കെടുകാര്യസ്ഥത ഇരന്നുവാങ്ങിയ ദുരന്തം
text_fields23 പേരുടെ ദാരുണാന്ത്യത്തിൽ കലാശിച്ച മുംബൈ എൽഫിൻസ്റ്റൻ റോഡ് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞദിവസമുണ്ടായ ദുരന്തം അടിസ്ഥാനവികസന രംഗത്ത് കേന്ദ്ര–സംസ്ഥാന സർക്കാറുകൾ തുടരുന്ന കെടുകാര്യസ്ഥതയുടെയും മഹാനഗരങ്ങളിലെ ഗതാഗതം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ കാണിക്കുന്ന കൊടിയ അലംഭാവത്തിെൻറയും മികച്ച ഉദാഹരണമാണ്. തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന എൽഫിൻസ്റ്റൻ റോഡ് സ്റ്റേഷനിലും പരേൽ സ്റ്റേഷനിലും വെള്ളിയാഴ്ച രാവിലെ നാല് ട്രെയിനുകൾ ഒരേസമയത്ത് എത്തിച്ചേർന്നതും തോരാത്ത മഴയിൽനിന്ന് രക്ഷപ്പെടാൻ യാത്രക്കാർ ഇരുസ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന പാലത്തിലേക്ക് ഇരച്ചുകയറുന്നതിനായി ഇടുങ്ങിയ സ്റ്റെയർ കെയ്സിൽ തിക്കിത്തിരക്കിയതുമാണെത്ര ദുരന്തത്തിന് വഴിവെച്ചത്. പതിവുപോലെ, അപകടത്തിനുശേഷം വകുപ്പ് മന്ത്രി സ്ഥലം സന്ദർശിക്കുകയും പ്രധാനമന്ത്രിയടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി കടമ ‘നിറവേറ്റുകയും’ ചെയ്തു. രണ്ടുകോടി ജനങ്ങൾ അധിവസിക്കുന്ന ഒരു മഹാനഗരത്തിെൻറ ഹൃദയഭാഗത്ത് സംഭവിച്ച തീർത്തും അപ്രതീക്ഷിതമായ ഒരു മാനുഷിക ദുരന്തത്തെ സൂക്ഷ്മതലത്തിൽ വിശകലനം ചെയ്യാനോ രാജ്യത്ത് മറ്റൊരിടത്തും ഇതേരീതിയിലുള്ള അപകടങ്ങൾ ആവർത്തിക്കപ്പെടുന്നത് ഒഴിവാക്കാനുള്ള മാർഗങ്ങളെ കുറിച്ച് വിദഗ്ധതലത്തിൽ കൂടിയാലോചനകൾ നടത്താനോ ബന്ധപ്പെട്ടവർ ഇതുവരെ മുന്നോട്ടുവന്നതായി അറിയില്ല. പ്രതിവർഷം ശരാശരി 3500 പേരെ നമ്മുടെ റെയിൽവേ ഏതെങ്കിലും തരത്തിൽ കൊല്ലുന്നുണ്ട് എന്ന യാഥാർഥ്യം മനസ്സിലാക്കിയാവണം, ഭീകരവാദികളേക്കാൾ നമ്മുടെ രാജ്യത്ത് പൗരന്മാരെ കൊല്ലുന്നത് റെയിൽവേ വകുപ്പാണെന്ന് എൻ.ഡി.എയിലെ ഘടകകക്ഷിയായ ശിവസേനയുടെ തലവൻ രാജ് താക്കറെക്ക് തുറന്നടിക്കേണ്ടിവന്നത്. കേന്ദ്രമന്ത്രിസഭ കഴിഞ്ഞമാസം പുന$സംഘടിപ്പിച്ചപ്പോൾ അതുവരെ വകുപ്പ് കൈകാര്യം ചെയ്ത സുരേഷ് പ്രഭുവിനെ മാറ്റി, പിയൂഷ് ഗോയലിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചത് പെരുകിവരുന്ന റെയിൽവേ ദുരന്തങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതുകൊണ്ടാണെന്ന തരത്തിൽ വിലയിരുത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ, ആര് റെയിൽവേ വകുപ്പിെൻറ തലപ്പത്തിരിക്കുന്നു എന്നതല്ല, ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഒരു പൊതുമേഖല സ്ഥാപനം എത്ര കാര്യക്ഷമമായും ശാസ്ത്രീയമായും കൊണ്ടുനടക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു സേവനമികവും സുരക്ഷക്രമീകരണങ്ങളുമെന്ന് ഓരോ ദുരന്തവും നമ്മെ ഓർമപ്പെടുത്തുകയാണ്.
മുംബൈ പോലെ രാജ്യത്തിെൻറ വാണിജ്യതലസ്ഥാനമായ ഒരു മെഗാസിറ്റിയുടെ അടിസ്ഥാനസൗകര്യ വികസന കാര്യത്തിൽ റെയിൽവേ കാണിച്ച തികഞ്ഞ അലംഭാവവും നിരുത്തരവാദപരമായ മാനേജ്മെൻറുമാണ് ദുരന്തങ്ങൾക്കെല്ലാം അടിസ്ഥാന കാരണമെന്ന് ഇപ്പോൾ എല്ലാവരും സമ്മതിക്കുന്നുണ്ട്. ദിനേന ഒരുലക്ഷത്തിലേറെ യാത്രക്കാർ കടന്നുപോകുന്ന അപകടസ്ഥലത്തെ മേൽപാലവും അനുബന്ധ ഗോവണിപ്പടികളും പൊളിച്ചു വിപുലപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ പ്രതിനിധാനംചെയ്യുന്ന ലോക്സഭാംഗങ്ങൾ മുംബൈ സ്വദേശി കൂടിയായ മുൻമന്ത്രി സുരേഷ് പ്രഭുവിന് പലതവണ നിവേദനങ്ങൾ സമർപ്പിച്ചിരുന്നുവെത്ര. പക്ഷേ, അത് ഗൗരവപൂർവം എടുത്തില്ല. മുംബൈയിലെ 80 ലക്ഷം വരുന്ന യാത്രക്കാരെ ദിവസവും അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന 300 കി.മീറ്റർ വരുന്ന സബർബൻ റെയിൽവേയിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും നവീകരിക്കുന്നതിലും ബന്ധപ്പെട്ടവർ കാണിക്കുന്ന അനാസ്ഥയും അലംഭാവവും ഒരിക്കലും ചർച്ചയാവാറില്ല എന്നതാണ് ഖേദകരം. രാജ്യത്തിെൻറ സമ്പദ്ഘടനയെ നിയന്ത്രിക്കുന്ന ‘ഗ്ലോബൽ സിറ്റി’യാണ് മുംബൈ എന്ന് തരവും സന്ദർഭവും ഒത്തുകിട്ടുമ്പോഴെല്ലാം രാഷ്ട്രീയ–ഭരണനേതൃത്വം ഗീർവാണം മുഴക്കാറുണ്ടെങ്കിലും ബ്രിട്ടീഷുകാർ ഇട്ടേച്ചുപോയ പഴയ സ്റ്റേഷനുകളും അനുബന്ധ സജ്ജീകരണങ്ങളും 70 വർഷം കൊണ്ട് തീർത്തും അപര്യാപ്തമായി മാറിയിട്ടും സമൂലമായി പുതുക്കിപ്പണിയാൻ തയാറായില്ല എന്നല്ല, അതിെൻറ ആവശ്യമുണ്ടെന്ന് ഭരണകൂടത്തിന് ഇതുവരെ തോന്നിയിട്ടുമില്ല എന്നതാണ് ആശ്ചര്യകരം. ഇത് മുംബൈയുടെ മാത്രം പ്രശ്നമല്ല, ഇന്ത്യൻ റെയിൽവേ തകർച്ചയിലേക്ക് കൂപ്പുകൂത്തുംവിധം അടിസ്ഥാനസൗകര്യ വികസന കാര്യത്തിൽ ഇപ്പോഴും മുടന്തിനടക്കുകയാണ്. സ്വാതന്ത്ര്യത്തിനുശേഷം യാത്രക്കാരുടെ എണ്ണത്തിൽ പത്തോ ഇരുപതോ ഇരട്ടി വർധനയുണ്ടായിട്ടുണ്ടാകാമെങ്കിലും സൗകര്യവികസനത്തിൽ ആഗോളനിലവാരം നോക്കുമ്പോൾ നാം എത്രയോ പിറകിലാണ്. മുംബൈയിൽ ഉണ്ടായതുപോലുള്ള ദുരന്തങ്ങൾ ഏത് ഇന്ത്യൻ പട്ടണത്തിലും സംഭവിച്ചുകൂടായ്കയില്ല. കാരണം, ഇടുങ്ങിയ സ്റ്റെയർ കെയ്സുകളും മേൽപാലങ്ങളും കുടുങ്ങിയ വഴികളും കേരളത്തിൽതന്നെ തീവണ്ടിയാത്ര എത്ര ദുഷ്കരമാക്കുന്നുണ്ടെന്ന് നിത്യേന അനുഭവിക്കുന്ന കഷ്ടപ്പാടുകളിൽനിന്ന് ആർക്കും ബോധ്യപ്പെടുന്നതാണ്.
ഇന്ത്യൻ റെയിൽവേ രാജ്യത്തിെൻറ നട്ടെല്ലും നാഡീവ്യൂഹങ്ങളുമൊക്കെയായി പ്രവർത്തിക്കുന്ന അതിബൃഹത്തായ ഒരു സംവിധാനമാണ്. ബ്രിട്ടീഷുകാരിൽനിന്ന് കടമെടുത്ത, കാലഹരണപ്പെട്ട മാനേജ്മെൻറും പഴകിയ കാഴ്ചപ്പാടുമായി ഇനിയും മുന്നോട്ടുപോകാനാവില്ല. നവീകരണവും പുതുക്കിപ്പണിയലും അനിവാര്യമായിട്ട് ദശകങ്ങളായി. അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് മുൻഗണനയുടെ പ്രശ്നം. സമ്പന്നർക്കു മാത്രം പ്രയോജനപ്പെടുന്ന ബുള്ളറ്റ് െട്രയിൻ ഓടിക്കുന്നതിലാവരുത് പ്രധാനമന്ത്രി മോദിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയും ഉത്സാഹവും. കോടിക്കണക്കിന് സാധാരണക്കാരുടെ ജീവസന്ധാരണ വഴിയിലെ അടിസ്ഥാനസൗകര്യ വികസന കാര്യത്തിൽ അടിയന്തരമായി എന്തുചെയ്യണം എന്ന് പഠിക്കാനും ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നത് ഒഴിവാക്കാനും രാഷ്്ട്രാന്തരീയ തലത്തിൽതന്നെ ഈ മേഖലയിൽ വിശ്രുതരായ വിദഗ്ധരുടെ ഉപദേശം തേടാൻ ഭരണകൂടം തയാറാവണം. അല്ലാതെ ഓരോ ദുരന്തത്തിനു ശേഷവും മാമൂൽ അനുശോചനംകൊണ്ട് ജനരോഷം ശമിപ്പിക്കാനാണ് ശ്രമമെങ്കിൽ ഒരുവേള ജനം തെരുവിൽ ഇറങ്ങാതിരിക്കില്ലെന്ന് ബന്ധപ്പെട്ടവർ ഓർക്കുന്നത് നന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.