പ്രായോഗിക ചിന്തയില്ലാത്ത പ്രമേയം
text_fieldsജനുവരി 19 മുതൽ 21 വരെ, സി.പി.എം കൊൽക്കത്തയിൽ വിളിച്ചുചേർത്ത കേന്ദ്ര കമ്മിറ്റി അത് തുടങ്ങുന്നതിനു മുമ്പുതന്നെ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനോടുള്ള സമീപനം എന്തായിരിക്കണം എന്ന കാര്യത്തിൽ പാർട്ടി ഉന്നത നേതൃത്വത്തിൽ രൂപപ്പെട്ട ഭിന്നതയുടെ പശ്ചാത്തലത്തിലാണ് കമ്മിറ്റി ചേരുന്നത് എന്നതിനാലാണ് അതിന് സവിശേഷ മാധ്യമ ശ്രദ്ധ ലഭിച്ചത്. ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടന സ്ഥാപനങ്ങളെയും കൈപ്പിടിയിലൊതുക്കി രാജ്യത്തിെൻറ സ്വഭാവത്തെതന്നെ മാറ്റുന്ന തരത്തിലേക്ക് സംഘ്പരിവാർ കക്ഷികൾ ദേശീയ രാഷ്ട്രീയത്തിൽ മേൽക്കൈ നേടിയ സാഹചര്യത്തിൽ ഭിന്നതകൾ മറന്ന് മതേതര കക്ഷികൾ യോജിച്ച് നാടിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നത് മതേതര ജനാധിപത്യ ശക്തികൾ കാലങ്ങളായി മുന്നോട്ടുവെക്കുന്ന ആശയമാണ്. രാജ്യത്തെ പ്രബല ഇടതു കക്ഷി എന്ന നിലയിൽ സി.പി.എം ഈ ആശയത്തോട് അനുകൂലമായി പ്രതികരിക്കണമെന്നാണ് അവർ ആഗ്രഹിച്ചത്. നിലവിലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഈ ആശയം പങ്കുവെക്കുന്ന ആളാണ് എന്നിരിക്കെ, പാർട്ടി അനുകൂലമായി പ്രതികരിക്കുമെന്ന് പലരും പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ, വരാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനായി പോളിറ്റ് ബ്യൂറോ തയാറാക്കിയതും കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചതുമായ കരട് രാഷ്ട്രീയ പ്രമേയം കോൺഗ്രസുമായി യാതൊരു രാഷ്ട്രീയ സഖ്യവും ധാരണയും ആവശ്യമില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള എന്നിവർ ചേർന്ന് തയാറാക്കിയ പ്രമേയമാണ് വോട്ടിനിട്ട് അംഗീകരിച്ചിരിക്കുന്നത്. കോൺഗ്രസുമായി യാതൊരു സഖ്യമോ ധാരണയോ വേണ്ടെന്നതായിരുന്നു ഈ പ്രമേയത്തിെൻറ കാതൽ. എന്നാൽ, കോൺഗ്രസടക്കമുള്ള മതേതര കക്ഷികളുമായി ധാരണയായി ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നതായിരുന്നു സീതാറാം യെച്ചൂരിയുടെ നിലപാട്. ബംഗാൾ ഘടകത്തിെൻറ പിന്തുണ യെച്ചൂരിക്ക് ലഭിച്ചപ്പോൾ കേരള ഘടകം അതിശക്തമായി കാരാട്ടിെൻറ നിലപാടിനൊപ്പം നിന്നു. ദീർഘമായ ചർച്ചകൾക്കൊടുവിൽ നടന്ന വോട്ടെടുപ്പിനൊടുവിൽ 31നെതിരെ 55 വോട്ടുകൾ നേടി കാരാട്ടിെൻറ കരട് പ്രമേയം കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഈ കരട് പ്രമേയം ഇനി, പൊതുചർച്ചക്കു വേണ്ടി പാർട്ടിയിൽ സമർപ്പിക്കപ്പെടും. ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസാണ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.
ജനറൽ സെക്രട്ടറി മുന്നോട്ടുവെച്ച രാഷ്്ട്രീയ പ്രമേയത്തിന് വിരുദ്ധമായി ആദ്യം പോളിറ്റ് ബ്യൂറോയും പിന്നീട് കേന്ദ്ര കമ്മിറ്റിയും നിലപാടെടുത്തിരിക്കുന്നത് പാർട്ടിയുടെ ചരിത്രത്തിൽ അസാധാരണമായ സംഭവമാണ്. സി.പി.എമ്മിെൻറ ചരിത്രത്തിൽ സമാനമായ സംഭവം കാണാനാവില്ല. ഇതേതുടർന്ന് യെച്ചൂരി രാജി സന്നദ്ധത പ്രകടിപ്പിച്ചു എന്ന് വാർത്തകൾ വന്നിരുന്നു. കേന്ദ്ര കമ്മിറ്റിക്കു ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാവട്ടെ, ഈ വാർത്തകളെ യെച്ചൂരി നിഷേധിച്ചിട്ടുമില്ല. ജനറൽ സെക്രട്ടറിയായി തുടരാൻ പാർട്ടി ആവശ്യപ്പെട്ടതുകൊണ്ടാണല്ലോ ഞാനിപ്പോൾ വാർത്തസമ്മേളനം നടത്തുന്നത് എന്നു പറഞ്ഞുകൊണ്ടാണ് ഇതു സംബന്ധമായി വന്ന ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. അതായത്, കോൺഗ്രസിനോടുള്ള സമീപനം എന്ത് എന്നതിലപ്പുറം പാർട്ടിക്കകത്ത് നേതൃ തർക്കങ്ങൾ ഉടലെടുക്കുന്ന സാഹചര്യങ്ങളിലേക്കാണ് ഈ കേന്ദ്ര കമ്മിറ്റിയും കരട് പ്രമേയവും പാർട്ടിയെ തള്ളിവിട്ടിരിക്കുന്നത്. രാഷ്ട്രീയ ശത്രുവിനോട് എന്ത് സമീപനം സ്വീകരിക്കണമെന്ന കാര്യത്തിൽ തർക്കിച്ച് സ്വയം ദുർബലമാവുന്ന വിചിത്രമായ അവസ്ഥയിലേക്കായിരിക്കും അത് പാർട്ടിയെ എത്തിക്കുക.
ബി.ജെ.പി ഭരണം രാജ്യത്തിനാകമാനം ദുരന്തമാണ് എന്ന കാര്യത്തിൽ സി.പി.എമ്മിൽ രണ്ടഭിപ്രായമില്ല. ബി.ജെ.പിയെ പരാജയപ്പെടുത്താൻ തങ്ങളെക്കൊണ്ട് തനിച്ച് സാധ്യമല്ല എന്ന കാര്യത്തിലും അവർക്കിടയിൽ തർക്കമുണ്ടാവാനിടയില്ല. അപ്പോൾ പിന്നെ സാധ്യമാവുന്ന ആളുകളോടൊപ്പം ചേർന്ന് ആ വിധ്വംസക രാഷ്ട്രീയത്തെ തോൽപിക്കുകയല്ലേ വേണ്ടത് എന്ന് സാമാന്യ ബുദ്ധിയുള്ളവരൊക്കെ ചോദിക്കും. പക്ഷേ, ബുദ്ധിജീവികൾ ധാരാളമുള്ള പാർട്ടി പലപ്പോഴും സാമാന്യ ബുദ്ധിക്ക് നിരക്കാത്ത തീരുമാനങ്ങളാണ് എടുക്കാറുള്ളത്. മുമ്പ്, 1996ൽ തങ്ങളുടെതന്നെ മുൻൈകയിൽ രൂപവത്കരിക്കപ്പെട്ട ദേശീയ മുന്നണി സർക്കാറിൽ ചേരാതെ, വെച്ചുനീട്ടപ്പെട്ട പ്രധാനമന്ത്രി പദവി സ്വീകരിക്കാതെ മാറിനിന്നത് ഈ മട്ടിലൊരു തീരുമാനമായിരുന്നു. ഹിമാലയൻ മണ്ടത്തരം എന്നാണ് ആ തീരുമാനത്തെക്കുറിച്ച് പാർട്ടിയുടെ സമുന്നത നേതാവായ ജ്യോതി ബസു പിന്നീട് പറഞ്ഞത്. ഇനി, 2019ൽ നടക്കാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കു മുന്നിൽ നിങ്ങൾ ആർക്കൊപ്പം എന്ന ചോദ്യമാണ് വരുന്നത്. അതായത്, നിങ്ങൾ ബി.ജെ.പിക്ക് ഒപ്പമോ അതോ ബി.ജെ.പി വിരുദ്ധ പക്ഷത്തോ? ബി.ജെ.പി വിരുദ്ധ പക്ഷത്ത് കോൺഗ്രസ് പ്രധാനപ്പെട്ട ഒരു കക്ഷിയാണ്. കോൺഗ്രസുമായി ഒരു ബന്ധവുമുണ്ടാവില്ല എന്ന് തീർപ്പുകൽപിക്കുന്നതോടെ നിർണായകമായ ആ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിെൻറ പ്രസക്തിയെന്താവും എന്ന് അവർ ആലോചിക്കുന്നത് നന്നാവും.
കേരള സാഹചര്യമാണ് ഇങ്ങനെയൊരു പ്രമേയം സ്വീകരിക്കുന്നതിന് േപ്രരകമായത് എന്നാണ് വാർത്തകൾ. കോൺഗ്രസുമായി ദേശീയതലത്തിൽ ധാരണകളുണ്ടാക്കുന്നത് കേരളത്തിൽ ബി.ജെ.പി പ്രചാരണപരമായി ഉപയോഗപ്പെടുത്തുമെന്ന് കേരള സി.പി.എം ഭയപ്പെടുന്നു. അതിൽ ശരികളുണ്ടെന്ന് സമ്മതിച്ചാൽതന്നെയും അതിനുവേണ്ടി കോൺഗ്രസുമായി എവിടെയും ഒരു ഇടപാടും വേണ്ടെന്ന് താത്ത്വിക തീരുമാനം എടുക്കുന്നതിെൻറ യുക്തി എന്താണ്? അതായത്, സംസ്ഥാന സാഹചര്യങ്ങളനുസരിച്ച് തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോവാനുള്ള സാധ്യതകളെകൂടി അടച്ചുകളയുകയാണ് കേന്ദ്ര കമ്മിറ്റി പ്രമേയം. സൈദ്ധാന്തിക ശാഠ്യങ്ങൾക്ക് വേണ്ടി സാധ്യതകൾ ഇല്ലാതാക്കിയത് ഇന്ത്യൻ ഇടതുപക്ഷത്തിെൻറ ചരിത്രത്തിൽ ഒട്ടേറെ കാണാനാവും. ആ പാരമ്പര്യം കൈമോശം വരാതെ സൂക്ഷിക്കുകയാണ് സി.പി.എം ഇപ്പോൾ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.