പുറേമ്പാക്കിലൊരു സുന്ദരൻ
text_fieldsസുന്ദരന് ആ പേരിട്ടത് അയാളുടെ അച്ഛനായിരിക്കണം. പക്ഷേ, സുന്ദരൻ പോലും അയാൾക്ക് അങ്ങനെയൊരു സുന്ദരമായ പേരുണ്ടായിരുന്നു എന്ന് ഇപ്പോൾ ഒാർക്കുന്നുണ്ടെന്ന് തോന്നുന്നില്ല. കാരണം, മറ്റൊരാൾ വിളിക്കുേമ്പാൾ മാത്രമാണല്ലോ ഒരു പേരിന് ജീവൻ വെക്കുക. അതല്ലാത്തിടത്തോളം ഏതെങ്കിലും തിരിച്ചറിയൽ രേഖകളിലെ ജീവനറ്റ വെറും അക്ഷരങ്ങൾ മാത്രമായിരിക്കും അത്.
എന്തായാലും, സുന്ദരനെ നാട്ടുകാർ വിളിക്കുന്നത് ‘സർക്കിൾ’ എന്നാണ്. ‘‘സർക്കിളിെൻറ പവറാണല്ലോടാ നിനക്ക്...’’ എന്ന് പണ്ടാരോ തമാശ പറഞ്ഞതാ. അതങ്ങ് കേറി കാര്യമായി. പിന്നെ സുന്ദരൻ എന്ന പേര് മെല്ലെ മാഞ്ഞുേപാവുകയും ‘സർക്കിൾ’ സ്ഥിരപ്പെടുകയും ചെയ്തു. ഇരട്ടപ്പേരെന്നോ, ചിലയിടങ്ങളിൽ വട്ടപ്പേരെന്നോ അറിയപ്പെടുന്ന വിളിപ്പേരുകൾ പലർക്കും പതിഞ്ഞതിനു പിന്നിൽ ഇങ്ങനെ കൗതുകമുള്ള പല കഥകളും ഉണ്ടായിരുന്നിരിക്കണം.
‘‘അൻപത്താറു കൊല്ലം മുൻപ് ഞാനും എെൻറ ഇരട്ട സഹോദരനും പിറക്കുമ്പോൾ എസ്. കൃഷ്ണകുമാറിന് ഐ.എ.എസ് കിട്ടിയതേ ഉണ്ടായിരുന്നുള്ളു എെൻറ വീട്ടിലെ പിള്ളേരുടെ എണ്ണം കണ്ടാണ് അങ്ങേരു കുടുംബാസൂത്രണം കണ്ടു പിടിച്ചതും ഗർഭനിയന്ത്രണ ആയുധങ്ങളായ ഉറയും ലൂപ്പും ഗുളികളും കൊണ്ടുവന്നതും...’’ 47കാരി ഭാര്യ ഉഷയെ ഇടങ്കണ്ണിട്ടു നോക്കി സർക്കിൾ എന്ന സുന്ദരൻ ആ ‘ചരിത്രസത്യം’ വെളിപ്പെടുത്തി.
പിറക്കുമ്പോൾ ആരോഗ്യവാനായിരുന്നു സുന്ദരൻ. പിന്നീട് പോളിയോ രോഗം പിടിപെട്ടു. ഇടത്തെ കാലിന് സ്വാധനീമില്ലാതായി. അറുപതുകളിലും എഴുപതുകളിലും രാജ്യത്തെ പിടിച്ചുലച്ച യുദ്ധവും ദാരിദ്ര്യവും ഒമ്പതു മക്കളുള്ള സുന്ദരത്തിെൻറ കുടുംബത്തെയും ബാധിച്ചു. അതോടെ ഗത്യന്തരമില്ലാതെ നാലാം ക്ലാസിൽ പoനം നിറുത്തി ‘ഏണിങ്ങ് മെമ്പർ’ ആകാൻ സുന്ദരന് തീരുമാനിക്കേണ്ടിവന്നു.
അക്കാലത്ത് നാട്ടിലുണ്ടായിരുന്നത് നാല് കാറുകളായിരുന്നു. ആ കാറുകൾ കാറുകൾ കഴുകുന്ന പണിയാണ് സുന്ദരൻ ഏറ്റെടുത്ത ആദ്യത്തെ ജോലി. കാറൊന്നിന് ഒന്നേകാൽ രൂപയായിരുന്നു കൂലി. അങ്ങനെ ചില്ലറ കാശൊക്കെ ആയപ്പോൾ ഒരു എൻറർപ്രണർ ആകാൻ സുന്ദരൻ തീരുമാനമെടുത്തു. വട, ഉണ്ണിയപ്പം, സുഹിയൻ, ഇലയപ്പം തുടങ്ങിയ പലഹാരങ്ങളും ചായയും ഉണ്ടാക്കാൻ അയാൾ പഠിച്ചത് അങ്ങനെയായിരുന്നു.
ഡോർ ഡെലിവറിയായിരുന്നു സുന്ദരെൻറ ലക്ഷ്യം. അന്നു നാട്ടിൽ ബാങ്കുകൾ ഒന്നും എത്തിനോക്കിയിട്ടില്ലാത്ത കാലം. കൈക്കാശു നൽകി സഹായിക്കുന്ന ബൂർഷകളായിരുന്നു അന്നത്തെ ഏക ആശ്രയം. അങ്ങനെ, രാജൻ മുതലാളി നൽകിയ മൂലധനം കൊണ്ടു സുന്ദരൻ സൈക്കിൾ, ചായപ്പാത്രം, ഗ്ലാസ്, പാചകപാത്രങ്ങൾ തുടങ്ങിയതൊക്കെ വാങ്ങി.
കടകളിലും, കയറു പിരിസ്ഥലങ്ങളുമായിരുന്നു സുന്ദരെൻറ കച്ചവട കേന്ദ്രങ്ങൾ. ചായയും കടികളുമായി സുന്ദരൻ സൈക്കിളിൽ വരുന്നതും നോക്കി
തൊണ്ടു തല്ലുകയും കയറു പിരിക്കുകയും ചെയ്യുന്ന പെണ്ണുങ്ങൾ കാത്തിരുന്നു. പാട്ടിൽ താൽപര്യമുള്ള സുന്ദരനെ പി. ഭാസ്കരനും വയലാറും ദേവരാജനും, ബാബുരാജുമൊക്കെ ബാധിച്ച കാലവുമായിരുന്നു അത്.
കായലരികത്ത് വലയെറിഞ്ഞ പാട്ടുകളും പാടി സുന്ദരനെത്തുമ്പോൾ തൊണ്ടുതല്ലി, കയറ് പിരിക്കുന്ന പെണ്ണുങ്ങളിലൊന്നിെൻറ കണ്ണ് സുന്ദരെൻറ നെഞ്ചിൽ കുരുങ്ങി. മുച്ചീട്ടു കളിക്കാരെൻറ മകൾ മണ്ടൻ മുത്തപക്ക് ചോറിൽ മുട്ട പുഴുങ്ങിയത് ഒളിച്ചു നൽകിയതുപോലെ അന്നു മുതൽ അവൾക്ക് സുന്ദരെൻറ വക ഒരു കടി സ്പെഷലായി കിട്ടിപ്പോന്നു.
ബാക്കി കഥ സുന്ദരൻ പറയും: അവളോടു ഞാൻ പറഞ്ഞു, ‘എനിക്കു നിന്നെ ഇഷ്ടമാണ്. എനിക്കു നിന്നെ കെട്ടണം’
കേട്ടപാടേ അവൾ ചൊടിച്ചു. ‘ഇയ്യാടെ അമ്മയോടു പോയി പറഞ്ഞു കെട്ട്’
‘ഇല്ലെടീ ഞാൻ നിന്നെ തന്നെ കെട്ടും’.
സുന്ദരൻ വാക്കുപാലിച്ചു. അങ്ങനെ മുപ്പതു കൊല്ലം മുൻപ് 17 വയസ്സുള്ള ഉഷയെ സുന്ദരൻ കെട്ടി.
അതോെട സൈക്കിളിലെ കച്ചവടം അയാൾ നിർത്തി. തൃക്കുന്നപ്പുഴ ജംഗ്ഷനിൽ സുന്ദരൻ ഒരു ചായക്കടയങ്ങ് തുടങ്ങി. പോലീസ് സ്റ്റേഷൻ, വില്ലേജാഫീസ്, പഞ്ചായത്ത് ഓഫീസ്, പുതുതായി തുടങ്ങിയ ബാങ്ക്, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്കും രോഗികൾക്കും വേണ്ട ചായയയും ആഹാരവും ഉണ്ടാക്കി കൊടുത്തു സുന്ദരനും ഉഷയും ജീവിതവും ആരംഭിച്ചു. പൊലീസ് സ്റ്റേഷനിലെ ബന്ധമായിരിക്കണം സുന്ദരന് ‘സർക്കിൾ’ എന്ന വിളിപ്പേരു നൽകിയത്...
അങ്ങനെ സുന്ദരൻ തെൻറ തട്ടുകടയ്ക്കും ആ പേരിട്ടു. ‘സർക്കിൾ തട്ടുകട’.
വിവാഹം കഴിഞ്ഞയുടൻ തന്നെ സ്വതന്ത്രമായി ജീവിക്കാൻ സുന്ദരൻ കുടുംബം വിട്ടു തൃക്കുന്നപ്പുഴ പാലത്തിന് കിഴക്ക് വടക്ക് ഇറിഗേഷൻകാരുടെ പുറമ്പോക്കു ഭൂമി കൈയേറി കുടിലു കെട്ടി. കഴിഞ്ഞ 35 വർഷമായി ആ പുറേമ്പാക്കിലാണ് സുന്ദരനും ഉഷയും താമസിക്കുന്നത്. അതിനിടയിൽ മകൾ പിറന്നു. ഒരാൾ മതിയെന്ന് തീർച്ചപ്പെടുത്തിയതായിരുന്നു. അപ്പോഴാണ് എന്തോ കാര്യത്തിന് അമ്മായി അപ്പനുമായി വഴക്കുണ്ടായത്. അതിെൻറ ഫലമായി ഒരു മോളു കുടി പിറന്നെന്നു പറയുേമ്പാൾ സുന്ദരെൻറ മുഖത്ത് കള്ളച്ചിരി പരക്കും. രണ്ടുപേരെയും കെട്ടിച്ചയച്ചു. അവർക്കും കുട്ടികളായി.
ജീവിതത്തിൽ ദുഃഖവും വിഷമവും വരുമ്പോൾ സുന്ദരൻ ഇപ്പോഴും ആ പതിവ് വിട്ടിട്ടില്ല. സങ്കടങ്ങളെ പാട്ടിൽ ലയിപ്പിക്കുന്ന ആ പഴയ ശീലം. ‘സർക്കിൾ തട്ടുകടയിൽ കാലത്തു ആറുമണിമുതൽ ഉച്ചയ്ക്കു മുന്നു മണി വരേയും ആകാശവാണിയുടെ ശബ്ദം കേൾക്കാം. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ശ്രോതാക്കൾക്കും സുന്ദരനും സർക്കിൾ ഹോട്ടലും സുപരിചിതം. ഇഷ്ടപ്പെട്ട പാട്ടു കേൾക്കാൻ ഇൗ സ്മാർട്ട് ഫോൺ കാലത്തും മുറതെറ്റാതെ സർക്കിൾ ആകാശവാണിയിൽ സ്ഥിരം വിളിക്കും.
വികലാംഗ പെൻഷനായി ആയിരം രൂപ കിട്ടുന്നുണ്ടെങ്കിലും സർക്കിളിനും ഭാര്യക്കും ഇനിയും സ്വന്തമായി സ്ഥലമായിട്ടില്ല. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന വാർത്തകൾ വരുേമ്പാഴൊക്കെ സർക്കിളിെൻറ നെഞ്ചും കലങ്ങിമറിയും. ഒരു കുടില് നിൽക്കാനുള്ള ഇടമേ താൻ കൈയേറിയിട്ടുള്ളുവെങ്കിലും വർഷം 35 കഴിഞ്ഞുവെങ്കിലും ദുർബലനെ നോക്കി കരുത്തുകാട്ടുന്ന നിയമമെങ്ങാനും കേറി ജീവിതത്തിന് വട്ടം നിൽക്കുമോ എന്നാണ് സുന്ദരെൻറ എപ്പോഴത്തെയും പേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.