാൽ, സംസ്ഥാന രാഷ്ട്രീയം പ്രധാനമായും നിയന്ത്രിക്കുന്നത് രണ്ട് സാങ്മ കുടുംബങ്ങളാണ്. കോൺഗ്രസിനെ നയിക്കുന്നത് മുഖ്യമന്ത്രി മുകുൾ സാങ്മ. എതിർപക്ഷെത്ത നിയന്ത്രിക്കുന്നത് മുൻ ലോക്സഭ സ്പീക്കറും പഴയ കോൺഗ്രസുകാരനുമായ അന്തരിച്ച പി.എ. സാങ്മയുടെ കുടുംബം. ഏഴു പാർട്ടികൾ മത്സര രംഗത്തുണ്ടെങ്കിലും സാങ്മമാരെ ചുറ്റിപ്പറ്റിയാണ് തെരഞ്ഞെടുപ്പിെൻറ കറക്കം.
60 സീറ്റുള്ള മേഘാലയ നിയമസഭയിലേക്കുള്ള മത്സരത്തിൽ സാങ്മ കുടുംബത്തിൽപെട്ടവർക്കു മാത്രം അര ഡസൻ സീറ്റുകൾ ‘സംവരണം’ ചെയ്തിരിക്കുന്നു. മുഖ്യമന്ത്രി മുകുൾ സാങ്മ, ഭാര്യ, സഹോദരൻ, സഹോദര ഭാര്യ എന്നിവർ സ്ഥാനാർഥികൾ. പി.എ സാങ്മയുടെ മകൻ കൊൺറാഡ് സാങ്മ, സഹോദരിയും മുൻകേന്ദ്രമന്ത്രിയുമായ അഗത സാങ്മ എന്നിവർ എതിർപക്ഷ പ്രചാരണം നയിക്കുന്നു. 2013ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പി.എ. സാങ്മയുടെ പുതിയ പാർട്ടിയായ നാഷനൽ പീപ്പിൾസ് പാർട്ടിക്ക് (എൻ.പി.പി) പിടിക്കാൻ കഴിഞ്ഞത് രണ്ടു സീറ്റു മാത്രം. എന്നാൽ മകൻ നിയന്ത്രണം ഏറ്റെടുത്ത ശേഷം എൻ.പി.പി കൂടുതൽ വളർന്നു. കോൺഗ്രസിൽനിന്ന് അഞ്ച് എം.എൽ.എമാരെ ചാക്കിട്ടു പിടിക്കാനുമായി.
മണിപ്പൂരിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് എൻ.പി.പി. എന്നാൽ മേഘാലയത്തിൽ ഒറ്റക്കാണ്. തെരഞ്ഞെടുപ്പിനുശേഷം അവരുമായി സഖ്യമുണ്ടാക്കാൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിനു ശേഷമാണ് മേഘാലയത്തിൽ രാഷ്ട്രീയക്കളി നടക്കാൻ പോകുന്നത്. ബി.ജെ.പി മേഘാലയത്തിലേക്ക് നിയോഗിച്ചിരിക്കുന്നത് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെയാണ്. ചർച്ചുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്ന ഉത്തരവാദിത്തവും ഏൽപിച്ചു കൊടുത്തു. ചർച്ചുകളുടെ അടിസ്ഥാനസൗകര്യവികസനത്തിന് ടൂറിസ വകുപ്പിൽനിന്ന് കണ്ണന്താനം 70 കോടി രൂപ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി എറിഞ്ഞുനോക്കിയതാണ്. എന്നാൽ, ബി.ജെ.പിയുടെ രാഷ്ട്രീയക്കണ്ണ് തിരിച്ചറിഞ്ഞ അരമനകൾ അത് വേണ്ടെന്നു പ്രഖ്യാപിച്ചു. എങ്കിലും കണ്ണന്താനത്തിന് പ്രതീക്ഷ കൈവിടാൻ കഴിയില്ല. ബീഫ് മുതലൊന്നും മേഘാലയത്തിൽ ബി.െജ.പിക്ക് തൊട്ടുകൂടാൻ പറ്റാത്തതുമല്ല.
കേരളത്തിൽനിന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻമന്ത്രിമാരായ കെ.സി. ജോസഫ്, ഡൊമിനിക് പ്രസേൻറഷൻ തുടങ്ങി മലയാളി നേതാക്കളുടെ ഒരു പടതന്നെ മേഘാലയത്തിൽ പ്രചാരണത്തിന് എത്തി. അതൊക്കെ കോൺഗ്രസിനൊരു മുതൽക്കൂട്ട് ആയേക്കാം. എന്നാൽ, മേഘാലയത്തിൽ കോൺഗ്രസ് അടക്കിവാഴുന്നത് മുഖ്യമന്ത്രി മുകുൾ സാങ്മയാണ്. ഭരണവിരുദ്ധവികാരം കോൺഗ്രസ് ശക്തമായി നേരിടുന്നുണ്ടെങ്കിലും, ബി.ജെ.പിയുടെ കാവിരാഷ്ട്രീയത്തിന് വോട്ടു മറിച്ചു കൊടുക്കാൻ ക്രൈസ്തവ സമൂഹം തയാറാവില്ല എന്നതിലാണ് കോൺഗ്രസിെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.