ഗോത്രവർഗ ക്ഷേമത്തിൽ ശാഠ്യക്കാരൻ
text_fieldsകേരളത്തിൽ ഗോത്രവർഗ ജനതക്കായി ഭരണകൂടം നടപ്പാക്കുന്ന ഓരോ പദ്ധതിയും പൂർണതയിലെത്തണമെന്ന് ശാഠ്യമുള്ള ഉദ്യോഗസ്ഥനായിരുന്നു കെ. പാനൂർ. ഔദ്യോഗിക കൃത്യനിർവഹണത്തിെൻറ ഭാഗമായി പാനൂർ നടത്തിയ നിരീക്ഷണങ്ങളും കണ്ടെത്തലുകളുമാണ് ‘കേരളത്തിലെ ആഫ്രിക്ക’ എന്ന ഏറെ ചർച്ചചെയ്യപ്പെട്ട പുസ്തകത്തിെൻറ പിറവിക്ക് വഴിവെച്ചത്. ഗോത്രവർഗ ജനതയെപ്പറ്റി പാനൂർ പ്രകടിപ്പിച്ച എല്ലാ അഭിപ്രായങ്ങളോടും യോജിക്കാനാവില്ല. പുസ്തകങ്ങളിലെ അഭിപ്രായങ്ങൾ മുഴുവൻ എല്ലാവർക്കും സ്വീകരിക്കാൻ കഴിയാത്തത് സ്വാഭാവികവുമാണ്. എഴുത്തുകാർക്ക് അവരുടേതായ സ്വന്തം നിഗമനങ്ങളും ഉദ്ദേശ്യങ്ങളുമുണ്ടാകും.
പാനൂരിെൻറ ഏറെ ചർച്ചചെയ്യപ്പെട്ട പുസ്തകത്തിലെ പല നിഗമനങ്ങളും ശരിയല്ലെന്ന അഭിപ്രായം മുമ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്. കേരളത്തിലെ ആദിവാസികൾ ആഫ്രിക്കയിലെ ആദിവാസികളെപ്പോലെയല്ല. നമ്മുടെ ഗോത്രവർഗ ഊരുകളും അവയിലെ ജീവിതവും സംസ്കാരവും ആഫ്രിക്കയിൽനിന്ന് തീർത്തും വ്യത്യസ്തമാണ്. ആഫ്രിക്കൻ ഗോത്രവർഗ സംസ്കൃതിയിൽനിന്ന് തീർത്തും വിഭിന്ന ജീവിതസാഹചര്യമാണ് കേരളത്തിലേത്.
കേരളത്തിൽ അധികാരത്തിൽ വന്ന ജനകീയ സർക്കാർ ആദിവാസി സമൂഹത്തിെൻറ ക്ഷേമം ലക്ഷ്യമാക്കി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ഗോത്രവർഗ ജനതയുടെ സർവതോമുഖമായ ക്ഷേമം ലക്ഷ്യമാക്കിയാണ് ഈ പദ്ധതികളെന്ന ആമുഖത്തോടെയാണ് ഇത് പ്രാവർത്തികമാക്കിയത്. ഈ പദ്ധതികളെല്ലാം ലക്ഷ്യമിട്ട ഫലപ്രാപ്തി ഉണ്ടാക്കിയോ എന്നത് തർക്കവിഷയമാണ്. കെ. പാനൂർ എന്ന ഉദ്യോഗസ്ഥെൻറ നിലപാടുകളിലെ ഉറപ്പിെൻറ തിളക്കം ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. ഗോത്രവർഗ ജനതക്കായി നടപ്പാക്കുന്ന എല്ലാ പദ്ധതികളുടെയും പൂർണ പ്രയോജനം അവരിലേക്ക് എത്തണമെന്ന കാര്യത്തിൽ പാനൂരിന് നിർബന്ധബുദ്ധിയുണ്ടായിരുന്നു. ഉപവിപ്ലവമായി ആദിവാസികളുടെ പദ്ധതികൾ നടപ്പാക്കുന്നതിനെ ഒരു ഉദ്യോഗസ്ഥെൻറ സ്വാഭാവിക പരിമിതിയിൽനിന്നുകൊണ്ടുതന്നെ പാനൂർ എതിർത്തു. ഈ ആത്മാർഥത എടുത്തുപറയേണ്ടതാണ്.
സാമ്പത്തിക-സാംസ്കാരിക മേഖലയിൽ ഉയർന്നവരും താഴ്ന്നവരുമായ വിഭാഗങ്ങൾ ആദിവാസി സമൂഹത്തിലുണ്ട്. ഉയർന്ന വിഭാഗമാണ് കുറിച്യർ. ഇവരിൽതന്നെ മൂന്നു വിഭാഗമുണ്ട്. ഓരോരുത്തർക്കും അവരുടേതായ സംസ്കാരവും ആചാരവുമുണ്ട്. അത് അവരുടെ തനിമയാണ്. അതിൽ മറ്റൊരാൾ ഇടപെടുന്നത് ഹിതകരമല്ല. അദ്ദേഹവുമായി ഏറെക്കാലത്തെ ബന്ധം എനിക്കുണ്ടായിരുന്നു. വേർപാടിൽ ദുഃഖിക്കുന്നു.
ആദിവാസികളുടെ ജീവിതമെഴുതിയ പാനൂർ
കെ.കെ. സുരേന്ദ്രൻ
ആദിവാസികളുടെ ജീവിതത്തെക്കുറിച്ചുള്ള നേർചിത്രം ആദ്യമായി കേരള സമൂഹം അറിയുന്നത് കെ. പാനൂർ എഴുതിയ പുസ്തകങ്ങളിലൂടെയാണ്. 1960കളിൽ വയനാട്ടിലേക്ക് റവന്യൂ ഉദ്യോഗസ്ഥനായി എത്തിയ അദ്ദേഹം ആദിവാസി ഊരുകൾ സന്ദർശിച്ചും അവരുടെ ദുരിതങ്ങൾ നേരിട്ടറിഞ്ഞും ക്ഷേമപ്രവർത്തനങ്ങൾ തുടർന്നു. പിന്നീട് ട്രൈബൽ ഡെവലപ്മെൻറ് ഒാഫിസറായശേഷം ആദിവാസികളുടെ ജീവിതത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ആരംഭിച്ചു. വയനാട്ടിലെ ആദിവാസികളെക്കുറിച്ച് നിരവധി പഠനങ്ങളും ലേഖനങ്ങളും പാനൂരിെൻറ പുസ്തകങ്ങൾ ഇറങ്ങുന്നതിന് മുന്നേ വന്നിട്ടുണ്ടെങ്കിലും അവയെല്ലാം ആദിവാസികളുടെ യഥാർഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ ‘മലകൾ, താഴ്വരകൾ, മനുഷ്യർ’ എന്ന പാനൂരിെൻറ കൃതി വയനാട്ടിലെ ആദിവാസികളുടെ ജീവിതത്തെക്കുറിച്ചുള്ള ആദ്യത്തെ പുസ്തകമെന്നുതന്നെ പറയാം.
പാനൂരിെൻറ രചനകൾ ആ കാലഘട്ടത്തിൽ ജനങ്ങളെ ചിന്തിപ്പിച്ചിരുന്ന എഴുത്തുകളായിരുന്നു. ആദിവാസി പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടലുകൾ ആവശ്യമാണെന്ന ബോധ്യമായിരുന്നു അവ നൽകിയത്. മറ്റു പലരും ജോലിയെ ജോലി മാത്രമായി കണക്കാക്കിയപ്പോഴും അദ്ദേഹം ആദിവാസികൾക്കിടയിൽ ഇറങ്ങിയാണ് പ്രവർത്തിച്ചിരുന്നത്. ‘കേരളത്തിലെ ആഫ്രിക്ക’, ‘കേരളത്തിലെ അമേരിക്ക’ തുടങ്ങിയ പല കൃതികളും പാനൂർ എഴുതി. അദ്ദേഹത്തിെൻറ രചനകൾ ഇപ്പോൾ വായിക്കുമ്പോൾ ഗൃഹാതുരത്വവും കാൽപനികതയും കൂടുതലായി അനുഭവപ്പെടുമെങ്കിലും ആ കാലഘട്ടത്തിൽ അവയെല്ലാം ശരിയായിരുന്നു എന്നുവേണം പറയാൻ. അന്നത്തെ ദാരിദ്ര്യവും കഷ്ടപ്പാടും അവരുടെ ദുരിതവുമെല്ലാം അദ്ദേഹത്തിെൻറ എഴുത്തിൽ വ്യക്തമായിരുന്നു. ജോലിയിൽനിന്നു വിരമിച്ചശേഷവും ആദിവാസികളുടെ ഉന്നമനത്തിനായി അദ്ദേഹം ആത്മസമർപ്പണം നടത്തി. വാർധക്യകാലത്തും എഴുത്തുകളുമായി അദ്ദേഹം സജീവമായി.
നേരിട്ടറിഞ്ഞ അനുഭവങ്ങൾ ലളിതമായ ഭാഷയിലൂടെയായിരുന്നു പാനൂർ അവതരിപ്പിച്ചിരുന്നത്. ഹൃദയത്തിൽ തട്ടിയുള്ള എഴുത്തുകളായിരുന്നു അവ. പിന്നീടുള്ള തലമുറകൾക്ക് ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി കൂടുതൽ ശ്രദ്ധ ഉണ്ടാകണമെന്ന ഉൾക്കാഴ്ചയായിരുന്നു അദ്ദേഹത്തിെൻറ എഴുത്തുകൾ നൽകിയിരുന്നത്. പുസ്തകങ്ങൾ എഴുതിയും നിരവധി വേദികളിൽ സംസാരിച്ചും ആത്മാർഥമായി ഒരു ജനതക്കുവേണ്ടി സവിേശഷമായ പ്രവർത്തനം കാഴ്ചവെച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു പാനൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.