Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഹോമിയോപ്പതിയും...

ഹോമിയോപ്പതിയും പ്രകൃതി ചികിത്സയും കപട ശാസ്ത്രമോ?

text_fields
bookmark_border
ഹോമിയോപ്പതിയും പ്രകൃതി ചികിത്സയും  കപട ശാസ്ത്രമോ?
cancel

 ‘സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ കുറച്ചു പല്ലുകളേ ഉള്ളൂ’ എന്ന് ഒരു സിദ്ധാന്തം വന്നാല്‍ ഇന്ന് എന്തായിരിക്കും  അവസ്ഥ. പക്ഷേ അങ്ങനെയായിരുന്നു, മഹാനായ അരിസ്റ്റോട്ടില്‍ സമര്‍ഥിച്ചിരുന്നത്! ( ഇന്ന് തെറ്റായ നിഗമനത്തിലേക്ക് ശാസ്ത്രജ്ഞര്‍ എങ്ങനെ എത്തുന്നുവെന്നതിന്‍െറ ഉദാഹരണമായിട്ടാണ് ഇത് പഠിപ്പിക്കാറുള്ളത്) സ്ത്രീകളുടെ താടിയെല്ല് പുരുഷന്‍മാരുടേതിനേക്കാള്‍ ചെറുതാണ് എന്നതുകൊണ്ടാണത്രേ അതില്‍ കൂടുതല്‍ പല്ലുകൊള്ളില്ല എന്ന നിഗമനത്തില്‍ അദ്ദേഹം എത്തിയത്. ‘രണ്ടു തവണ വിവാഹം കഴിച്ച ആളാണെങ്കിലും തന്‍െറ നിഗമനം ശരിയാണോ എന്നറിയാന്‍, ഭാര്യമാരുടെ വായതുറന്ന് പരിശോധിക്കാന്‍ അരിസ്റ്റോട്ടിലിന് ഒരിക്കലും തോന്നിയില്ല’ എന്ന് ബര്‍ട്രാന്‍റ് റസ്സല്‍ പറഞ്ഞത് ശാസ്ത്ര സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുന്നവരുടെ ക്ളാസിക്ക് വാചകമാണ്. (പുരുഷ ശരീരത്തില്‍ ഒരു വാരിയെല്ലു കുറവാണെന്നാണ് 14ാം നൂറ്റാണ്ടിലൊക്കെ പരക്കെ വിശ്വസിച്ചിരുന്നത്. പരമ്പരാഗത ക്രിസ്തീയ വിശ്വാസത്തില്‍ അധിഷ്ഠിതമായിരുന്നു ആ ധാരണ. വെസേലിയസ് എന്ന ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ ഇത് തെറ്റാണെന്ന് തെളിയിച്ചത് രാത്രി സെമിത്തേരിയില്‍നിന്ന് രഹസ്യമായി ശവശരീരങ്ങള്‍ എടുത്തുകൊണ്ടുവന്ന് കീറിമുറിച്ച് പഠനം നടത്തിയായിരുന്നു.)
അതായത് എത്ര പ്രഗല്‍ഭനായ ഒരാള്‍ പറഞ്ഞതുകൊണ്ടോ, എഴുതിയതുകൊണ്ടോ, എത്രകാലം പഴക്കമുള്ള വിശ്വാസമായതുകൊണ്ടോ ഒരുകാര്യം ശാസ്ത്ര സത്യമാവില്ല.  അത് ആവര്‍ത്തിച്ചുള്ള പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടണം.ആവര്‍ത്തന ഭദ്രത, അസത്യവത്ക്കരണം എന്നിവയിലൂടെയൊക്കെ കടന്നുപോയി അഗ്നിശുദ്ധി തെളിയിക്കണം.  ഏത് ഗ്രന്ഥത്തില്‍ നിന്നുള്ളതായാലും ഈ പക്രിയയിലൂടെ കടന്നുപോയാലേ അതൊരു ശാസ്ത്ര സത്യമാവുകയൂള്ളൂ.  ശാസ്ത്രം എന്നത് സയന്‍സ് എന്നതിന്‍െറ പൊതു തര്‍ജമായണെങ്കിലും നമ്മുടെ നാട്ടില്‍ പക്ഷിശാസ്ത്രവും ഗൗളിശാസ്ത്രവും ഹസ്തരേഖാശാസ്ത്രവുമൊക്കെ ശാസ്ത്രങ്ങള്‍ തന്നെയാണ്. കപട ശാസ്ത്രങ്ങള്‍!

യോഗക്ക് ശാസ്ത്രീയമായ യാതൊരു അടിത്തറയും ഇല്ളെന്ന വീക്ഷണത്തോട് യോജിക്കുന്നവര്‍ പോലും ഹോമിയോയുടെയും നാച്ച്വറോപ്പതിയുടെയും കാര്യത്തില്‍ ശക്തമായി വിയോജിക്കുന്നു.  പക്ഷേ എന്താണ് സത്യം. യോഗപോലെ തന്നെ പെരുപ്പിച്ച് കാട്ടിയ അവകാശ വാദങ്ങളും, തെറ്റായ നിഗമനങ്ങളും, ഒട്ടും യുക്തിഭദ്രമല്ലാത്ത സിദ്ധാന്തങ്ങളും അടങ്ങുന്ന അസംബന്ധവും അശാസ്ത്രീയവുമായ ചികില്‍സാ രീതികളാണ് ഇവ രണ്ടും. മാത്രമല്ല, ഇപ്പോള്‍ ഡിഫ്ത്തീരിയ അടക്കമുള്ള രോഗങ്ങള്‍ തിരച്ചുവന്ന് ജീവനെടുക്കുന്ന സാഹചര്യത്തിലും ഈ മേഖലയിലെ ചില ചികില്‍സകര്‍ ‘പേപ്പട്ടി കടിച്ചാല്‍പോലും കുത്തിവെപ്പ് എടുക്കില്ളെന്നും‘ മറ്റും പറഞ്ഞ് യഥാര്‍ഥ ശാസ്ത്രത്തെ പരിഹസിക്കയാണ്.  ഈ സാഹചര്യത്തിലാണ് ഇത്തരം ചികില്‍സാരീതികളുടെ ആധികാരികതയും ശാസ്ത്രീയതും പരിശോധിക്കപ്പെടേണ്ടത്.

ഹോമിയോപ്പതി: യുക്തിക്ക് നിരക്കാത്ത സിദ്ധാന്തങ്ങള്‍

ന്യൂട്ടന്‍െറ തലയില്‍ ആപ്പിള്‍ വീണത് ഭൗതിക ശാസ്ത്രത്തെ മാറ്റിമറിച്ചതുപോലെ,  ചികില്‍സാരംഗത്തെ മാറ്റിമറിച്ചത് ഡോ.സാമുവല്‍ ഹാനിമാന്‍ (1755-1843) മലമ്പനിക്കുള്ള സിങ്കോണ കഷായം കുടിച്ചതുമൂലമാണെന്ന് പലരും എഴുതിയിട്ടുണ്ട്. സിങ്കോണ അകത്തത്തെിയതോടെ ഒരു മലമ്പനി രോഗിയെപ്പോലെ ഹാനിമാന് പനിയും വിറയലും ബാധിച്ചു.  തീര്‍ത്തും വ്യക്തിപരമായ ഈ അനുഭവും അദ്ദേഹത്തെ ഹോമിയോപ്പതിക്ക് തുടക്കമിട്ട തെറ്റായ ഒരു സിദ്ധാന്തത്തിലേക്കാണ് നയിച്ചത്. രോഗബാധിതന് രോഗശമനമുണ്ടാക്കുന്ന ഒൗഷധം ആരോഗ്യവാനില്‍ അതേ ലക്ഷണങ്ങള്‍ സൃഷ്ടിക്കുന്നു. ഈ സമാനതത്വം അതായത് ‘സമാനം സമാനത്തെ ഭേദമാക്കുന്നു’ എന്ന തെറ്റായ നിഗമനം വെച്ചാണ് അദ്ദേഹം പുതിയൊരു ചികില്‍സാരീതിയുണ്ടാക്കിയത്.

ഹാനിമാന്‍ എഴുതിയ പുസ്തകമായ ‘ഓര്‍ഗനോണ്‍’ പ്രകാരം  മരുന്ന് പ്രത്യേക രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നുവെങ്കില്‍ , അതേ രോഗലക്ഷണമുള്ള രോഗികള്‍ക്ക് നേര്‍പ്പിച്ച തോതില്‍ അത് കൊടുത്താല്‍ രോഗം മാറുമെന്നാണ്. (സത്യത്തില്‍ സിങ്കോണ കഷായത്തിന്‍െറ ക്വിനൈന്‍ എന്ന ഘടകം ചിലര്‍ക്ക് ഉണ്ടാക്കാവുന്ന അലര്‍ജിയാവാം ഹാനിമാന് ഉണ്ടായതെന്ന് പില്‍ക്കാലത്ത് നിരീക്ഷിക്കപ്പെടുകയുണ്ടായി!)

ഹാനിമാന്‍െറ മറ്റൊരു അത്ഭുതകരമായ നിരീക്ഷണം കൂടി പുറത്തുവന്നു. താന്‍ കണ്ടത്തെിയ ഒൗഷധങ്ങള്‍ക്ക് നേര്‍പ്പിക്കുന്തോറും രോഗശാന്തി വേഗത്തിലാവുമെന്ന്.  ഇന്ന് രണ്ടാംക്ളാസ് കുട്ടിക്കുപോലും മനസ്സിലാവുന്ന ഇതുപോലുള്ള ലളിത യുക്തികളില്‍ കുടുങ്ങിയാണ് കഴിഞ്ഞ അരനൂറ്റാണ്ടായി ഹോമിയോപ്പതി സംബദ്ധമായ സംവാദങ്ങള്‍ നീങ്ങുന്നത്. ( മദ്യനിരോധനത്തിന്‍െറ ഇക്കാലത്തൊക്കെ നേര്‍പ്പിക്കുന്തോറും വീര്യംകൂടുമെന്ന ഹാനിമാന്‍ തിയറി യാഥാര്‍ഥ്യമായിരുന്നെങ്കിലെന്ന് കുടിയന്‍മാരെങ്കിലും പ്രാര്‍ഥിക്കാതിരിക്കില്ല!)

ഹോമിയോയുടെ അടിസ്ഥാന സിദ്ധാന്തപ്രകാരം മരുന്നിനെ അനുയോജ്യമായ പദാര്‍ഥത്തില്‍ ലയിപ്പിച്ചുണ്ടാക്കുന്ന ലായനിയെ ( മദര്‍ ട്വിങ്ചര്‍) വീണ്ടും വീണ്ടും നേര്‍പ്പിക്കുമ്പോള്‍ അതിന്‍െറ വീര്യം വര്‍ധിക്കും. 1D ലായനിയെന്നാല്‍ പത്തുമടങ്ങ് നേര്‍പ്പിച്ച ഒൗഷധമാണ്.  അതിനെ വീണ്ടും പത്തുമടങ്ങ് നേര്‍പ്പിച്ചാല്‍ അത് 2D ആവുന്നു. ഇങ്ങനെ 1200D വരെ നേര്‍പ്പിച്ച ഒൗഷധങ്ങളുണ്ട് ഹോമിയോപ്പതിയില്‍.  അങ്ങനെയാവുമ്പോള്‍ അതില്‍ മരുന്ന് തരിമ്പുപോലും ഉണ്ടാവില്ളെന്ന് ആര്‍ക്കാണ് അറിയാത്തത്. 30D,40D നേര്‍പ്പിക്കുമ്പോള്‍ തന്നെ ഒൗഷധം ഒരു തുള്ളിയുണ്ടാവില്ല. ( വെറുതെയല്ല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ളെന്ന് ഹോമിയോ ഡോക്ടര്‍മാര്‍ പറയുന്നത്. പഞ്ചസാര കലക്കിയ പച്ചവെള്ളത്തിന് എന്ത് പാര്‍ശ്വഫലം ഉണ്ടാവാനാണ്!) ഒരു ലായനിയില്‍ അവോഗ്രാഡോ സംഖ്യ അനുസരിച്ച് എത്ര തന്‍മാത്രകള്‍ ഉണ്ടാകുമെന്ന് എട്ടാംക്ളാസിലൊക്കെ പഠിപ്പിക്കുന്ന നാട്ടിലാണ് ഈ ജാതി ബഡായികളുമായി ഒരു ചികില്‍സാരീതി നിലനില്‍ക്കുന്നതെന്ന് ഓര്‍ക്കണം.  ഇനി വന്‍തോതിലുള്ള ഈ നേര്‍പ്പിക്കല്‍ തന്നെ വ്യാജ അവകാശവാദമാണെന്നും പഠനങ്ങളുണ്ട്.  ചില ഹോമിയോ മരുന്നുകളില്‍ കാണുന്നത്ര തോതില്‍ നേര്‍പ്പിക്കണമെങ്കില്‍  സമുദ്രസമാനമായ ജലം വേണ്ടിവരുമെന്ന് ജെയിംസ് റാന്‍ഡിയെപ്പോലുള്ള സത്യാന്വേഷകര്‍ നേരത്തെ  ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹാനിമാന്‍ കരുതിയത് ഓരോതവണ നേര്‍പ്പിക്കുന്നതിനിടയിലുമുള്ള ശക്തമായ ഇളക്കല്‍ ദ്രാവകത്തില്‍ തന്‍മാത്രയുടെ തേജസ്സ് എങ്ങനെയോ വര്‍ധിപ്പിക്കുന്നുവെന്നതാണ്.  ഇതിനായി ഹോമിയോപ്പതിക്കാര്‍ കാലാകാലങ്ങളില്‍ ഓരോ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഒന്നും ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞില്ല. ഇന്നത്തെ ഹോമിയോ ചികില്‍സകര്‍ പറയുന്നത് തന്‍മാത്രയുടെ ‘സ്മരണ’ ദ്രാവകത്തില്‍ ഒരു ഹോളോഗ്രാം പോലെ നിലനില്‍ക്കുന്നുവെന്നതാണ്.  ഇതിനാണ് വാട്ടര്‍ മെമ്മറി തിയറി എന്ന് പറയുന്നത്. 1988ല്‍  ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഷാക്ക് ബെനവിസ്റ്റെയുടെ ഒരു പഠനം പ്രശസ്ത സയന്‍സ് ജേര്‍ണലായ നേച്ച്വറില്‍ പ്രസിദ്ധീകരിച്ചത് ‘സ്മരണാ വാദം’ എന്ന ഹോമിയോയുടെ സിദ്ധാന്തത്തിന് സാധൂകരണമായി പറഞ്ഞുകേട്ടിരുന്നു.എന്നാല്‍ ശാസ്ത്രസംഘം ബെനവിസ്റ്റെയുടെ ലാബോറട്ടറി സന്ദര്‍ശിച്ചപ്പോള്‍ പരീക്ഷണത്തില്‍ പല വീഴ്ചകളും ഉള്ളതായി കണ്ടത്തെി.  ശാസ്ത്രസംഘത്തിന്‍െറ മുന്നില്‍വെച്ച് ബെനവിസ്റ്റെക്ക് തന്‍െറ പരീക്ഷണം വിജയകരമായി നടത്താനായില്ല. മറ്റാര്‍ക്കും അത് ആവര്‍ത്തിക്കാനും കഴിഞ്ഞില്ല.

ഇതിനുശേഷമാണ് പ്രശസ്ത മജീഷ്യനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമൊക്കെയായ ജെയിംസ് റാന്‍ഡിയുടെ പരീക്ഷണം വന്നത്.  ഹോമിയോ സിദ്ധാന്തങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നവര്‍ക്ക് പത്തുലക്ഷം ഡോളറാണ് അദ്ദേഹം വാതുവെച്ചത്.  റോയല്‍ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍, ബി.ബി.സി തല്‍സമയം സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ നേര്‍പ്പിച്ച ഹോമിയോ മരുന്നും വെള്ളവും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ളെന്നാണ് കണ്ടത്തെിയത്.  റാന്‍ഡിയുടെ പത്തുലക്ഷം ഇപ്പോഴും വെല്ലുവിളി കാത്ത് കിടക്കയാണ്. ഹോമിയോ സിദ്ധാന്തങ്ങള്‍ ശരിയെന്ന് തെളിയിക്കുന്ന ആര്‍ക്കും ആ പണം കിട്ടും!  നേര്‍പ്പിക്കല്‍ സിദ്ധാന്തം ശരിയാവുകയാണെങ്കില്‍ രസതത്രത്തിന്‍െറയും ഭൗതികശാസ്ത്രത്തിന്‍െറയും അടിസ്ഥാന നിയമങ്ങള്‍തന്നെ മാറ്റിയെഴുതേണ്ടി വരുമെന്നത് വേറെ കാര്യം.

ഇനി സിദ്ധാന്തങ്ങള്‍ തെറ്റാണെന്ന് കരുതി ഒരു ചികില്‍സാരീതി ഫലിക്കാതിരിക്കണമെന്നില്ലല്ളോ.  ശാസ്ത്രീയമായ ആര്‍.സി.ടി പരിശോധനകള്‍ ഒന്നിലും ഹോമിയോപ്പതിക്ക് പിടിച്ചു നില്‍ക്കാനിയിട്ടില്ല.  ഹോമിയോക്കായി പഴുപ്പിച്ചെടുത്ത പല പഠനങ്ങളും തെറ്റാണെന്ന് പില്‍ക്കാലത്ത് തെളിയിച്ചിട്ടുമുണ്ട്.  വര്‍ഷങ്ങള്‍ക്ക്മുമ്പ് കേരളത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്‍െറ നേതൃത്വത്തില്‍ അവരുടെ മാസികയായ ‘ശാസ്ത്രഗതിയില്‍’  നടന്ന സംവാദത്തിലും ഹോമിയോപ്പതി അശാസ്ത്രീയമാണെന്ന നിഗമനത്തിലാണ് എത്തിയത്. പരീക്ഷണ, നിരീക്ഷണ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍  തീരുമാനമെടുക്കുകയെന്ന ശാസ്ത്രത്തിന്‍െറ വീക്ഷണ കോണില്‍നിന്നുനോക്കുമ്പോള്‍ ഇപ്പോഴും ഒരു കപട ശാസ്ത്രം മാത്രമാണ് ഹോമിയോപ്പതി. അതിന് ചില ഹോമിയോപ്പതിക്കാര്‍ പറയുക, അത് ഒരു ശാസ്ത്രം ഇത് വേറൊരു ശാസ്ത്രം.

ഹിപ്പോക്രാറ്റസില്‍ നിന്ന് ഹാനിമാനിലേക്ക്

പതിനെട്ടാം നൂറ്റാണ്ടിന്‍െറ അന്ത്യത്തില്‍ അന്നത്തെ പ്രാകൃതമെന്ന് വിശേഷിപ്പിക്കാവുന്ന സാമ്പ്രദായിക ചികില്‍സയായ അലോപ്പതിയോട് ( ഇന്ന് അലോപ്പതിയെന്ന വിളിപ്പേര് ലോകത്ത് എവിടെയുമില്ല. ആധുനിക വൈദ്യശാസ്ത്രമെന്നാണ് പകരം പറയയേണ്ടത്.  പക്ഷേ നമ്മുടെ സര്‍ക്കാറിന്‍െറ രേഖകളില്‍  ഇപ്പോഴും അലോപ്പതി കാണാം) കലഹിച്ചുകൊണ്ടാണ് അന്ന് വൈദ്യവിദ്യാഭ്യാസം നേടിയ ഹാനിമാന്‍ പ്രാക്ടീസ് നടത്താതെ ഹോമിയോപ്പതിയിലേക്ക് തിരഞ്ഞത്. രോഗാണു സിദ്ധാന്തവും, കോശസിദ്ധാന്തവും, പ്രതിരോധ സംവിധാനത്തെക്കുറിച്ചുള്ള അറിവും,ഫാര്‍മക്കോളജിയും, അനാട്ടമിയൊന്നും വികസിച്ചിട്ടില്ലാത്ത അക്കാലത്ത് രോഗിയെ അതിഭീകരമായി പീഡിപ്പിക്കുന്ന പ്രാകൃത ചികില്‍സയായിരുന്നു അലോപ്പതിയുടേത്.

ബി.സി 500നടുപ്പിച്ച് ഹിപ്പോക്രാറ്റസ് എന്ന ഗ്രീക്ക് ഭിഷഗ്വരന്‍ ഉണ്ടാക്കിവെച്ച രീതിയില്‍നിന്ന് കാര്യമായൊന്നും മുന്നോട്ടുപോവാന്‍ അക്കാലത്ത് വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിരുന്നില്ല.  രക്തം, കഫം,പിത്തപീതം,ശ്യാമപിത്തം ഇവയുടെ സമ്മേളനത്തിലാണ് ശരീരം നിലനില്‍ക്കുന്നതെന്നാണ് ഹിപ്പോക്രാറ്റസ് വിശ്വസിച്ചിരുന്നത്. (ഏതാണ്ട് നമ്മുടെ ആയുര്‍വേദത്തിന്‍െറ ത്രിദോഷ സിദ്ധാന്തത്തിന് സമാനമായതാണിത്) ഹിപ്പോക്രാറ്റസിന്‍െറ അഭിപ്രായത്തില്‍ ഇതില്‍ വരുന്ന അസന്തുലിതാവസ്ഥകളാണ് രോഗകാരണം. സന്തുലനം തിരകെ കൊണ്ടുവരുന്നതിലൂടെ നമുക്ക് രോഗശാന്തി കൈവരിക്കാം.  ഇതിനുള്ള ശ്രമമാണ് ഒരു ചികില്‍സകന്‍ ചെയ്യണ്ടത്. ഇതാണ് അദ്ദഹേം ആവിഷ്ക്കരിച്ച ദ്രവ വീര്യ സിദ്ധാന്തം(Humorel theory).

ഹാനിമാന്‍െറ കാലത്ത് ഭീകര ചികില്‍സയായിരുന്ന അലോപ്പതി.വീക്കവും വേദനയുമുള്ളവരെ ആ ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞ് രക്തം ഒഴിക്കിക്കളഞ്ഞാണ് ചികില്‍സിച്ചിരുന്നത്!  അങ്ങനെ നിരവധി പേര്‍ ‘ചികില്‍സകൊണ്ട്’ മരിച്ചു. പുണ്ണോ പഴുപ്പോ ഉണ്ടെങ്കില്‍ അത് ചൂഴ്ന്നെടുത്ത് കളയുക,മുറിഞ്ഞിടം പഴുക്കാതിരക്കാന്‍ തിളച്ച എണ്ണയോ തീക്കൊള്ളിയോ വെച്ച് പൊള്ളിക്കുക,രസം ഉപയോഗിച്ച് വയറിളക്കുക തുടങ്ങിയ രീതികളായിരുന്നു വ്യാപകം.  കശാപ്പുകാരെയും ക്ഷുരകന്‍മ്മാരെയുമാണ് ശസ്ത്രക്രിയകള്‍ക്കായി ഉപയോഗിച്ചിരുന്നത്! കാരണം കത്തി ഉപയോഗിക്കാന്‍ അവര്‍ക്കാണല്ളോകൂടുതല്‍ വൈദഗ്ധ്യം.  കര്‍പ്പൂരം, തുരിശ്,ഗന്ധകം തുടങ്ങിയ വിഷ വസ്തുക്കള്‍പോലും അക്കാലത്ത് മരുന്നായി അരച്ചു നല്‍കപ്പെട്ടു.  അതായത് രോഗത്തേക്കാള്‍ ഭീകരമായിരുന്ന അക്കാലത്തെ ചികില്‍സയെന്ന് ചുരുക്കം. ഇത്തരം ക്രൂരതകാട്ടാനുള്ള മനപ്രയാസവും ചികില്‍സ ഫലിക്കുന്നില്ളെന്ന യാഥാര്‍ഥ്യവും മൂലവും  പ്രാക്ടീസ് ചെയ്യാതെ മാറിനിന്ന് ഡോക്ടര്‍മാരും അക്കാലത്ത് നിരവധിയാണ്.
ആ ഗണത്തില്‍പെട്ട ഒരു മനുഷ്യസ്നേഹിയായിരുന്ന ഡോ.സാമുവല്‍ ഹാനിമാനും. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന് ഒരു പുതിയ ചികില്‍സാരീതി വേണമെന്ന് തോന്നിയതും.

അന്ന് പ്രചാരത്തിലുണ്ടായിരുന്ന ജീവശക്തി സിദ്ധാന്തത്തെ (vital force theory) തന്നെയാണ് ഹാനിമാനും ആശ്രയിച്ചത്.  ഹിപ്പോക്രാറ്റസിന്‍െറ ദ്രവവീര്യസിദ്ധാന്തത്തെ ഇത് നിരാകരിക്കുന്നു.മനുഷ്യന് സ്വതസിദ്ധമായ ജീവശക്തിയാണ് ശരീരത്തെ നിലനിര്‍ത്തുന്നതെന്നും, രോഗികളുടെ ശരീരത്തില്‍ ആവേശിക്കുന്ന മായസം എന്ന ദുഷട ശക്തിയാണ് രോഗങ്ങള്‍ക്ക് കാരണമെന്നും അദ്ദഹേം വിശ്വസിച്ചു.
ചിലരോഗങ്ങളൊക്കെ ഒരു ചികില്‍സയും കൂടാതെ സ്വയം മാറുമെന്ന് അറിവില്ലായിരുന്നു.  ഹാനിമാന്‍ കരുതിയത് ഇത് തന്‍െറ മരുന്നിന്‍െറയും നേര്‍പ്പിക്കലിന്‍െറയും വിജയമാണെന്നാണ്.   
ഇങ്ങനെയൊക്കെയാണെങ്കിലും 19ാംനൂറ്റാണ്ടില്‍ ഉടനീളം അലോപ്പതിയെ വെല്ലുവിളിച്ച് പ്രചാരം നേടാന്‍ ഹോമയോപ്പതിക്കായി. വളരെ പെട്ടന്ന് ഹോമിയോപ്പതി പടര്‍ന്നുകയറി.  ബ്രിട്ടീഷ് രാജകുടംബവും, മാര്‍പ്പാപ്പയുമൊക്കെ ആ ചികല്‍സാരീതിയില്‍ ആകൃഷ്ടരായി.  പക്ഷേ എതിര്‍പ്പുകളും ഹാനിമാന് നേരയുണ്ടായിരുന്നു. മായാസം, ജീവശക്തി തുടങ്ങിയവ തുടങ്ങിയവ അന്ധവിശ്വാസവും ആഭിചാരവും ആണെന്ന് ആരോപിച്ച് പരാതി കിട്ടിയതിനെ തുടര്‍ന്ന് അദ്ദേഹത്തിനുനേരെ സര്‍ക്കാര്‍ നടപടിയുണ്ടായി. ഹാനിമാന്‍ ജര്‍മ്മനിയില്‍നിന്ന് നാടുകടത്തപ്പെട്ടു.പക്ഷേ ചെല്ലുന്നിടത്തെല്ലാം വെന്നിക്കൊടി പാറിക്കാന്‍ അദ്ദേഹത്തിനായി. ചൈനയില്‍ മാവോ സേതൂങ്ങ് വരെ ഹോമിയോയുടെ ആരാധകനായി പില്‍ക്കാലത്ത് മാറി.

ചാത്തന്‍ സേവക്കായി മെഡിക്കല്‍ കോളജ് തുറക്കുമോ?

പക്ഷേ ഇപ്പോഴത്തെ അവസ്ഥയെന്താണ്? തുടക്കത്തില്‍ വന്‍ വളര്‍ച്ചയുണ്ടായെങ്കിലും പകര്‍ച്ചവ്യാധികളെയടക്കം നിയന്ത്രിക്കുന്നതില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്‍െറ വളര്‍ച്ച ഹോമിയോപ്പതിക്കും തിരിച്ചടിയായി.  പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാനൂറ്റാണ്ടിലുമായി ഉണ്ടായ വൈദ്യശാസ്ത്രരംഗത്തെ കുതിച്ചുചാട്ടം ആധുനിക വൈദ്യശാസ്ത്രത്തെ കുറ്റമറ്റതാക്കി. ഹിപ്പോക്രാറ്റസിന്‍െറ എല്ലാ സിദ്ധാന്തങ്ങളും തെറ്റായിരുന്നുവെന്ന് പില്‍ക്കാലത്ത് ശാസ്ത്രം തെളിയിച്ചു. ഇന്ന് ഒരു ഉത്തമ ചികില്‍സകന്‍ എങ്ങനെയായരിക്കണമെന്ന നിര്‍വചനങ്ങള്‍ ആദ്യമായി നല്‍കിയെ വ്യക്തിയെന്ന നിലയിലാണ്( ഡോക്ടമാരുടെ ഹിപ്പോക്രാറ്റിക്ക് ഓത്ത് ഇതിന്‍െറ ഭാഗമാണ്) ലോകം ഹിപ്പോക്രാറ്റസിനെ ആദരിക്കുന്നത്. ശാസ്ത്രം എന്നുപറഞ്ഞാല്‍ അങ്ങനെയാണ്. പഴയതിനെ യുക്തിഭദ്രമായി പുതുക്കിക്കൊണ്ടുള്ള നിരന്തരമായ സത്യാന്വേഷണമാണത്. ഹോമിയോപ്പതിയോട് അതിന് പ്രത്യേകിച്ചൊരു വിരോധവുമില്ല. ഹോമിയോയുടെ സിദ്ധാന്തങ്ങളും ഫലസിദ്ധിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാന്‍ അത് അംഗീകരിക്കണം.

ഹോമിയോപ്പതിക്കാര്‍ ഹാനിമാന്‍ കാലഘട്ടത്തില്‍ തന്നെ നിലനില്‍ക്കുകയാണ് ചെയ്തത്. ഇക്കാലത്തും നേര്‍പ്പിക്കല്‍ സിദ്ധാന്തമൊക്കെ വിശ്വസിക്കുന്നവര്‍ ഉണ്ടെന്നതാണ് അത്ഭുദം. ഏറ്റവും മൈക്രോസ്കോപ്പിലൂടെ രോഗാണുക്കളെ നേരിട്ട് കാണാവുന്ന ഇക്കാലത്തും ഇവരില്‍ പലരും പ്രകൃതി ചികില്‍സകരെപ്പോലെ രോഗാണുക്കളില്‍ വിശ്വസിക്കുന്നില്ളെന്ന് പരസ്യമായി പറയാനും പ്രചരിപ്പിക്കാനും തയാറാവുന്നു!
ഇന്ന് ജര്‍മ്മനിയടക്കം പാശ്ചാത്യരാജ്യങ്ങളില്‍ എവിടെയും ഹോമിയോക്ക് ഒൗദ്യോഗിക അംഗീകാരമില്ല. ചില യൂറോപ്യന്‍ രാജ്യങ്ങളിലും ജ്യോതിഷികളൊക്കെ അവിടെ നിലനില്‍ക്കുന്നപോലെ ’വിനോദത്തിനായി മാത്രം’ എന്ന നിയമപരമായ മുന്നറിയിപ്പ് വെച്ചാലെ ഹോമിയോപ്പതി പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കുവെന്നുമായി! പക്ഷേ തെളിയക്കപ്പെട്ടിട്ടില്ലാത്ത ചികില്‍സാരീതിക്കായി മെഡിക്കല്‍ കോളജുകളും  മറ്റും സ്ഥാപിച്ച നമ്മുടെ നാടിന്‍െറ സ്ഥിതിയും ഒന്നോര്‍ത്തുനോക്കുക! സയന്‍സിന്‍െറ രീതിശാസ്ത്രമനുസരിച്ച്  മരുന്ന് എങ്ങനെ ഏതെല്ലാം ഭാഗങ്ങളെ ബാധിക്കുന്നു, എന്ത് സിദ്ധാന്തമാണവിടെ പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ വ്യക്തമായി തെളിയിക്കപ്പെടേണ്ടതുണ്ട്. വ്യക്തിപരമായ അനുഭവങ്ങളെ ചികില്‍സാ രീതിയായി അംഗീകരിക്കാനാവില്ല. ചാത്തന്‍സേവ കൊണ്ടും ധ്യാനംകൊണ്ടുമൊക്കെ അസുഖം മാറിയെന്ന് അവകാശപ്പെടുന്നുവരുണ്ട്. എന്നാല്‍ ചാത്തന്‍സേവക്കായി സര്‍ക്കാര്‍ ചെലവില്‍ നാം മെഡിക്കല്‍ കോളജുകള്‍ തുറക്കാറുണ്ടോ?
 
 ആധുനിക വൈദ്യശാസ്ത്രത്തെ നിരന്തരം അപഹസിക്കുയാണ് ഇത്തരം കൂട്ടരുടെ മറ്റൊരു രീതി. അതിന്‍െറ പ്രകടമായ ഉദാഹരമാണ് മാനവരാശി നേടിയെടുത്ത പത്തുനേട്ടങ്ങളില്‍ ഒന്നായി കണക്കാക്കാന്‍ കഴിയുന്ന വാക്സിനുകളുടെ നേര്‍ക്കുള്ള വിരുദ്ധത.  പ്രശസ്ത ശാസ്ത്രലേഖകനും ഗവേഷകനുമായ ഡോക്ടര്‍ മനോജ് കോമത്ത് ചൂണ്ടിക്കാട്ടിയപോലെ, ഗീബല്‍സിന് ഭഗീരഥനില്‍ ഉണ്ടായതുപോലെ ആവര്‍ത്തിച്ചുള്ള നുണപ്രചാരണത്തില്‍ അശ്രാന്തം ശ്രമിക്കുന്ന  ചില പ്രകൃതി ചികില്‍സകരെ കിട്ടിയതോടെ കുപ്രചാരണ വ്യവസായവും ശാസ്ത്രവിരുദ്ധയതും കേരളത്തില്‍ നന്നായി ചെലവാകുന്നുമുണ്ട്.

 

റഫറന്‍സ്: ഹോമിയോപ്പതി എകസ്പോസ്ഡ് ഡോ.ജെയിംസ് റാന്‍ഡി
ജെയിംസ് റാന്‍ഡിയുടെ പ്രഭാഷണങ്ങള്‍
ശാസ്ത്രവും കപടശാസ്ത്രവുംശാസ്ത്ര സാഹിത്യ പരിഷത്ത്
ചികില്‍സയുടെ പ്രകൃതി പാഠങ്ങള്‍ ഡോ.മനോജ് കോമത്ത്
സി. രവിചന്ദ്രന്‍െറ പ്രഭാഷണങ്ങള്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Naturopathymedicineyogahomeopathy
Next Story