അവർ ശ്രമിക്കുന്നത് ഞങ്ങളെ നിർവീര്യരാക്കാൻ -പുരുഷൻ ഏലൂർ
text_fieldsപെരിയാർ മലിനീകരണത്തിനെതിരെ നീണ്ട നാളുകളായി ചെറുത്തുനിൽപുകൾ സംഘടിപ്പിച്ച പരിസ്ഥിതി പ്രവർത്തകൻ പുരുഷൻ ഏലൂർ ഇപ്പോൾ അറസ്റ്റ് ഭീഷണിയുടെ നിഴലിലാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്റേതെന്ന പേരിൽ വ്യാജരേഖയുണ്ടാക്കിയെന്ന പുതിയ ‘കുറ്റം’ കൂടി ചുമത്തപ്പെട്ടിരിക്കുന്നു. ഏലൂരിലെ പരിസ്ഥിതി പോരാട്ടങ്ങളെക്കുറിച്ച് 'മാധ്യമം' ആഴ്ചപതിപ്പിനോട് പുരുഷൻ ഏലൂർ സംസാരിക്കുന്നു...
പുരുഷൻ ഏലൂർ, വയസ്സ് അമ്പത്തൊന്ന്. പരിസ്ഥിതിപ്രവർത്തകൻ. ഉപജീവനമാർഗം ചെലവു കുറഞ്ഞ, ചെറിയ ഇക്കോ -ഫ്രണ്ട്ലി വീടുകൾ കരാർ അടിസ്ഥാനത്തിൽ നിർമിച്ചുകൊടുക്കൽ. അരനൂറ്റാണ്ടുകാലം ജീവിച്ച ജീവിതത്തി
െൻറ പകുതിയും മാരക രാസവിഷങ്ങളിൽ മുങ്ങിമരിച്ചുകൊണ്ടിരിക്കുന്ന പെരിയാറിനെയും തകരുന്ന ആവാസവ്യവസ്ഥകളെയും രോഗാതുരമായ ജനതയെയും രക്ഷിക്കാനുള്ള പോരാട്ടങ്ങൾ. മധ്യകേരളത്തിന്റെ ജീവനാഡിയാണ് പെരിയാർ. ലക്ഷക്കണക്കിനാളുകളുടെ ഒരേയൊരു കുടിവെള്ളസ്രോതസ്സ്. കൊച്ചിനഗരത്തിൽ ജീവിക്കുന്നവർക്കും വെള്ളംകിട്ടുന്നത് ഇൗ നദിയിൽനിന്നുതന്നെ. ഇൗ നദിയുടെ കരയിലാണ് പുരുഷന്റെ നാടായ ഏലൂർ. സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായമേഖലയുടെ ആസ്ഥാനം. ഏലൂരിലും സമീപത്തുള്ള എടയാറിലുമായി 282 ഫാക്ടറികൾ. രാസവസ്തുക്കൾ നിർമിക്കുന്നവ നൂറിലേറെ. തുടക്കത്തിൽ പശ്ചിമഘട്ടത്തിലെ ഏലത്തോട്ടങ്ങളിൽനിന്നുള്ള കൊടുംകീടനാശിനികളും പിന്നെ പത്തോളം മുനിസിപ്പാലിറ്റികളിൽനിന്നും നാൽപതിലേറെ ഗ്രാമപഞ്ചായത്തുകളിൽനിന്നും വന്നുചേരുന്ന സകലവിധ മാലിന്യങ്ങളും പേറി ഒഴുകിയെത്തുന്ന പെരിയാർ, കൊച്ചിക്കായലിൽ ചേരുന്നതിനു തൊട്ടുമുമ്പ് വ്യവസായമേഖലയിൽവെച്ച് വിഷപ്പുഴയായി മാറുന്നു.
പെരിയാറിൽനിന്നു സുഭിക്ഷമായി വെള്ളമെടുക്കുന്ന വ്യവസായശാലകൾ പെരിയാറിലേക്ക് പുറന്തള്ളുന്നത് വേണ്ടരീതിയിൽ സംസ്കരിക്കാത്ത മാരകരാസമാലിന്യങ്ങൾ. 2004 ആഗസ്റ്റിൽ അപകടകരമായ രാസമാലിന്യങ്ങളുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ നിരീക്ഷണ സമിതി ഏലൂരിൽ വന്നിരുന്നു. പെരിയാറിെൻറ ഭീകരാവസ്ഥ കണ്ട് സമിതി ശരിക്കും ഞെട്ടി. 1989ൽ നിലവിൽവന്ന കർശന നിയമത്തിനുപോലും കേരളം ഒരു വിലയും കൽപിച്ചിട്ടില്ല എന്ന് സമിതി നിരീക്ഷിച്ചു. ചില വ്യവസായശാലകൾ ഉടൻ അടച്ചുപൂട്ടണമെന്നുവരെ പറഞ്ഞു. നിയമം നടപ്പിലാക്കാൻ അൽപം കൂടി സമയം അനുവദിക്കണമെന്ന് അപേക്ഷിച്ച് ബോർഡ് സമിതിയുടെ കാലുപിടിച്ചു. സമിതിയുടെ നിർേദശമനുസരിച്ച് ഒരു പ്രാദേശിക പരിസ്ഥിതി കമ്മിറ്റി ഉണ്ടാക്കി, വ്യവസായശാലകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ. ആ കമ്മിറ്റിയിൽ പുരുഷനും അംഗമായിരുന്നു.
ഏലൂർ വ്യവസായമേഖലയിൽ ഇപ്പോൾ പ്രവർത്തിക്കുന്നതും പ്രവർത്തനം നിലച്ചതുമായ ഓരോ ഫാക്ടറിയെപ്പറ്റിയും പുരുഷന് നന്നായിട്ടറിയാം. അവയും പെരിയാറുമായുള്ള ബന്ധത്തിന്റെ എല്ലാ വിവരവും അറിയുന്ന വലിയൊരു ഡാറ്റാബാങ്കാണ് പുരുഷൻ. അദ്ദേഹം ഗവേഷണ കോഒാഡിനേറ്ററായി പ്രവർത്തിക്കുന്ന പെരിയാർ മലിനീകരണ വിരുദ്ധ സമിതി (പി.എം.വി.എസ്) എന്ന ജനകീയ സംഘടന വ്യവസായശാലകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ഓരോ സംഭവ വികാസവും ഡോക്യുമെൻറ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ ധാരാളമാണ് തങ്ങൾ നിയമങ്ങൾക്ക് അതീതരാണെന്നു കരുതുന്ന ചിലർക്കും രാഷ്ട്രീയ നേതാക്കൾക്കും അഴിമതിക്കാരായ കുറെ ഉദ്യോഗസ്ഥർക്കും ഹാലിളകാൻ. കഴിഞ്ഞ അഞ്ചുവർഷമായി പൊലീസിനെ കൂട്ടുപിടിച്ച് പുരുഷനെയും പി.എം.വി.എസിനെയും തകർക്കാൻ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്.
പീഡനപരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡാണ് ഇപ്പോൾ നടക്കുന്നത്. വീണ്ടും ഒരുകേസ്. കേസ് കൊടുത്തത് കൊച്ചി മിനറൽസ് ആൻഡ് റീെട്ടയിൽസ് ലിമിറ്റഡ് (സി.എം.ആർ.എൽ) എന്ന സ്വകാര്യ കമ്പനി. മലിനീകരണ നിയന്ത്രണ ബോർഡിേൻറതെന്ന പേരിൽ തങ്ങൾക്കെതിരെ വ്യാജരേഖയുണ്ടാക്കിയെന്നാണ് ആരോപണം. കേസിൽ ഒന്നാം പ്രതിയായ ഗ്രീൻ ആക്ഷൻഫോഴ്സ് എന്ന സംഘടനയുടെ സെക്രട്ടറി ഷിബുമാനുവലിനെ പൊലീസ് ഇക്കഴിഞ്ഞ ഡിസംബർ 28ന് അറസ്റ്റ് ചെയ്തു. 17 ദിവസത്തിനു ശേഷം ജനുവരി 15നാണ് ജാമ്യം ലഭിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് പുരുഷൻ. ‘കള്ളരേഖ’ ഷിബുവിന് കൊടുത്തു എന്നതാണ് പുരുഷനെതിരെ ചുമത്തിയിട്ടുള്ള കുറ്റം. വ്യാജമായ പ്രഥമവിവര റിപ്പോർട്ട് റദ്ദാക്കണമെന്ന് പുരുഷൻ കോടതി മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ മുൻകൂർജാമ്യത്തിന് അപേക്ഷിച്ചിട്ടുമുണ്ട്.
പുരുഷനുമായി നടത്തിയ അഭിമുഖത്തിൽനിന്ന്:
മലിനീകരണ നിയന്ത്രണ ബോർഡിേൻറതെന്നപേരിൽ വ്യാജരേഖ ഉണ്ടാക്കിയെന്ന ആരോപണത്തിന്റെ സത്യാവസ്ഥ എന്താണ്?
തീർത്തും അടിസ്ഥാനരഹിതമാണ് ആരോപണം. ഇതൊരു കള്ളക്കേസാണ്. വ്യാജമെന്ന് കമ്പനി ആരോപിക്കുന്ന ആ രേഖ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനു കീഴിൽ ഉദ്യോഗമണ്ഡലിൽ പ്രവർത്തിക്കുന്ന എൻവയൺമെൻറ് സർവെയ്ലൻസ് സെൻററിന്റെ മേധാവിയും എൻവയൺമെൻറ് എൻജിനീയറുമായിരുന്ന ഡി. ചിത്രകുമാരി തയാറാക്കിയ റിപ്പോർട്ടാണ്.
എന്തിനെപ്പറ്റിയുള്ള റിപ്പോർട്ടാണ്?
പെരിയാറിന്റെ നിറംമാറ്റത്തെപ്പറ്റിയുള്ള റിപ്പോർട്ട്. 2011 ജൂലൈ 20നും 21നും പെരിയാർ നിറംമാറി ഒഴുകിയിരുന്നു. അതിനെക്കുറിച്ച് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇൻസ്പെക്ഷൻ നടന്നതും റിപ്പോർട്ട് തയാറാക്കിയതും. 2011 ജൂൈല 20 മുതൽ 2011 ആഗസ്റ്റ് ഒമ്പത് വരെ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അവർ ഈ റിപ്പോർട്ട് തയാറാക്കിയത്. കവറിങ് ലെറ്ററടക്കം പത്തു പേജുള്ള റിപ്പോർട്ടാണ്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മെംബർ സെക്രട്ടറിക്ക് 2011 ആഗസ്റ്റ് 12 നാണ് റിപ്പോർട്ട് സമർപ്പിച്ചത്.
എന്താണ് റിപ്പോർട്ടിൽ പറയുന്നത്?
പെരിയാർ നിറം മാറിയൊഴുകാൻ കാരണം സി.എം.ആർ.എല്ലിന്റെ രാസമാലിന്യങ്ങളാണെന്നും അവർക്കെതിരെ ആവശ്യമായ നടപടിയെടുക്കണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. “It is concluded that the cause of discolouration in Periyar is due to illegal discharge from the premises of M/s CMRL through their unauthorised outlet. Hence it is requested that necessary action may be initiated against the unit from that office” എന്നു പറഞ്ഞുകൊണ്ടാണ് ആ റിപ്പോർട്ട് അവസാനിക്കുന്നത്. 2006 ജനുവരി ഒന്നിന് ഈ കമ്പനി പെരിയാറിലേക്ക് വൻ തോതിൽ മാലിന്യം തള്ളിയതിനെ തുടർന്ന് സുപ്രീംകോടതിയുടെ നിരീക്ഷണ സമിതി ഇടപെടുകയും ഇവരുടെ ഉൽപാദനം വെറ്റ്പ്രോസസിങ്ങിൽനിന്ന് ഡ്രൈ പ്രോസസിങ്ങിലേക്ക് മാറ്റാതെ പ്രവർത്തനാനുമതി നൽകരുതെന്ന് മലിനീകരണ നിയന്ത്രണ ബോർഡിനോട് ശിപാർശ ചെയ്തിരുന്നു. 2006 െസപ്റ്റംബറിലും 2007 ഡിസംബറിലും 2008 മാർച്ചിലും പെരിയാർ നിറം മാറിയതിനു കാരണം ഈ കമ്പനി ഒഴുക്കിയ മാലിന്യങ്ങളാണെന്ന് 2009ൽ കേരള ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇൻസ്പെക്ഷനു ശേഷം ചിത്രകുമാരി കമ്പനിയെ താക്കീത് ചെയ്യുന്ന നോട്ടിസ് അയച്ചിരുന്നോ?
അയച്ചിരുന്നു. 2011 ജൂലൈ 21നാണ് ഇൻസ്പെക്ഷൻ നടത്തിയത്. പിറ്റേന്ന് തന്നെ നോട്ടിസ് അയച്ചിട്ടുണ്ട്. പിന്നീട് ആഗസ്റ്റ് 12ന് Report Regarding The Discolouration of River Periyar എന്നപേരിൽ ബോർഡിന്റെ മെംബർ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ആ റിപ്പോർട്ടാണ് ഇപ്പോൾ ഞങ്ങൾ വ്യാജമായി ഉണ്ടാക്കിയതാണെന്ന് ആരോപിക്കുന്നത്.
ഷിബുവും പുരുഷനും എങ്ങനെയാണ് ഇൗ കേസിൽ ഉൾപ്പെടുന്നത്?
പെരിയാറിലെ വ്യവസായ മലിനീകരണത്തിനെതിരെ 2007ൽ ഷിബു മാനുവൽ ഒരു പൊതുതാൽപര്യ ഹരജി ഹൈകോടതിയിൽ ഫയൽചെയ്തിരുന്നു. ഏതെങ്കിലും ഒരു കമ്പനിക്കെതിരെയുള്ള പരാതിയല്ല അത്. വ്യവസായശാലകൾ പെരിയാറിലേക്ക് മലിനജലം ഒഴുക്കുന്നത് പരിപൂർണമായി അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്ന് അഭ്യർഥിക്കുന്നതാണ് ആ പരാതി. ആ കേസ് അങ്ങനെ നീണ്ടുപോയ്ക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ ചിത്രകുമാരി സമർപ്പിച്ച റിപ്പോർട്ടിന്റെയും അവർ കമ്പനിക്കയച്ചതായ നോട്ടിസിന്റെയും കോപ്പികൾ എനിക്ക് കിട്ടി. അവ ഞാൻ ഷിബുവിന് കൊടുത്തു. ഷിബു തന്റെ കേസ് ബലപ്പെടുത്താൻ ഇവ കോടതിയിൽ തെളിവായി ഹാജരാക്കി. 2012 നവംബറിലാണ് ഇൗ രേഖകൾ സമർപ്പിച്ചത്. രേഖകൾ കൊടുത്തത് ഞാനാണെന്ന് കോടതിയിൽ ബോധിപ്പിക്കുകയും ചെയ്തു.
പുരുഷന് ഇൗ രേഖ എവിടെനിന്നാണ് കിട്ടിയത്?
ചിത്രകുമാരിതന്നെ തന്നതാണ്.
എപ്പോൾ, എവിടെെവച്ച്?
2011 ആഗസ്റ്റ് 12ന്. ചിത്രകുമാരി റിപ്പോർട്ട് സമർപ്പിച്ച അതേ ദിവസം പി.സി.ബി (പൊല്യൂഷൻ കൺട്രോൾ ബോർഡ്) ചെയർമാൻ ബോർഡിന്റെ എറണാകുളം മേഖലാ ഓഫിസിൽ ഒരു യോഗം വിളിച്ചിരുന്നു, പെരിയാർ മലിനീകരണം സംബന്ധിച്ച് ചർച്ചചെയ്യാൻ. ഈ യോഗത്തിൽ പരിസ്ഥിതി പ്രവർത്തകരും തൊഴിലാളി യൂനിയൻ നേതാക്കളും മത്സ്യത്തൊഴിലാളി നേതാക്കളും പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ െവച്ചാണ് ചിത്രകുമാരി ബോർഡിനു സമർപ്പിച്ച റിപ്പോർട്ടിന്റെയും കമ്പനിക്ക് അയച്ച താക്കീത് നോട്ടിസിന്റെയും പകർപ്പ് എനിക്ക് തന്നത്. പിന്നീട് വിവരാവകാശ നിയമപ്രകാരവും ഞങ്ങൾക്ക് ആ രേഖകൾ കിട്ടി. ചിത്രകുമാരി റിപ്പോർട്ട് ഉൾപ്പെടെ പെരിയാർ മലിനീകരണവുമായി ബന്ധപ്പെട്ട ഫയലുകൾ പി.സി.ബിയുടെ ഓഫിസിൽനിന്ന് കാണാതായെന്ന് മലയാള മനോരമ 2013 ജനുവരി 22ന് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഷിബു അന്നേ ദിവസംതന്നെ ചിത്രകുമാരി റിപ്പോർട്ടിന്റെയും കവറിങ് ലെറ്ററിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ പി.സി.ബിയുടെ ഏലൂർ ഓഫിസിൽനിന്ന് കരസ്ഥമാക്കി. പിന്നീട് 2015 സെപ്റ്റംബർ 30ന്, ഞങ്ങളെ സഹായിക്കുന്ന ജനജാഗ്രത എന്ന സംഘടനയുടെ പ്രവർത്തകൻ കെ.കെ. മുഹമ്മദ് ഇക്ബാലും വിവരാവകാശ നിയമപ്രകാരം ഇതേ രേഖകൾ പി.സി.ബിയുടെ തിരുവനന്തപുരം ഓഫിസിൽ നിന്നെടുത്തു. അന്നത്തെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ തങ്കപ്പൻനായർ ഓരോ പേജിലും ഒപ്പും സീലും വെച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ പി.സി.ബിയുടെ താൽക്കാലിക മെംബർ സെക്രട്ടറിയാണ്.
പെരിയാറിന്റെ മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈകോടതി മുമ്പാകെയും ദേശീയ ഹരിത ട്രൈബ്യൂണൽ മുമ്പാകെയും പല കേസുകളും ഉണ്ട്. 2016 െസപ്റ്റംബർ 23ന് സി.എം.ആർ.എൽ അസംസ്കൃത മലിനജലം മഴവെള്ളക്കുഴൽ വഴി പെരിയാറിലേക്ക് ഒഴുക്കിയതിന് അതേ മാസം 26ന് പി.സി.ബി കമ്പനിക്ക് നോട്ടിസ് നൽകിയിരുന്നു. ഈ നോട്ടിസിന്റെ അടിസ്ഥാനത്തിൽ കമ്പനിയിൽ മലിനീകരണ നിയന്ത്രണ സംവിധാനം ഉറപ്പാക്കണമെന്ന് അഭ്യർഥിക്കുന്ന ഹരജി ഞങ്ങൾ ഹരിത കോടതിയിൽ നൽകി. കമ്പനിയുടെ മലിനീകരണ ചരിത്രത്തിന്റെ തെളിവായി ഞങ്ങൾ ഇതേ റിപ്പോർട്ട് ഹാജരാക്കിയിരുന്നു. ഞങ്ങൾ നൽകിയ ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ ഹരജിയിലും സത്യവാങ്മൂലത്തിലും ചിത്രകുമാരി റിപ്പോർട്ടിനെ ചോദ്യം ചെയ്തിട്ടില്ല. അതുപോലെ, ഷിബു മാനുവൽ ഹൈകോടതിയിൽ നൽകിയ കേസും 2013ൽ ഹരിതകോടതിയിലേക്ക് മാറ്റിയിരുന്നു. പി.സി.ബിയും
ഇതേവരെ ഈ രേഖ വ്യാജമാണെന്ന് പറഞ്ഞിട്ടില്ല. റിപ്പോർട്ട്് വ്യാജമാണെങ്കിൽ എന്തുകൊണ്ട് ഇത്രയും കാലം മിണ്ടിയില്ല? കോടതി മുമ്പാകെ സമർപ്പിച്ച രേഖകൾ വ്യാജമാണെങ്കിൽ അത് കോടതിയിൽ തെളിയിക്കേണ്ടതാണല്ലോ. എന്തെങ്കിലും നടപടി എടുക്കണമെങ്കിൽ അത് കോടതിയല്ലേ പറയേണ്ടത്? അതിനിടയിൽ എങ്ങനെയാണ് പൊലീസ് കേസും അറസ്റ്റുമൊക്കെ വന്നത്?
അതുതന്നെയാണ് ഞങ്ങളും ചോദിക്കുന്നത്. ഷിബുവിന്റെ ജാമ്യാപേക്ഷയിൽ വാദം നടന്നത് മൂന്നു ദിവസമായിരുന്നു. ഒന്നാലോചിച്ചുനോക്കൂ, രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിൽ ഒന്നാം പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
(അഭിമുഖത്തിന്റെ പൂർണ രൂപം ഈയാഴ്ച പുറത്തിറങ്ങിയ 'മാധ്യമം' ആഴ്ചപതിപ്പിൽ.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.