പുതുമയില്ലാത്ത പുതിയ ഹജ്ജ് നയം
text_fieldsകേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി തയാറാക്കിയ പുതിയ ഹജ്ജ് നയം കാലാകാലമായി ഹാജിമാരിൽനിന്നും ഹജ്ജുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവരിൽനിന്നും ഉയരുന്ന ആവലാതികൾക്കും പരാതികൾക്കും ശാശ്വതപരിഹാരം നൽകുന്നതല്ലെന്ന് പ്രാഥമിക വിശകലനത്തിൽനിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സംസ്ഥാന ഹജ്ജ് കമ്മിറ്റികളും സ്റ്റാറ്റ്യൂട്ടറി പദവികളുള്ള സ്ഥാപനങ്ങളാണെങ്കിലും തീർഥാടന വിഷയത്തിൽ കാതലായ ഭാഗഭാഗിത്വം വഹിക്കാൻ അനുവദിക്കാത്തതാണ് പ്രശ്നത്തിെൻറ മർമമെന്ന് പലവുരു ചൂണ്ടിക്കാട്ടിയതാണ്. ഹജ്ജുമായി ബന്ധപ്പെട്ട അടിസ്ഥാന നയനിലപാടുകൾ രൂപപ്പെടുത്തുന്നതിൽ ജനാധിപത്യാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഹജ്ജ് കമ്മിറ്റികൾക്ക് കാര്യമായ പങ്കില്ല എന്നിടത്തുനിന്ന് തുടങ്ങുന്ന പരിമിതികൾ നയം രൂപവത്കരിക്കുന്നതിലും ഹജ്ജ് നടത്തിപ്പിലും പലപ്പോഴും നോക്കുകുത്തികളായി നിൽക്കേണ്ടിവരുന്ന ഗതികേടാണുള്ളത്. അതുകൊണ്ടുതന്നെ, മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ അഫ്സൽ അമാനുല്ലയുടെ നേതൃത്വത്തിലുള്ള പരിഷ്കരണ സമിതിയുടെ ശിപാർശകളിൽ ചിലത് തള്ളിയും ചിലത് സ്വീകരിച്ചും തയാറാക്കിയ പുതിയ ഹജ്ജ് നയം കേരളംപോലുള്ള സംസ്ഥാനങ്ങൾ ഏറെക്കാലമായി ഉയർത്തുന്ന പ്രശ്നങ്ങൾക്കൊന്നും പ്രതിവിധി നിർദേശിക്കുന്നില്ല എന്നത് ഖേദകരമാണ്. ഹാജിമാരെ തെരഞ്ഞെടുക്കുന്ന വിഷയത്തിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ള കേരളത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പരിഗണന വേണമെന്ന നിരന്തരമായ ആവശ്യം കേട്ട ലക്ഷണമില്ല.
അതേസമയം, കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവരുടെ അനുപാതം 75ൽനിന്ന് 70 ആയി ചുരുക്കിയത് ഹജ്ജിെൻറ പേരിൽ കൊള്ളലാഭം കൊയ്യുന്ന സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് ആഹ്ലാദം പകരുമെന്നതിൽ സംശയമില്ല. സ്വകാര്യ ഹജ്ജ് സർവിസ് സ്ഥാപനങ്ങളുടെമേൽ സർക്കാറിന് ഒരുതരത്തിലുള്ള കടിഞ്ഞാണും ഇല്ലെന്നിരിക്കെ എന്തിന് അവരുടെ വിഹിതം 30 ശതമാനമാക്കി ഉയർത്തി എന്ന ചോദ്യത്തിന് മന്ത്രിയുടെ പക്കൽപോലും ഉത്തരമുണ്ടാവണമെന്നില്ല. േക്വാട്ട ഉയർത്തിക്കിട്ടാൻ സുപ്രീംകോടതിയെ വരെ സമീപിക്കാറുള്ള സ്വകാര്യമേഖലയെ കേന്ദ്ര സർക്കാർ ഇതുവരെ സേവിച്ചത് സൗദി അറേബ്യയുമായി ഉണ്ടാക്കുന്ന ‘കരാറി’െൻറ പേരിലാണ്. അങ്ങനെയൊരു കരാർ ഇല്ല എന്നതാണ് വാസ്തവം. മറ്റു പല രാജ്യങ്ങളും തങ്ങളുടെ ഹാജിമാരെ മുഴുവൻ സർക്കാർ സംവിധാനത്തിലൂടെ കൊണ്ടുവരുന്നതുകൊണ്ട് ചുരുങ്ങിയ ചെലവിൽ ഹജ്ജ് നിർവഹിക്കാനുള്ള അവസരമൊരുക്കിക്കൊടുക്കാൻ സാധിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ഹാജിമാരെ അയക്കുന്ന (ഏകദേശം 2,11,000) ഇന്തോനേഷ്യ ഈ ദിശയിൽ നടപ്പാക്കുന്ന കാര്യക്ഷമമായ പരിഷ്കരണത്തെക്കുറിച്ച് പ്രാഥമിക പഠനത്തിന് തയാറായിരുെന്നങ്കിൽ സമിതിക്ക് ക്രിയാത്മകമായ നിർദേശങ്ങൾ സമർപ്പിക്കാൻ സാധിച്ചേനെ. എന്നാൽ, മുൻ ഹജ്ജ് കോൺസൽ കൂടിയായ അഫ്സൽ അമാനുല്ല ഖാൻ കേന്ദ്ര സർക്കാറിെൻറ ഹിതങ്ങൾ നോക്കിയതല്ലാതെ, ഹജ്ജ് തീർഥാടന രംഗത്ത് ആവശ്യമായ നവീകരണങ്ങളെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
ആരൊക്കെ ഹജ്ജിന് പുറപ്പെടണം എന്ന വിഷയത്തിൽ മാനദണ്ഡങ്ങൾ വെക്കാനുള്ള അവകാശമെങ്കിലും കേന്ദ്രഹജ്ജ് കമ്മിറ്റിക്ക് വിട്ടുകൊടുക്കണമായിരുന്നു. 70 വയസ്സ് കഴിഞ്ഞവർക്കുള്ള മുൻഗണന നിലനിർത്താൻ സമ്മതിച്ചത് നന്നായി. അതേസമയം, അഞ്ചാം തവണയും അപേക്ഷിച്ചവർക്കുള്ള സംവരണം വേണ്ടെന്നുവെച്ചത് കടുംകൈ ആണ്. എല്ലാ രാജ്യങ്ങളും ഈ വിഷയത്തിൽ യുക്തിഭദ്രമായ നിലപാടാണ് സ്വീകരിക്കാറ്. പരിമിതമായ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പിൽ കയറിപ്പറ്റുക എളുപ്പമല്ലെന്നിരിക്കെ, ഇതുവരെ പിന്തുടർന്നുപോന്ന ‘സംവരണം’ എടുത്തുകളയുന്നതുകൊണ്ട് എന്തുനേട്ടമാണ് സർക്കാർ ഉദ്ദേശിക്കുന്നത്? ഈ ദിശയിൽ സർക്കാർ ചെയ്യേണ്ടിയിരുന്നത് ജനസംഖ്യാനുപാതികമായി സീറ്റ് വിഭജനം നടത്തുന്നതിനു പകരം അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് ഓരോ സംസ്ഥാനത്തിെൻറയും േക്വാട്ട നിശ്ചയിക്കുകയാണ്. ഏറ്റവും കൂടുതൽ മുസ്ലിംകളുള്ള യു.പി, ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊച്ചുകേരളത്തിൽനിന്നാണ് കൂടുതൽ അപേക്ഷകരുണ്ടാവുന്നത്. അതുകൊണ്ടുതന്നെ, അഞ്ചാംതവണയും അപേക്ഷിക്കുന്നവർക്കുള്ള മുൻഗണന സൗകര്യം പ്രയോജനപ്പെടുത്തിയാണ് പലരും തീർഥാടന സ്വപ്നം പൂവണിയിക്കുന്നത്. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ അങ്ങനെയാരു അവസരവും ഇല്ലാതാവുകയാണ്. കേന്ദ്രഹജ്ജ് കമ്മിറ്റി പ്രതിനിധികളുടെ മുന്നിൽ കേരളം സമർപ്പിച്ച നിർദേശങ്ങളൊന്നും സ്വീകരിക്കപ്പെട്ടില്ല എന്ന് ചുരുക്കം. നിലവിലെ 21 എംബാർക്കേഷൻ പോയൻറുകൾ നിലനിർത്താനുള്ള തീരുമാനം സ്വാഗതാർഹമാണ്. അതേസമയം, ടിക്കറ്റ് നിരക്ക് കുറഞ്ഞ കേന്ദ്രം തെരഞ്ഞെടുക്കാം എന്നൊക്കെ പറയുന്നത് പ്രായോഗികമല്ല. നെടുമ്പാശ്ശേരി ഇത്തവണയും എംബാർക്കേഷൻ കേന്ദ്രമായി നിലനിർത്താനാണ് തീരുമാനമെങ്കിൽ അത് വൻ രോഷം ക്ഷണിച്ചുവരുത്തുമെന്നുറപ്പാണ്. കേരളത്തിലെ തീർഥാടകരിൽ 90 ശതമാനവും മലബാറിൽനിന്നാണെന്നിരിക്കെ, സാങ്കേതികത്വം പറഞ്ഞ്, കരിപ്പൂരിനെ തഴയാനും സ്വകാര്യ മേഖലയിലുള്ള നെടുമ്പാശ്ശേരിയെ കൊഴുപ്പിക്കാനുമുള്ള നീക്കം നഗ്നമായ വാഗ്ദത്ത ലംഘനമാണ്. അടുത്തവർഷം കരിപ്പൂരിൽനിന്നായിരിക്കും ഹാജിമാർ യാത്ര പുറപ്പെടുക എന്ന് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയുമൊക്കെ പലവട്ടം ആവർത്തിച്ചിട്ടും കേന്ദ്രസർക്കാറിനെക്കൊണ്ട് അതിനനുസൃതമായ തീരുമാനമെടുപ്പിക്കാൻ സാധിക്കുന്നില്ലെങ്കിൽ സംസ്ഥാന സർക്കാറിെൻറ ഇച്ഛാശക്തി ഇല്ലായ്മയോ അല്ലെങ്കിൽ നെടുമ്പാശ്ശേരി ലോബിയുടെ ദുഃസ്വാധീനമോ ആയിരിക്കാം അതിനു കാരണമെന്ന നിഗമനത്തിലെത്തേണ്ടിവരും.
ഇത്രയും കാലത്തെ ഹജ്ജ് അനുഭവങ്ങൾ മുന്നിൽവെച്ച് തീർഥാടകരുടെ സാമ്പത്തിക ബാധ്യത പരമാവധി കുറച്ച്, പ്രയാസങ്ങൾ ലഘൂകരിച്ചുള്ള ഹജ്ജിന് അവസരമൊരുക്കുന്നതിൽ ഉൗന്നൽ നൽകുന്ന സമഗ്രമായ ഒരു ഹജ്ജ് നയമാണ് വേണ്ടിയിരുന്നത്. അതിനായുള്ള മുറവിളി വരുംകാലങ്ങളിലും ഉയർത്തിക്കൊണ്ടേയിരിക്കേണ്ടിവരുമെന്ന് ചുരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.