ശത്രുവിനെ കാണാത്ത വരട്ടുവാദം എന്തിന്?
text_fieldsസി.പി.എമ്മിെൻറ ഭരണഘടനയിലെ 20ാം ഖണ്ഡിക അനുബന്ധം (എ) പറയുന്നതിങ്ങനെ: ‘നിയമപരമായി സ്ഥാപിക്കപ്പെട്ട ഇന്ത്യൻ ഭരണഘടനയോട് ഉത്തമ വിശ്വാസം പ്രഖ്യാപിക്കുന്നു. സോഷ്യലിസം, സെക്കുലറിസം, ഡെമോക്രസി എന്നിവയോട് കൂറും പുലർത്തും. രാജ്യത്തിെൻറ പരമാധികാരവും ഐക്യവും അസ്തിത്വവും ഉയർത്തിപ്പിടിക്കും’-. എട്ടാം പാർട്ടി കോൺഗ്രസിലാണ് ഈ ഭരണഘടന അംഗീകരിക്കുന്നത്. ഇതിൽ വിഭാവനം ചെയ്തിരിക്കുന്ന സെക്കുലറിസം അഥവാ മതേതരത്വത്തിെൻറ മാറിടം വലിച്ചുകീറുന്ന നരഭോജികളുടെ നരനായാട്ടും അധികാര വിളയാട്ടവും അവസാനിപ്പിക്കേണ്ടുന്ന അസന്ദിഗ്ധ ഘട്ടത്തിലാണ്, ഈ പാർട്ടി ബന്ധുവാര്, ശത്രുവാര് എന്ന് തിരിച്ചറിയാനാവാതെ ചേരിപിടിത്തം നടത്തിക്കൊണ്ടിരിക്കുന്നത്.
മൂർത്തമായ സാഹചര്യത്തിൽ സമൂർത്തമായ തീരുമാനം- ഇതാണ്, മാർക്സിസം- ലെനിനിസത്തിെൻറ പ്രയോഗതന്ത്രം. ഇവിടെ എന്താണ് മൂർത്തമായ സാഹചര്യം? അത് മേൽ സൂചിപ്പിച്ചിട്ടുണ്ട്. മോദിഭരണം ഫാഷിസമല്ല,- അതിെൻറ പ്രാഗ്രൂപമാണെന്നൊക്കെയാണ് വരട്ടുവാദം ഉയർന്നുവരുന്നത്. പാർട്ടിയിൽ വരട്ടുതത്ത്വവാദത്തിെൻറ ഈ കടന്നുവരവ് ഘടകത്തിലെ ഭൂരിപക്ഷ--ന്യൂനപക്ഷം മാത്രം നോക്കിയുള്ള തീരുമാനങ്ങളാവുകയും പിന്നീട് പ്രായോഗികാനുഭവം ന്യൂനപക്ഷാനുകൂലമാകുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ഇതിൻമേൽ തിരുത്തൽ വരുത്തുന്നില്ല. മികച്ച ഭരണാധികാരിയെന്ന് എതിരാളികൾ പോലും വിശേഷണം ചാർത്തിയ ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാൻ മറ്റെല്ലാവരും സമ്മതിച്ചപ്പോൾ വിസമ്മതിച്ചത്, സി.പി.എം മാത്രം. ആ സമയത്തും ഭരണഘടനയിലെ ഒരു വകുപ്പാണ് വാളായി പ്രയോഗിക്കപ്പെട്ടത്- -പാർട്ടിക്ക് നിർണായക സ്വാധീനമില്ലാത്ത ഭരണവേദികൾ പങ്കിടരുത്. ഇവിടെ, നിർണായക സ്വാധീനത്തിെൻറ പൊരുളറിയാതെ പോയി.
കോൺഗ്രസിനോടുള്ള സമീപനം
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിലേക്കു നയിച്ച താത്ത്വികപ്രശ്നങ്ങളിൽ പ്രധാനം കോൺഗ്രസിനെ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. അരനൂറ്റാണ്ട് പിന്നിടുമ്പോഴും സി.പി.എം ഇരുട്ടിൽ തപ്പുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിെൻറ മൂല ഘടകങ്ങളിലൊന്നായ മതേതരത്വം എന്ന മൂല്യസങ്കൽപം തന്നെ അപ്രസക്തമാക്കാൻ വെമ്പൽ കൊള്ളുന്ന വലതു-ഭൂരിപക്ഷ വർഗീയത ഹിന്ദുത്വ ശക്തികളായി രൂപമെടുത്ത് ഫണം വിടർത്തിയാടുകയാണ്. ഇവയെ നിലക്കുനിർത്തുക എന്നത് അത്രക്ക് നിസ്സാരമല്ലെന്ന് മനസ്സിലാക്കാനുള്ള സാഹചര്യമാണ് ഇന്ന് മുന്നിലുള്ളത്. മുമ്പ് ജനസംഘത്തിന് സഹായകമായതുപോലെ അഥവാ അതുക്കുംമേലെ, ഭൂരിപക്ഷ വർഗീയത ആളിക്കത്തിച്ച് രാഷ്ട്രീയ ധ്രുവീകരണത്തിലൂടെ പാർലമെൻററി രാഷ്ട്രീയത്തിൽ തലയെണ്ണി ഭൂരിപക്ഷം നേടാൻ അവരുടെ ഡി.എൻ.എ ടെസ്റ്റ് റിസൽട്ടുപോലും രാഷ്ട്രീയ ആയുധങ്ങളായി പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ വേണം കോൺഗ്രസിനോടുള്ള സമീപനം ചർച്ച ചെയ്യപ്പെടാൻ. 22ാം പാർട്ടി കോൺഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രമേയം ഏകകണ്ഠമായി അംഗീകരിക്കാൻ കഴിയാത്തവിധം വരട്ടുതത്ത്വവാദത്തിെൻറ നീരാളിപ്പിടിത്തത്തിലാണ് സി.പി.എം.
പാർലമെൻറിലെ എല്ലാ ചെറുതും വലുതുമായ ബി.ജെ.പി ഇതര പാർട്ടികളും അവരുടേതായ നിലയിൽ പുതിയ അടവുനയങ്ങൾ തേടുകയാണ്. അപ്പോഴാണ് ഇടതുചേരിയുടെ നായകൻതന്നെ ഇടംകോലിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽപെട്ടാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഗതിവിഗതികൾ നിർണയിക്കേണ്ട ഒരു പാർട്ടി എന്നനിലയിൽ സി.പി.എം അപ്രസക്തമാകാൻ പോകുന്നത്. വിശാല ജനാധിപത്യ -മതേതര മുന്നണി സംവിധാനം അനിവാര്യമെന്ന് കാലം കവിളിൽത്തട്ടി പറയുമ്പോഴും അത് വായിച്ചെടുക്കാനുള്ള കെൽപില്ലായ്മ സംഭവിച്ചാൽ വീണ്ടുമൊരു ചരിത്രപരമായ വിഡ്ഢിത്തം ചെയ്തുകൂട്ടുകയായിരിക്കും ഫലത്തിൽ.
സീതാറാം യെച്ചൂരി പാർട്ടി സെക്രട്ടറിയായി പ്രവർത്തിച്ചുവരവെ തന്നെ രാജ്യസഭയിലേക്കു മൂന്നാംതവണയും െതരെഞ്ഞടുക്കപ്പെടേണ്ട എന്നു നിശ്ചയിച്ചപ്പോൾ ബി.ജെ.പി അടക്കമുള്ള മറ്റ് രാഷ്ട്രീയ കക്ഷികൾക്കുണ്ടായ നഷ്ടബോധംപോലും സി.പി.എം വരട്ടുതത്ത്വവാദികൾക്കുണ്ടായില്ല. പാർട്ടിയിലും പാർലമെൻറിലും ഇടതുചേരിയുടെ ശബ്ദം മുഴക്കി കേൾപ്പിക്കുവാൻ കെൽപുള്ള യെച്ചൂരിയെ പോലെയുള്ളവരെ തഴയുന്നതിനും അടിസ്ഥാനപ്രമാണമാക്കുന്നത് പാർട്ടി നയരേഖയാണ് എന്നതു വിചിത്ര വാസ്തവം.
സി.പി.െഎ നിലപാട്
വിശാലസഖ്യം വിട്ട് എൻ.ഡി.എ യിൽ നിതീഷ്കുമാർ ചേക്കേറിയതോടെ ദുർബലമാകുന്ന പ്രതിപക്ഷനിരയെ ഒരൊറ്റ ശരീരംപോലെ നിലനിർത്താനുള്ള രാഷ്ട്രീയബാധ്യത സ്വയം ഏറ്റെടുക്കേണ്ടത് ഇന്ത്യൻ ഇടതുപക്ഷത്തിെൻറ ഒഴിവാക്കപ്പെടാനാവാത്ത ഉത്തരവാദിത്തമാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി -സി.പി.ഐ അതിെൻറ നിലപാട് അർഥശങ്കക്കിടയില്ലാതെ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ഈ തീരുമാനത്തെ മതേതര വിശ്വാസികൾ വളരെ ആശ്വാസത്തോടും ആവേശത്തോടെയുമാണ് നോക്കിക്കാണുന്നത്. എന്നാൽ, ഇടതുപാർട്ടികളുടെ നായകൻ സി.പി.എം അതിെൻറ ജൈവസ്വഭാവം കൈവെടിഞ്ഞ് അന്ധൻ ആനയെ കാണുന്ന പരുവത്തിലാണ്. നയപരമായ കാര്യങ്ങളിൽ അന്തിമതീരുമാനം എടുക്കാവുന്ന അന്തിമവേദി എന്നനിലയിൽ 22ാം പാർട്ടി കോൺഗ്രസുവരെ വിഷയം നീണ്ടുപോകാനാണ് സാധ്യത.
1992ൽ വി.പി. സിങ്ങും (ദേശീയ മുന്നണി) ’96ലെ മതേതര മുന്നണിയും 2004ലെ ഒന്നാം യു.പി.എ മുന്നണിയും പ്രവർത്തിച്ചിരുന്നത് എല്ലാവരും അംഗീകരിക്കുന്ന ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു. ഇതേ മാതിരിയുള്ള ബദലുകൾ സൃഷ്ടിക്കുന്നതിനു പകരം ബദലിനുബദലുമായി നടക്കുകയാണ് വരട്ടുതത്ത്വവാദികൾ. ഇവരുടെ കൃത്യങ്ങൾ പരിസരാവബോധത്തോടെയുള്ളതാകണമെന്നില്ല. ജൈവകൃഷി മുദ്രാവാക്യമായി മുന്നോട്ടുവെക്കുന്ന പാർട്ടി ജൈവ-രാഷ്ട്രീയത്തോട് മുഖം തിരിഞ്ഞു നിൽക്കുന്നത്, ജുഗുപ്സാവഹമാണ്. ആർക്കും മനസ്സിലാകാത്ത മുട്ടാപ്പോക്ക് ന്യായങ്ങളുയർത്തി ആദ്യം എതിർക്കുന്ന എല്ലാ കാര്യങ്ങളിലും കാലം കഴിഞ്ഞ് വിചിന്തനം നടത്തി തെറ്റുതിരുത്തിയാൽ അതുകൊണ്ട് എന്തുഫലം? ക്വിറ്റ് ഇന്ത്യാ സമരം മുതൽ ഇപ്പോഴത്തെ കോൺഗ്രസ് ബാന്ധവ വിഷയം വരെ എടുത്താൽ രാഷ്ട്രീയ പിടിപ്പുകേടിെൻറ കഥകളേറെയാണെന്ന് വ്യക്തമാകും. ഇവയോരോന്നിെൻറയും പിന്നിൽ നേതൃത്വത്തിലുണ്ടായിരുന്നവരുടെ മനോവ്യാപാരം നിഴലിച്ചുകാണാം.
ജ്യോതി ബസുവിന് പ്രധാനമന്ത്രിപദം അടുത്തുവന്നപ്പോൾ ഇ.എം.എസിനും സ്വന്തം മനോപരിധിക്കപ്പുറം പോകാനായില്ല. ഫലമോ, ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയെ പിന്തുണക്കാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസ് അടക്കമുള്ളവർ തയാറായി വന്നപ്പോൾ അവിടെയും വരട്ടുതത്ത്വവാദം തലപൊക്കി ചരിത്രമണ്ടത്തരത്തിന് കളമൊരുക്കി. പിന്നീട് ഹർകിഷൻ സിങ് സുർജിത്തിെൻറ കാലത്തായിരുന്നു ഈ ജൈവീക സ്വഭാവം വീണ്ടെടുക്കുന്നത്. ഇന്ത്യയിൽ ഒരു കമ്യൂണിസ്റ്റ് പ്രധാനമന്ത്രി എങ്ങനെയായിരിക്കുമെന്ന് ദൂരെ നിന്നെങ്കിലും ഒരിന്ത്യക്കാരനു നോക്കിക്കാണാനുള്ള അവകാശത്തെയാണ് ഈ വരട്ടുതത്ത്വവാദം നേതൃത്വഹുങ്കിൽ അവഗണിച്ചത്. ദേശീയ രാഷ്ട്രീയത്തിൽ യെച്ചൂരിയുടെ ശബ്ദം കൂടുതൽ, കൂടുതൽ മുഴങ്ങിക്കേൾക്കുന്നത് പുളിരസത്തോടെ അനുഭവിക്കുന്നവർ കാലത്തിെൻറ കാലൊച്ച കേൾക്കാത്തവരാണ്.
ആസന്നമായ കടമയെന്ന നിലയിൽ, കോൺഗ്രസ് ഉൾപ്പെടെയുള്ള -ബി.ജെ.പി ഇതര പാർട്ടികളെ കോർത്തിണക്കി രാജ്യം നേരിടുന്ന വർഗീയതക്കും അതിെൻറ ഉപോൽപന്നമായ അസഹിഷ്ണുതക്കും ഫാഷിസ്റ്റ് വാഴ്ചയുടെ ഇരകളായിക്കൊണ്ടിരിക്കുന്ന ദലിത്-ന്യൂനപക്ഷ,- കർഷക ജനസാമാന്യത്തിനും ആശ്വാസംപകരുന്ന പക്വമായ രാഷ്ട്രീയ നിലപാട് ജനങ്ങൾ പ്രതീക്ഷിക്കുന്നു; ഇതിനവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല കാരണം, മൂർത്തമായ സാഹചര്യം വിശകലനം ചെയ്ത് സമൂർത്തമായ തീരുമാനമെടുക്കാൻ ബാധ്യതപ്പെട്ടവരല്ല അവർ. അതിനു ശേഷിയുള്ളവരാണല്ലോ താത്ത്വികഗണത്തിലും ക്രമേണ പി.ബിയിലും വരേണ്ടത്! കമ്യൂണിസ്റ്റ് പാർട്ടിയുടെ ജൈവികസത്തയെ രാഷ്ട്രീയ വന്ധ്യംകരണത്തിനു വിധേയമാക്കുകയാണോ ഇവിടെ വീണ്ടും സി.പി.എം?
...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.