ഓൺലൈൻ തിമിംഗലങ്ങൾ
text_fieldsഫിലിപ്പ് ബുദൈക്കിൻ എന്ന റഷ്യൻ ഫിസിയോളജി വിദ്യാർഥി 2013ൽ വികസിപ്പിച്ച ഓൺലൈൻ ഗെയിം ചലഞ്ചാണ് ബ്ലൂ വെയിൽസ് എന്നാണ് കരുതപ്പെടുന്നത്. യൂനിവേഴ്സിറ്റിയിൽനിന്ന് പുറത്താക്കപ്പെട്ട ഈ വിദ്യാർഥി പിന്നീട് സമൂഹത്തിൽനിന്ന് ഉൾവലിഞ്ഞ ജീവിതശൈലി സ്വീകരിക്കുകയും ‘മൂല്യമില്ലാത്തവരെ ലോകത്തിൽനിന്ന് തുടച്ചുനീക്കുക’ എന്നത് തെൻറ ജീവിതലക്ഷ്യമായി സ്വീകരിക്കുകയും ചെയ്തുവെന്നുമാണ് പറയപ്പെടുന്നത്. ദുരൂഹമായ ജീവിത ശൈലിയുള്ള ഈ ചെറുപ്പക്കാരൻ 2016ൽ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ബ്ലൂ വെയിൽ ഗെയിമിന് അടിമയായ ഒരു പെൺകുട്ടിയുടെ ആത്്മഹത്യയെ തുടർന്നായിരുന്നു ഈ അറസ്റ്റ്. ബ്ലൂ വെയിൽ ചെറുപ്പക്കാർക്കിടയിൽ വലിയ പ്രചാരം നേടുകയും പല രാജ്യങ്ങളിൽനിന്നും അതുമായി ബന്ധപ്പെട്ട ആത്്മഹത്യ വാർത്തകൾ പുറത്തുവരുകയും ചെയ്തപ്പോഴാണ് നിയമപാലക സംവിധാനങ്ങൾ ഇതിെൻറ ഗൗരവം മനസ്സിലാക്കുന്നത്.
ഒരു അഡ്മിെൻറ സാന്നിധ്യത്തിലും നിയന്ത്രണത്തിലും മാത്രമേ ഒരാൾക്ക് ഈ ഗെയിമിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. അമ്പത് ദിവസത്തേക്ക് നീളുന്ന, അഡ്മിൻ മുന്നോട്ടുവെക്കുന്ന സാഹസികമായ ചലഞ്ചുകൾ ഏറ്റെടുത്ത് നടപ്പാക്കിക്കൊണ്ടേ ഈ ഗെയിമിൽ ഒരാൾക്ക് മുന്നോട്ട് പോവാൻ പറ്റുകയുള്ളൂ. ഒടുവിൽ ആത്്മഹത്യയിലാണ് ഈ ചലഞ്ചുകൾ സമാപിക്കുകയെന്നതാണ് ബ്ലൂ വെയിലിനെ കുപ്രസിദ്ധമാക്കിയത്. ചൈനയിൽ സ്വന്തം കൈപ്പടത്തിൽ മുറിവേൽപിക്കുന്ന പ്രവണത ചെറുപ്പക്കാർക്കിടയിൽ വ്യാപകമായപ്പോൾ നടത്തിയ അന്വേഷണവും ബ്ലൂ വെയിലിലാണ് എത്തിയത്. ബ്ലൂ വെയിൽ ഗെയിമിനെതിരെ ആഗസ്റ്റ് ആറിനാണ് കേരള പൊലീസ് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയത്. ആ മുന്നറിയിപ്പ് പുറത്തുവന്ന ശേഷമാണ്, ജൂലൈ 26ന് നടന്ന തങ്ങളുടെ മകെൻറ ആത്്മഹത്യ ബ്ലൂ വെയിൽ സ്വാധീനത്തിൽപെട്ടാണെന്ന് സംശയവുമായി തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി മനോജിെൻറ ബന്ധുക്കൾ രംഗത്തുവരുന്നത്.
കഴിഞ്ഞ നവംബർ മുതൽ മനോജ് ബ്ലൂ വെയിൽ കളിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഈ കാലയളവിൽ കുട്ടിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായെത്ര. ഒറ്റക്ക് യാത്രചെയ്യുക, ദൂരസ്ഥലങ്ങളിലേക്ക് പോവുക, നീന്തലറിയില്ലെങ്കിലും പുഴയിലേക്ക് ചാടുക, രാത്രിയിൽ സെമിത്തേരിയിൽ പോയി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുക തുടങ്ങിയ വിചിത്ര സ്വഭാവങ്ങൾ അവനിൽ ദൃശ്യമായി. കഴിഞ്ഞ മേയിൽ കണ്ണൂരിൽ ആത്്മഹത്യചെയ്ത സാവന്ത് എന്ന വിദ്യാർഥിയുടെ മരണത്തിനു പിന്നിൽ ബ്ലൂ വെയിൽ ആണെന്ന സംശയവുമായി അവെൻറ മാതാപിതാക്കളും രംഗത്തുവന്നിട്ടുണ്ട്. പടിഞ്ഞാറൻ നാടുകളിൽമാത്രം വ്യാപകമായിരുന്ന ഈ ഓൺലൈൻ തിമിംഗലം നമ്മുടെ ചെറുപ്പക്കാരെയും കൊല്ലുന്നുവോ എന്ന സംശയം അങ്ങനെ വ്യാപകമാവുകയാണ്.
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 12ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കേന്ദ്ര െഎ.ടി മന്ത്രാലയവും ശിശുക്ഷേമ മന്ത്രാലയവും വിഷയത്തിൽ ഉണർന്ന് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലൂ വെയിൽ ഗെയിമിലേക്ക് നയിക്കുന്ന ലിങ്കുകൾ ഒഴിവാക്കാൻ ഫേസ്ബുക്ക്, ഗൂഗ്ൾ, യാഹു, മൈേക്രാ സോഫ്റ്റ് തുടങ്ങിയ കമ്പനികൾക്ക് നിർദേശം നൽകിയതായി കേന്ദ്ര ഐ.ടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചിട്ടുണ്ട്. രക്ഷിതാക്കൾക്കിടയിൽ വിഷയത്തിൽ ബോധവത്കരണം നടത്താനുള്ള പദ്ധതികളും സർക്കാറിെൻറ മുമ്പിലുണ്ട്.
മേൽപറഞ്ഞ പ്രശ്നങ്ങൾ യഥാർഥത്തിൽ ബ്ലൂവെയിലുമായി മാത്രം ബന്ധപ്പെട്ടതല്ല. 130 ചെറുപ്പക്കാരുടെ ജീവനെടുത്ത ശേഷമാണ് റഷ്യയിൽ അധികാരികൾ ബ്ലൂ വെയിലിനെ ശ്രദ്ധിക്കുന്നതും അതിനെതിരായ നടപടികൾ തുടങ്ങുന്നതും. ഒറ്റപ്പെടൽ അനുഭവിക്കുന്നവരും വലിയ സാമൂഹിക ബന്ധങ്ങളില്ലാത്തവരുമൊക്കെയായ വിദ്യാർഥികളെയാണ് ഇത് കൂടുതലായും വലയിൽ വീഴ്ത്തുന്നത്. യഥാർഥത്തിൽ ഇത്തരം പ്രശ്നങ്ങളുടെ ശരിയായ കാരണം ബ്ലൂ വെയിൽ എന്ന ഗെയിമല്ല. യഥാർഥ സാഹചര്യങ്ങളിൽനിന്ന് അറുത്തുമാറ്റി തങ്ങളുടെ ജീവിതം വെർച്വൽ ലോകവുമായി ബന്ധിപ്പിക്കേണ്ടിവരുന്ന കൗമാരജീവിതങ്ങൾ നമുക്കിടയിൽ ധാരാളമുണ്ട്. ഒറ്റപ്പെടലിൽനിന്നും മടുപ്പിൽനിന്നും കുടുംബപ്രശ്നങ്ങളിൽനിന്നുമെല്ലാം രക്ഷപ്പെടാനുള്ള അവരുടെ തിടുക്കങ്ങളാണ് പലതരം ഓൺലൈൻ കമ്യൂണിറ്റികളിലും ചലഞ്ചുകളിലും അവരെ കൊണ്ടെത്തിക്കുന്നത്. ബ്ലൂ വെയിൽ നിരോധിച്ചതുകൊണ്ടുമാത്രം പരിഹരിക്കപ്പെടുന്ന പ്രശ്നവുമല്ല അത്. ബ്ലൂ വെയിൽ ഇല്ലെങ്കിൽ മറ്റൊന്നിലേക്ക് അവർ ആകർഷിക്കപ്പെടും. കൂടുതൽ ആരോഗ്യകരവും തുറന്നതും അതേസമയം, നന്മയിലേക്ക് നയിക്കുന്നതുമായ ഗാർഹിക, പഠന അന്തരീക്ഷം നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം. അങ്ങനെയില്ല എന്നാണെങ്കിൽ പലതരം തിമിംഗലങ്ങൾ അവരെ വിഴുങ്ങിക്കൊണ്ടേയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.