വാചകമടി നിർത്തുക; തെറ്റുതിരുത്തുക
text_fields‘‘അതിവേഗം വളരുന്ന സമ്പദ്ഘടനയായിരുന്നു ഇന്ത്യയുടേത്. ഇന്ന് അത് ഇഴഞ്ഞുനീങ്ങുന്ന ഒന്നായിരിക്കുന്നു’’ -അടുത്തകാലത്തായി ആവർത്തിക്കപ്പെടുന്ന നിരീക്ഷണമാണിത്. രാജ്യം മാന്ദ്യത്തിലാണെന്ന് സാമ്പത്തിക വിദഗ്ധർ മുതൽ വ്യാപാരികളിലെയും സാധാരണക്കാരിലെയും അനുഭവസ്ഥർ വരെ പറഞ്ഞുകൊണ്ടിരുന്നപ്പോഴും കേന്ദ്ര സർക്കാർ അത് നിഷേധിക്കുകയായിരുന്നു. എന്നാൽ, അടുത്ത ദിവസങ്ങളിൽ റിസർവ് ബാങ്കും ഏഷ്യൻ വികസന ബാങ്കും മാത്രമല്ല, ഭരണകക്ഷിയും കേന്ദ്ര ധനമന്ത്രിയും വരെ അത് ശരിവെച്ചതോടെ ഭയപ്പെട്ടതെല്ലാം യാഥാർഥ്യമാണെന്ന തിരിച്ചറിവിലേക്ക് രാജ്യം ഞെട്ടിയുണർന്നിരിക്കുന്നു. സമ്പദ്ഘടന തകർച്ചയിലാണെന്നു മാത്രമല്ല, സ്ഥിതി കൂടുതൽ വഷളായേക്കുമെന്ന ഭീതിയും നിലനിൽക്കുന്നു. മൊത്തം ആഭ്യന്തരോൽപാദനത്തിെൻറ (ജി.ഡി.പി) വളർച്ച കീഴ്പോട്ടായി; നിർമാണമേഖല തളർച്ചയിൽ; വ്യവസായിക വളർച്ച മുരടിപ്പിൽ. അനേകം വർഷങ്ങളായി കണ്ടിട്ടില്ലാത്ത 5.7 ശതമാനത്തിലേക്ക് ജി.ഡി.പി കൂപ്പുകുത്തി. വ്യവസായ വളർച്ച കഴിഞ്ഞ ഇതേ പാദത്തിലെ നാലര ശതമാനത്തിൽനിന്ന് 1.2 ശതമാനത്തിലെത്തിയിരിക്കുന്നു. വിലക്കയറ്റം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. രൂപയുടെ മൂല്യം ഇടിയുന്നു. ധനകമ്മി കുതിച്ചുയരുകയാണ്. തൊഴിലില്ലായ്മ വർധിച്ചുകൊണ്ടിരിക്കുന്നു.
സ്വതവേ ബലക്ഷയം കാണിച്ചിരുന്ന സമ്പദ്ഘടന, നോട്ട് അസാധുവാക്കലും ചരക്കുസേവന നികുതി (ജി.എസ്.ടി) ഏർപ്പെടുത്തലും വന്നതോടെ നടുവൊടിഞ്ഞ നിലയിലായി എന്നാണ് ഒരു വിലയിരുത്തൽ. അതേസമയം, ഇൗ ബലക്ഷയം മുൻ സർക്കാറിെൻറ കാലത്ത് തുടങ്ങിയിരുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിർഭാഗ്യവശാൽ രാജ്യത്തിെൻറ രോഗാവസ്ഥയെ അവഗണിച്ചുകൊണ്ട്, കുറ്റം ചാർത്താൻ ചുമലന്വേഷിക്കുന്ന രാഷ്ട്രീയ മത്സരമാണ് ഇപ്പോൾ നടക്കുന്നത്. ഇൗ പഴിചാരൽ മത്സരമാകെട്ട ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ മാത്രമല്ല, ഭരണപക്ഷത്തിനുള്ളിലും നടക്കുന്നു. ‘‘മൗനമോഹൻ സിങ് തീരുമാനമെടുക്കാതെ മിണ്ടാതിരുന്നത് രാജ്യത്തെ തകർത്തു’’ എന്നാക്ഷേപിച്ചിരുന്ന ബി.ജെ.പിക്കാരോട് കോൺഗ്രസ് ഇപ്പോൾ പറയുന്നത്, നോട്ട് അസാധുപോലുള്ള വിനാശകരമായ തീരുമാനത്തെക്കാൾ നല്ലത് ആ തീരുമാനമില്ലായ്മയായിരുന്നു എന്നാണ്. ‘ഡീമോണിറ്റൈസേഷൻ’ ഒരു ഭീമാബദ്ധമായിപ്പോയെന്ന് പറയുന്നത് രഘുറാം രാജനും മൻമോഹൻ സിങ്ങും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് എസ്. ഗുരുമൂർത്തിയും മാത്രമല്ല, രഘുറാം രാജനെ തെറിവിളിച്ച് പുറത്താക്കാൻ ഉത്സാഹിച്ചിരുന്ന സുബ്രഹ്മണ്യൻ സ്വാമികൂടിയാണ്. വാജ്പേയി സർക്കാറിൽ ധനമന്ത്രിയായിരുന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ ഇപ്പോഴത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരെ ഉയർത്തിയ വാദങ്ങൾ ഭരണകക്ഷിയിലെതന്നെ വലിയൊരു വിഭാഗം സ്വകാര്യമായിെട്ടങ്കിലും ശരിവെക്കുന്നു. യശ്വന്ത് സിൻഹയെ നേരിടാൻ അദ്ദേഹത്തിെൻറ മകനും കേന്ദ്ര മന്ത്രിയുമായ ജയന്ത് സിൻഹയെ ഇറക്കിയെങ്കിലും അത് ഫലം ചെയ്തതായി തോന്നുന്നില്ല. ഭരണമേറ്റ് മൂന്നു വർഷത്തിലേറെ ആയിക്കഴിഞ്ഞിരിക്കെ ഇനിയും കോൺഗ്രസിെൻറ ദുർഭരണത്തെ ചൂണ്ടി തോളൊഴിയാൻ സർക്കാറിനാവില്ലെന്നും അവർ തിരിച്ചറിയുന്നു. എന്നാൽ, ഇത് തുറന്നുസമ്മതിക്കുന്നതിനു പകരം പ്രചാരണ മാധ്യമങ്ങളിലൂടെ വെറും വാദങ്ങളുമായി ഇറങ്ങാനാണ് ഭരണപക്ഷം തീരുമാനിച്ചിരിക്കുന്നതെന്ന് തോന്നുന്നു. അരുൺ ജെയ്റ്റ്ലി പോലും ഇപ്പോഴത്തേത് താൽക്കാലിക മാന്ദ്യം മാത്രമാണെന്നു പറഞ്ഞ് ആശ്വസിക്കുന്നു. എന്നിട്ട്, യശ്വന്ത് സിൻഹയെ വ്യക്തിപരമായി അവഹേളിക്കാനാണ് അദ്ദേഹം മുതിർന്നിരിക്കുന്നത്- ‘80ാം വയസ്സിലും തൊഴിൽ തേടി നടക്കുന്നവൻ’ എന്നൊക്കെയുള്ള പ്രയോഗങ്ങൾ ആത്മവിശ്വാസം നഷ്ടപ്പെട്ട ധനമന്ത്രിയുടെ മനോനില വിളിച്ചു പറയുന്നുണ്ടല്ലോ.
കേന്ദ്ര സർക്കാർ വാചകമടിയും ചൊട്ടുവിദ്യകളും മതിയാക്കി ഗൗരവബുദ്ധിയോടെ പ്രതിസന്ധിയെ സമീപിക്കേണ്ട സമയമാണിത്. സമ്പദ്ഘടനയെ കരകയറ്റാനുള്ള സുചിന്തിത തീരുമാനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ച രാജ്യത്തിന്, ‘സൗഭാഗ്യ’പോലുള്ള ചില പുതിയ ‘പദ്ധതിമുദ്രാവാക്യങ്ങളാ’ണ് കിട്ടിയത്. ഒന്നേകാൽ കോടിയിലേറെ യുവജനങ്ങൾ ഒാരോ വർഷവും തൊഴിൽതേടി ഇറങ്ങുേമ്പാൾ മൂന്നര ലക്ഷം തൊഴിൽപോലും സൃഷ്ടിക്കാൻ കഴിയാത്ത ഗുരുതരാവസ്ഥയുണ്ട്. ചെറുകിട-ഇടത്തരം വ്യാപാരങ്ങളും വ്യവസായങ്ങളും തകർന്നുകിടപ്പാണ്. യശ്വന്ത് സിൻഹ എടുത്തുപറഞ്ഞപോലെ, സ്വകാര്യനിക്ഷേപം രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ്. വ്യവസായവും കൃഷിയും തളർന്നു. ഏറ്റവും കൂടുതൽ തൊഴിൽ നൽകിയിരുന്ന നിർമാണ മേഖല മാത്രമല്ല, സേവന മേഖലയും കയറ്റുമതി മേഖലയുമെല്ലാം മുരടിപ്പിൽതന്നെ. ഇത്ര ഗുരുതരമായ പ്രശ്നത്തെ നേരിടാൻ ആദ്യം ചെയ്യേണ്ടത്, പ്രശ്നമുണ്ടെന്നും അത് ഗുരുതരമാണെന്നും അംഗീകരിക്കുകയാണ്; സ്വന്തം നയനടപടികളിലെ വീഴ്ച തുറന്നുസമ്മതിക്കുകയാണ്. രണ്ടാമതായി, പ്രതിസന്ധി മറികടക്കാൻ ആവശ്യമായ ആസൂത്രണം നടക്കണം. ഇന്ന് പ്രധാനമന്ത്രിയോ ഏതാനും ചിലരോ മാത്രം എല്ലാം തീരുമാനിക്കുന്ന അവസ്ഥയുണ്ട്. ധനമന്ത്രിപോലും ‘നോട്ട് അസാധു’ തീരുമാനം അറിയുന്നത് അത് എടുത്ത േശഷമാണത്രെ. ആസൂത്രണത്തിെൻറയും കൂടിയാലോചനയുടെയും വ്യവസ്ഥാപിത സംവിധാനങ്ങൾ വീണ്ടെടുക്കേണ്ടതും ആവശ്യമാണ്. പാർലമെൻറ് നിർവീര്യമാക്കപ്പെട്ട അവസ്ഥയിലാണ്. ആസൂത്രണ കമീഷൻ ഇല്ലാതായി- പകരംവന്ന നിതി ആയോഗ് നാമമാത്ര സമിതിയായി. ഇപ്പോൾ രൂപവത്കരിച്ച അഞ്ചംഗ ഉപദേശക കൗൺസിലും ഇതേതരം കെട്ടുകാഴ്ച മാത്രമാകാനാണ് സാധ്യത. റിസർവ് ബാങ്കിെൻറ നഷ്ടപ്പെട്ട സ്വയം ഭരണവും വിശ്വാസ്യതയും വീണ്ടെടുക്കണം. കേന്ദ്ര സർക്കാറിെൻറ നയരൂപവത്കരണത്തിലും സാമ്പത്തിക നിർവഹണത്തിലും ഉണ്ടായ ഗുരുതരമായ പാളിച്ച തിരിച്ചറിയണം. തെറ്റ് സമ്മതിക്കുകയും തിരുത്തുകയുമേ ഇനി മാർഗമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.