മോദിസർക്കാറിെൻറ മൂന്നുവർഷം
text_fieldsനരേന്ദ്ര മോദി സർക്കാറിെൻറ മൂന്നുവർഷങ്ങൾ രാജ്യത്തിനുനൽകിയതെന്ത് എന്നതിന് പലർക്കും പല മറുപടികളുണ്ടാകും. എല്ലാം കക്ഷിരാഷ്ട്രീയത്തിലൂടെ മാത്രം അളക്കുന്നവർ വാർഷികത്തെ വെറും പ്രചാരണഉപാധിയാക്കി മാറ്റിക്കഴിഞ്ഞു. അതിനപ്പുറം, ഇന്ത്യൻജനതയുടെ യഥാർഥജീവിതവുമായി ബന്ധിപ്പിച്ച് മോദിഭരണത്തെ പരിശോധിക്കാൻ സാധിക്കുേമ്പാഴേ ശരിയായ ഗുണദോഷവിചാരവും ആവശ്യമായ മാറ്റത്തിരുത്തലുകളും നടക്കൂ. പാർലമെൻറിൽ വൻ ഭൂരിപക്ഷത്തോടെ മോദിസർക്കാർ ഭരണമേറ്റപ്പോൾ പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ ശുഭപ്രതീക്ഷ നൽകുന്നതായിരുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്നതിനെക്കുറിച്ചും നല്ലനാളുകളെക്കുറിച്ചും ശുദ്ധഭരണത്തെക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു.
നല്ല നേതൃപാടവവും വ്യക്തിപരമായ താൽപര്യങ്ങളില്ലാത്തയാളെന്ന പ്രതിച്ഛായയും വിശ്രമമില്ലാതെ ജോലിചെയ്യാനുള്ള ഉൗർജവും ഒരു മികച്ച പ്രധാനമന്ത്രിയെപ്പറ്റി പ്രതീക്ഷ നൽകുന്നതായി നിരീക്ഷകർ പറഞ്ഞു. ‘കുറഞ്ഞ സർക്കാർ, കൂടിയ ഭരണക്ഷമത’ എന്ന മുദ്രാവാക്യം പുതിയ ദിശാബോധത്തെപ്പറ്റിയുള്ള സൂചന നൽകി. സമ്പദ്രംഗം, വിദേശബന്ധങ്ങൾ, ആഭ്യന്തരരംഗം, വിദ്യാഭ്യാസമേഖല മുതലായ പലതിലും സർക്കാർ മാറ്റങ്ങൾക്ക് തുടക്കമിട്ടു. ബജറ്റിെൻറ ഉള്ളടക്കത്തിലും സമയത്തിലും മാറ്റംവരുത്തി; ആസൂത്രണകമീഷനുപകരം നിതി ആയോഗിനെ സൃഷ്ടിച്ചു. ഭാവനാശേഷിയും സമർപ്പണബോധവും വിശാലമനസ്സുമുള്ള ഒരു ടീമിന് രചനാത്മകമായ ഭരണം കാഴ്ചവെച്ച് ചരിത്രം സൃഷ്ടിക്കാൻ കിട്ടിയ അസുലഭമായ അവസരമെന്ന് ഇത് വിലയിരുത്തപ്പെട്ടു.
കാലാവധിയുടെ പകുതി കഴിഞ്ഞപ്പോൾ രാജ്യത്തിെൻറ നേരനുഭവമെന്തെന്ന്, എല്ലാ പ്രചാരണങ്ങളെയും കവച്ചുവെക്കുംവിധം ചുറ്റും കാണാനുണ്ട്. സാമ്പത്തിക രംഗത്തെ ഏറ്റവും വലിയ പരിഷ്കരണമെന്ന് പറയുന്ന ചരക്കുസേവനനികുതിനിയമത്തിെൻറ ഫലം കാണാനിരിക്കുന്നതേയുള്ളൂ; അതേസമയം, നോട്ടുനിരോധനമെന്ന ‘മിന്നലാക്രമണം’ ആഘാതമേൽപിച്ചത് സാധാരണക്കാർക്കും മൊത്തം സമ്പദ്ഘടനക്കും തന്നെയാണ്. കോർപറേറ്റുകൾ വികസിക്കുന്നു- ഇന്ത്യയിലെ സാമ്പത്തികഅസമത്വം വർധിച്ചുവരുന്നതായി പഠനങ്ങൾ കാണിക്കുന്നു. അസമത്വം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ; ഇൗ അസന്തുലനം കഴിഞ്ഞ മൂന്നുവർഷങ്ങളിൽ വർധിച്ചു. രാജ്യസമ്പത്തിെൻറ 60 ശതമാനം ഒരു ശതമാനം പണക്കാരുടെ കൈയിലാണെന്ന് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തൊഴിലില്ലായ്മ കുത്തനെ കൂടുന്നതാണ് മറ്റൊരു പ്രശ്നം. മാധ്യമസ്വാതന്ത്ര്യത്തിെൻറ കാര്യത്തിലും നാം പിറകോട്ടാണെന്ന് ആഗോള ഏജൻസികൾഎടുത്തുപറഞ്ഞിട്ടുണ്ട്. മനുഷ്യാവകാശ ലംഘനത്തിനും മതസ്വാതന്ത്ര്യനിഷേധത്തിനും ലോകത്തിനു മുമ്പാകെ ഇന്ത്യ വിമർശിക്കപ്പെടുന്നുണ്ട്. യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഉയർന്ന വിമർശനങ്ങളെ നേരിട്ടുകൊണ്ട് അറ്റോണി ജനറൽ മുകുൾ രോഹതഗി കുേറ തത്ത്വങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. എന്നാൽ, അഭിപ്രായസ്വാതന്ത്ര്യം, പൗരസ്വാതന്ത്ര്യം, മതനിരപേക്ഷത, ന്യൂനപക്ഷസുരക്ഷ, കസ്റ്റഡി പീഡനം, അഫ്സ്പ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങി ഒട്ടനേകം വിഷയങ്ങളിൽ നമ്മുടെ തത്ത്വപ്രസംഗങ്ങൾക്ക് യാഥാർഥ്യവുമായി ബന്ധം കുറവാണ്. കശ്മീരികളെ ഉൾക്കൊള്ളാനുള്ള സർക്കാറിെൻറ സന്നദ്ധതയില്ലായ്മമൂലം അവർ കൂടുതൽ അന്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ‘മനുഷ്യകവച’മെന്ന നിയമവിരുദ്ധരീതിക്ക് സ്വീകാര്യതയും അംഗീകാരവും നൽകുന്നിടത്തോളം ഇൗ അപരവത്കരണം കൂടിയിരിക്കുന്നു. ‘വികേന്ദ്രീകൃത അടിയന്തരാവസ്ഥ’യാണ് നാട്ടിലുള്ളതെന്ന് സംഘ്പരിവാർ സഹയാത്രികനായ അരുൺ ഷൂരി പോലും പറയുന്നു.
കഴിവില്ലായ്മയല്ല മോദിസർക്കാറിെൻറ പ്രശ്നം. കഴിവും ചിന്തയും കർമവുമെല്ലാം സങ്കുചിതമായ ദിശയിലേക്ക് തിരിച്ചുവിടപ്പെടുന്നു എന്നതാണ്. നിയമവാഴ്ചയെ മറികടക്കുന്ന പ്രവണത എങ്ങും പ്രകടമാകുന്നു. രാജ്യസഭയെ ഒഴിവാക്കി നടത്തുന്ന നിയമനിർമാണങ്ങളും ഒാർഡിനൻസ് സംസ്കാരവും അടിസ്ഥാനപരമായ ഒരു മനോഭാവം പ്രതിഫലിപ്പിക്കുന്നുണ്ട്.
സർവകലാശാലകളെയും ഉന്നതസ്ഥാപനങ്ങളെയും സങ്കുചിതമനസ്കരെ ഏൽപിച്ചുകൊണ്ടിരിക്കുന്നതും നിയമബാഹ്യമായ ഇടപെടലുകൾക്ക് സാധ്യതതുറക്കുന്നു. ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്ന ഭരണരീതി വികസിച്ചുവരുന്നു. ആൾക്കൂട്ട ഗുണ്ടായിസത്തിന് നൽകുന്ന മൗനാനുവാദം, ഭരണഘടനാബാഹ്യമായ സ്വാധീനങ്ങളെക്കുറിച്ചും ഉയർന്നുവരുന്ന അധോരാഷ്ട്രത്തെക്കുറിച്ചും സൂചന നൽകുന്നുണ്ട്. ന്യൂനപക്ഷങ്ങളും ദലിതരും നിയമസുരക്ഷയില്ലാതെ കുഴങ്ങുന്ന അവസ്ഥയിലാണ്. ഭരണവൈകല്യത്തെക്കാൾ പേടിക്കേണ്ടത്, ഭരണസംവിധാനത്തെ സങ്കുചിതദർശനത്തിനുവേണ്ടി ഉപയോഗിക്കുന്ന ‘കാര്യക്ഷമത’യെയാണ്. ക്രിമിനൽ സംസ്കാരം വളരുന്നു- മറ്റു പേരുകളിലാണെന്നു മാത്രം. കുറ്റവാളികളായ രാഷ്ട്രീയക്കാർക്ക് ശിക്ഷാമുക്തി പതിവാകുന്നു. ഇത്ര ഗുരുതരസ്ഥിതിയിൽ ജനങ്ങൾ പ്രതിപക്ഷത്തെ ഉറ്റുനോക്കുന്നു. പ്രതിപക്ഷം അവസരത്തിനൊത്തുയർന്ന് ജനാധിപത്യമൂല്യങ്ങൾ വീണ്ടെടുക്കുമോ? ഭരണകൂടത്തിെൻറ തെറ്റായ നയങ്ങൾ തിരുത്തിക്കാൻ അതിന് കഴിഞ്ഞാൽ വരുംകാലമെങ്കിലും ഭേദപ്പെട്ടുകൂടായ്കയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.