കെ.എസ്.ഡി.പി: സി.പി.എം–സി.പി.െഎ തർക്കം മൂർച്ഛിക്കുന്നു
text_fieldsആലപ്പുഴ: കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻറ് ഫാർമസ്യൂട്ടിക്കൽസുമായി (കെ.എസ്.ഡി.പി) ബന്ധപ്പെട്ട് സി.പി.എം-സി.പി.െഎ തർക്കം മൂർച്ഛിക്കുന്നു. റിസർച് ആൻഡ് ഡെവലപ്െമൻറ് സെൻററിന് ഭൂമി വിറ്റുതുലച്ചെന്നും വീണ്ടും ഭൂമി വാങ്ങാൻ കൺസൽട്ടൻസിയെ നിയമിച്ചത് അന്വേഷിക്കണെമന്നും ആവശ്യപ്പെട്ട് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് വിവാദത്തുടക്കം. ഭൂമി വിറ്റതിെൻറ ഇരട്ടി വിലക്ക് വീണ്ടും വാങ്ങുന്നുവെന്ന ആരോപണത്തിന് കെ.എസ്.ഡി.പി ചെയർമാനും സി.പി.എം നേതാവുമായ സി.ബി. ചന്ദ്രബാബു ഫേസ്ബുക്കിലൂടെ മറുപടി നൽകി. സർക്കാറിെൻറ ഹോമിയോ മരുന്ന് നിർമാണ കമ്പനി ഹോംകോക്ക് കൈമാറിയ സ്ഥലത്ത് ആധുനിക പ്ലാൻറ് നിർമിക്കുകയാണെന്നാണ് മറുപടി.
എന്നാൽ, ഹോംകോ സർക്കാർ സ്ഥാപനമല്ലെന്നും സഹകരണ സ്ഥാപനമാണെന്നും ചൂണ്ടിക്കാട്ടിയ ആഞ്ചലോസ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി-ഭൂമി വിൽപനകൾ രാജ്യത്താകമാനം എതിർക്കുന്നത് ഇരുകമ്യൂണിസ്റ്റ് പാർട്ടികൾ യോജിച്ചാണെന്നും മറുപടി നൽകി. ടി.വി. തോമസ് സ്ഥാപിച്ച കെ.എസ്.ഡി.പിയുടെ കാര്യത്തിൽ സി.പി.െഎ എന്നും ശ്രദ്ധാലുക്കളായിരുന്നു. 2006ൽ ഭൂമി വിൽക്കരുതെന്ന നിലപാടായിരുന്നു തങ്ങളുടേതെന്നും ആഞ്ചലോസ് വ്യക്തമാക്കി. വിത്തെടുത്ത് കുത്തരുതെന്ന് ആവർത്തിച്ചിട്ടും തോമസ് ഐസക്കിനും എളമരം കരീമിനുമായിരുന്നു വാശിയെന്നും ഇനി അത്രയും ഭൂമി ലഭിക്കണമെങ്കിൽ ഇരട്ടി വില നൽകണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എ.െഎ.ടി.യു.സി തൊഴിലാളികളെ ബോധപൂർവം പിരിച്ചുവിടുകയാണെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം സി.പി.െഎ നേതൃത്വം ചെയർമാനെതിരെ രംഗത്തിറങ്ങിയിരുന്നു. കെ.എസ്.ഡി.പി ലാഭത്തിലേക്ക് കുതിക്കുന്നുവെന്ന ചെയർമാെൻറ അവകാശവാദം എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി വി. മോഹൻദാസ് തള്ളി. ‘ആരോഗ്യ കേരള’ത്തിെൻറ അടുക്കളയിൽ ഉണ്ടാക്കുന്ന മരുന്നുകൾ ഇവിടെ കൂടിയ വിലക്കും പുറത്ത് കുറഞ്ഞ വിലക്കും വിൽക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, പിന്നിൽ കമീഷൻ ഇടപാടുകളുണ്ടെന്ന് സൂചിപ്പിച്ചു. പിരിഞ്ഞുപോകുന്ന തൊഴിലാളികളുടെ ആനുകൂല്യം കൊടുക്കുന്നില്ല. വർഷങ്ങളായി ജോലി ചെയ്തവരെ പറഞ്ഞുവിട്ട് ഇഷ്ടക്കാരെ പ്രവേശിപ്പിക്കുകയാണെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.