വയോജനങ്ങൾക്കു വേണ്ടി
text_fields‘മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മുതിർന്നവരുടെ സംഖ്യ ശീഘ്രഗതിയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ നൂറ്റാണ്ടിെൻറ ഉത്തരാർധത്തിൽ അറുപത് വയസ്സിനുമേലുള്ളവരുടെ സംഖ്യ കുത്തനെ ഉയർന്നു. ഇത് 1961ൽ ആകെ ജനസംഖ്യയുടെ 5.83 ശതമാനവും 1991ൽ 8.81 ശതമാനവും 2001ൽ 9.79 ശതമാനവുമായിരുന്നു. ഈ നിരക്ക് 2011ൽ 12.83 ശതമാനമായിരിക്കുന്നു. ഇത് 2021ൽ 16.63 ശതമാനവും 2026ൽ 20 ശതമാനവുമായിരിക്കും. അതായത്, 25 വർഷംകൊണ്ട് വർധനയുടെ തോത് ഇരട്ടിയായിരിക്കും’- സംസ്ഥാന സാമൂഹിക നീതി വകുപ്പിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ‘സംസ്ഥാന വയോജന നയ’ത്തിെൻറ ആമുഖത്തിൽനിന്നാണ് മേൽ പ്രസ്താവനകൾ. അന്തർദേശീയ ജനസംഖ്യ ദിനത്തിെൻറ ഭാഗമായി ജൂലൈ 11ന് വിഷയവുമായി ബന്ധപ്പെട്ട പലവിധ ചർച്ചകളും പഠനങ്ങളും ലോകമാസകലം നടന്നിരുന്നു. എന്നാൽ, ജനസംഖ്യയുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്ന ഏതു ചർച്ചയിലും ഏറ്റവും ഗൗരവത്തോടെ കാണേണ്ട കാര്യമാണ് വയോജനങ്ങളുടെ അനുപാതത്തിൽ വരുന്ന വൻ വർധന. സംസ്ഥാന സാമൂഹിക ക്ഷേമ മന്ത്രാലയം വിഷയത്തിെൻറ ഗൗരവം തത്ത്വത്തിലെങ്കിലും ഉൾക്കൊണ്ടിട്ടുണ്ട് എന്നാണ് സംസ്ഥാന വയോജന നയം വായിച്ചാൽ മനസ്സിലാവുക. അതേസമയം, അത് സൃഷ്ടിക്കുന്ന സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളെ മറികടക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നാം നടത്തുന്നുണ്ടോ എന്നത് ഗൗരവത്തിൽ ആലോചിക്കേണ്ട കാര്യമാണ്.
അറുപത് വയസ്സിന് മുകളിലുള്ള ആളുകളെയാണ് സാങ്കേതികമായി വയോജനങ്ങളായി കണക്കാക്കുന്നത്. സാമാന്യമായി പറഞ്ഞാൽ, ഉൽപാദനശേഷി കുറഞ്ഞതോ തീരെ ഇല്ലാത്തതോ ആയ പ്രായഘടനയിലുള്ളവരാണ് വയോജനങ്ങൾ. അതേസമയം, സ്വന്തം നിലനിൽപിന് വലിയ രീതിയിലുള്ള പരസഹായം ഈ പ്രായഘടനയിൽ പെട്ടവർക്ക് ആവശ്യവുമാണ്. അതായത്, സാമ്പത്തിക ശാസ്ത്രപരമായി ആലോചിക്കുമ്പോൾ ഉൽപാദന ക്ഷമതയില്ലാത്ത ഒരു വിഭാഗത്തിനുവേണ്ടി വലിയ തോതിൽ പണം ചെലവഴിക്കപ്പെടേണ്ടി വരുന്നു. വയോജനങ്ങളുടെ അനുപാതം കൂടുന്നതിനനുസരിച്ച് അവർക്കു വേണ്ടിയുള്ള ക്ഷേമപദ്ധതികൾ, ആരോഗ്യ, ശുശ്രൂഷ സംവിധാനങ്ങൾ തുടങ്ങിയവക്കുള്ള ബജറ്റ് വിഹിതം വർധിപ്പിക്കേണ്ടി വരും. ഇത് സാമ്പത്തിക ആസൂത്രണത്തെയും വികസനത്തെയും ബാധിക്കുെമന്നതിനാൽ അനാരോഗ്യകരമായ ജനസംഖ്യ പ്രതിഭാസമായാണ് വിദഗ്ധർ ഇതിനെ കാണുന്നത്. ആരോഗ്യ രക്ഷാസംവിധാനങ്ങളിലെ ആധുനികവത്കരണത്തിെൻറയും പുരോഗതിയുടെയും ഫലമായി ആയുർദൈർഘ്യം വർധിക്കുന്നത് വയോജനങ്ങളുടെ അനുപാതം കൂട്ടുന്നതിൽ പ്രധാനപ്പെട്ട ഘടകമാണ്. അതേസമയം, കുട്ടികളുടെ എണ്ണം വ്യാപകമായി കുറയുന്നതാണ് വയോജനങ്ങളുടെ അനുപാതം അസന്തുലിതമായി കൂടുന്നതിെൻറ പ്രധാന കാരണം. നമ്മുടെ സംസ്ഥാനത്ത് വയോജനങ്ങളുടെ എണ്ണം, പൂജ്യം മുതൽ ആറു വയസ്സു വരെയുള്ള കുട്ടികളുടെ എണ്ണത്തെ അടുത്ത കാലയളവിൽ തന്നെ മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ വരുന്നത് അങ്ങേയറ്റം അസന്തുലിതമായ ജനസംഖ്യ പ്രതിഭാസമാണ്. കുട്ടികളുടെ എണ്ണത്തിൽ കേരളത്തിൽ 8.44 ശതമാനത്തിെൻറ കുറവു വന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ സെൻസസ് രേഖകൾ കാണിക്കുന്നത്. ഈ പ്രവണത വരുംകാലത്ത് വർധിക്കാനാണ് എല്ലാ നിലക്കും സാധ്യത.
വയോജനങ്ങളുടെ സംരക്ഷണവും കുട്ടികളുടെ എണ്ണവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. വയോജനങ്ങളുടെ സ്വാഭാവികവും ജൈവികവുമായ സംരക്ഷണവുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. അതായത്, വീട്ടിൽ കുട്ടികളും പേരക്കുട്ടികളുമുണ്ടെങ്കിൽ വൃദ്ധർക്ക് മാനസിക ആഹ്ലാദം നൽകുന്നതും ശാരീരിക പിന്തുണ നൽകുന്നതുമായ ഗൃഹാന്തരീക്ഷം രൂപപ്പെടുന്നു. എന്നാൽ, കുട്ടികളുടെ എണ്ണം കുറയുകയോ കുട്ടികൾ വിദേശത്തോ വിദൂരത്തോ ഉള്ള തൊഴിലിടങ്ങളിൽ ചേക്കേറുകയോ ചെയ്യുമ്പോൾ ഈ സ്വാഭാവിക സംരക്ഷണം വയോജനങ്ങൾക്ക് നഷ്ടപ്പെടുന്നു. ഒരു മുതിർന്ന പൗരന് ലഭിക്കുന്ന സ്വാഭാവിക പിന്തുണയുടെ അനുപാതം (പൊട്ടൻഷ്യൽ സപ്പോർട്ട് റേഷ്യോ) ജനസംഖ്യ പഠനത്തിൽ വളരെ പ്രധാനമാണ്. കേരളം ഈ അനുപാതത്തിൽ രാജ്യത്ത് ഏറ്റവും പിറകിൽ നിൽക്കുന്നു. അതുകൊണ്ടുതന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനമായി കേരളം മാറിയത്. സ്വാഭാവിക പിന്തുണ അനുപാതത്തിൽ കുറവുവരുന്നു എന്നതിെൻറ അർഥം, സർക്കാർ വയോജന സംരക്ഷണത്തിൽ വലിയ തോതിൽ മുതൽമുടക്കേണ്ടി വരും എന്നതാണ്. അതായത്, കുട്ടികൾക്ക് അംഗൻവാടികളും സ്കൂളുകളും നടത്തുന്നത് എന്തുമാത്രം പ്രാധാന്യത്തോടെയും ഗൗരവത്തോടെയുമാണോ സർക്കാർ കാണുന്നത് അതേ രീതിയിൽ വൃദ്ധസദനങ്ങൾ സ്ഥാപിക്കുന്നതിലും അവയുടെ പ്രവർത്തനങ്ങളെ ക്രമീകരിക്കുന്നതിലും സർക്കാറിെൻറ ശ്രദ്ധ വേണ്ടിവരും. വയോജനങ്ങളുടെ സംരക്ഷണം കരിക്കുലത്തിെൻറ ഭാഗമായി വരേണ്ടിവരും. ആ രംഗത്ത് പ്രവർത്തിക്കാൻ ആവശ്യമാ മാനവവിഭവ ശേഷി ഒരുക്കണ്ടിവരും. അതിനാവശ്യമായ കോഴ്സുകളും സ്ഥാപനങ്ങളും തുടങ്ങേണ്ടി വരും. അങ്ങനെ ആലോചിക്കുമ്പോൾ നിസ്സാരമായി തള്ളിക്കളയാവുന്ന മേഖലയല്ല വയോജന സംരക്ഷണം എന്നു പറയുന്നത്. വരുംകാല കേരളം ഏറ്റവും ആവശ്യപ്പെടുന്ന മേഖലയായിരിക്കും അത്. ഇതൊക്കെ മുൻകൂട്ടി കാണാനും വേണ്ട ആസൂത്രണങ്ങൾ നടത്താനും ഭരണകൂടം ശ്രദ്ധിക്കുന്നുണ്ടോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.