സ്വയം അപ്രസക്തമാക്കുന്ന കോൺഗ്രസ്
text_fields
കോൺഗ്രസ് മുക്തഭാരതം എന്ന പ്രഖ്യാപിത അജണ്ടയുടെ സാക്ഷാത്കാരത്തിലേക്ക് ഹിന്ദുത്വശക്തികൾ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുേമ്പാൾ തിരിച്ചടിക്കാനോ തിരിച്ചുപിടിക്കാനോ ഉള്ള ചിന്തപോലും അരനൂറ്റാണ്ടിലധികം രാജ്യംഭരിച്ച പാർട്ടിക്കില്ലെന്ന് തോന്നിക്കുംവിധമാണ് സംഭവവികാസങ്ങൾ. പതിറ്റാണ്ട് നീണ്ട യു.പി.എ ഭരണത്തിന് 2014ലെ പൊതുതെരഞ്ഞെടുപ്പിൽ തിരശ്ശീല വീഴുകയും മുഖ്യഘടകമായ കോൺഗ്രസിന് അഭൂതപൂർവമായ പരാജയം ഏറ്റുവാങ്ങേണ്ടിവരുകയും ചെയ്തശേഷം, തകർച്ചയുടെ കാരണങ്ങൾ തിരിച്ചറിഞ്ഞ് തിരുത്താനുള്ള ഒരു നടപടിയും പാർട്ടി നേതൃത്വത്തിെൻറ ഭാഗത്തുനിന്നുണ്ടായില്ലെന്നത് വിചിത്രസത്യം മാത്രം. അതിലേറെ ആശ്ചര്യകരമായിരിക്കുന്നത് ജനങ്ങളിൽ ഗണ്യമായ ഒരുവിഭാഗം ഇപ്പോഴും അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ പിടിച്ചുനിർത്താനുള്ള വ്യഗ്രതപോലും പാർട്ടി പ്രകടിപ്പിക്കുന്നില്ലെന്നതാണ്.
യഥാർഥത്തിൽ ഇപ്പോൾ നടന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിൽ അത്ര അപ്രതീക്ഷിതമായ തിരിച്ചടിയൊന്നും കോൺഗ്രസിനുണ്ടായിട്ടില്ലെന്നിരിക്കെ പ്രധാന പ്രതിപക്ഷകക്ഷി എന്ന നിലയിൽ തീവ്ര ഹിന്ദുത്വശക്തികൾക്കെതിരെ മതനിരപേക്ഷ ജനാധിപത്യത്തിൽ ഉറച്ചുനിൽക്കുന്ന ഭൂരിപക്ഷത്തിന് നേതൃത്വം നൽകാനും അവരുടെ മനോവീര്യമുയർത്താനും േകാൺഗ്രസ് രംഗത്തിറങ്ങുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെട്ടത്. കാരണം, പഞ്ചാബിൽ അമരീന്ദർ സിങ്ങിെൻറ നേതൃത്വത്തിൽ േകാൺഗ്രസ് ഉഗ്രമായ തിരിച്ചുവരവ് നടത്തുകയും മണിപ്പൂരിലും ഗോവയിലും ബി.ജെ.പിയെ പിന്നിലാക്കി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുകയുമാണ് ചെയ്തിരിക്കുന്നത്. യു.പിയിലാകെട്ട, രണ്ടു പതിറ്റാണ്ടോളമായി പാർട്ടി അധികാരത്തിന് പുറത്തായതിനാൽ എടുത്തുപറയേണ്ട നേട്ടമൊന്നും ആരും കണക്കുകൂട്ടിയിരുന്നുമില്ല. മൊത്തത്തിൽ കോൺഗ്രസിന് തിരിച്ചടിയാണ് നേരിട്ടത് എന്നത് ശരിയാണെങ്കിലും മനസ്സുകൊണ്ട് മടക്കയാത്ര ആരംഭിക്കാൻ മാത്രം അത് കനത്തതായിരുന്നില്ല. നന്നേ ചുരുങ്ങിയത് രാജ്യത്തെ 60 ശതമാനം സമ്മതിദായകർ ഇപ്പോഴും മതനിരപേക്ഷ പാർട്ടികളുടെ കൂടെയാണ്. 312 സീറ്റുകളോടെ മൂന്നിൽ രണ്ടു ഭൂരിപക്ഷം ബി.െജ.പി അധികാരം അടിച്ചെടുത്ത യു.പിയിൽ പോലും 40 ശതമാനത്തിന് താഴെയാണ് പാർട്ടിയുടെ വോട്ട് വിഹിതം.
പഞ്ചാബിനുപുറമെ ഗോവയിലും മണിപ്പൂരിലും സർക്കാർ രൂപവത്കരിക്കാനുള്ള ചടുലനീക്കങ്ങൾ കോൺഗ്രസിെൻറ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കിൽ അത് സ്വന്തം അണികളുടെയും മതേതരപക്ഷത്തുനിൽക്കുന്നവരുടെയും ആത്മവീര്യമുയർത്താൻ പര്യാപ്തമായേനെ. മോന്തായത്തിനാണ് വളവ് എന്നതാണ് പ്രശ്നം.
സംസ്ഥാനങ്ങളിൽ കരുത്തുറ്റ നേതൃത്വങ്ങളില്ലാത്തതാണ് കോൺഗ്രസ് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ മർമം. സ്വതേ ആദർശത്തിെൻറയോ പ്രത്യയശാസ്ത്രത്തിെൻറയോ ഭൂമികയിൽ നിലനിന്ന കേഡർ പാർട്ടിയല്ല കോൺഗ്രസ് എന്നിരിക്കെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ജനസമ്മതിയും ആജ്ഞാശക്തിയുമുള്ള നേതാക്കളാണ് പാർട്ടിയുടെ ജനകീയാടിത്തറ നിലനിർത്തിയിരുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില മോശമാവുകയും ദുർബലനായ രാഹുലിെൻറ കൈകളിലേക്ക് നേതൃത്വം നീങ്ങുകയും ഒപ്പം സംസ്ഥാനങ്ങളിലും നേതൃദാരിദ്യ പ്രകടമായനുഭവപ്പെടുകയും ചെയ്തതോടെ ശനിദശ ആരംഭിച്ചു. ഇനിയും പിടിച്ചുനിൽക്കാനുള്ള പോംവഴി കൂട്ടുനേതൃത്വം രൂപപ്പെടുകയാണ്. പക്ഷേ, ഇടിവെട്ടിയവനെ പാമ്പും കടിച്ചു എന്ന പരുവത്തിലാണ് പാർട്ടി ഇപ്പോൾ. ഗ്രൂപ്പിസത്തിെൻറയും ചേരിപ്പോരിെൻറയും പാരമ്യത്തിൽ, അത്യന്തം ആപദ്കരമായ തകർച്ചയുടെ വക്കിൽപോലും വിട്ടുവീഴ്ച ചെയ്യാനോ െഎക്യപ്പെടാനോ ഗ്രൂപ് നേതാക്കൾ തയാറല്ല. മികച്ച ഉദാഹരണം കേരളത്തിേലതു തന്നെ. മൂന്നു വർഷംമുമ്പ് എ, െഎ, മൂന്ന്, നാല് ഗ്രൂപ്പുകൾ തമ്മിലെ പോരാട്ടം കോൺഗ്രസിെൻറ ശവക്കുഴി തോണ്ടുമെന്നഘട്ടമായപ്പോൾ ഹൈകമാൻഡ് നേരിട്ട് കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്ത് അവരോധിച്ചതായിരുന്നു ഗ്രൂപ്പുകൾക്കതീതനായ വി.എം. സുധീരനെ. ഒരൽപം ആദർശവും നേരും നെറിയുമുള്ളവനെന്ന ഖ്യാതിയും സുധീരനുണ്ടായിരുന്നു. പറഞ്ഞിെട്ടന്ത്, അപ്പോഴത്തെ യു.ഡി.എഫ് സർക്കാറിനെ നയിച്ച ഉമ്മൻ ചാണ്ടിക്ക് സുധീരൻ സ്വീകാര്യനായില്ല, അതൃപ്തിയും വിമ്മിട്ടവും പരസ്യമായി പ്രകടിപ്പിക്കാനും ഉമ്മൻ മറന്നില്ല. വിചിത്രമെന്ന് പറയെട്ട, മറ്റെല്ലാകാര്യങ്ങളിലും പടലപ്പിണക്കത്തിലായിരുന്ന എ, െഎ ഗ്രൂപ്പുകൾ യോജിച്ച ഒരേയൊരു ബിന്ദു സുധീരനെ വെട്ടിമാറ്റുന്നതിലായിരുന്നു.
രാഹുൽ ഗാന്ധിയും എ.കെ. ആൻറണിയും പ്രതിരോധിച്ചതിനാൽ ശ്രമം വിഫലമായി. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയഘട്ടം വന്നപ്പോൾ തീരെ കളങ്കിതരായ മന്ത്രിമാർ ഉൾപ്പെടെ ചിലരെ മത്സരരംഗത്തുനിന്ന് മാറ്റാൻ കെ.പി.സി.സി പ്രസിഡൻറ് നടത്തിയ നീക്കത്തിന് കടുത്ത ചെറുത്തുനിൽപാണ് നേരിടേണ്ടി വന്നത്. പരാജയം സമ്മതിച്ച് പിന്മാറുകയല്ലാതെ സുധീരന് ഗത്യന്തരമില്ലാതെ വന്നു. ഭരണം ഉൗർധൻവലിക്കുന്ന നിമിഷങ്ങളിലെ അഴിമതിക്കൂമ്പാരത്തിെൻറ ഫലമായി ജനങ്ങൾ യു.ഡി.എഫിനെതിെര വിധിയെഴുതിയപ്പോൾ അതിെൻറ ഉത്തരവാദിത്തവും സുധീരെൻറ മേൽ കെട്ടിയേൽപിക്കാനാണ് ഗ്രൂപ്പുകൾ തത്രപ്പെട്ടത്. ഒടുവിൽ ഡി.സി.സി പ്രസിഡൻറുമാരുടെ നിയമനത്തിൽ ഹൈകമാൻഡിെൻറ നിർദേശപ്രകാരം ഗ്രൂപ്പുകൾക്കതീതമായി യുവാക്കൾക്കും വനിതകൾക്കും കെ.പി.സി.സി പ്രസിഡൻറ് പരിഗണന നൽകിയതുമുതൽ ഇനി സാരഥിയേ മാറ്റിയേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തോടെ ഗ്രൂപ് നേതാക്കൾ രംഗത്തിറങ്ങിയതിെൻറ ഫലമാണ് സുധീരെൻറ അപ്രതീക്ഷിത രാജി എന്നറിയാത്തവരില്ല. അനാരോഗ്യമാണ് അദ്ദേഹം പറയുന്ന കാരണമെങ്കിലും കേരളത്തിലെ പാർട്ടിയുടെ കടുത്ത അനാരോഗ്യമാണ് യഥാർഥ പശ്ചാത്തലം എന്ന് വ്യക്തം. സുധീരെൻറ പിൻഗാമിയാവാൻ താനാണ് യോഗ്യനെന്ന് അരഡസൻ നേതാക്കൾക്കെങ്കിലും വെളിപാടുണ്ടായ സാഹചര്യത്തിൽ കുതികാൽവെട്ടിെൻറയും ഗ്രൂപ് മാറ്റത്തിെൻറയും ഉദ്വേഗപൂർവമായ ദൃശ്യങ്ങളായിരിക്കും വരുംനാളുകളിൽ പ്രത്യക്ഷമാവുക. അതിനിടെ, അണികൾ രാത്രിയിലെന്നപോലെ പകലും തീവ്രഹിന്ദുത്വപക്ഷത്തേക്കൊഴുകിയാൽ ആർക്കുണ്ട് ചേതം? എന്നെ തല്ലേണ്ടമ്മാവാ, ഞാൻ നന്നാവില്ല എന്ന് അനന്തരവൻ തീരുമാനിച്ചാൽ പുറത്തുനിൽക്കുന്നവർ നിസ്സഹായരാവുകയേ ഗതിയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.