വെറുതെ ഒരു യാത്ര
text_fieldsബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജേശഖരെൻറ നേതൃത്വത്തിൽ കണ്ണൂരിലെ പയ്യന്നൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ‘ജനരക്ഷാ യാത്ര’ ഒരുപക്ഷേ, കേരളം അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും വിവാദമായ രാഷ്ട്രീയ പ്രചാരണ പരിപാടികളിലൊന്നാണ്. 2019ലെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ദേശീയതലത്തിൽതന്നെ ആസൂത്രണം ചെയ്ത പരിപാടിയാണിത്. ദേശീയ അധ്യക്ഷൻ ഉദ്ഘാടനം ചെയ്യുക മാത്രമല്ല, ഏതാനും കിലോമീറ്ററുകൾ പദയാത്രയിൽ പങ്കെടുക്കുകയും ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ പാർട്ടിയുടെ പല ദേശീയ മുഖങ്ങളും വിവിധ കേന്ദ്രമന്ത്രിമാരും പല ദിവസങ്ങളിലായി യാത്രയിലുണ്ട്. കേരളത്തിൽ നടത്തുന്ന യാത്രക്ക് സമാന്തരമായി ഡൽഹിയിലും വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും കേരളത്തിലെ ‘ഭീകരാവസ്ഥ’യെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന പ്രചാരണ പരിപാടികൾ ബി.ജെ.പി ആസൂത്രണം ചെയ്തിട്ടുണ്ട്. അങ്ങനെ, ദേശീയതലത്തിൽതന്നെ വമ്പിച്ച ശ്രദ്ധ യാത്ര നേടിയെടുത്തു. വിവിധ ഹിന്ദി, ഇംഗ്ലീഷ് ചാനലുകളുടെ പ്രതിനിധികൾ യാത്ര റിപ്പോർട്ട് ചെയ്യാനെത്തി. അതായത്, കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ പാകത്തിൽ സൂക്ഷ്മമായി ആസൂത്രണംചെയ്തുകൊണ്ടാണ്, രണ്ടുതവണ മാറ്റിവെച്ച ഈ യാത്രയുമായി ബി.ജെ.പി രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാൽ, രസാവഹമായ കാര്യം, സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടി നൽകിയ പരിപാടിയായി, പാതിവഴി പിന്നിടുന്നതിനു മുമ്പ് ഈ യാത്ര മാറിക്കഴിഞ്ഞുവെന്നതാണ്.
കേരളം അപകടകരമായ ദേശമാണെന്ന ആശയം കുറെ കാലമായി ചില ഇംഗ്ലീഷ്, ഹിന്ദി ചാനലുകളുടെ സഹായത്തോടെ ബി.ജെ.പി ദേശീയതലത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. ആർ.എസ്.എസ് പ്രവർത്തകരെ വ്യാപകമായി കൊന്നുതള്ളുന്നു എന്ന രീതിയിലാണ് പ്രചാരണം തുടങ്ങിയത്. പിന്നീട് അത് വികസിച്ച്, കേരളം ഹിന്ദുക്കൾക്ക് ജീവിക്കാൻ പറ്റാത്ത ദേശമായി മാറി എന്ന മട്ടിൽ വളർന്നു. ഈ പ്രചാരണങ്ങളുടെ തുടർച്ചയെന്ന നിലക്കാണ് ‘ജിഹാദി-ഇടതു’ ഭീകരതക്കെതിരെ ‘ഞങ്ങൾക്കും ജീവിക്കണം’ എന്ന മുദ്രാവാക്യവുമായി യാത്ര ആരംഭിക്കുന്നത്. ഇസ്ലാമിക ഭീകരവാദികളും മാർക്സിസ്റ്റുകളും തമ്മിൽ അവിശുദ്ധ സഖ്യം നിലനിൽക്കുന്നുവെന്നും അവർ കേരളത്തെ അപകട ദേശമാക്കി മാറ്റുന്നുവെന്നുമാണ് അവർ പറയുന്നത്.
യാത്രക്ക് വേണ്ടിയുള്ള പ്രമേയം തെരഞ്ഞെടുക്കുന്നിടത്തുതന്നെ യാത്രയുടെ പരാജയവും ആരംഭിച്ചു. ജിഹാദി-മാർക്സിസ്റ്റ് ഭീകരത എന്നത് ഉത്തരേന്ത്യൻ മാധ്യമങ്ങളെ ആകർഷിക്കാൻ പറ്റുന്നതുതന്നെയാണ്. പക്ഷേ, അത് സൗഹാർദത്തോടെ ജീവിക്കുന്ന മലയാളികൾക്കിടയിൽ ചെലവാകില്ല. രാഷ്ട്രീയ സംഘർഷങ്ങളിൽ ആർ.എസ്.എസുകാർ കൊല്ലപ്പെടാറുണ്ട് എന്നത് സത്യമാണ്. ആർ.എസ്.എസുകാർ വ്യാപകമായി ആളുകളെ കൊല്ലാറുണ്ട് എന്നതും സത്യമാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷംതന്നെ, നാട്ടിൽ കലാപം ഉണ്ടാക്കുക എന്ന ഏക ലക്ഷ്യത്തോടെ രണ്ട് കൊലപാതകങ്ങൾ ആർ.എസ്.എസ് നടത്തിയിട്ടുണ്ട്-കാസർകോട്ടെ റിയാസ് മൗലവി വധവും മലപ്പുറത്തെ കൊടിഞ്ഞി ഫൈസൽ വധവും. കൊലപാതകത്തിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള ഒരുകൂട്ടർ കൊലപാതകത്തെ കേന്ദ്ര പ്രമേയമാക്കി ജാഥ നടത്തിയാൽ അതിനാൽതന്നെ പരിഹാസ്യരാവും. അതേക്കാൾ പരിഹാസ്യമാണ് ജിഹാദികളും മാർക്സിസ്റ്റുകളും മുന്നണിയായി നിന്നാണ് കൊലപാതകങ്ങൾ നടത്തുന്നത് എന്ന കണ്ടെത്തൽ.
ബി.ജെ.പി ജാഥ പരാജയപ്പെടാനുള്ള രണ്ടാമത്തെ കാരണം, അവരുടെ പ്രചാരണങ്ങൾ പ്രകടമായും മലയാളിയുടെ ദേശീയബോധത്തെയും അഭിമാനത്തെയും മുറിപ്പെടുത്തുന്നതായിരുന്നു എന്നതാണ്. മനുഷ്യ വികസനവുമായി ബന്ധപ്പെട്ട വിവിധ സൂചികകൾ പരിശോധിച്ചാൽ വികസിത രാജ്യങ്ങളോട് ചേർന്നുനിൽക്കുന്നതും ദേശീയ ശരാശരിയേക്കാൾ എത്രയോ മുകളിൽ നിൽക്കുന്നതുമാണ് കേരളത്തിെൻറ പല നേട്ടങ്ങളും. അങ്ങനെയൊരു നാട്ടിൽ വന്നാണ് ആശുപത്രികൾ എങ്ങനെ നടത്തണമെന്ന് ഉത്തർപ്രദേശിനെ കണ്ടു പഠിക്കണമെന്ന് അവിടത്തെ മുഖ്യമന്ത്രി വന്ന് ഉപദേശിക്കുന്നത്! വികസന സൂചികകളുടെ കാര്യത്തിൽ അങ്ങേയറ്റം പിന്നാക്കാവസ്ഥയിലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതാക്കൾ വികസനത്തെക്കുറിച്ചും വൃത്തിയെക്കുറിച്ചുമൊക്കെ ഉപദേശിക്കുന്നത് മലയാളിയെ അപമാനിക്കുന്നതിന് തുല്യമായിരുന്നു. ഈ വിഷയത്തിൽ ബി.ജെ.പി നേതാക്കൾ നടത്തിയ ഓരോ വിശദീകരണങ്ങളും അവരെ കൂടുതൽ പരിഹാസ്യരാക്കുകയേ ചെയ്തിട്ടുള്ളൂ. മുറിവേറ്റ മലയാളി സ്വത്വബോധം അതുകൊണ്ടാണ് ഒന്നടങ്കം ബി.ജെ.പിക്കെതിരെ ഉണർന്നെണീറ്റത്. സാമൂഹിക മാധ്യമങ്ങളിൽ ചെറുപ്പക്കാർ ഉയർത്തിയ എതിർപ്പിെൻറയും പരിഹാസത്തിെൻറയും ചൂടിൽനിന്ന് അടുത്തകാലത്തൊന്നും ബി.ജെ.പിക്ക് രക്ഷപ്പെടാനാവില്ല.
വികസന, രാഷ്ട്രീയ പ്രശ്നങ്ങളിൽ ഗൗരവത്തിൽ ഇടപെട്ടും ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയുമാണ് ഒരു രാഷ്ട്രീയ പാർട്ടി അവരുടെ ഇടം കണ്ടെത്തേണ്ടതും വികസിപ്പിക്കേണ്ടതും. എന്നാൽ, അങ്ങേയറ്റം ഉത്തരവാദിത്തരഹിതമായി വിഭാഗീയ മുദ്രാവാക്യങ്ങളുയർത്തി ലാഭം നേടാനാണ് ബി.ജെ.പി ശ്രമിച്ചത്. ആ കുടില ലക്ഷ്യത്തെയാണ് കക്ഷിഭേദമന്യേ മലയാളി ഒറ്റക്കെട്ടായി പരാജയപ്പെടുത്തിക്കളഞ്ഞത്. വിഭാഗീയ അജണ്ടകൾ കേരളത്തിൽ വിജയിക്കില്ലെന്ന സന്ദേശമാണ് ഇത് നൽകുന്നത്. ഇതിൽ ബി.ജെ.പിക്ക് പാഠങ്ങളുണ്ട്. എന്തുകൊണ്ട് യാത്ര പാളിപ്പോയി എന്നതിനെക്കുറിച്ച് അവർ ഇടവേളകളിൽ ആലോചിക്കണം. കേരളത്തിന് പറ്റിയ പാർട്ടിയായി മാറാൻ എന്തു വേണമെന്ന് ഗൃഹപാഠം ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.