കേരളത്തിെൻറ പ്രതിച്ഛായയും ഗവർണറുടെ ആശങ്കയും
text_fieldsകണ്ണൂരിലെ കൊലപാതക രാഷ്ട്രീയം കേരളത്തിെൻറ പ്രതിച്ഛായക്ക് കളങ്കമേൽപിക്കുകയാണെന്നും അണികളെ സമാധാനപാതയിൽ കൊണ്ടുവരാൻ നേതാക്കൾ തയാറാകണമെന്നുമുള്ള ഗവർണർ പി. സദാശിവത്തിെൻറ പ്രസ്താവന സംസ്ഥാനത്തിെൻറ ക്രമസമാധാന സ്ഥിതിയെക്കുറിച്ചുള്ള അദ്ദേഹത്തിെൻറ വ്യക്തിപരമായ വിലയിരുത്തലായി വേണം കാണാൻ. തലസ്ഥാന നഗരിയിൽ നിശാഗന്ധി നൃത്തോത്സവത്തിെൻറ ഉദ്ഘാടനവേദി ഇങ്ങനെയൊരു അഭിപ്രായപ്രകടനത്തിന് അദ്ദേഹം തിരഞ്ഞെടുത്തത് കഴിഞ്ഞ ദിവസം കണ്ണൂർ പേരാവൂരിനടുത്ത് എ.ബി.വി.പി പ്രവർത്തകൻ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണെന്ന് ഗവർണറുടെ വാക്കുകളിൽനിന്ന് വ്യക്തമാണ്. എന്നാൽ, തിങ്കളാഴ്ച നയപ്രഖ്യാപന പ്രസംഗത്തിൽ ഇടതുപക്ഷ സർക്കാറിനുവേണ്ടി സംസാരിച്ചപ്പോൾ ക്രമസമാധാന വിഷയത്തിൽ കേരളത്തിനെതിരെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ ചിലർ നടത്തുകയാണെന്ന് അദ്ദേഹത്തിന് പറയേണ്ടിവന്നു.
‘‘കഴിഞ്ഞ വർഷം കേരള സംസ്ഥാനത്തിനെതിരെ നിരവധി പ്രചാരണങ്ങൾ, പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളിലും പരമ്പരാഗത മാധ്യമങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തെ മികച്ച ക്രമസമാധാനനിലയുള്ള സംസ്ഥാനമായിരുന്നിട്ടുകൂടി ചില വർഗീയ സംഘടനകൾ ചില നിസ്സാര കാരണങ്ങളാൽ ഭാരതത്തിലാകമാനം ഒരു മാസക്കാലം പ്രചാരണം നടത്തുകയുണ്ടായി’’ -നയപ്രഖ്യാപനരേഖയിൽനിന്ന് ഗവർണർ വായിച്ചത് ഇങ്ങനെ. സത്യവും അർധസത്യവും കൂടിക്കലർന്നതാണീ പ്രസ്താവമെന്ന് വേണമെങ്കിൽ പറയാം. ക്രമസമാധാന വിഷയത്തിൽ മികച്ച അവസ്ഥയിലാണ് നമ്മുടെ സംസ്ഥാനമെന്ന് ആർക്കും അവകാശപ്പെടാനാവില്ല. ബീഭത്സമായ അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും കേരളീയ സാമൂഹികജീവിതത്തിെൻറ ‘അവിഭാജ്യഘടക’മായി മാറിയിട്ടുണ്ട് എന്ന ദു$ഖസത്യത്തിനു നേരെ കണ്ണടച്ചിട്ട് ഫലമില്ല. ദേശീയ പാർട്ടി എന്ന മുദ്രയുള്ള ബി.ജെ.പിയും സി.പി.എമ്മുമൊക്കെയാണ് നിയമവാഴ്ച അട്ടിമറിച്ച് ആക്രമണത്തിെൻറയും രക്തച്ചൊരിച്ചിലിെൻറയും ശൈലി അംഗീകൃത മാർഗമായി എടുത്തിട്ടുള്ളതെന്ന ഗൗരവമാർന്ന വശം കാണാതിരുന്നുകൂടാ. ‘രക്തസാക്ഷികളെയും’ ‘ബലിദാനികളെയും’ സൃഷ്ടിച്ച് അന്തരീക്ഷം കൂടുതൽ പ്രക്ഷുബ്ധമാക്കാനല്ലാതെ ഏതെങ്കിലുമൊരു വിഭാഗം ഇതുകൊണ്ടൊന്നും ഒന്നും നേടാൻപോകുന്നില്ലെന്ന് ആർക്കാണ് മനസ്സിലാക്കാൻ സാധിക്കാത്തത്?
കേരളത്തിെൻറ പ്രതിച്ഛായ കളങ്കപ്പെടുത്താൻ സംഘ്പരിവാർ സംഘടനകൾ ദേശീയ തലത്തിൽതന്നെ ആസൂത്രിത നീക്കങ്ങൾ നടത്തുന്നുണ്ട് എന്ന യാഥാർഥ്യം ബഹുമാനപ്പെട്ട ഗവർണറും അംഗീകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ഇതര സംസ്ഥാനങ്ങൾ ആദരവോടെയോ അസൂയയോടെയോ കാണുന്ന ‘കേരളമോഡൽ’ അതിെൻറ എല്ലാ പരിമിതികൾക്കിടയിലും നമ്മുടെ ജീവിതനിലവാരവും സാമൂഹിക വികസന നേട്ടങ്ങളും വികസിത രാജ്യങ്ങളോടൊപ്പം എത്തിക്കുന്നുണ്ട്. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപോലും ആഫ്രിക്കൻ രാജ്യമായ സോമാലിയയോട് കേരളത്തെ ഉപമിക്കാൻ തോന്നിയത് ഹിന്ദുത്വ രാഷ്ട്രീയത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന കണിശമായ മതേതര വിചാരധാര കേരളത്തിെൻറ ബോധമണ്ഡലങ്ങളെ അധമപ്രത്യയശാസ്ത്രങ്ങൾക്കു മുന്നിൽ വാതിൽകൊട്ടിയടക്കുന്നതിലുള്ള കെറുകൊണ്ടാവാനേ തരമുള്ളൂ. ‘‘ചില വർഗീയ സംഘടനകൾ ആസൂത്രണം ചെയ്തിരുന്നു എങ്കിൽപോലും നമ്മുടെ സംസ്ഥാനത്ത് യാതൊരു രീതിയിലുള്ള വർഗീയ ലഹളയും ഉണ്ടായിട്ടില്ല’’ എന്ന നയപ്രഖ്യാപനത്തിലെ ഒഴിവാക്കപ്പെട്ട വാചകത്തിെൻറ പൊരുൾ ഗവർണർ പൂർണമായി ഉൾക്കൊണ്ടിട്ടുണ്ടാവുമെന്ന് കരുതുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി വർഗീയ പൊട്ടിത്തെറികൾ നമ്മുടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടാറില്ലെങ്കിലും അതിനുള്ള ശ്രമങ്ങൾ അണിയറയിൽ നടന്നിട്ടുണ്ട് എന്നു കേൾക്കേണ്ടിവരുന്നത് നിസ്സാരമായി തള്ളിക്കളയാനാവില്ല. സംഘ്പരിവാറിൽപെട്ട ഏതെങ്കിലുമൊരാൾക്ക് വെട്ടേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുമ്പോൾ രാജ്ഭവനിലേക്ക് ഓടുന്ന ബി.ജെ.പി അധ്യക്ഷൻ കുമ്മനം രാജശേഖരനും മറ്റു പാർട്ടി നേതാക്കളും ആർ.എസ്.എസിെൻറ കൈയാൽ കമ്യൂണിസ്റ്റുകാരനോ മറ്റേതെങ്കിലും രാഷ്ട്രീയ പ്രതിയോഗികൾക്കോ ജീവഹാനിയോ അംഗവിച്ഛേദനമോ നേരിടേണ്ടിവരുമ്പോൾ മൗനം ദീക്ഷിക്കുന്ന അല്ലെങ്കിൽ പകരംവീട്ടലിെൻറ കണക്കുപുസ്തകം മറിച്ചുനോക്കി ചിരിക്കുന്ന അവസ്ഥ നമ്മുടെ നാടിനെ എത്ര പിറകോട്ട് ചലിപ്പിക്കുന്നുണ്ടെന്ന് ചിന്തിക്കേണ്ടതുണ്ട്.
‘‘നമ്മുടെ മതേതര പാരമ്പര്യങ്ങൾക്കെതിരായി അപകീർത്തികരമായ ആക്രമണങ്ങൾ ഉണ്ടാവുകയും നമ്മുടെ സാമൂഹിക മേഖലയിലെ നേട്ടങ്ങൾക്കെതിരെ സംശയങ്ങൾ ഉയർത്തുകയും ക്രമസമാധാനനില സംബന്ധിച്ച് ദുരാരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുകയുണ്ടായെന്ന്’’ നയപ്രഖ്യാപനത്തിൽ ഉയരുന്ന വിലാപം ഗവർണറെക്കൊണ്ട് വായിപ്പിച്ചതുകൊണ്ട് മാത്രം സർക്കാറിന് സായുജ്യമടയാൻ സാധിക്കില്ല. രാഷ്ട്രീയ കൊലപാതകങ്ങളും അതിെൻറ പേരിലുള്ള ഹർത്താലും എണ്ണമറ്റ ദുരിതങ്ങളും കേരളത്തിെൻറ, വിശിഷ്യ കണ്ണൂരിെൻറ മനസ്സിനെ മരവിപ്പിച്ചിട്ടുണ്ട് എന്നു പറയാതെ വയ്യ. പൗരന്മാരുടെ മൗലികാവകാശങ്ങൾക്കുനേരെയാണ് രാഷ്ട്രീയപാർട്ടികൾ വെല്ലുവിളി ഉയർത്തുന്നത്. ഓരോ കൊലയും ഓരോ ഹർത്താലും സാമാന്യജനത്തെ ബന്ദികളാക്കി വെക്കുകയാണ്. ആരാണ് ഇവർക്ക് അതിന് അധികാരം നൽകിയത്? കേരളത്തിെൻറ പ്രതിച്ഛായ മെച്ചപ്പെടണമെങ്കിൽ കുറെ വികസന പദ്ധതികൾ പ്രഖ്യാപിച്ചതുകൊണ്ട് മാത്രമായില്ല. മനുഷ്യന്മാർക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കുകയാണ് ആദ്യം വേണ്ടത്. ഈ വിഷയത്തിൽ ഗവർണറുടെ ആശങ്ക അസ്ഥാനത്തല്ലെങ്കിലും സമാധാനം പുന:സ്ഥാപിക്കുന്ന കാര്യത്തിൽ ആദ്യ ചുവടുവെപ്പുണ്ടാവേണ്ടത്, പാരസ്പര്യത്തിെൻറ ഭാഷയും ശൈലിയും അന്യമായ, രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളിൽനിന്നും അനുയായികളിൽനിന്നുമാണെന്ന് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിയായ അദ്ദേഹം അംഗീകരിക്കുെമന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.