ആരുടെ കൂടെ? ആരുടെ വികസനം?
text_fieldsഒരു വിക്കറ്റ് വീണു -പുണെയില്‍ ഐ.ടി കമ്പനി ഉദ്യോഗസ്ഥനായിരുന്ന മുഹ്സിന് ശൈഖ് എന്ന ചെറുപ്പക്കാരനെ, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഏതാനും ദിവസങ്ങള്‍ക്കകം തെരുവിലിട്ട് അടിച്ചുകൊന്ന ശേഷം ഹിന്ദു രാഷ്ട്രസേന പ്രവര്‍ത്തകര്‍ പങ്കുവെച്ച സന്തോഷ സന്ദേശമായിരുന്നു അത്. പൃഥ്വിരാജ് ചൗഹാെൻറ വീഴ്ചക്ക് എണ്ണൂറു വര്‍ഷങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ നമ്മുടെ വാഴ്ച തിരിെച്ചത്തിയെന്ന് ഹിന്ദുത്വ നേതാക്കള്‍ ഉയര്‍ത്തിയ ആഹ്ലാദാരവങ്ങളില്‍ ആവേശഭരിതരായാണ് വര്‍ഗീയ വിദ്വേഷ പ്രചോദിതമായ ആള്‍ക്കൂട്ടം ആ ചെറുപ്പക്കാരെൻറ ജീവനെടുത്തത്. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കും വികസനം എന്ന മുദ്രാവാക്യവും, ഭരണഘടനയാണ് വേദഗ്രന്ഥമെന്ന വാദവും മുഴക്കി ഭരണമാരംഭിച്ച പ്രധാനമന്ത്രി ചെറുവിരലുയര്‍ത്തി പോലും അരുതെന്നു പറഞ്ഞില്ല. ഫലമോ, വര്‍ധിത വീര്യത്തോടെ ആള്‍ക്കൂട്ടം അവരുടെ ദുഷിച്ച നിയമങ്ങള്‍ നടപ്പാക്കി.
വര്‍ഗീയതയും ജാതീയതയും അതിെൻറ കൂര്‍ത്ത പല്ലുകള്‍ രാജ്യമെമ്പാടും ആഴ്ത്തി ഇറക്കിക്കൊണ്ടിരിക്കുന്നു. മാതാവിെൻറ ചിതക്ക് തീ കൊളുത്തിയതിന് ഛത്തിസ്ഗഢിലെ മൊഹ്ദാ ഗ്രാമ സര്‍പ്പഞ്ച് ഗീതാ പ്രഹ്ലാദിനെ ദുരഭിമാനക്കൊലക്കിരയാക്കി. ഡോ. അംബേദ്കറുടെ സ്തുതിഗീതം റിങ്ടോണ്‍ ആക്കിയതിന് മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ സാഗര്‍ ഷെജ്വാള് എന്ന ദലിത് യുവാവിനെ അടിച്ചുകൊന്നു. പശുവിറച്ചി കഴിച്ചെന്നാരോപിച്ച് യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് എന്ന വയോധികനെ വീടാക്രമിച്ച് കൊലപ്പെടുത്തി. മണിപ്പൂരില്‍ മുഹമ്മദ് ഹസ്മത്ത് എന്ന മദ്റസ അധ്യാപകനും ഝാര്‍ഖണ്ഡില്‍ മല്ജൂം അന്‍സാരി, പന്ത്രണ്ടു വയസ്സുകാരന് ഇംതിയാസ് ഖാന് എന്നിവരും രാജസ്ഥാനിലെ ആല്‍വാറില്‍ പെഹ്ലു ഖാനും സഹാറന്‍പുരില്‍ മുസ്തഇൗന് അബ്ബാസും പശുരക്ഷകരുടെ വേഷമിട്ട വര്‍ഗീയ അക്രമികളുടെ മരണദണ്ഡിനിരയായി. തിരൂരങ്ങാടിയില്‍ ഫൈസലും കാസര്‍കോട് റിയാസ് മൗലവിയും വര്‍ഗീയ ഭീകരതയുടെ വാള്ത്തലക്കിരയായി.
ഇപ്പോഴിതാ മുഹ്സിന് ശൈഖ് വധത്തിനും മോദി സര്‍ക്കാറിനും മൂന്നു വര്‍ഷം തികയുന്ന വേളയില്‍ ഝാര്‍ഖണ്ഡിലെ ശോഭാപുരില്‍ ആറുപേരെ ആള്‍ക്കൂട്ടം അടിച്ചുകൊന്നിരിക്കുന്നു. ഗുജറാത്ത് വംശഹത്യ വേളയില്‍ അക്രമിക്കൂട്ടത്തിനു മുന്നില്‍ കൊല്ലരുതേയെന്ന് യാചിക്കുന്ന ഖുത്ബുദ്ദീന്‍ അന്‍സാരിയെ ഓര്‍മിപ്പിക്കും വിധം, അതിലേറെ ദയനീയമായി കൈകൂപ്പി നില്ക്കുന്ന മുഹമ്മദ് നഈം എന്ന ചെറുപ്പക്കാരെൻറ ചോരവാര്‍ന്നൊഴുകുന്ന ചിത്രമുണ്ട് നമുക്കു മുന്നിൽ. ഖുത്ബുദ്ദീെൻറ കരച്ചില്‍കേട്ട് ഉദ്യോഗസ്ഥരാരോ സഹായത്തിനെത്തിയിരുന്നു, അക്രമിക്കൂട്ടത്തില്‍ ചിലര്‍ക്ക് മനസ്സുമാറ്റവും തോന്നിയിരുന്നു. എന്നാല്‍, നഈമിെൻറ കരച്ചിലിന് മരണമാണ് മറുപടി നല്‍കിയത്. മുസ്ലിം സ്ത്രീകളുടെ വിഷമതക്ക് പരിഹാരമുണ്ടാക്കാമെന്ന് വീമ്പുപറയുന്ന പ്രധാനമന്ത്രിയും പരിവാരങ്ങളും മുഹമ്മദ് നഈമിെൻറ ഭാര്യക്കും കുടുംബത്തിനും സംഭവിച്ച നികത്താനാവാത്ത നഷ്ടത്തിന് എന്തു പരിഹാരമാണ് നിര്‍ദേശിക്കുന്നത്?
ഗുജറാത്തിലെ ഉനയില്‍ ചത്തപശുവിെൻറ തോലുരിച്ചു എന്ന ‘കുറ്റത്തിന്’ ദലിത് യുവാക്കളെ അതി ഹീനമായി മര്‍ദിച്ച മേല്‍ജാതി ഗര്‍വ് സഹാറന്‍പുരിലെ ദലിത് സമൂഹത്തെയും വേട്ടയാടുന്നു. ജാതി അതിക്രമം സഹിക്കവയ്യാതെ നൂറു കണക്കിന് ദലിതരാണ് മേല്‍ജാതിക്കാരുടെയും അധികൃതരുടെയും വിലക്കുകള്‍ അവഗണിച്ച് മതംമാറ്റ പാത സ്വീകരിച്ചത്. രാജ്യത്തിെൻറ തെക്കു മുതല്‍ വടക്കുവരെ ദലിതരുടെയും മുസ്ലിം- ക്രൈസ്തവരാദി ന്യൂനപക്ഷങ്ങളുടെയും ജീവിതം നിത്യഭീതിയുടെ നിഴലിലാക്കിയെന്നതാണ് കേന്ദ്രസര്‍ക്കാറിെൻറ മൂന്നു വര്‍ഷത്തെ ഭരണശിഷ്ടം, വര്‍ഗീയ വാദികളുടെ നിഘണ്ടു പ്രകാരം ‘വിക്കറ്റുകളുടെ’ തുരു തുരാ വീഴ്ച. ദാദ്രിയിലെ അടിച്ചുകൊലക്കും ഉനയിലെ അതിക്രമത്തിനുമെതിരെ ശബ്ദമുയര്‍ത്തി മര്ദിതര്ക്കൊപ്പംനിന്ന സാംസ്കാരിക സമൂഹത്തെ ശ്വാസംമുട്ടിച്ച് മറവിയിലേക്കും മയക്കത്തിലേക്കും വീഴ്ത്താനുള്ള ശ്രമത്തില്‍ ഭരണകൂടം ജയം കണ്ടതുകൂടിയാണ് ചോദ്യം ചെയ്യപ്പെടാത്ത തെമ്മാടിത്തങ്ങള്‍ ആവര്‍ത്തിക്കാന്‍ അവരുടെ കാലാള്സേനകള്ക്ക് ഊര്‍ജമാവുന്നത്.
ഈ ചവിട്ടിയമര്ത്തലുകള്ക്കെല്ലാമിടയിലും ഭരണകൂടത്തിെൻറയും സാംസ്കാരിക-പൊതുസമൂഹത്തിെൻറയും കനിവിനു കാക്കാതെ മര്‍ദിതര്‍ ഉയിര്പ്പുഗാനം മുഴക്കി മുന്നോട്ടുവരുന്നതാണ് ജനാധിപത്യ ഇന്ത്യയിലെ ഏറ്റവും സുന്ദരമായ കാഴ്ച-. സഹാറന്‍പുരിലെ അതിക്രമങ്ങള്‍ക്കെതിരെ, ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ച്, നേതാക്കളെ അറസ്റ്റു ചെയ്തും അണികളെ തടഞ്ഞുവെച്ചും അലങ്കോലപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ മറികടന്ന് ഞായറാഴ്ച ഡല്‍ഹിയില്‍ സംഘടിച്ച ഭീം ആര്‍മി- അംബേദ്കറുടെ പോരാളികള്‍ ഈ ചരിത്രസന്ധിയിലെ ആശ്വാസകരമായ പ്രതീക്ഷയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.