പ്രവാസികൾക്ക് വേണ്ടത് പുതിയ രൂപരേഖ
text_fieldsകേരളത്തിെൻറ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങൾക്ക് മാതൃകയാക്കാൻ കഴിയുന്നവിധത്തിൽ ലോക കേരളസഭ തിരുവനന്തപുരത്ത് ഇന്നാരംഭിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് 24 ലക്ഷത്തോളം ഗൾഫ് മലയാളികൾ ഇതിനെ കാണുന്നത്. അത് ഏതെങ്കിലും ആശ്രിതത്വ മനോഭാവം കൊണ്ടല്ല. മറിച്ച്, നിലവിലെ ലോകസാഹചര്യവും പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അരക്ഷിത രാഷ്്ട്രീയാവസ്ഥകളെയും മനസ്സിലാക്കി തന്നെയാണ്. ഇതിൽ മലയാളിക്കുമാത്രം പൊള്ളാൻ എന്താണ് ഇത്രയധികം എന്ന ചിന്ത സ്വാഭാവികമാണ്. കാരണം, മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിെൻറ വികാസഘട്ടങ്ങളിലൊക്കെ തിരിച്ചുവരുന്ന മലയാളികളെക്കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ട്. അപ്പോഴൊക്കെ കുടിയേറ്റത്തിെൻറ ഒഴുക്ക് കൂടുകയായിരുന്നു. താൽക്കാലികമായെങ്കിലും അതിനൊരു പരിക്കുണ്ടായത് 1991-ലെ ഇറാഖ്-കുവൈത്ത് യുദ്ധകാലത്തായിരുന്നു. എന്നാൽ, അതിനെയും മറികടന്ന് ഗൾഫിലേക്കുള്ള തൊഴിൽയാത്രകൾ തുടർന്നുകൊണ്ടേയിരുന്നു. അഞ്ചര പതിറ്റാണ്ടായി അത് തുടരുന്നു. ഈ തുടർച്ച കേരളത്തിന് എന്തുനൽകി എന്നതിന് കേരളത്തെ അടിമുടി നോക്കിയാൽ മതി. അതേസമയം, വർഷംതോറും കൂടിവന്ന ഗൾഫ് പരദേശവാസികൾക്ക് കേരളം എന്ത് നൽകി എന്നതാണ് ചോദ്യം. ലോക കേരളസഭയിലെ മുഖ്യ അജണ്ട ഈ ചോദ്യത്തിെൻറ രാഷ്ട്രീയ പരിശോധനയായിരിക്കണം എന്ന് ബഹുഭൂരിപക്ഷം പ്രവാസികളും ആഗ്രഹിക്കുന്നു. അതൊരു പ്രതിഷേധ അജണ്ട അല്ല. കാരണം, അഞ്ചര പതിറ്റാണ്ട് പിന്നിട്ട ഗൾഫ് പ്രവാസത്തിൽ ഇതുവരെയില്ലാത്ത തൊഴിൽനഷ്ട ഭീതിയിലും അതുണ്ടാക്കിക്കൊണ്ടിരിക്കുന്ന അരക്ഷിതബോധത്തിലുമാണ് ഇന്ന് ഗൾഫ് ജീവിതങ്ങൾ.
കേരളത്തിെൻറ വികസനത്തിനും സാമൂഹികമാറ്റത്തിനും ഭൂപരിഷ്കരണം കഴിഞ്ഞാൽ ഗൾഫ് പണമാണ് കാരണമെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ പണത്തിെൻറ ലഭ്യത ഒന്നാം തലമുറ ഗൾഫ് കുടിയേറ്റം ആദ്യകാലത്തുണ്ടാക്കിയത് ശാരീരികാധ്വാനത്തെ ഉപയോഗിച്ചാണ്. അവരുണ്ടാക്കിയ പണം കേരളത്തിെൻറ സാമൂഹിക ജീവിതാവസ്ഥകളെ മാറ്റുന്നതിനൊപ്പം വിദ്യാസമ്പന്നരായ മറ്റൊരു സമൂഹത്തെത്തന്നെ ഉണ്ടാക്കിയെടുത്തു. അവരാണ് പുതിയ കാലത്തെ രണ്ടാം തലമുറ പ്രവാസത്തെ ശക്തിപ്പെടുത്തി നിർത്തുന്നത്. ഇങ്ങനെ ശക്തമായ അടിത്തറയിൽ തന്നെയാണ് മലയാളിയുടെ ഗൾഫ് തൊഴിൽ കുടിയേറ്റം അതിെൻറ സാമ്പത്തിക ശാക്തീകരണം ഉറപ്പിച്ചെടുത്തത്. അങ്ങനെ ഉണ്ടാക്കിയെടുത്ത ഗൾഫ് പണത്തിെൻറ വരവ്, അതിെൻറ ഉപയോഗം, നിക്ഷേപം തുടങ്ങിയ രംഗത്ത് ഇത്രയും കാലത്ത് എന്ത് ഇടപെടലാണ് സർക്കാർ പക്ഷത്തുനിന്ന് ഉണ്ടായത് എന്ന പരിശോധന ലോക കേരളസഭയിൽ ഉണ്ടാകുമോ? പലർക്കും ഇത് ഭൂതകാല പ്രവാസത്തിലെ ചോദ്യമല്ലേ എന്ന് തോന്നിയേക്കാം. എന്നാൽ, ഈ ചോദ്യത്തിന് പ്രസക്തിയുെണ്ടന്ന് ഏതൊരു പ്രവാസിയും പറയും. അതിെൻറ ഒന്നാമത്തെ കാരണം, മേൽ സൂചിപ്പിച്ച ഒന്നാം തലമുറ പ്രവാസവും രണ്ടാം തലമുറ പ്രവാസവും തൊഴിൽമേഖലകളിലും തൊഴിലിടങ്ങളിലും ഭീകരമായ തൊഴിൽനഷ്ട ഭീതി നേരിടുകയാണ്.
ഒന്നാം തലമുറ പ്രവാസം പ്രധാനമായും തങ്ങളുടെ വരുമാനമാർഗമായി കണ്ടെത്തിയത് ചെറുകിട കച്ചവട മാർഗങ്ങളായിരുന്നു. അതിൽ ഗ്രോസറി, മൊബൈൽ ഷോപ്, കാർ ആക്സസറീസ് തുടങ്ങിയ മേഖലകളിൽ. ഏറ്റവും കൂടുതൽ മലയാളികളുള്ള സൗദി അറേബ്യയിൽ നിലവിൽ മൊബൈൽ വിപണനരംഗത്ത് സമ്പൂർണമായും സ്വദേശിവത്കരണം നിയമംമൂലം സുരക്ഷിതമാക്കി. അതുണ്ടാക്കിയ തൊഴിൽനഷ്ടം ചെറുതല്ല. സമാന മേഖലകളിൽ സ്വദേശിവത്കരണത്തിന് ശക്തി കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇതേ അവസ്ഥ തന്നെയാണ് രണ്ടാം തലമുറയിൽപ്പെട്ട പ്രവാസികളും നേരിട്ടുകൊണ്ടിരിക്കുന്നത്. സൗദി, കുവൈത്ത്, ഒമാൻ, യു.എ.ഇ -തുടങ്ങിയ രാജ്യങ്ങളിൽ സർക്കാർ വകുപ്പിൽ സ്വദേശികളെ നിയമിച്ചുകൊണ്ടിരിക്കുന്നു. കുവൈത്തിൽ അഡ്മിനിസ്ട്രേറ്റിവ് രംഗത്തെ സ്വദേശിവത്കരണം അവസാനഘട്ടത്തിലാണ്. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗ്രോസി) പുറത്തുവിട്ട കണക്കുപ്രകാരം സൗദിയിൽ ദിനംപ്രതി 1120 പേർക്ക് ജോലി നഷ്ടപ്പെടുന്നുണ്ട്.- 63 ശതമാനം വിദേശികളുള്ള രാജ്യത്തെ ഈ തൊഴിൽനഷ്ടം കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെ തന്നെയായിരിക്കും. ഇതിനെ ശരിെവക്കുന്നുണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം വിദേശ പണവരവിലുണ്ടായ ഇടിവ്. ഇത് ഏകദേശം 20- ശതമാനം വരുന്നുണ്ട്.
പ്രവാസി വകുപ്പും നോർക്കയും
മുഖ്യമന്ത്രി ലോക കേരളസഭയുടെ ഉദ്ദേശലക്ഷ്യങ്ങളെ വിശദീകരിച്ച് എഴുതിയ ലേഖനം പ്രവാസികളെ സന്തോഷിപ്പിക്കുന്നതാണ്. 1996-ൽ ഇ.കെ. നായനാരുടെ മന്ത്രിസഭയിൽ ഇന്ത്യയിലാദ്യമായി പിറവികൊണ്ട പ്രവാസിവകുപ്പ് ഇന്ത്യക്ക് മാതൃകയായിരുന്നു. തുടർന്ന് പ്രവർത്തനമാരംഭിച്ച നോർക്ക റൂട്ട്സ് പ്രവാസി സമൂഹത്തിെൻറ അന്വേഷണ കേന്ദ്രമായാണ് പരിഗണിക്കപ്പെട്ടത്. എന്നാൽ, ആ സ്ഥാപനത്തിന് പ്രവാസി കാര്യത്തിൽ ക്രിയാത്മകമായ ഇടപെടൽ നടത്താൻ കഴിഞ്ഞിട്ടില്ല. കേരളത്തിന് പുറത്തെ പ്രത്യേകിച്ചും ഗൾഫിലെ ചില പ്രവാസികൾക്ക് നോമിനികളായി നിൽക്കാൻ കഴിയുന്നുവെന്നു മാത്രം. അവർക്കാവട്ടെ 90 ശതമാനം വരുന്ന അടിസ്ഥാന പ്രവാസികളുടെ ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെയാണ് ക്ഷേമനിധി കാർഡിനെ കുറിച്ചുള്ള ബോധവത്കരണവും അംഗങ്ങളെ ചേർക്കലും സന്നദ്ധ സംഘടനകൾക്ക് നിർവഹിക്കേണ്ടിവന്നത്. ഇത്തരം പരാതിക്ക് കാരണം അതിെൻറ ഘടനയായിരിക്കാം. എന്നാൽ, ലോക കേരളസഭയെ കുറിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച ഘടനയും സ്വഭാവവും ഏറെ പ്രതീക്ഷ നൽകുന്നതാണ്. ലോക കേരളസഭയിൽ പ്രധാനപ്പെട്ടത് അതിലെ ജനാധിപത്യ സ്വഭാവമാണ്. ഇതിൽ കേരളത്തിലെ മുഴുവൻ എം.എൽ.എമാരും എം.പിമാരും അംഗങ്ങളാണ്. ഇവിടെ ജനപ്രതിനിധികൾ എങ്ങനെ ഇടപെടുന്നുവെന്നതാണ് പ്രവാസി സമൂഹം ഉറ്റുനോക്കുന്നത്. മറ്റൊന്ന്, വിവിധ രാജ്യത്ത് ജീവിക്കുന്ന 100 പ്രവാസികൾക്കുള്ള പ്രാതിനിധ്യമാണ്. ഈ തിരഞ്ഞെടുപ്പിെൻറ മാനദണ്ഡം വെറും രാഷ്ട്രീയ വീതംവെപ്പാണെങ്കിൽ ഗുണംചെയ്യില്ല. കാരണം, രാഷ്ട്രീയത്തിന് അതീതമായി പ്രവാസികൾക്കിടയിൽ രാപ്പകൽ സേവനം ചെയ്യുന്നവരുടെ അനുഭവജ്ഞാനം ഈ സഭക്ക് മുതൽക്കൂട്ടായിരിക്കും.
പുനരധിവാസം അനിവാര്യം
മുഖ്യമന്ത്രിയുടെ ലേഖനത്തിൽ 16.4 ലക്ഷം പ്രവാസികൾ തിരിച്ചുവന്നതായി പറഞ്ഞിട്ടുണ്ട്. അതേസമയം, 2011ൽ - സൗദിയിൽ പ്രഖ്യാപിക്കപ്പെട്ടതും 2013-ൽ ശക്തിപ്രാപിക്കുകയും 2016- അവസാനം നിയമത്തിെൻറ പിൻബലത്തിൽ നടപ്പാക്കപ്പെട്ടതുമായ നിതാഖാതിെൻറ ഇരകൾക്ക് കേരളത്തിലെ സർക്കാർ എന്ത് പുനരധിവാസമാണ് നടപ്പാക്കിയത്? ആഭ്യന്തര ഉൽപാദനത്തിെൻറ 30- ശതമാനം നൽകിയ പ്രവാസികൾക്ക് ബാങ്കിൽ ലോണിനു പോയാലുണ്ടായ അനുഭവം തിരസ്കരണത്തിേൻറതാണ്. അപ്പോഴും പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ കടലാസിൽ ഉറങ്ങിക്കിടന്നു. തിരിച്ചുവന്നവർക്കാകട്ടെ തങ്ങൾ പരിചയിച്ച തൊഴിൽ സ്വന്തംനാട്ടിൽ നടപ്പാക്കാൻ പ്രായോഗികമായ ഒരുപാട് ബുദ്ധിമുട്ടും സഹിക്കേണ്ടിവരുന്നു. എന്നാൽ, ലോക കേരളസഭയിൽ അത്തരം പരാതികൾക്ക് പരിഹാരമാവുന്ന നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. കേരളത്തിൽനിന്ന് പുറപ്പെട്ട് ലോകത്താകെ ചിതറിക്കിടക്കുന്ന ശാസ്ത്ര, സാമൂഹിക, കലാരംഗത്തെ പ്രതിഭകളുടെ കഴിവുകളെ ജനിച്ച നാട്ടിൽ പ്രയോജനപ്പെടുത്താനുള്ള തീരുമാനം സന്തോഷം നൽകുന്നതാണ്.
അടിസ്ഥാന പ്രവാസിവർഗത്തിന് ലോക കേരളസഭയിൽ അവതരിപ്പിക്കാൻ ചില അജണ്ടകളുണ്ട്. അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു.
- കേന്ദ്രസർക്കാർ നിർത്താൻ തീരുമാനിച്ച ക്ഷേമനിധി പദ്ധതി പുനഃസ്ഥാപിക്കാൻ ഇടപെടണം.
- 2012ൽ വയലാർ രവി പ്രവാസികാര്യ മന്ത്രിയായ സമയത്ത് 570 - കോടി രൂപ െചലവിൽ തുടങ്ങാൻ തീരുമാനിച്ചതും ഇപ്പോൾ നിർത്തൽ ചെയ്യാൻ തീരുമാനിച്ചതുമായ പ്രവാസി സർവകലാശാല കേരള സർക്കാർ ഏറ്റെടുത്തു നടപ്പാക്കണം.
- മുഖ്യമന്ത്രി യു.എ.ഇയിൽ പ്രഖ്യാപിച്ച പുനരധിവാസം, ജോലി നഷ്ടപ്പെട്ടവർക്കുള്ള പദ്ധതികൾ തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കുക.
- സീസൺ കാലത്തെ യാത്രച്ചെലവ് നിയന്ത്രിക്കണം.
- മരിച്ച പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ പ്രത്യേക ഫണ്ടിന് രൂപംനൽകുക.
- വിസ കെണിയിൽപ്പെട്ട് ചതിക്കപ്പെടുന്നതിന് പരിഹാരം കാണാൻ റിക്രൂട്ട്മെൻറ് ഏജൻസിയുടെ പ്രവർത്തനം സർക്കാർ നിയന്ത്രണത്തിലാക്കുക.
- പെെട്ടന്ന് ജോലി നഷ്ടപ്പെട്ട് വരുന്ന പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകി സാമ്പത്തികസഹായം ഏർപ്പെടുത്തുക.
- പ്രവാസി നിക്ഷേപ സംവിധാനം നടപ്പാക്കി ചെറുകിട മേഖലയിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികൾക്ക് വീടുവെക്കാൻ സാമ്പത്തികസഹായം ഏർപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.