അജ്മീർ വിധിയുടെ അർഥങ്ങൾ
text_fields2010 ആഗസ്റ്റിൽ ഡൽഹിയിൽ ചേർന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തിൽ പ്രസംഗിക്കവെ, ‘കാവിഭീകരത’യെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ആഹ്വാനം ചെയ്യുകയുണ്ടായി. ഇന്ത്യയിലെ മുഖ്യധാര രാഷ്ട്രീയ നേതാക്കളിലൊരാൾ ‘കാവി ഭീകരത’ എന്ന വാക്ക് ആദ്യമായി ഔദ്യോഗികമായി ഉപയോഗിക്കുന്നത് അന്നായിരുന്നു. സംഘ്പരിവാർ സംഘടനകൾ ചിദംബരത്തിനെതിരെ ആ പ്രയോഗത്തിെൻറ പേരിൽ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. കോൺഗ്രസിനകത്തുനിന്നുതന്നെ ആ പ്രയോഗം ശരിയായില്ല എന്ന അഭിപ്രായമുയർന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്ന കൊടിയ ഭീകരാക്രമണങ്ങളിൽ ആർ.എസ്.എസ് അടക്കമുള്ള ഹിന്ദുത്വ സംഘടനകൾക്കുള്ള പങ്ക് പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു ചിദംബരത്തിെൻറ പ്രസ്താവന. എന്നാൽ, അന്നു മുതലിങ്ങോട്ട് ഭീകരാക്രമണങ്ങളിൽ സംഘ്പരിവാരത്തിന് ഒരു പങ്കുമില്ല എന്ന നിലപാടിലായിരുന്നു ആർ.എസ്.എസ്. എന്നല്ല, രാജ്യസ്നേഹത്തിെൻറ ഏറ്റവും വലിയ ചാമ്പ്യനായാണ് അവർ തങ്ങളെ സ്വയം വിശേഷിപ്പിക്കാറുള്ളത്. ആർ.എസ്.എസിെൻറ ഈ അവകാശവാദത്തെ പൊളിക്കുന്നതാണ്, 2007 ഒക്ടോബർ 11ന് അജ്മീർ ദർഗയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ ജയ്പുരിലെ പ്രത്യേക എൻ.ഐ.ഐ കോടതി ബുധനാഴ്ച പുറപ്പെടുവിച്ച വിധിപ്രസ്താവം. ആർ.എസ്.എസിെൻറ ഭീകര പ്രവർത്തനം യാഥാർഥ്യമാണെന്ന് രാജ്യത്തെ ഒരു കോടതി അംഗീകരിച്ചുവെന്നതാണ് ജയ്പുർ വിധിയുടെ പ്രസക്തി.
2007ൽ അജ്മീർ ദർഗയിൽ ഇഫ്താറിനിടെ നടന്ന സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലശ്കറെ ത്വയ്യിബ അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളാണ് പിന്നിലെന്നാണ് അന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ദർഗകളോട് വിശ്വാസപരമായി വിയോജിപ്പുള്ളതിെൻറ പേരിൽ വഹാബി തീവ്രവാദികളാണ് സ്ഫോടനത്തിെൻറ പിറകിൽ എന്നൊക്കെ വലിയ സിദ്ധാന്തങ്ങൾ ലിബറൽ എഴുത്തുകാർ പോലും അന്ന് പ്രചരിപ്പിച്ചു. എന്നാൽ, അന്വേഷണം ശരിയായി മുന്നോട്ടു പോയപ്പോഴാണ് ആർ.എസ്.എസുകാരാണ് സംഭവത്തിന് പിന്നിലെന്ന് വെളിപ്പെട്ടത്. അജ്മീർ സ്ഫോടനം മാത്രമല്ല, 2006 സെപ്റ്റംബർ 8ന് നടന്ന മാലേഗാവ് സ്ഫോടന പരമ്പര (37 മരണം), 2007 ഫെബ്രുവരി 18ന് നടന്ന സംഝോത എക്സ്പ്രസ് സ്ഫോടനം (68 മരണം), 2007 മേയ് 18ന് നടന്ന ഹൈദരാബാദ് മക്ക മസ്ജിദ് സ്ഫോടനം (16 മരണം) എന്നിവയിലൊക്കെ ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ പങ്ക് പിന്നീട് വെളിപ്പെട്ടുവരുകയുണ്ടായി. എന്നാൽ, അന്വേഷണ ഏജൻസികളുടെ മിടുക്കുകൊണ്ടല്ല ഇവയിൽ പലതും പുറത്തുവന്നത് എന്നും മനസ്സിലാക്കണം. സംഭവത്തിന് പിറകിൽ പ്രവർത്തിച്ച, സംഘ്പരിവാറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വാമി അസീമാനന്ദ നൽകിയ കുറ്റസമ്മതത്തിലാണ് ഇവ പലതിെൻറയും യാഥാർഥ്യം പുറംലോകം അറിയുന്നത്.
ഡൽഹി തീസ് ഹസാരി കോടതിയിലെ മെേട്രാപൊളിറ്റൻ മജിസ്േട്രറ്റിന് മുമ്പാകെ 2010 ഡിസംബറിൽ സ്വാമി അസീമാനന്ദ നൽകിയ കുറ്റസമ്മത മൊഴിയിൽ മേൽപറഞ്ഞ സ്ഫോടനങ്ങളിലെല്ലാമുള്ള തെൻറ പങ്ക് രേഖാമൂലം ഏറ്റുപറയുന്നുണ്ട്. എന്നാൽ, വിചിത്രമായ കാര്യം തെറ്റ് ഏറ്റുപറഞ്ഞ അസീമാനന്ദയെപോലും അജ്മീർ കേസിൽനിന്ന് കുറ്റമുക്തനാക്കിയിട്ടുണ്ടെന്നതാണ്. സാക്ഷികളെ സ്വാധീനിക്കുന്നതടക്കമുള്ള ഭരണകൂട പിന്തുണയുള്ള അട്ടിമറി ശ്രമങ്ങളെല്ലാമുണ്ടായിട്ടും ദേവേന്ദ്ര ഗുപ്ത, സുനിൽ ജോഷി, ഭവേഷ്ഭായ് പട്ടേൽ എന്നിവരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഇതിൽ, ആർ.എസ്.എസിെൻറ സജീവ പ്രചാരകനായ സുനിൽ ജോഷി അജ്മീർ സ്ഫോടനത്തിനു ശേഷം ദുരൂഹ സാഹചര്യത്തിൽ മധ്യപ്രദേശിൽവെച്ച് വെടിയേറ്റു മരിച്ചിരുന്നു. കേസ് തേച്ചുമായ്ച്ചുകളയാൻ ഹിന്ദുത്വ ഭീകരർതന്നെയാണ് സുനിൽ ജോഷിയെ കൊന്നത് എന്നാണ് കരുതപ്പെടുന്നത്. കുറ്റക്കാരായി കണ്ടെത്തിയ മറ്റു രണ്ടുപേർക്ക് ജീവപര്യന്തം തടവ് വിധിച്ചിരിക്കുകയാണ്.
പിന്നിൽ ഹിന്ദുത്വ ഭീകരരാണെന്ന് ആരോപിക്കപ്പെടുന്ന സ്ഫോടന കേസുകളിൽ, കോടതി വിധി പറയുന്ന ആദ്യ കേസാണ് അജ്മീർ കേസ്. അതിൽ സംഘ്പരിവാർ പ്രവർത്തകർ ശിക്ഷിക്കപ്പെട്ടുവെന്നത് നിർണായക കാര്യമാണ്. അതായത്, കേസിനെ ദുർബലപ്പെടുത്താനുള്ള വൻ പരിശ്രമങ്ങളുണ്ടായിട്ടുപോലും രണ്ടുപേർക്കെങ്കിലും ശിക്ഷ നൽകേണ്ടിവരുന്ന തരത്തിൽ ശക്തമായിരുന്നു ഹിന്ദുത്വ ഭീകരരുടെ ഇതിലെ പങ്ക് എന്നാണ് ഇത് വെളിപ്പെടുത്തുന്നത്. അതേസമയം, മുസ്ലിം ചെറുപ്പക്കാരുടെ പേരിൽ ആരോപിക്കപ്പെട്ട സ്ഫോടന കേസുകളിൽ മിക്കവയിലും വിചാരണ പൂർത്തീകരിക്കപ്പെടുന്ന മുറക്ക് പ്രതികളെയെല്ലാം വെറുതെവിടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. അത്തരം കേസുകളിൽ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോയി ആളുകളെ പീഡിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
ഭീകരതയെക്കുറിച്ച് മുഖ്യധാര മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതും പൊതുബോധത്തിലുള്ളതുമായ സങ്കൽപങ്ങളെ നിരാകരിക്കുന്നതാണ് അജ്മീർ കേസിലെ വിധി; ഒപ്പം ഹിന്ദുത്വ ഭീകരത എന്നത് യാഥാർഥ്യമാണ് എന്ന സത്യത്തെ അടിവരയിടുന്നതും. അങ്ങനെയൊക്കെയാണെങ്കിലും നമ്മൾ പിന്നെയും പിന്നെയും ഇതേ സംഘ്പരിവാരത്തിെൻറ ദേശസ്നേഹ പ്രഭാഷണം കേട്ടുകൊണ്ടേയിരിക്കും. മാധ്യമങ്ങൾ ഇസ്ലാമിക ഭീകരർക്കെതിരെ സിദ്ധാന്തങ്ങളും വാർത്തകളും സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.