ലോകത്തെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം
text_fieldsപുതിയ സഖ്യങ്ങള്‍ തീര്‍ത്ത് ഭീകരവാദികളെ നിഷ്പ്രഭമാക്കാന്‍ അമേരിക്കയടക്കമുള്ള വന്‍ശക്തികള്‍ തന്ത്രങ്ങള്‍ മെനയുന്നതിനിെടയാണ് ലോകത്തെ മൊത്തം നടുക്കിക്കൊണ്ട് ബ്രിട്ടനിലെ മാഞ്ചസ്റ്ററിലുണ്ടായ ചാവേറാക്രമണത്തില്‍ 22 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും 119 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. മാഞ്ചസ്റ്റർ അറീനയില്‍ അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടി ആസ്വദിക്കാന്‍ എത്തിയ യുവാക്കളും കുട്ടികളുമാണ് ആക്രമണത്തിെൻറ മുഖ്യ ഇരകള്‍ എന്നത് ദുരന്തത്തിെൻറ വ്യാപ്തി കൂട്ടുന്നു. മാഞ്ചസ്റ്ററില്‍ ജനിച്ചുവളര്‍ന്ന സല്മാന് റമദാന് ആബിദി എന്ന 22കാരനാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്നാണ് ബ്രിട്ടീഷ് ഭരണകൂടം നല്കുന്ന വിവരം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ഒട്ടേറെ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കകം ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടമാടിയ ഈ ക്രൂരതക്ക് പിന്നിലെ രാഷ്്ട്രീയം സൂക്ഷ്മമായി വ്യവച്ഛേദിച്ച് മനസ്സിലാക്കേണ്ടതുണ്ട്. രണ്ടാമതായി, യു.എസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് പ്രഥമ വിദേശസന്ദര്ശനത്തിെൻറ ഭാഗമായി, സൗദി അറേബ്യയും ഇസ്രായേലും സന്ദര്‍ശിച്ച് ക്രൈസ്തവ മതാസ്ഥാനമായ റോമിലെത്തിയ സമയത്താണ് ആക്രമണം ഉണ്ടായിരിക്കുന്നത് എന്നതാണ്. ബ്രിട്ടനെ സംബന്ധിച്ചിടത്തോളം 52 പേരുടെ മരണത്തിലും വന്നാശനഷ്ടങ്ങളിലും കലാശിച്ച 2005ലെ ലണ്ടന്‍ ആക്രമണത്തിനുശേഷം അഭിമുഖീകരിക്കേണ്ടിവന്ന വന്‍ ഭീകരാക്രമണമാണിത്. സംഭവത്തിനു പിന്നില്‍ ചാവേര്‍ മാത്രമല്ലെന്നും ആസൂത്രിതമാകാനാണ് സാധ്യതയെന്നും ഏത് സമയവും ഇനിയും ആക്രമിക്കപ്പെടാമെന്നുമാണ് പ്രധാനമന്ത്രി തെരേസ മേയ് വെളിപ്പെടുത്തിയത്. അതുകൊണ്ടുതന്നെ, സ്ഥിതികള്‍ അതിസങ്കീര്‍ണമായി പ്രഖ്യാപിച്ച് പൊലീസിനെ സഹായിക്കുന്നതിന് സൈന്യത്തെ തന്ത്രപ്രധാനമേഖലകളില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. ബ്രിട്ടനെ മാത്രമല്ല, യൂറോപ്പിനെ മൊത്തത്തില്‍ വിറപ്പിക്കാനും ഭയപ്പെടുത്താനും ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തതാവാം ഈ ആക്രമണമെന്ന നിഗമനത്തിലാണ് ഈ രംഗത്തെ വിദഗ്ധര്‍. ദക്ഷിണ മാഞ്ചസ്റ്ററില്‍നിന്ന് ഇതിനകം മൂന്നുപേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഭീകരവാദികള്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടതിെൻറ ഫലമായി ഫ്രാന്‍സിലും ജര്‍മനിയിലും ഡെന്മാര്ക്കിലുമൊക്കെ ഇതിനകം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓരോ ആക്രമണവും തീവ്രവലതുപക്ഷത്തിെൻറ രാഷ്ട്രീയ അജണ്ടകളെ വളര്‍ത്താനും സെമിറ്റിക് വിരുദ്ധ വികാരം ആളിക്കത്തിക്കാനും മാത്രമേ ഉപകരിച്ചിട്ടുള്ളൂ. കുടിയേറ്റവിരുദ്ധതയിലൂന്നിയ രാഷ്ട്രീയ ചിന്താഗതിയെ പരിപോഷിപ്പിക്കാന്‍ സമീപകാലത്ത് പല രാഷ്ട്രീയപാര്‍ട്ടികളും ഭീകരവാദത്തെ മറയാക്കിയുള്ള പ്രചാരണങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കാറ്. ബ്രിട്ടനില്‍ ബ്രെക്സിറ്റിന് അനുകൂലമായ ഹിതപരിശോധന തന്നെ വാസ്തവത്തില്‍ കുടിയേറ്റ, അഭയാര്‍ഥി വിരുദ്ധത അജണ്ടയാക്കിയെടുത്ത നേതാക്കളുടെ വിജയമായി വിലയിരുത്തപ്പെട്ട പശ്ചാത്തലം കാണാതിരുന്നുകൂടാ. മാഞ്ചസ്റ്ററില്‍ കഴിഞ്ഞദിവസമുണ്ടായ ചാവേറാക്രമണത്തിനു ശേഷം കുടിയേറ്റക്കാര്‍ക്കെതിരായ വികാരം ആളിക്കത്തിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ‘അവസാന പരിഹാര’ത്തെ കുറിച്ച് പോലും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നുണ്ടത്രെ. പ്രധാനമന്ത്രി തെരേസ മേയാവട്ടെ, ഭീകരാക്രമണത്തെ തെൻറ രാഷ്ട്രീയ നിലപാട് കടുപ്പിക്കാനും തെരഞ്ഞെടുപ്പില്‍ തനിക്ക് അനുകൂലമായി ജനശ്രദ്ധ തിരിച്ചുവിടാനും ശ്രമിച്ചേക്കുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ഒന്നിനു പിറകെ മറ്റൊന്ന് എന്ന തരത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങള്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ തടയാന്‍ വന്‍ശക്തികളും സഖ്യരാഷ്ട്രങ്ങളും ഇതുവരെ കൈക്കൊണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമോ കാര്യക്ഷമമോ അല്ലെന്ന വിലയിരുത്തലിലേക്കായിരിക്കും നയിക്കുക. പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് സൗദി സന്ദര്‍ശന വേളയില്‍ ചൂണ്ടിക്കാട്ടിയതുപോലെ, ഭീകരവാദത്തിെൻറ ഏറ്റവും വലിയ ഇര മുസ്ലിംകള് തന്നെയാണ്. ഭീകരാക്രമണങ്ങളില്‍ ഇതിനകം ഇരകളായവരില്‍ 95 ശതമാനവും ഈ വിഭാഗത്തില്പ്പെട്ടവരാണത്രെ. അതേസമയം, എന്താണ് ഭീകരവാദം എന്ന ചോദ്യത്തിന് സര്‍വാംഗീകൃതമായ ഒരു നിര്വചനത്തിെൻറ അഭാവത്തില്‍ ഓരോ രാജ്യവും ഓരോ ഭരണകൂടവും തങ്ങളുടെ താല്പര്യങ്ങളും രാഷ്ട്രീയ അജണ്ടകളും മുന്നില്‍വെച്ചുകൊണ്ടുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നുവെന്നതാണ് സത്യം. അങ്ങനെയാണ് ഫലസ്തീനികള്‍ക്കായി ഇസ്രായേലിന് എതിരെ പൊരുതുന്ന ഹിസ്ബുല്ലയെയും ഹമാസിനെയും ഐ.എസ്, അല്‍ഖാഇദ തുടങ്ങിയ ഭീകര കൂട്ടായ്മകളോടൊപ്പം പ്രസിഡൻറ് ട്രംപ് എണ്ണുന്നത്. സിറിയ എന്ന പൗരാണിക നാഗരികസമൂഹത്തെ ഉന്മൂലനം ചെയ്യുന്ന വിഷയത്തില്‍ ലോകവന്ശക്തികള് കൈകോര്‍ക്കുന്നതും അതിനിടയില്‍ ദശലക്ഷക്കണക്കിന് മനുഷ്യര്‍ കൊന്നൊടുക്കപ്പെടുകയോ അവരുടെ ആവാസവ്യവസ്ഥയില്‍നിന്ന് പുറന്തള്ളപ്പെടുകയോ ചെയ്യുന്ന അവസ്ഥ ആരുടെ സൃഷ്ടി എന്ന ചോദ്യത്തിനു മുന്നില്‍ 21ാം നൂറ്റാണ്ടിലെ മനുഷ്യരാശിക്കു മുന്നിലെ യഥാര്ഥഭീഷണിയാണ് അനാവൃതമാകുന്നത്. പുരോഗമന-പരിഷ്കൃതലോകം വിതച്ചതാണ് മാനവകുലം ഒന്നടങ്കം ഇമ്മട്ടില്‍ കൊയ്യുന്നതെന്ന തിരിച്ചറിവ് നഷ്ടപ്പെടാതിരിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.