ഇടമില്ലാത്തവർ
text_fieldsമ്യാന്മർ പട്ടാളത്തിെൻറ കൊടുംക്രൂരതകൾ സഹിക്കാനാവാതെ പിറന്നമണ്ണ് വിട്ടുപോവുന്ന റോഹിങ്ക്യകളുടെ വേദന ലോകം നെഞ്ചേറ്റുകയാണ്. രണ്ടാം ലോകയുദ്ധ കാലത്ത് തദ്ദേശീയരല്ലാത്തവരെ ബർമ (മ്യാന്മർ) നാടുകടത്തിയപ്പോൾ, അഭയാർഥിയായി കേരളത്തിലെത്തിയതാണ് യു.എ. ഖാദർ അഭയാർഥി ജീവിതത്തിെൻറ േവദന മറ്റാരേക്കാളും മലയാളത്തിെൻറ ഇൗ പ്രിയ കഥാകാരന് അറിയാം. റോഹിങ്ക്യകളെക്കുറിച്ചും മ്യാന്മറിലെ അവരുെട ദുരിതങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു...
വൈക്കം മുഹമ്മദ് ബഷീർ മാമൈദിയുടെ മകൻ എന്നു വിശേഷിപ്പിച്ച യു.എ. ഖാദറും അഭയാർഥി ബാലനായിരുന്നു. രണ്ടാംലോക യുദ്ധകാലത്ത് തദ്ദേശീയരല്ലാത്തവരെ ബർമ (മ്യാന്മര്) നാടുകടത്തിയപ്പോഴാണ് കൊയിലാണ്ടിക്കാരനായ മൊയ്തീൻ ഹാജിയും മകൻ ഏഴുവയസ്സുകാരൻ ഖാദറും കേരളത്തിലെത്തുന്നത്. ബർമക്കാരിയായ മാമൈദിയായിരുന്നു ഖാദറിെൻറ മാതാവ്. ഖാദർ ജനിച്ചയുടനെ അവർ മരണപ്പെട്ടു. അമ്മയുടെ കുടുംബം കേട്ടുകേൾവിയിലെ നിഴൽചിത്രങ്ങൾ മാത്രമായി ഒാർമകളിലൊതുങ്ങി. മ്യാന്മറിൽ കൂട്ടപ്പലായനങ്ങൾ തുടർക്കഥയാണിന്നും. പച്ചമാംസം കരിഞ്ഞു കത്തുന്നതിെൻറ മണമാണവിടത്തെ കാറ്റിനുപോലും. പട്ടാളം ആണുങ്ങളെ വെടിവെച്ചു കൊല്ലുന്നു. ജീവനോടെ തീയിട്ടും കത്തിക്കുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെവിടുന്നില്ല ഉറുമ്പിനെ പോലും നോവിക്കരുതെന്ന് വിലക്കിയ ബുദ്ധെൻറ അനുയായികൾ. നാലുലക്ഷത്തോളം അഭയാർഥികളാണ് 20 ദിവസത്തിനിടെ ബംഗ്ലാദേശ് അതിർത്തിയിൽ എത്തിയത്. അവരെ തള്ളാനും കൊള്ളാനുമാവാതെ ബംഗ്ലാദേശ് പ്രതിസന്ധിയിലാണ്. ജീവൻ നിലനിർത്താൻ അൽപം ഭക്ഷണം, പേടിയില്ലാതെ തലചായ്ക്കാൻ ഒരിടം... അതുമാത്രമാണ് ആ മനുഷ്യക്കൂട്ടം ലോകത്തോട് യാചിച്ചുകൊണ്ടിരിക്കുന്നത്. ഭൂപടത്തിൽനിന്ന് മായ്ച്ചുകളയുന്നതിെൻറ ഭാഗമായാണ് മ്യാന്മർ ഭരണകൂടം റോഹിങ്ക്യകളെ ആട്ടിപ്പായിക്കുന്നത്. അവരെക്കുറിച്ച് തൃക്കോട്ടൂർ പെരുമയുടെ കഥാകാരനും ചിലത് പറയാനുണ്ട്. കാരണം, അഭയാർഥി ജീവിതത്തിെൻറ േവദന മറ്റാരേക്കാളും അദ്ദേഹത്തിനറിയാം.
റോഹിങ്ക്യകളുടെ ചരിത്രം
‘‘ബ്രിട്ടീഷ് ഭരണകാലത്ത് ബര്‍മ ഇന്ത്യയുടെ ഭാഗമായ ഒരു കാലഘട്ടമുണ്ടായിരുന്നു. അന്ന് ബര്‍മയുടെ തലസ്ഥാനം പണിയാന്‍വേണ്ടി ബ്രിട്ടീഷുകാര്‍ ബംഗ്ലാദേശിെൻറ അതിര്‍ത്തിയില്‍നിന്ന് കുറെ തൊഴിലാളികളെ (റോഹിങ്ക്യകൾ) ബര്മയിലേക്കയച്ചു. ആ തൊഴിലാളികളാണ് മ്യാന്മറിലെ റങ്കൂൺ പട്ടണം പണിതത് (സ്വാതന്ത്ര്യം നേടിയതിനുശേഷം അതിെൻറ പേര് യാംഗോന്‍ എന്നാക്കി മാറ്റി. ബോധപൂര്‍വം ബര്‍മയിലെ പല സ്ഥലങ്ങളുടെയും പേരുകള്‍ മാറ്റിയിട്ടുണ്ട്). ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു. ഇന്ത്യ വിഭജന വേളയിൽ ബംഗ്ലാദേശ് പാകിസ്താെൻറ ഭാഗമായി. അതോടൊപ്പം ബംഗ്ലാദേശിലെ രാഖൈന്‍ സംസ്ഥാനം മ്യാന്മറിെൻറ ഭാഗമായി. ഇന്ത്യയോടു തൊട്ടുകിടക്കുന്ന ഭാഗമാണിത്. ബ്രിട്ടീഷുകാരുടെ കോളനിയായിരുന്ന മ്യാന്മർ സ്വാതന്ത്ര്യം ലഭിച്ചതോടെ തദ്ദേശീയരല്ലാത്തവരെ നാടുകടത്തുക എന്ന നയം സ്വീകരിച്ചു. ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നതുപോലെ ധാരാളം ഇന്ത്യക്കാര്‍ മ്യാന്മറില് എത്തിയിരുന്നു. മ്യാന്മറിെൻറ കടുംപിടിത്തത്തെ തുടര്‍ന്ന് അവര്‍ക്കെല്ലാം ഇന്ത്യയിലേക്ക് മടങ്ങിവരേണ്ടിവന്നു. ഒരുകാലത്ത് ലോകത്തിനു മുഴുവന്‍ അരി കൊടുത്ത രാജ്യമാണത്. പ്രകൃതിസമ്പത്തുകൊണ്ട് സുഭിക്ഷമായ രാജ്യം. ബര്‍മ ഷെല്‍ അക്കാലത്തെ പ്രധാന പെട്രോളിയം കമ്പനി ആയിരുന്നു. ദേശീയവത്കരണത്തിെൻറ ഭാഗമായി ബര്മക്കാരല്ലാത്തവര് തിരിച്ചുപോകണം എന്ന നയത്തില്‍ മ്യാന്മര് ഉറച്ചുനിന്നപ്പോള്‍ കുടുങ്ങിയത് രാഖൈന്‍ സംസ്ഥാനത്തുള്ള റോഹിങ്ക്യകളാണ്. ഇവര്‍ ബര്മക്കാരല്ല, ബംഗ്ലാദേശികളുമല്ല. ബ്രിട്ടീഷ് ആധിപത്യത്തിലുള്ള നാട്ടില്‍നിന്നാണ് അവര്‍ ബര്‍മയിലേക്ക് വന്നത്. മ്യാന്മറില് ഷാന്‍, രാഖൈന്‍ സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തും ബുദ്ധമതത്തിനാണ് മേധാവിത്വം. ഇവിടെ രണ്ടിടത്തും മുസ്ലിം ഭൂരിപക്ഷവും.
സ്വതന്ത്ര ബര്‍മ ബുദ്ധമതത്തിന് കൂടുതല്‍ പ്രാമുഖ്യം കൊടുക്കുകയും ഭരണം ആ നിലക്ക് വേണം എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതാണ് തദ്ദേശീയരല്ലാത്തവരെ നാടുകടത്താനുള്ള തീരുമാനത്തിലെത്തിച്ചതും. കുറച്ചുകൂടി ജനാധിപത്യപരമായ കാഴ്ചപ്പാടായിരുന്നു സൂചിയുടെ പിതാവായ ഓങ്സാന്‍. എന്നാല്‍, ഭരണം കൈയടക്കിയ സൈന്യം ഓങ്സാനെ വെടിവെച്ചു കൊല്ലുകയായിരുന്നു. രാഖൈനില്നിന്നു വന്ന തൊഴിലാളികള്‍ക്ക് വിദ്യാഭ്യാസമില്ല, വികസനവുമില്ല. വളരെ ചെറുപ്പത്തിലെ മ്യാന്മറിലെത്തി, തലമുറകൾ പിന്നിട്ടിട്ടും അവർക്ക് പൗരത്വം ലഭിച്ചിട്ടുമില്ല. ബുദ്ധമതത്തിന് പ്രാമുഖ്യം നഷ്ടപ്പെടുമെന്ന ഭീതിയാണ് റോഹിങ്ക്യകൾക്ക് പിറന്നമണ്ണ് നഷ്ടപ്പെടാന്‍ കാരണമാക്കിയത്. അവരെ ഏറ്റെടുക്കാനും ആളില്ല. ബ്രിട്ടീഷ് ഭരണകാലം മുതൽക്കേ രാഖൈന്‍ സംസ്ഥാനത്താണ് അവർ ജീവിക്കുന്നത്. ബംഗ്ലാദേശിെൻറ അതിര്‍ത്തിഗ്രാമം മ്യാന്മറിെൻറ ഭാഗമായി മാറി എന്നുമാത്രം. അവിടെനിന്ന് ആട്ടിപ്പായിക്കാനുള്ള ശ്രമമാണ് തുടരുന്നത്. കുറെ പേർ പഴയ ഓര്‍മവെച്ച് ബംഗ്ലാദേശിലേക്ക് തിരിച്ചുപോകാന്‍ ശ്രമം നടത്തി. എന്നാല്‍, ബംഗ്ലാദേശ് അവരെ സ്വീകരിക്കാന്‍ തയാറായില്ല.
ഒന്നും മിണ്ടാതെ ഒാങ്സാൻ സൂചി
സമാധാന നൊബേൽ പുരസ്കാരം ലഭിച്ച ഒാങ്സാൻ സൂചി ഇൗ പ്രതിസന്ധിക്കുനേരെ കണ്ണടക്കുകയാണ്. സൂചിയുടെ ഒറ്റവാക്കു മതിയാകും എല്ലാം മാറിമറിയാൻ. ലോകം കാതോർക്കുന്നതും അതുതന്നെ. സൂചി നൊേബല്‍ സമ്മാനം തിരിച്ചുനല്‍കണം. ലോകത്തിെൻറ സമാധാനത്തിനായി പ്രവര്‍ത്തിക്കേണ്ട ഒരാള്‍ ഒരു സമൂഹത്തിെൻറ കണ്ണീര് കണ്ടില്ലെന്നു നടിക്കുന്നു. എന്തുമാത്രം അനീതിയാണിത്. പട്ടാളത്തെ പ്രീണിപ്പിച്ച് അധികാരം നഷ്ടപ്പെടാതിരിക്കാൻ ശ്രമിക്കുകയാണീ ജനാധിപത്യ നേതാവ്. എതിര്‍ത്താല്‍ വീട്ടുതടങ്കലിലേക്ക് മടങ്ങേണ്ടിവരുമെന്നാകും അവര്‍ ഭയക്കുന്നത്. യഥാര്‍ഥത്തില്‍ മ്യാന്മറിെൻറ വികസനം ഇല്ലാതാക്കാനാണ് സൈന്യം ശ്രമിച്ചത്. ലോകത്തിനു മുഴുവന്‍ ധാന്യവും എണ്ണയും വിതരണം ചെയ്തിരുന്ന രാജ്യം നശിച്ചു. ഒരു പുരോഗതിയും അവിടെക്കാണാനാവില്ല. യാംഗോൻ പട്ടണം പോലും പണ്ട് ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയ സ്ഥിതിയിൽനിന്ന് ഒട്ടും മാറിയിട്ടില്ല. മ്യാന്മര് സർക്കാറാണ് തങ്ങളുടെ ഭാഗമായ രാഖൈന്‍ സംസ്ഥാനത്തുള്ളവര്‍ക്ക് പൗരത്വം നല്‍കേണ്ടത്. ജനാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഓങ്സാന്‍ സൂചി, ഇവര്‍ നമ്മുടെ ആളുകളാണെന്ന് മ്യാന്മര് ജനതയെ ബോധവത്കരിക്കണം. എന്നാല്‍, അവർ അതിനു തയാറാകുന്നില്ല. അവരെ സംബന്ധിച്ച് നിലനില്പാണ് പ്രശ്നം. രാഖൈന്‍ സംസ്ഥാനത്തുള്ളവര്‍ മുസ്ലിംകളാണ്. ബുദ്ധമതക്കാരിയായ സൂചിക്ക് അവരോടു താല്പര്യമില്ല.
അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ പോലും അറിയാത്തവരാണ് റോഹിങ്ക്യകള്‍. രാഖൈനില്‍നിന്ന് തിരിച്ചുപോകണമെന്നാവശ്യപ്പെട്ടപ്പോള് ഒന്നു പ്രതിഷേധിക്കുകപോലും ചെയ്യാതെ വന്ന വഞ്ചിയില്‍ വന്നയിടത്തേക്ക് തിരിച്ചുപോകാനാണ് അവര്‍ ശ്രമിച്ചത്. ചെകുത്താനും കടലിനും മധ്യേ വഞ്ചിയടുപ്പിക്കാന്‍ സ്വന്തം കരപോലുമില്ലാതെ അവര്‍ അലയുകയാണ്. റോഹിങ്ക്യകള്‍ക്ക് ഇന്ത്യന്‍ സംസ്കാരവുമായി ബന്ധമുള്ളതുകൊണ്ട് അവരെ നമ്മള് സ്വീകരിക്കണമെന്നും ഒരു വാദമുയരുന്നുണ്ട്. റോഹിങ്ക്യകള്‍ക്ക് പൗരത്വം നല്‍കേണ്ട ചുമതല മ്യാന്മറിനുണ്ട് എന്നാണ് ഇന്ത്യയുടെ പക്ഷം. ഇന്ത്യക്കതില്‍ പിന്നീടേ ഉത്തരവാദിത്തം വരുന്നുള്ളൂ. അല്‍ഖാഇദ പോലുള്ള സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ട് എന്നുള്ളത് വെറും ആരോപണം മാത്രമാണ്. ആട്ടിപ്പായിക്കാന്‍ ഭരണകൂടം കണ്ടെത്തിയ ദുരാരോപണം. അങ്ങനെ ചിന്തിക്കാന്‍ പോലും കഴിവില്ലാത്തവരാണ് അവര്‍. ലോകത്ത് ഒരുപാട് ഇടങ്ങള്‍ ബാക്കിയുണ്ട്. ഇന്ത്യയായാലും സൗദി അറേബ്യ വിചാരിച്ചാലും ഇവര്‍ക്ക് ഒരിടം അഭയകേന്ദ്രമായി നല്കാന് സാധിക്കും. അധ്വാനിക്കുന്ന വിഭാഗമാണത്. എന്നാല്‍, എല്ലാറ്റിലുമുപരി ഇക്കാര്യം മനസ്സിലാക്കേണ്ടത് മ്യാന്മര് സര്‍ക്കാറാണ്. രാഖൈന്‍ സംസ്ഥാനം വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ആ ജോലികള്‍ക്കെല്ലാം ഇവരെ ഉപയോഗിക്കാമല്ലോ.
കുടിയൊഴിപ്പിക്കൽ രണ്ടാം ഭാഗം
സ്ത്രീ മേധാവിത്വമുള്ള നാടാണ് മ്യാന്മർ. വിയറ്റ്നാം അതിര്‍ത്തിയിലെ മോണ്‍ സംസ്ഥാനത്തിലാണ് ഞാന്‍ ജനിച്ചത്. ബുദ്ധിസ്റ്റ് തീര്‍ഥാടനകേന്ദ്രമാണിത്. വിയറ്റ്നാമിനോടും ചൈനയോടുമാണ് ചായ്വ്. രണ്ടാംലോകയുദ്ധ കാലത്ത് വെറുംകൈയോടെ രാജ്യം വിട്ടതാണ് പിതാവിനൊപ്പം. ഒരു കാലത്ത് മ്യാന്മർ മലയാളികളുടെ ആശ്രയമായിരുന്നു. പലരും അവിടത്തെ സ്ത്രീകളെ വിവാഹം കഴിച്ച് കുടുംബമായി താമസിച്ചു. യുദ്ധം കഴിഞ്ഞപ്പോള്‍ വീണ്ടും പിതാവ് സൗഭാഗ്യങ്ങള്‍ അന്വേഷിച്ചുപോയത് യാംഗോനിലേക്കായിരുന്നു. അവിടെ കച്ചവടം തുടങ്ങി. പച്ചപിടിച്ചുവരുമ്പോഴേക്കും പട്ടാളം വന്ന് ഒഴിപ്പിച്ചു. അങ്ങനെ യുദ്ധകാലത്ത് അഭയാര്‍ഥികളായി നാട്ടിലേക്ക് മടങ്ങിയെത്തിയവര്‍ വീണ്ടും ഒഴിഞ്ഞ കൈയോടെ തിരിച്ചുവന്നു.
എന്നാല്‍, മലയാളികളില്‍ കുറെപേര് കുടുംബമായി അവിടെ താമസം തുടങ്ങിയിരുന്നു. അവര്‍ ഇന്ത്യയിലേക്ക് മടങ്ങിയില്ല. യാംഗോനിൽ മലയാളികളുടെ കച്ചവടകേന്ദ്രങ്ങളുണ്ടായിരുന്നു. ബഹദൂര്‍ഷയെ ബ്രിട്ടീഷുകാര്‍ തടവിലാക്കിയത് യാംഗോന്‍ പട്ടണത്തിലാണ്. അവിടെ അദ്ദേഹത്തിെൻറ സ്മാരകമുണ്ട്. ഇന്ത്യക്കാരെ ആട്ടിപ്പായിച്ചപ്പോള്‍ അവര്‍ക്ക് മടങ്ങിവരാന്‍ ഒരിടമുണ്ടായിരുന്നു. അങ്ങനെയല്ല, റോഹിങ്ക്യകളുടെ സ്ഥിതി. ൈചനക്കും മ്യാന്മറിനു നേര്‍ക്ക് ഒരു കണ്ണുണ്ട്. അധ്വാനിച്ചാല്‍ സമ്പന്നതയിലേക്കു കുതിക്കുന്ന രാജ്യമാണത്. മറ്റു രാജ്യങ്ങളും അവിടേക്ക് കണ്ണുവെക്കുന്നുണ്ട്. അതിനാല്‍ സൂചിയെയും സൈന്യത്തെയും പിണക്കാന്‍ ആർക്കും താൽപര്യമില്ല. റോഹിങ്ക്യകള്‍ പാവങ്ങളാണ്. അവര്‍ക്ക് എന്തു സംഭവിച്ചാലും ആരും ചോദിക്കില്ല. അഹിംസയുടെ തത്ത്വങ്ങൾ മുറുകെപ്പിടിക്കുന്ന ബുദ്ധെൻറ അനുയായികൾ ഒരു ജനതയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് ദയനീയമാണ്. ലോക നേതാക്കൾ ഇൗ വംശഹത്യക്ക് പരിഹാരം കാണാൻ ഒന്നിക്കണം. സൂചി മൗനം തുടർന്നാൽ ഇൗ കുരുതി അവസാനിക്കില്ല...’’ അദ്ദേഹം പറഞ്ഞുനിർത്തി.
തയാറാക്കിയത്: പി. ജസീല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.