സൈനിക രാഷ്ട്രീയം നമുക്കു വേണ്ട
text_fieldsഒരു ജനാധിപത്യരാജ്യത്തിെൻറ സൈനികമേധാവി പാലിക്കേണ്ട മര്യാദയും പരിധിയും കരസേന തലവൻ ജനറൽ ബിപിൻ റാവത്ത് ലംഘിച്ചത് ആശങ്കയുണർത്തേണ്ടതാണ്. പ്രതിരോധ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒരു സെമിനാറിലാണ് റാവത്തിെൻറ വിവാദ പ്രസംഗം. ഒാൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.െഎ.യു.ഡി.എഫ്) എന്ന പ്രാദേശിക പാർട്ടിയുടെ വളർച്ചയിൽ തനിക്കുള്ള അനിഷ്ടം അദ്ദേഹം പ്രകടിപ്പിച്ചു. പാർലമെൻറിൽ രണ്ടംഗങ്ങൾ മാത്രമുണ്ടായിരുന്ന ജനസംഘത്തിൽനിന്ന് ഇന്നത്തെ ബി.ജെ.പിയിലേക്കുള്ള വളർച്ചയെക്കാൾ വേഗത്തിൽ എ.െഎ.യു.ഡി.എഫ് വളരുന്നു എന്നദ്ദേഹം പറഞ്ഞത് വസ്തുതാ കഥനമെന്ന നിലക്കല്ല, ജാഗ്രതയോടെ തടയേണ്ട പ്രവണത എന്ന ധ്വനിയോടെയാണ്.
ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റത്തെപ്പറ്റി റാവത്ത് പങ്കുവെച്ച ആശങ്കകളിലും പ്രകടമായുള്ളത് ബി.ജെ.പി അതിെൻറ തീവ്രദേശീയ സമീപനത്തിലൂടെ ഉയർത്തുന്ന വാദങ്ങളാണ്. ആ വാദങ്ങൾ ചരിത്രപരമായോ വസ്തുതാപരമായോ ശരിയല്ല എന്നത് മറ്റൊരു കാര്യം. ഇവിടെ പ്രസക്തമായ ചോദ്യം, ഭരണഘടനാപരമായി ജനാധിപത്യ സർക്കാറിെൻറ അധികാരപരിധിയിൽ ഉൾപ്പെടുന്ന കാര്യങ്ങളെപ്പറ്റി പട്ടാളമേധാവി സ്വന്തം നയനിലപാടുകളെടുക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യാമോ എന്നതാണ്. സ്വാഭാവികമായും റാവത്തിെൻറ ചെയ്തി പ്രതിഷേധമുയർത്തിയിട്ടുണ്ട്. അനൗചിത്യം ബോധ്യപ്പെട്ടതിനാലാകാം, അദ്ദേഹം ‘രാഷ്ട്രീയമോ മതപരമോ’ ആയി ഒന്നും ഉദ്ദേശിച്ചില്ലെന്ന് സൈന്യം പിന്നീട് വിശദീകരിച്ചു. എന്നാൽ, ജനാധിപത്യ സംസ്കൃതിക്ക് അതേൽപ്പിക്കുന്ന പരിക്ക് നീക്കാൻ അത് പര്യാപ്തമായിട്ടില്ല.
ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റത്തിന് രണ്ടു കാരണങ്ങളാണ് റാവത്ത് നൽകിയത്: രണ്ടും രാഷ്്ട്രീയ ചരിത്ര പശ്ചാത്തലത്തിൽ വലിയ അർഥതലങ്ങളുള്ളത്. അവിടത്തുകാർക്ക് പാർക്കാൻ കൂടുതൽ സ്ഥലം വേണ്ടിവരുന്നതാണ് ഒരു കാരണമെന്നുപറഞ്ഞ പട്ടാളമേധാവി, അത് വിശദീകരിച്ചത് ‘ലെബൻസ്റൗ’ (പാർക്കാനുള്ള ഇടം)എന്ന നാസി പദമുപയോഗിച്ചാണ്. രണ്ടാമത്തെ കാരണമായ ‘ആസൂത്രിത കുടിയേറ്റം’ കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചതിലെ സാമുദായിക രാഷ്ട്രീയവും അവ്യക്തമല്ല. അസമിലെ ‘ദേശീയ പൗരത്വ രജിസ്റ്റർ’ സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം പ്രസ്താവനകളുടെ മുന വേണ്ടതിലേറെ വ്യക്തമാകുന്നു. ഇതിനെല്ലാം പിന്നിൽ പാകിസ്താനും ചൈനയുമുണ്ടെന്ന് കൂട്ടിച്ചേർക്കുന്നതോെട വിദേശ നയരൂപവത്കരണത്തിലേക്കു കൂടി കടക്കുകയാണ് പട്ടാളമേധാവി. സിവിലിയൻ ഭരണകൂടത്തിെൻറ മേഖലയിൽ പട്ടാളം ഇങ്ങനെ ഇടപെടുന്നത് പുതിയ പ്രവണതയാണ്. വലതുതീവ്രപക്ഷത്തിെൻറ സ്വാധീനത്തിൽ രാഷ്ട്രീയം സൈനികവത്കരിക്കപ്പെടുകയും സൈന്യം രാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ഇന്ത്യയെ പാകിസ്താനാക്കാനേ ഇതു സഹായിക്കൂ; ആ രാജ്യം നിലവിൽവന്നശേഷം പകുതികാലവും അത് പട്ടാളത്തിെൻറ ഭരണത്തിലാണ്. അത്തരം പ്രവണതകൾ ഒട്ടുമില്ലാത്ത രാജ്യമെന്നാണ് നാം അഭിമാനം കൊള്ളാറുള്ളത്. എന്നാൽ അടുത്ത കാലത്തായി തെറ്റായ പ്രവണതകളുണ്ട്. മുൻ സൈനിക മേധാവി ജനറൽ വി.കെ. സിങ് വിരമിച്ച ഉടനെ ബി.ജെ.പി രാഷ്ട്രീയത്തിലേക്കാണ് പോയത് -അദ്ദേഹം പിന്നീട് മന്ത്രിയുമായി. ജമ്മു-കശ്മീർ സർക്കാറിനെ രഹസ്യനിരീക്ഷണം നടത്താറുണ്ടെന്ന് ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതോടെ ജനാധിപത്യ സംവിധാനത്തിൽ കൈകടത്താൻ സൈന്യത്തിന് കഴിയുന്നതായി ലോകമറിഞ്ഞു. സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ) പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറായപ്പോഴൊക്കെ അത് അട്ടിമറിച്ചത് സൈന്യമാണെന്ന് റിപ്പോർട്ടുകളുണ്ടല്ലോ. ജനറൽ റാവത്തിനെ 2016ൽ കരസേന മേധാവിയായി നിയമിച്ചത് വേറെ രണ്ട് മുതിർന്ന സേനാധിപരെ തഴഞ്ഞാണ്.
നോട്ടുനിരോധനത്തെ പരസ്യമായി പ്രശംസിച്ചും പാക്സൈന്യത്തിനെതിരെ നടന്ന മിന്നലാക്രമണത്തെക്കുറിച്ച് വാർത്തസമ്മേളനം നടത്തിയും പൗരനെ ജീപ്പിനുമുന്നിൽകെട്ടി പ്രദർശിപ്പിച്ച പട്ടാള ഉേദ്യാഗസ്ഥനെ സ്വയം ന്യായീകരിക്കാൻ മാധ്യമങ്ങൾക്കുമുമ്പാകെ എത്തിച്ചും അദ്ദേഹം സൈനിക-സിവിലിയൻ അതിരുകൾ മായ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. ദോക്ലാം തർക്കത്തെപ്പറ്റി പരസ്യപ്രസ്താവനയിലൂടെ ചൈനയെ അേദ്ദഹം ചൊടിപ്പിച്ചതും ജനാധിപത്യ സർക്കാറിനു മാത്രമുള്ള അധികാരത്തിൽ കൈകടത്തലായി. ഇപ്പോൾ ജനറൽ റാവത്തിെൻറ വിവാദ പ്രസ്താവന വരുന്ന രാഷ്ട്രീയ സാഹചര്യവും പ്രധാനമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ടെണ്ണം (ത്രിപുരയും നാഗാലാൻഡും) തെരഞ്ഞെടുപ്പ് ചൂടിലാണ്. സൈനിക മേധാവിയുടെ വാക്കുകൾ രാഷ്ട്രീയത്തിൽ ഇടപെടലാണെന്നുവരുന്നത് ഇക്കാരണം കൊണ്ടുകൂടിയാണ്.
പൗരാവകാശങ്ങൾ, കക്ഷിരാഷ്ട്രീയം, വിദേശനയം, തെരഞ്ഞെടുപ്പ് തുടങ്ങിയ മർമപ്രധാന വിഷയങ്ങളെ സ്പർശിച്ചുകൊണ്ട് പട്ടാളമേധാവി നടത്തിയ പരാമർശങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഇൗ ശൈലി തിരുത്തിയേ പറ്റൂ. സിവിലിയൻ ഭരണത്തിെൻറ പവിത്രത കാത്തുസൂക്ഷിക്കാനും ഭരണഘടന നിശ്ചയിച്ച അതിരുകൾ മാനിക്കാനും എല്ലാവർക്കും ബാധ്യതയുണ്ട്. സൈനിക മേധാവി അത് തിരിച്ചറിയുകതന്നെ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.