പ്രധാനമന്ത്രിയുടെ വാക്കുകൾ
text_fieldsഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അതിെൻറ അവസാന പാദങ്ങളിലേക്കെത്തിയപ്പോൾ പ്രധാന കക്ഷികളായ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വാക്പോര് അതിെൻറ പാരമ്യത്തിൽ എത്തുകയായിരുന്നു. കടുത്ത മത്സരം നടക്കുന്ന ഏത് തെരഞ്ഞെടുപ്പിലും പ്രതീക്ഷിക്കാവുന്നത് മാത്രമാണത്. എന്നാൽ, പ്രചാരണ റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്ന വാക്കുകളും പ്രേയാഗങ്ങളും ആ പദവിയിലിരിക്കുന്ന ഒരാളിൽനിന്ന് ഒരിക്കലും പ്രതീക്ഷിക്കാൻ പറ്റാത്തവയായിരുന്നു. ഒരു ജനാധിപത്യ രാജ്യത്തിെൻറ പ്രധാനമന്ത്രിയാണ് താൻ എന്ന കാര്യം മറന്ന്, തെരുവ് മൂന്നാംകിട രാഷ്ട്രീയക്കാരനെപ്പോലെ വായിൽ തോന്നിയത് വിളിച്ചുപറയുകയാണ് അദ്ദേഹം ചെയ്യുന്നത്. ജനാധിപത്യ സംസ്കാരത്തിനും ഭരണഘടന പദവികളോടുള്ള ആദരവിനും പരിക്കേൽപിക്കുന്ന തരത്തിലാണ് പ്രചാരണത്തിെൻറ അവസാന ഘട്ടത്തിൽ നരേന്ദ്ര മോദി പെരുമാറിയത് എന്ന് പറയാതിരിക്കാനാവില്ല.
പാകിസ്താൻ പിന്തുണയോടെ അഹ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നതാണ് നരേന്ദ്ര മോദിയുടെ ആരോപണങ്ങളിലൊന്ന്. ബഹുതല മൂർച്ചയുള്ള ഒരായുധമാണ് ഈ ആരോപണത്തിലൂടെ മോദി പ്രയോഗിക്കുന്നത്. പർവേസ് മുശർറഫിനെയും പാകിസ്താനി നേതാക്കളെയും പേരെടുത്തു പറഞ്ഞ് വെല്ലുവിളിച്ചുകൊണ്ട്, പ്രധാനമന്ത്രിയാവുന്നതിനു മുമ്പ്, ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലികളിൽ മോദി പ്രസംഗിക്കാറുണ്ടായിരുന്നു. മുസ്ലിംകളെ നേർക്കുനേരെ വെല്ലുവിളിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാകുമെന്നതുകൊണ്ടാണ്, ഭൂരിപക്ഷ വോട്ടർമാരിൽ മുസ്ലിം വിരുദ്ധത കുത്തിനിറച്ച് വോട്ടുകൾ സമാഹരിക്കാൻ പാകിസ്താൻ, പർവേസ് മുശർറഫ് തുടങ്ങിയ രൂപകങ്ങൾ മോദി ഉപയോഗിക്കാറുണ്ടായിരുന്നത്. അതിെൻറ തുടർച്ചയെന്ന നിലക്കാണ് അഹ്മദ് പട്ടേലിനെയും പാകിസ്താനെയും ബന്ധപ്പെടുത്തിയുള്ള പുതിയ പ്രയോഗങ്ങൾ. അഹ്മദ് പട്ടേൽ ഗുജറാത്തിലെ പ്രമുഖ കോൺഗ്രസ് നേതാവാണ്. എന്നാൽ, അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ, കോൺഗ്രസ് ജയിച്ചാൽ അഹ്മദ് പട്ടേൽ മുഖ്യമന്ത്രിയാവുമെന്ന തരത്തിലുള്ള പ്രചാരണം ബി.ജെ.പി വ്യാപകമായി നടത്തുന്നുണ്ട്. അതായത്, ബി.ജെ.പി തോറ്റാൽ ഒരു മുസ്ലിമാണ് നമ്മുടെ സംസ്ഥാനത്തിെൻറ മുഖ്യമന്ത്രിയാവാൻ പോവുന്നതെന്ന സന്ദേശം ഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ടർമാർക്ക് നൽകുകയാണ് ബി.ജെ.പി ഇതിലൂടെ ചെയ്യുന്നത്. അൽപംകൂടി കടത്തി, പട്ടേലിനെ മുഖ്യമന്ത്രിയാക്കുന്നതിനായി കോൺഗ്രസ് പാകിസ്താനുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. പാകിസ്താൻ, മുസ്ലിം തുടങ്ങിയ പ്രതീകങ്ങൾ ഉയർത്തി, നേരത്തേതന്നെ വർഗീയവത്കരിക്കപ്പെട്ട ഗുജറാത്തിനെ കൂടുതൽ വർഗീയവത്കരിച്ച് വോട്ട് സമാഹരിക്കാനുള്ള വൃത്തികെട്ട പദ്ധതിയാണ് ബി.ജെ.പി നടപ്പാക്കുന്നത്. കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടതിനെ ‘ഔറംഗസേബ് രാജ്’ എന്നാണ് മോദി വിശേഷിപ്പിച്ചത്. സമാനമായ മറ്റൊരു വർഗീയ സന്ദേശമാണ് മോദി ഇതിലൂടെ പ്രസരിപ്പിക്കുന്നത്.
കോൺഗ്രസ് നേതാവും നയതന്ത്ര വിദഗ്ധനുമായിരുന്ന മണിശങ്കർ അയ്യരുടെ വീട്ടിൽ പാകിസ്താൻ മുൻ വിദേശ കാര്യ മന്ത്രി ഖുർശിദ് മുഹമ്മദ് കസൂരിക്കായി സംഘടിപ്പിച്ച അത്താഴവിരുന്നാണ്, ഗുജറാത്ത് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള കോൺഗ്രസ് -പാക് പദ്ധതിയുടെ തെളിവായി കഴിഞ്ഞ ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി ഉയർത്തിക്കാട്ടിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ കരസേന മേധാവി ദീപക് കപൂർ, മുൻ വിദേശകാര്യ മന്ത്രി നട്വർ സിങ് തുടങ്ങിയ പ്രമുഖരെ കൂടാതെ നിരവധി നയതന്ത്ര പ്രമുഖരും പങ്കെടുത്ത ഒരു വിരുന്നായിരുന്നു അത്. അതിനെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള രഹസ്യ യോഗമായി വിശേഷിപ്പിച്ചിരിക്കുന്നത്! പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ആളാണ് ഇത്രയും തരംതാണ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത് എന്നതാണ് ഞെട്ടിക്കുന്ന കാര്യം.
പ്രധാനമന്ത്രിയുടെ നിലവാരം കുറഞ്ഞ പ്രസ്താവനകളോട് പൊതുവെ ശാന്തശീലനായ മൻമോഹൻ സിങ് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് മോദി ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മോദി രാജ്യത്തോട് മാപ്പ് പറയണം. പ്രധാനമന്ത്രിയുട ഓഫിസ് എന്ന ഭരണഘടന സ്ഥാപനത്തിെൻറ മഹത്ത്വം കളയുകയാണ് നരേന്ദ്ര മോദി ചെയ്യുന്നത് -ഇങ്ങനെ പോവുന്നു മൻമോഹൻ സിങ്ങിെൻറ വിമർശനങ്ങൾ. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയം മണക്കുന്നുവെന്നത് യാഥാർഥ്യമാണ്. സ്വാഭാവികമായും കടുത്ത മത്സരവും വിമർശനങ്ങളും അവർക്ക് ഉയർത്തേണ്ടിവരും. പക്ഷേ, പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ആൾ ജനങ്ങളെ വർഗീയമായി വിഭജിക്കുന്ന തരത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തെരുവുരാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നത് അസഹനീയമായ കാഴ്ചയാണ്. ഭരണഘടന പദവികളോട് സംഘ്പരിവാറിന് തെല്ലും ബഹുമാനമില്ലെന്ന സ്ഥിരം വിമർശനത്തെയാണ് ഇത് സാധൂകരിക്കുന്നത്. അവർ ഈ രാജ്യത്തെ എങ്ങോട്ടാണാവോ കൊണ്ടുപോവുന്നത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.