മലയാളികളുടെ ആഗോള സഭ
text_fieldsമലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവിടങ്ങളിലായി ചിതറിക്കിടന്നിരുന്ന മലയാളികളുടെ രാഷ്ട്രീയവും സാമൂഹികവുമായ കൂട്ടായ്മ രൂപവത്കരിക്കാൻ ആശയാടിത്തറ പ്രദാനം ചെയ്ത കൃതിയാണ് ഇ.എം.എസിെൻറ ‘കേരളം മലയാളികളുടെ മാതൃഭൂമി’. അദ്ദേഹത്തിെൻറ മഹത്തായ പാരമ്പര്യത്തിെൻറ സമുചിതമായ തുടർച്ചയാണ് ലോക കേരള സഭ. ആഗോള മലയാളി കൂട്ടായ്മ രൂപവത്കരിക്കാനുള്ള ഒൗദ്യോഗിക വ്യവസ്ഥ എന്ന നിലയിലാണ് ലോക കേരള സഭ വിഭാവനം ചെയ്തിരിക്കുന്നത്. ലോകത്തിലാദ്യമായാണ് ഒരു ഉപദേശീയസമൂഹം ആഗോള കൂട്ടായ്മ നിയമപരമായി പാർലമെൻററി മാതൃകയിൽ രൂപവത്കരിക്കുന്നത്. ഈ കേരള സർക്കാർ സംരംഭം കേരളത്തെ ‘‘ആഗോള മലയാളികളുടെ മാതൃഭൂമി’’യായി എല്ലാ അർഥത്തിലും മാറ്റിത്തീർക്കും
കേരള നിയമസഭ മെംബേഴ്സ് ലോഞ്ചിൽ ജനുവരി 12, 13 തീയതികളിൽ നടക്കുന്ന പ്രഥമ ലോക കേരള സഭയിൽ എം.പിമാർ, എം.എൽ.എമാർ, വിവിധ രാജ്യങ്ങളിലെ മലയാളി ജനപ്രതിനിധികൾ എന്നിവരുൾപ്പെടെ 351 പേർ പങ്കെടുക്കും. 177 പേരെ സർക്കാർ നാമനിർദേശം ചെയ്യും. പ്രവാസി മലയാളികളുടെ സംഘടന പ്രതിനിധികളെ സഭയിൽ ഉൾപ്പെടുത്തും. രണ്ട് വർഷത്തിലൊരിക്കലെങ്കിലും സഭ ചേരും. കേരള നിയമസഭ സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴ് അംഗ പ്രസീഡിയം ലോക കേരള സഭ നടപടികൾ നിയന്ത്രിക്കും. സഭാനേതാവ് (മുഖ്യമന്ത്രി) നിർദേശിക്കുന്ന ഒരു എം.പി, ഒരു എം.എൽ.എ, ഇതര സംസ്ഥാനങ്ങളിൽനിന്ന് ഒരംഗം, ഗൾഫ് രാജ്യങ്ങളിൽനിന്ന് ഒരംഗം, യൂറോപ്പിൽനിന്ന് ഒരംഗം, മറ്റു രാജ്യങ്ങളിൽനിന്ന് ഒരംഗം എന്നിങ്ങനെയായിരിക്കും പ്രസീഡിയത്തിെൻറ ഘടന. മുഖ്യമന്ത്രിയാണ് സഭാനേതാവ്. പ്രതിപക്ഷനേതാവ് ഉപനേതാവായിരിക്കും. ചീഫ് സെക്രട്ടറി, സഭ സെക്രട്ടറി ജനറൽ ആകും. ശാസ്ത്രസാങ്കേതിക, സാമൂഹിക, കലാ സാംസ്കാരിക രംഗങ്ങളിൽ പ്രഗല്ഭരായ വിദേശമലയാളികളെ സഭയിലേക്ക് ക്ഷണിക്കും.
കേരളത്തിെൻറ വികസന പ്രക്രിയയിൽ പ്രവാസികളുടെ ധൈഷണിക ശേഷിയും നിക്ഷേപവും പങ്കാളിത്തവും കണ്ണിചേർക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കാൻ സ്ഥിരം വേദിയുണ്ടാക്കുക, ഇതര സമൂഹങ്ങളിലെ സാങ്കേതിക മുന്നേറ്റങ്ങളും വികസനമാതൃകകളും പഠിക്കുവാനും പകർത്തുവാനുമുള്ള സംവിധാനമൊരുക്കുക തുടങ്ങിയ വിപുല ലക്ഷ്യങ്ങളാണ് ലോക കേരളസഭക്കുള്ളത്.
സാംസ്കാരിക മിഷൻ
മലയാള ഭാഷ, കലകൾ, സാഹിത്യം വിവിധ ജീവന സാംസ്കാരിക രൂപങ്ങൾ എന്നിവയുടെ സംരക്ഷണം, പഠനം എന്നിവയെല്ലാം ക്രമീകൃതമായി നടത്തുവാനുള്ള സംഘടന രൂപമുണ്ടാക്കാൻ ലോക കേരളസഭ ലക്ഷ്യം വെക്കുന്നു. കേരളത്തിനു പുറത്ത് ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികൾ അതിഥി സമൂഹവുമായി ഇഴുകിച്ചേർന്ന് സ്വന്തമായ ജീവിതചര്യയും ഭാഷാപ്രയോഗങ്ങളും ചിട്ടവട്ടങ്ങളും സാഹിത്യവുമെല്ലാം രൂപപ്പെടുത്തിയിട്ടുണ്ട്. കേരള സംസ്കൃതിയും വിദേശ മലയാള സംസ്കൃതിയും തമ്മിലുള്ള അഭിലഷണീയമായ സംവാദത്തിന് വേദിയൊരുക്കുവാൻ ലോകകേരള സഭക്ക് കഴിയും. ഇതോടൊപ്പം തനത് കേരള സംസ്കൃതിയുടെ വ്യാപനത്തിനും അവസരങ്ങളുണ്ടാകും. ഭാഷയുടെ വളർച്ചക്കും വികാസത്തിനും വലിയ സംഭാവനകൾ നൽകാൻ ആഗോള മലയാളി കൂട്ടായ്മക്കു കഴിയും. മലയാളികൾ സ്വായത്തമാക്കിയ സ്വദേശിയും വിദേശിയുമായ സാംസ്കാരിക പ്രതിരൂപങ്ങളെയെല്ലാം സമഞ്ജസമായി കൂട്ടിയിണക്കാനുള്ള വേദിയായി ലോക കേരള സഭ മാറും. ഈയർഥത്തിൽ, ആഗോള മലയാള സാംസ്കാരിക കോൺഗ്രസ് യാഥാർഥ്യമാക്കുമെന്ന് പ്രതീക്ഷിക്കാം. സാംസ്കാരിക മിഷനും സാമ്പത്തിക മിഷനും സമ്മേളിക്കുന്ന സമഗ്രമായ മലയാളി കൂട്ടായ്മയെ സംവാദാത്മകമായി രൂപപ്പെടുത്തണം. മലയാളികളുടെ വിജ്ഞാനത്തിൽനിന്ന് വിശകലനാത്്മകജ്ഞാനം ഉൽപാദിപ്പിച്ച് വികസന പ്രക്രിയയിലേക്ക് അവയെ കണ്ണിചേർക്കാൻ വിദേശ മലയാളികളുടെ നൈപുണിയും സാങ്കേതിക ശേഷിയുമെല്ലാം ഉപയോഗിക്കാനുള്ള പദ്ധതികൾ ലോക കേരള സഭയുടെ ഭാഗമായി ഉണ്ടായിവരും. വിജ്ഞാനവും വിവരവും കലയും സാഹിത്യവും ഭാഷാ വികസനവുമെല്ലാം ചർച്ചയാകുന്ന നിയമപരമായ വേദിയായി ലോക കേരള സഭയെ രൂപപ്പെടുത്തുമെന്ന് സാരം.
സാംസ്കാരിക സഹിഷ്ണുതയുടെ കേദാരമാണ് കേരളം. നിരന്തരമായ ആദാന - പ്രദാനങ്ങൾ വിവിധ സംസ്കൃതികൾ തമ്മിലുള്ള സമന്വയം സാധ്യമാക്കി. അതിഥി സമൂഹങ്ങളിൽ അംഗീകാരവും ആദരവും നേടിയ മലയാളിത്തം സാംസ്കാരിക സമന്വയത്തിെൻറ ഉൽപന്നമാണ്. സവിശേഷമായ ഈ സാംസ്കാരിക ധാര കേരളത്തിനകത്തും പുറത്തുമുള്ള നാലു കോടി വരുന്ന മലയാളികളിൽ അതിെൻറ തനിമയോടെ നിലനിർത്താൻ ലോക കേരള സഭ നിമിത്തമാകും. വികസനവും കരുതലും മാത്രമല്ല സംസ്കൃതിയുടെ സംരക്ഷണവും സാംസ്കാരികമായ ഐക്യപ്പെടലും സഭ ലക്ഷ്യം വെക്കുന്നു. ഇതിനായി ഒരു സമ്മേളനം ചേരുന്നു എന്ന നിലയിലല്ല മറിച്ച് ജനാധികാരം പ്രതിഫലിക്കുന്ന ജനപ്രതിനിധി സഭയുടെ രൂപഭാവങ്ങളോടെയും ഒരു സ്ഥിരം സംഘടനാരൂപം കൂടിയുണ്ടാക്കുന്നു എന്നതാണ് ലോക കേരള സഭയെ വ്യതിരിക്തമാക്കുന്നത്. അതിെൻറ പ്രഥമ സമ്മേളനം കേരള നിയമസഭയിൽ തന്നെ ചേരുന്നത് പ്രതീകാത്്മകമാണ്. നിയമപരിരക്ഷയും അധികാരങ്ങളുമുള്ള ഒരു സ്ഥിരം സംവിധാനം എന്ന നിലയിലാണ് ലോകകേരളസഭ രൂപകല്പന ചെയ്തിട്ടുള്ളത്. ലോക മലയാളികൾ ഒരു കുടുംബമായി മാറുന്ന വേദിയാണ് രൂപപ്പെടുന്നത്.
കേരളീയത ഇന്ന് ആഗോളാടിസ്ഥാനത്തിൽ അംഗീകാരവും സ്വീകാര്യതയുമുള്ള സാംസ്കാരികാനുഭവമാണ്. അതിഥി സമൂഹങ്ങളിൽ മലയാളികളും മലയാളിത്തവും ബഹുമാനിക്കപ്പെടുന്നുണ്ട്. പശ്ചിമേഷ്യ, യൂറോ-അമേരിക്കൻ മേഖല എന്നിവിടങ്ങളിൽ അതിഥി സമൂഹം ഓണാഘോഷങ്ങളിൽ അവരുടെ ഒരാഘോഷമെന്നപോലെ പങ്കെടുക്കുന്നത് ശ്രദ്ധേയമാണ്.
കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ സാംസ്കാരിക കൂട്ടായ്മ രൂപവത്കരിക്കുവാനും ലോക കേരള സഭ നിമിത്തമാകും. മലയാളികളുടെ മാതൃഭൂമിക്ക് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇടമുറിയാത്ത, സാർഥകമായ തുടർച്ചയുണ്ടാക്കാനുള്ള സാഹചര്യമാണ് ലോക കേരള സഭ സൃഷ്ടിക്കുന്നത്.
കേരളം ആഗോള വികസന സൂചികയിൽ അദ്ഭുതപ്പെടുത്തുന്ന ഒരു ഭൂപ്രദേശമാണ്. നിയമ നിർമാണങ്ങളുടെ വിപ്ലവാത്്മകമായ വിസ്ഫോടനം കൊണ്ട് കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നോട്ടുപോയി. ജീവിത നിലവാരം തൊട്ട് നിരവധി കാര്യങ്ങളിൽ അദ്ഭുതാദരങ്ങളോടെയും വിസ്മയത്തോടെയും ആണ് സാമൂഹിക ശാസ്ത്രജ്ഞർ കേരളത്തെ വിലയിരുത്തുന്നത്. സംഘടിതമായ രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും ഉജ്ജ്വലമായ നിയമനിർമാണങ്ങളുടെയും അടിത്തറയിൽനിന്ന് കേരളത്തെ പുതുക്കിപ്പണിയുന്നതിന് അതിനിർണായകമായ പങ്കുവഹിച്ച ഒരു വിഭാഗമാണ് പ്രവാസി സമൂഹം. ലോകത്തെല്ലായിടത്തുമുള്ള പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ലോക കേരള സഭക്ക് നിയമസഭ മന്ദിരത്തിൽ 2018 ജനുവരി 12, 13 തീയതികളിൽ പ്രായോഗികരൂപം ഉണ്ടാവുകയാണ്. മലയാളികളുടെ അതിരുകളില്ലാത്ത ഒരു സഭ അഥവാ ലോക കേരള സഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.