Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_right14ാം വയസിൽ തുടങ്ങിയ...

14ാം വയസിൽ തുടങ്ങിയ പ്രവാസം

text_fields
bookmark_border
14ാം വയസിൽ തുടങ്ങിയ പ്രവാസം
cancel
camera_alt???????? ?????? ????

തീക്ഷ്ണമായ അനുഭവങ്ങളും താണ്ടിയ കനൽപാതകളും തിളക്കമാർന്ന വിജയകഥകളും പ്രവാസ ജീവിതങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നതിനുള്ള ചില ഘടകങ്ങളാണ്. പൊലിമനിറഞ്ഞതോ സംഭവബഹുലമോ ആയ ജീവിതമല്ലെങ്കിലും ചില അസാധാരണത്വങ്ങളും ചിലരെ ആൾക്കൂട്ടത്തിൽനിന്ന് വേറിട്ടുനിർത്തും. അത്തരമൊരാളാണ് തൃശൂർ തളിക്കുളം  സ്വദേശി അബ്ദുൽ ഖാദർ. 14ാം വയസ്സിൽ നിക്കറിട്ട് ദുബൈയിൽ വന്നിറങ്ങിയ മനുഷ്യനെക്കുറിച്ചാണ് പറയാൻ പോകുന്നത്. പാസ്പോർട്ടും വിസയുമില്ലാത്ത യാത്ര. ഉമ്മയെ തനിച്ചാക്കി ഏകമകൻ കടലിനക്കരക്ക് യാത്ര പുറപ്പെടാൻ കാരണം ഒന്നുമാത്രം- കഷ്ടപ്പാട്. കൂടെയുണ്ടായിരുന്നത് മുഷിഞ്ഞ ഏതാനും നോട്ടും കുറച്ചു നാണയവും പിന്നെ ആവശ്യത്തിലേറെ ധൈര്യവും. അതുകൊണ്ട്  സ്കൂളിലേക്ക് പോകുന്ന ലാഘവത്തിൽ  ഏഴാം ക്ലാസിലെ പഠനം ഉപേക്ഷിച്ച് കുഞ്ഞുഖാദർ വീട്ടിൽനിന്നിറങ്ങി, ദുബൈയിലേക്ക്.

തൃശൂരിൽ നിന്ന് ബോംബെക്ക് തീവണ്ടിയാത്രക്ക് അന്ന് നിരക്ക് 32 രൂപയാണ്.  ഖാദറിന് ഹാഫ് ടിക്കറ്റ് മതി. 16 രൂപ. ബോംബെയിൽ ജോലി ചെയ്യുന്ന അമ്മാവന്‍റെ മകനോടൊപ്പമാണ് യാത്ര. ബോംബെയിൽ 15 ദിവസം തങ്ങിയശേഷം പുറംകടലിൽനിന്ന് ഗൾഫ് മോഹവുമായി ലോഞ്ചിൽ കയറി. യാത്ര പുറപ്പെട്ട തീയതി ഒരു പ്രവാസിയും മറക്കില്ല. ഖാദറിന്‍റെ ഒാർമയിൽ അത് 1967 മാർച്ച് 16 ആണ്. ടിക്കറ്റ് 240 രൂപ. കുട്ടിയായതിനാൽ സഹയാത്രക്കാരിൽനിന്നും ലോഞ്ച് ജീവനക്കാരിൽ നിന്നും പ്രത്യേക പരിഗണന. 14ാം ദിവസം  ഖോർഫക്കാൻ തീരം കണ്ടു. കടലിൽ ചാടി നീന്തിവേണം കരപിടിക്കാൻ. കുട്ടിയായതിനാൽ അതിനും സഹായം കിട്ടി.

രാത്രി കരയിലെത്തിയപ്പോൾ പലരും പല വഴിക്കു പോയി. ഖാദർ നാട്ടുകാരായ ഏതാനും  പേർക്കൊപ്പം കൂടി. തെരുവുവിളക്ക് നോക്കി നടക്കുകയാണ്. കുറെ നടന്നപ്പോൾ ഒരു ചായക്കട കണ്ടു. അപ്പോഴേക്കും നേരം  വെളുത്തിരുന്നു. ചായ കുടിക്കുമ്പോൾ ഷാർജ പൊലീസ് എത്തി. ലോഞ്ചിൽ ആളുകൾ വരുന്ന കാര്യം അവർക്കറിയാം. ഖാദറിനെ കണ്ടപ്പോൾ പൊലീസുകാർക്കൊരു പ്രയാസം. എല്ലാവരെയും വണ്ടിയിൽ കയറ്റി ഷാർജയിലെ പ്രധാന കേന്ദ്രമായ റോളയിലെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. അൽപം പ്രായമുള്ള പൊലീസ് ഉദ്യോഗസ്ഥൻ ഖാദറിനെ തന്നെയാണ് നോക്കുന്നത്. പിന്നെ അദ്ദേഹം സംഘത്തിന് ഏഴു രൂപ കൊടുത്തു. എന്നിട്ട് പറഞ്ഞു, ഇവിടെ ജോലിയൊന്നും കിട്ടില്ല ദുബൈയിലേക്ക് പൊയ്ക്കൊള്ളാൻ. ഷാർജ-ദുബൈ ടാക്സി നിരക്ക് അന്ന് ഏഴു രൂപയാണ്. അക്കാലത്ത് ഇന്ത്യൻ രൂപയാണ് പ്രചാരത്തിൽ.

ദുബൈയിലെത്തിയപ്പോഴും എല്ലാവരുടെയും ശ്രദ്ധ കുട്ടിപ്രവാസിയിലാണ്. ചുട്ടുപൊള്ളുന്ന ചൂടിൽ ചെരിപ്പില്ലാതെ വിഷമിക്കുന്നത് കണ്ട് ഒരു മലയാളി ചെരിപ്പ് വാങ്ങിക്കൊടുത്തു. ഉമ്മയുടെ നാട്ടുകാരനായ വലപ്പാെട്ട ഹരിദാസിനെ കണ്ടെത്തുകയാണ് ഖാദറിന്‍റെ ലക്ഷ്യം. ദുബൈയിൽ ബാർബറായി ജോലിചെയുന്ന കാര്യം അറിയാം. അങ്ങനെ അന്വേഷിച്ച്  നായിഫ് റോഡിൽനിന്ന് ഹരിദാസിനെ കണ്ടെത്തി. ഹരിദാസും ആദ്യം അമ്പരന്നു. പിന്നെ മുറിയിലേക്ക് കൊണ്ടുപോയി. ഖാദർ എത്തിയ വിവരം ഹരിദാസ് തന്നെ നാട്ടിലേക്ക് എഴുതി. വണ്ടി കയറിയ മകനെക്കുറിച്ച് ഒരു വിവരവുമില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു ഉമ്മ മറിയുമ്മ. കമ്പിയടിച്ചാൽ തന്നെ നാട്ടിലെത്താൻ ദിവസങ്ങളെടുക്കുന്ന കാലമാണ്. കഷ്ടപ്പാടാണ് കുഞ്ഞുപ്രായത്തിലേ മണൽനാട്ടിലെത്തിച്ചതെന്ന് ഖാദർ പറയുന്നു. ഉപ്പ കുഞ്ഞുബാപ്പു നന്നേചെറുപ്പത്തിലേ മരിച്ചു. ഏക മകനായിരുന്നു. ഉമ്മയും മകനും കൂടി മറ്റുള്ളവരുടെ കാരുണ്യത്തിൽ പട്ടിണിയില്ലാതെ പിടിച്ചുനിന്നു. വീട്ടുജോലിക്ക് പോയി തളരുന്ന ഉമ്മയെ കണ്ടപ്പോൾ കുടുംബഭാരം കൊച്ചു ചുമലിലേറ്റാൻ ഖാദർ അധികം ആലോചിച്ചില്ല.

ദുബൈയിൽ അധികം അലയേണ്ടി വന്നില്ല. ആദ്യ ജോലി ക്ലോക്ക് ടവറിന് സമീപം ഹോട്ടലിൽ റൂംബോയി ആയിട്ടായിരുന്നു. 100 രൂപ ശമ്പളം. അടുത്തമാസം തന്നെ ഒാഫിസ് ബോയിയായി മറ്റൊരിടത്തേക്ക് മാറി. യു.എ.ഇ രൂപവത്കൃതമായപ്പോൾ തൊഴിൽ വകുപ്പിന്‍റെ ആദ്യ അണ്ടർ സെക്രട്ടറിയായ ഖാനം ഉബൈദ് ഗബാഷിന്‍റെ ഒാഫിസായിരുന്നു അത്. സിനിമാ വിതരണമാണ് അദ്ദേഹത്തിെൻറ പ്രധാന ബിസിനസ്.  ഉമ്മയെ കാണാത്ത ആറു വർഷത്തിനുശേഷം 1973ലായിരുന്നു ആദ്യ മടക്കയാത്ര. വീട്ടിലേക്ക് പണം മുടങ്ങാതെ അയച്ചു കൊടുത്തിരുന്നു. നാട്ടിൽ പഴയൊരു വീടും സ്ഥലവും വാങ്ങുകയും ചെയ്തു. മടക്കയാത്രയുടെ ലക്ഷ്യങ്ങളിലൊന്ന് പാസ്പോർട്ട് കരസ്ഥമാക്കലായിരുന്നു. ബോംബെയിൽ ലോഞ്ചിറങ്ങി പാസ്പോർട്ടിന് അപേക്ഷിച്ചു. 20 ദിവസം ബോംബെയിൽ തങ്ങേണ്ടിവന്നു. അതുകൊണ്ട് നാട്ടിൽ നിൽക്കാനായത് വെറും 15 ദിവസം. അപ്പോഴേക്കും മുതലാളി ലേബർ വകുപ്പിെൻറ ഉന്നത തസ്തികയിലെത്തിയിരുന്നു. അതുകൊണ്ട് എളുപ്പം വിസ കിട്ടി. വീഴാറായ വീട് നന്നാക്കാൻ നിൽക്കാതെ വീണ്ടും ദുബൈയിലെത്തി. വീട് നന്നാക്കുന്ന കാര്യം പറഞ്ഞപ്പോൾ മുതലാളി പണത്തിന് പകരം കൊടുത്തത് 13 വിസകൾ. അതിൽനിന്ന് കിട്ടിയ പണംകൊണ്ടാണ് വീടു നന്നാക്കിയത്. 

അതിനിടെ ദുബൈ ഡ്രൈവിങ് ലൈസൻസെടുത്തിരുന്നു. 77ൽ വിവാഹം കഴിഞ്ഞ് തിരിച്ചെത്തി അധികം കഴിയും മുമ്പ് മുതലാളിക്ക് അപകടത്തിൽപെട്ട് ശരീരശേഷി നഷ്ടപ്പെട്ടു. അതോടെ ബിസിനസ് മോശമായി. റോയിട്ടർ ബുള്ളറ്റിനിൽ നോക്കിയപ്പോൾ യൂത്ത് മോട്ടോർ ഡ്രൈവിങ് സ്കൂളിൽ പരിശീലകനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടു. അവിടെ 1200 ദിർഹം ശമ്പളത്തിന് ചേർന്നു. പിന്നീട് ആയിരക്കണക്കിനാളുകൾക്ക് ദുബൈയിൽ വളയം പിടിക്കാൻ പഠിപ്പിച്ച ദൗത്യത്തിെൻറ തുടക്കമായിരുന്നു അത്. ദുബൈ പൊലീസിലെ ഉദ്യോഗസ്ഥനായിരുന്ന അലി അൽ അബാദിയാണ് സ്ഥാപന ഉടമ. രണ്ടുമാസം കഴിഞ്ഞപ്പോൾ സ്ഥാപനം ഖാദറിനോട് നടത്തിക്കൊള്ളാൻ ഉടമ പറഞ്ഞു. 

14 കാറും 14  ജോലിക്കാരുമുണ്ടായിരുന്നു ഖാദർ സ്ഥാപനം ഏറ്റെടുക്കുമ്പോൾ. ഡ്രൈവിങ് പഠിക്കാൻ മലയാളികൾ ഉൾപ്പെടെ വരുമായിരുന്നു. മണിക്കൂറിന് എട്ടു ദിർഹമായിരുന്നു അന്ന് നിരക്ക്. രണ്ടുപതിറ്റാണ്ട് പിന്നിട്ട് തൊഴിലിൽ നന്നായി തഴക്കം വന്നതോടെ 2000മാണ്ടിൽ ആറു കാറുമായി സ്വന്തമായി മറ്റൊരു ഡ്രൈവിങ് സ്കൂളും തുടങ്ങി. അൽസൈൻ  ഇൻസ്റ്റിറ്റ്യൂട്ട്.  പച്ചപിടിച്ചുവരുന്ന കാലത്ത് പുതിയ നിയമത്തിന്‍റെ രൂപത്തിൽ ഖാദറിന് മുന്നിൽ തടസ്സമെത്തി. 2003ൽ. ചെറിയ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെല്ലാം പൂട്ടണമെന്ന നിയമമായിരുന്നു അത്. എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ വലിയ സ്ഥാപനങ്ങൾക്കേ അനുമതിയുള്ളൂ. വലിയ തിരിച്ചടിയായി അത്. അതുവരെ സ്വരുക്കൂട്ടിയ സമ്പാദ്യത്തിന്‍റെ വലിയൊരു ഭാഗം നഷ്ടമായി. അങ്ങനെ എന്തുചെയ്യണമെന്നറിയാതെ നിൽക്കുേമ്പാൾ ഒരു ദിവസം പെട്രോൾപമ്പിൽ വെച്ച് ഒരാളെ കണ്ടുമുട്ടി. പണ്ട് താൻ ഡ്രൈവിങ് പഠിപ്പിച്ച അറബിയാണ്. കാര്യങ്ങളെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു.

ദുബൈ ഡ്രൈവിങ് സെൻററിലേക്ക് വരാൻ പറഞ്ഞു. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് അദ്ദേഹം അതിന്‍റെ ജനറൽ മാനേജറാണ്. അപ്പോൾതന്നെ അവിടെ നിയമിതനായി. പുതിയ നിയമമനുസരിച്ച് സ്ഥാപിച്ച  ഇൻസ്റ്റിറ്റ്യൂട്ട്. അവിടെ പുതിയ വി.െഎ.പി വിഭാഗം തുടങ്ങിയപ്പോൾ അതിലേക്ക് ഖാദറിനെ മാറ്റി. 64ാം വയസ്സിലും ഖാദർ ഇവിടെ തുടരുന്നു. പഠിക്കാൻ വരുന്നവർ മുഴുവൻ പ്രമുഖർ. വിവിധ നാട്ടുകാർ. മമ്മൂട്ടി ഉൾപ്പെടെ  സിനിമക്കാർ, വ്യവസായികൾ. ഗതാഗത നിയമം പറഞ്ഞുകൊടുക്കലാണ് പ്രധാനം. അങ്ങനെ ഖാദർ അറബി, ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, ഇറാനി, ബലൂചി തുടങ്ങി ഒരു ഡസനോളം ഭാഷകൾ  പഠിച്ചു. 77 മുതൽ വണ്ടിയോടിക്കാൻ തുടങ്ങിയെങ്കിലും ഇതുവരെ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ അടക്കേണ്ടി വന്നിട്ടില്ലെന്ന് ഖാദർ പറഞ്ഞു. ദുബൈയിൽ തീർച്ചയായും അഭിമാനകരമായ കാര്യമാണത്.

ജീവിതത്തിന്‍റെ വലിയൊരു കാലം പ്രവാസമണ്ണിലായിരുന്നു. ദുബൈ ക്രീക്കിന്‍റെ ഇരു കരകളായ ദേരയിലും ബർദുബൈയിലുമായിരുന്നു ആദ്യ കാലത്തെ പ്രധാന ജനവാസകേന്ദ്രം. പിന്നെയങ്ങോെട്ടല്ലാം മരുഭൂമിതന്നെ. ഇവിടത്തെ ഒാേരാ തെരുവും കെട്ടിടങ്ങളും ഖാദറിന് കൈവെള്ളപോലെ പരിചിതം. വന്നകാലത്ത് ഇൗ  തീരത്ത് കടലാസ് വിരിച്ച് കിടന്നുറങ്ങിയിട്ടുണ്ട്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉയർച്ചക്കും വീഴ്ചക്കും ഖാദർ സാക്ഷിയായി; ഒേട്ടറെ ചരിത്രസംഭവങ്ങൾക്കും. 1971 ഡിസംബർ രണ്ടിന് യു.എ.ഇ രൂപവത്കൃതമായ ദിവസത്തെ ആഘോഷമേളം  ഇേപ്പാഴും മനസ്സിലുണ്ട്. അറബികളേക്കാൾ ഏറെ സന്തോഷം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കായിരുന്നെന്ന് ഖാദർ ഒാർക്കുന്നു. ദുബൈ ഭരണാധികാരിയും രാഷ്ട്രശിൽപികളിെലാരാളുമായ ശൈഖ് റാശിദിെൻറ കൊട്ടാരത്തിലേക്ക് ദേശീയ പതാകയും വഹിച്ച് ആളുകൾ ഒഴുകിയപ്പോൾ അക്കൂട്ടത്തിൽ ഖാദറുമുണ്ടായിരുന്നു. അതുപോലെ മറക്കാനാകാത്ത മറ്റു രണ്ടു ആഘോഷവേളകൾ ശൈഖ് റാശിദിന്‍റെ മക്കളായ ശൈഖ് മക്തൂമിന്‍റെയും  ശൈഖ് മുഹമ്മദിന്‍റെയും വിവാഹങ്ങളായിരുന്നു. ദിവസങ്ങൾ നീണ്ട പരിപാടികളായിരുന്നു. അവിടെ ചെന്ന് അറബന മുട്ടിയിട്ടുണ്ട്. 

മലയാളം പത്രങ്ങളോ ചാനലുകളോ എഫ്.എം റേഡിയോ സ്റ്റേഷനുകളോ യു.എ.ഇയിലില്ലാത്ത കാലത്തും  പ്രവാസികൾ താമസിക്കുന്ന മുറികളിൽ റേഡിയോ നിർബന്ധവസ്തുവായിരുന്നു. ശ്രീലങ്കൻ റേഡിയോയിൽനിന്നും മോസ്കോ റേഡിയോയിൽനിന്നും കേൾക്കുന്ന മലയാള പാട്ടുകൾ വലിയ ആശ്വാസമായിരുന്നു. അതുപോലെ നാട്ടിൽ പോകുേമ്പാൾ ടേപ് റെക്കോഡറുകൾ കൊണ്ടു പോകാനും ആരും മറന്നില്ല. ഒരുപാട് തിയറ്ററുകളിൽ ഫിലിംപെട്ടി എത്തിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമയും ജീവിതത്തിൽ ഇതുവരെ പൂർണമായി കണ്ടിട്ടില്ല ഖാദർ. 1979ൽ ഭാര്യ റംലത്തിെന കൊണ്ടുവന്നു.  മൂന്നു പെൺമക്കളും ഒരു ആൺകുട്ടിയും ഇവിടെയും നാട്ടിലുമായി പിറന്നു. ഉമ്മക്ക് വാർധക്യമായതോടെ ഭാര്യയെ നാട്ടിലേക്കയച്ചു. ഏഴു വർഷംമുമ്പ് ഉമ്മ മരിച്ചു. ജീവകാരുണ്യരംഗത്ത് ഉമ്മയെ മാതൃകയാക്കി ഉള്ളതിൽനിന്ന് ചെയ്യുന്നുണ്ട്. നാട്ടിൽ ജീവകാരുണ്യപ്രവർത്തനത്തിൽ സജീവമാണ്. സാന്ത്വനം തളിക്കുളം എന്ന സംഘടനയിലൂടെയാണ് പ്രവർത്തനം. 

പണ്ടേ കോൺഗ്രസുകാരനാണ്. ദുബൈയിലെത്തിയപ്പോൾ  വീക്ഷണം ഫോറം എന്ന സംഘടനയിൽ സജീവമായി. 20 വർഷത്തോളം അതിന്‍റെ ഭാരവാഹിയായിരുന്നു. ഏറ്റവും ഇഷ്ടമുള്ള നേതാവ് എ.കെ. ആൻറണിയാണ്. നാട്ടിലുള്ളപ്പോഴാണ് ആൻറണിയുെട അമ്മ മരിച്ച വാർത്ത പത്രത്തിൽ കാണുന്നത്. അപ്പോൾതന്നെ ടാക്സി വിളിച്ച് ചേർത്തലക്ക് പോയി. നേതാക്കളുമായി ഇന്നും നല്ല ബന്ധമാണ്. ബർദുബൈയിലെ ഒറ്റമുറി മാത്രമുള്ള ചെറിയ ഫ്ലാറ്റിലിപ്പോൾ അബ്ദുൽ ഖാദറും ഭാര്യയുമുണ്ട്. അരനൂറ്റാണ്ട് നീണ്ട പ്രവാസത്തിൽ വലിയ പണക്കാരനാകാത്തതിലൊന്നും വിഷമമില്ല.  എഴാം ക്ലാസുകാരന്  ഇത്രയെങ്കിലൂം സാധിച്ചല്ലോ എന്ന സംതൃപ്തിയാണ് തനിക്കെന്ന് ഖാദർ പറയുന്നു. തെൻറ മുന്നിലൂടെ ഒരുപാട് പേർ ഉയരങ്ങൾ താണ്ടുന്നത് കണ്ടു. അതിൽ സന്തോഷമേയുള്ളൂ. എല്ലാം ദൈവനിശ്ചയമാണ്. കിട്ടുന്നതിനനുസരിച്ച് ജീവിച്ചു. ഒരു വായ്പയും എടുത്തില്ല. നാട്ടിൽ ജീവിച്ചുപോകാനുള്ള സ്വത്തുണ്ട്. ഭാവിയിൽ മക്കൾക്ക് ബാധ്യത വരുത്തുന്ന ഒന്നും ചെയ്തിട്ടില്ല. അവരെയെല്ലാം ഡിഗ്രി വരെ പഠിപ്പിച്ചു. എല്ലാവരുടെയും  വിവാഹം കഴിഞ്ഞു.

തിരിച്ചുപോകണമെന്ന് പലതവണ വിചാരിച്ചു. രണ്ടു വർഷത്തേക്കു കൂടി വിസ നീട്ടിത്തന്നിരിക്കയാണ് കമ്പനി. പേക്ഷ, അടുത്തവർഷം എന്തായാലും ദുബൈയോട് വിടപറയണം. മക്കളായ രേഷ്മ, റമീന, റിയാസ്, റനീഷ എന്നിവരും ഏഴു പേരക്കുട്ടികളും നാട്ടിലാണ്. അവരും പിറന്ന മണ്ണും  മാടിവിളിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abdul khadardubai nripravasi malayalee
News Summary - dubai nri abdul khadar
Next Story