സ്വതന്ത്ര ഇന്ത്യയിലെ ശിശുരോദനം
text_fieldsഉത്തർപ്രദേശിലെ ഗോരഖ്പുരിൽ 72 ശിശുക്കൾക്കു പകരം 72 പശുക്കളായിരുന്നു കൊല്ലപ്പെട്ടതെങ്കിൽ എന്താകുമായിരുന്നുവെന്നത് രാജ്യമാകെ മുഴങ്ങുന്ന ചോദ്യമാണ്. ബാബ രാഘവ്ദാസ് മെഡിക്കൽ കോളജ് അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയാണ്. അവിടെയാണ് കുരുന്നുകൾ ജീവവായു കിട്ടാതെ കൊല്ലപ്പെട്ടത്. ആശുപത്രിയിൽ ഒക്സിജൻ വിതരണം ചെയ്ത കമ്പനിക്ക് 68 ലക്ഷം രൂപയാണ് കുടിശ്ശിക നൽകാനുണ്ടായിരുന്നത്. ആശുപത്രിയുടെയും കമ്പനിയുടെയും എഴുത്തുകുത്തുകൾ കാണിക്കുന്നത് കുടിശ്ശിക പണത്തിനുവേണ്ടി കമ്പനി നിരവധി തവണ അധികൃതർക്ക് കത്തയച്ചിരുന്നുവെന്നാണ്. അതുസംബന്ധിച്ച വിശദവിവരങ്ങൾ ആശുപത്രി അധികൃതർ സർക്കാറിനെ അറിയിച്ചിരുന്നു. ഓക്സിജൻ വാങ്ങാൻ പണമില്ലെന്നും അതിന് ആവശ്യമായ തുക ഉടൻ അനുവദിക്കണമെന്നും മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 68 ലക്ഷം രൂപ എന്നത്, രാഷ്ട്രീയ മുതലെടുപ്പിന് തിരുവനന്തപുരത്ത് വരാൻ അരുൺ ജെയ്റ്റ്ലിയും സംഘവും ചെലവാക്കിയതിനേക്കാൾ കുറഞ്ഞ തുകയാണ്. പുറ്റിങ്ങലിലെ വെടിക്കെട്ട് ദുരന്തശേഷം രാഷ്ട്രീയ നാടകത്തിനായി മോദി ചെലവഴിച്ച തുകയേക്കാൾ കോടികൾ കുറവാണത്. രാജ്യസഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ എം.എൽ.എമാരെ വിലക്കെടുക്കാൻ ചെലവഴിച്ച ദശകോടികൾ ആലോചിക്കുമ്പോൾ ഇത് വളരെ നിസ്സാരമായ തുകയാണ്. എന്നിട്ടും സർക്കാറും ബി.ജെ.പിയും ആശുപത്രിക്ക് അവശ്യം വേണ്ട പണം നൽകാൻ തയാറായില്ല. ദരിദ്രജനതയോടുള്ള ഭരണവർഗ സമീപനത്തിെൻറ ഉദാഹരണമാണ് ഗോരഖ്പുരിലെ കുരുതി.
സ്വാതന്ത്ര്യത്തിെൻറ എഴുപതാം വാർഷികത്തിൽ എത്തിനിൽക്കുകയാണ് രാഷ്ട്രം. അപ്പോൾ ദാരിദ്യ്രത്തിൽനിന്ന് സ്വതന്ത്രരാവാത്ത ഭൂരിപക്ഷ ജനതയുടെ തേങ്ങലുകൾ എക്കാലത്തേക്കാളും ഉച്ചത്തിൽ ഉയരുകയാണ്. സ്വാതന്ത്ര്യമെന്നത് കേവലമായി ആർക്ക് വോട്ട് ചെയ്യണം, ആരെ ജയിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മാത്രമല്ല. അത് പട്ടിണി കിടക്കുന്ന മനുഷ്യന് ഭക്ഷണം ലഭിക്കുമ്പോൾ ലഭ്യമാകുന്നതാണ്, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വിദ്യാഭ്യാസം ലഭിക്കുമ്പോൾ ലഭിക്കുന്നതാണ്, ആരോഗ്യ സംവിധാനങ്ങൾ ലഭ്യമല്ലാത്ത ജനതക്ക് രോഗചികിത്സ ലഭിക്കുമ്പോൾ മാത്രം സാർഥകമാകുന്നതാണ്. സ്വാതന്ത്ര്യമെന്നത് പട്ടിണി കിടന്ന് മരിക്കാനുള്ള അവസരമല്ല, അത് കുടിലിൽനിന്ന് തെരുവിലേക്കിറക്കപ്പെടുമ്പോൾ മൗനിയായി നിൽക്കാനുള്ള അവസരമല്ല, ആശുപത്രിയിൽ ജീവവായു കിട്ടാതെ പിടഞ്ഞുമരിക്കുന്ന പിഞ്ചുകുഞ്ഞിനെ നോക്കി പൊട്ടിക്കരയാനുള്ള അവസരമല്ല. ലാഭം മാത്രം നോക്കി സഞ്ചരിക്കുന്ന ധനമുതലാളിത്തത്തിെൻറ രാഷ്ട്രീയ നീതിക്ക് പാവപ്പെട്ടവെൻറ കണ്ണീരും കിനാവും മനസ്സിലാവില്ല. അവരുടെ, കോർപറേറ്റുകളുടെ, നയം നടപ്പാക്കുന്ന ഇന്ത്യൻ ഭരണാധികാരികൾ ദരിദ്രജനതയെ പാരതന്ത്ര്യത്തിെൻറ ചങ്ങലകളിലേക്ക് കൂടുതൽ ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ദരിദ്രെൻറ മക്കളുടെ ജീവന് വിലകൽപിക്കാത്ത ഇന്ത്യയിലെ ഭരണവർഗമാണ് ഈ കുട്ടികളുടെ മരണത്തിെൻറ ഉത്തരവാദികൾ. കോൺഗ്രസും ബി.ജെ.പിയും ഒരുപോലെ അതിന് കാരണക്കാരാണ്. ഇന്ത്യയുടെ ആരോഗ്യമേഖലക്ക് ആവശ്യമായ ധനവിഹിതം നീക്കിവെക്കാൻ ഇരുകൂട്ടരും തയാറല്ല.
ആരോഗ്യമുള്ള ജനതയാണ് രാജ്യത്തിെൻറ ഏറ്റവും വലിയ സമ്പത്ത്. സമ്പന്നെൻറ ആരോഗ്യത്തെക്കുറിച്ചു മാത്രം ആലോചിക്കുകയും വേവലാതിപ്പെടുകയും ചെയ്യുന്ന ഇന്ത്യയുടെ ഭരണനേതൃത്വം കീഴാളെൻറ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ചിന്തിക്കാറില്ല. രാജ്യത്തെ ആയുർദൈർഘ്യത്തിെൻറ കണക്കെടുത്ത് നോക്കിയാൽ അതിസമ്പന്നെൻറ ശരാശരി ആയുർദൈർഘ്യം 80 വയസ്സിന് മുകളിലാണെങ്കിൽ ദരിദ്രെൻറത് 60 വയസ്സിനും താഴെയാണ്. അതിനർഥം ഭരണകൂടം ആരോഗ്യപരിരക്ഷ കൊടുക്കാതെ ദരിദ്രജനതയെ കൊലപ്പെടുത്തുന്നുവെന്നാണ്. കുട്ടികളുടെ മരണനിരക്ക് പരിശോധിച്ചാൽതന്നെ അത് വ്യക്തമാകും. ഉത്തർപ്രദേശിൽ മാത്രം കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ 50,000ത്തിലധികം കുട്ടികളാണ് മസ്തിഷ്ക രോഗം ബാധിച്ച് മരിച്ചത്. അവരിൽ 95 ശതമാനവും ആദിവാസി, ദലിത് കർഷകത്തൊഴിലാളി ജനവിഭാഗത്തിലുള്ളവരുടെ കുട്ടികളാണ്. മധ്യപ്രദേശിലും ഹരിയാനയിലും രാജസ്ഥാനിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും ബിഹാറിലും ഇത്തരത്തിൽ അസുഖം ബാധിച്ചുള്ള വ്യാപക മരണങ്ങൾ കാണാൻ കഴിയും. ഔദ്യോഗിക കണക്കുകൾ പ്രകാരം 2015ൽ മാത്രം ഇന്ത്യയിൽ 12 ലക്ഷത്തിലധികം കുട്ടികളാണ് അഞ്ചു വയസ്സെത്തും മുമ്പ് മരിച്ചത്. ഇവിടെ ‘മരിച്ചത്’ എന്ന പദം പ്രയോഗിക്കുന്നത് ഉചിതമല്ല. യഥാർഥത്തിൽ ‘കൊലചെയ്യപ്പെട്ടതെ’ന്നാണ് പറയേണ്ടത്. കാരണം, ചികിത്സിച്ച് മാറ്റാൻ കഴിയുന്ന അസുഖത്താലാണ് ഈ കുട്ടികൾ കൊല്ലപ്പെടുന്നത്. അതിൽ 10 ശതമാനത്തോളം കുട്ടികൾക്ക് വയറിളക്കബാധയും 15 ശതമാനം കുട്ടികൾക്ക് ന്യുമോണിയ ബാധയുമാണ് മരണകാരണമാകുന്നത്. ലോകത്ത് അഞ്ചാം പിറന്നാൾ ആഘോഷിക്കുന്നതിനു മുമ്പ് മരിക്കുന്ന അഞ്ചു കുട്ടികളിൽ ഒരാൾ ഇന്ത്യയിലാണ്. ആ കണക്കിൽ ഇന്ത്യക്കൊപ്പം നിൽക്കുന്ന രാജ്യങ്ങൾ കോംേഗാ, ഇത്യോപ്യ, നൈജീരിയ, പാകിസ്താൻ എന്നിവയൊക്കെയാണ്. നേപ്പാളും ബംഗ്ലാദേശും അക്കാര്യത്തിൽ ഇന്ത്യയെക്കാൾ മെച്ചപ്പെട്ട നിലയിലാണ്. 1990ൽ ചൈനയിൽ അഞ്ചു വയസ്സ് കഴിയുന്നതിനു മുമ്പ് മരിച്ച കുട്ടികളുടെ എണ്ണം 16,33,808 ആയിരുന്നു. എന്നാൽ, 2015ൽ അത് 1,81,574 ആയി കുറഞ്ഞു. ഇന്ത്യയെക്കാൾ ജനസംഖ്യയുള്ള രാജ്യമാണ് ചൈന. എന്നാൽ, ഇന്ത്യയിൽ 1990ൽ അഞ്ചു വയസ്സ്് തികയുന്നതിനു മുമ്പ് മരിച്ച കുട്ടികളുടെ എണ്ണം 33,57,317 ആയിരുന്നുവെങ്കിൽ 2015ൽ എത്തിയിട്ടും 12,00,988 എന്ന നിലയിൽ നിൽക്കുകയാണ്.
ആരോഗ്യ മേഖലയിൽ ഇന്ത്യയുടെ ബജറ്റ് വിഹിതം ഓരോ വർഷവും കുറച്ചുകൊണ്ടുവരുകയാണ്. യു.പി.എ ഭരണത്തിെൻറ അവസാനകാലത്ത് നീക്കിയിരിപ്പ് ജി.ഡി.പിയുടെ 1.1 എന്ന നിലയിലായിരുന്നു. എന്നാൽ, നേരന്ദ്ര മോദി അതിനെ വീണ്ടും വെട്ടിക്കുറച്ച് ഒരു ശതമാനത്തിനടുത്തേക്ക് താഴ്ത്തിയിരിക്കുകയാണ്. ആ നയംതന്നെയാണ് യു.പിയിൽ ആദിത്യനാഥും നടപ്പാക്കുന്നത്. അദ്ദേഹം യു.പി മുഖ്യമന്ത്രിയായി അധികാരമേറ്റയുടനെ നടത്തിയ പ്രഖ്യാപനങ്ങൾ വാണിജ്യവത്കരണത്തിെൻറയും വർഗീയവത്കരണത്തിെൻറയും താൽപര്യം അടയാളപ്പെടുത്തുന്നതാണ്. ആൻറി റോമിയോ സ്ക്വാഡുകൾ ഉണ്ടാക്കും, അനധികൃത അറവുശാലകൾ അടച്ചുപൂട്ടും, കന്നുകാലിക്കടത്ത് തടയും, 25 ഏക്കർ ഭൂമി രാം മ്യൂസിയത്തിന് നൽകും തുടങ്ങിയവയായിരുന്നു അവ. ആരോഗ്യ -വിദ്യാഭ്യാസ മേഖലക്കും ദാരിദ്യ്ര നിർമാർജനത്തിനുമുള്ള ഒരു പ്രഖ്യാപനവും അതിലുണ്ടായിരുന്നില്ല. നഗരത്തിലെ കണ്ണായ സ്ഥലത്ത് രാം മ്യൂസിയത്തിന് 25 ഏക്കർ ഭൂമി നീക്കിവെക്കുമ്പോൾ സ്ഥലസൗകര്യമില്ലാതെ ഞെരുങ്ങിയമരുന്ന ആശുപത്രികളെക്കുറിച്ച് അവർ ആലോചിച്ചിരുന്നില്ല. മ്യൂസിയത്തിന് 154 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. പട്ടേലിെൻറ പ്രതിമക്കായി 2200 കോടി രൂപ നീക്കിവെച്ചവരും അവർതന്നെ. വിദ്യാലയത്തിനുവേണ്ടി, ആശുപത്രിക്കുവേണ്ടി പണം നീക്കിവെക്കാത്തവർ ഭീമാകാര പ്രതിമകൾക്കും വിഗ്രഹങ്ങൾക്കും വേണ്ടി പണം നീക്കിവെക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഒപ്പം ആരോഗ്യ -ചികിത്സ മേഖലയെ പൂർണമായും സ്വകാര്യ കച്ചവടക്കാർക്ക് കൈമാറുന്നതിനാണ് അവർ ശ്രമിക്കുന്നത്. അത്തരമൊരു നയത്തിെൻറ ഫലമായിട്ടുതന്നെയാണ് വിവിധ സംസ്ഥാനങ്ങൾ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും പിറകിൽ നിൽക്കുന്നത്. കുട്ടികളുടെ മരണനിരക്ക് എടുത്താൽ യു.പിയിൽ ആയിരത്തിൽ അമ്പത് കുട്ടികൾ അഞ്ചു വയസ്സെത്തും മുമ്പ് മരിക്കുകയാണ്. കേരളത്തിലെ ശിശുമരണനിരക്ക് എടുത്താൽ അതാകട്ടെ ആയിരത്തിൽ ആറാണ്. അത് ലോകത്തിലെ വികസിത രാജ്യങ്ങൾക്ക് സമാനമാണ്. ഉത്തർപ്രദേശാകട്ടെ ആഫ്രിക്കയിലെ പിന്നാക്ക രാജ്യങ്ങളുടെയും പിറകിലാണ്.
ബി.ജെ.പിയുടെ നയം ‘പശുസംരക്ഷണവും മനുഷ്യഹത്യയുമാണ്.’ അതുകൊണ്ടാണ് പശുവിന് എയർകണ്ടീഷൻ സൗകര്യത്തിൽ ആംബുലൻസ് ലഭ്യമാക്കുമ്പോൾ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസുകൾ നൽകാതിരിക്കുന്നത്. പശുവിന് എയർകണ്ടീഷനും പാവങ്ങൾക്ക് പുവർകണ്ടീഷനുമാണ് അവർ മുന്നോട്ടുവെക്കുന്നത്. കന്നുകാലികൾക്ക് താമസിക്കാൻ കോടി ചെലവഴിച്ച് ആലകൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ആശുപത്രി കെട്ടാനും അതിലേക്ക് ആവശ്യമായ ഓക്സിജൻ സിലിണ്ടർ വാങ്ങാനും ആവശ്യമായ പണം നീക്കിവെക്കാത്തത് തുടങ്ങിയ ചോദ്യങ്ങൾ ജനങ്ങളിൽനിന്ന് ഉയരുന്നുണ്ട്. ആർ.എസ്.എസ് നേതൃത്വത്തിലുള്ള സർക്കാറിെൻറ വർഗീയ വാണിജ്യ നയത്തിെൻറ ഭാഗമാണത്. ഉത്തർപ്രദേശിൽ വലിയ നിലയിൽ ശിശുമരണം തുടർന്നുകൊണ്ടിരിക്കുന്നു. സർക്കാറിനെ ഭയന്ന് മാധ്യമങ്ങളിൽ പലതും അത് റിപ്പോർട്ട് ചെയ്യാതിരിക്കുകയാണ്. പാവപ്പെട്ട കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ആശുപത്രികളും അനുബന്ധ സൗകര്യങ്ങളുമൊരുക്കാൻ ആവശ്യമായ തുക നീക്കിവെക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. മസ്തിഷ്ക ജ്വരവും അതിസാരവുമുൾപ്പെടെയുള്ള രോഗം പടർന്നുപിടിക്കാനുള്ള പ്രധാന കാരണം കുടിവെള്ളം മലിനമാക്കപ്പെടുന്നതും തുറസ്സായ സ്ഥലങ്ങളിലെ മലവിസർജനവുമാണ്. അപ്പോൾ അമ്പലമോ പള്ളിയോ പണിയുകയല്ല സർക്കാറിെൻറ ലക്ഷ്യമാകേണ്ടത്. ശുചിമുറികൾ പണിയലും കുടിവെള്ള വിതരണവുമാകണം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.