ജസ്റ്റിസ് വിസിൽബ്ലോവർ
text_fields‘ജീവിവർഗങ്ങളിൽ ഏറ്റവും കുലീനൻ മനുഷ്യനാണ്. നീതിയും നിയമവും അകലുന്നതോടെ ഭൂമുഖത്തെ ഏറ്റവും മോശം ജീവിയും അവൻ തന്നെ’ എന്നുപറഞ്ഞത് അരിസ്റ്റോട്ടിലാണ്. ജൈവലോകത്ത് മനുഷ്യെൻറ നിലനിൽപുതന്നെ നീതിയും നിയമവുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നു എന്നർഥം. നീതിയെയും നിയമത്തെയും കുറിച്ചുള്ള പൗരാണിക സങ്കൽപം തന്നെ ഇത്രയും കനപ്പെട്ടതാണെങ്കിൽ, ആധുനിക ജനാധിപത്യ ലോകം അതിനെ എത്രമാത്രം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുമെന്ന് പറയാനുണ്ടോ? നമ്മുടെ ജനാധിപത്യത്തിെൻറ മൂന്നാം തൂണായി ജുഡീഷ്യറി അറിയപ്പെടുന്നത് ഇൗ സൂക്ഷ്മതകൊണ്ടാണ്. ‘നിയമത്തെ താഴെവീഴാതെ, ഉടയാതെ, കളങ്കപ്പെടുത്താതെ മുറുകെ പിടിക്കുന്ന സംവിധാന’മത്രെ ജുഡീഷ്യറി. നിയമനിർമാണം നടത്തുന്ന ലെജിസ്ലേച്ചറിനെയും നിയമം നടപ്പിലാക്കുന്ന എക്സിക്യുട്ടീവിനെയും നേർവഴിക്ക് നടത്താനും ആവശ്യമെങ്കിൽ നിയന്ത്രിക്കാനുമൊക്കെ അധികാരമുള്ള സ്ഥാപനം. അത്രയും ഉത്തരവാദപ്പെട്ട ഒരു സ്ഥാപനം സ്വന്തം നിലയിൽതന്നെ കുത്തഴിഞ്ഞാൽ പിന്നെ എന്തു ചെയ്യണം? പരമോന്നത നീതിപീഠത്തിെൻറ പ്രവർത്തനം ‘കുത്തഴിഞ്ഞു’വെന്നത് ഏതെങ്കിലും മാധ്യമവാർത്തയല്ല, കഴിഞ്ഞ ആറര വർഷമായി താക്കോൽ സ്ഥാനത്തിരിക്കുന്ന ഒരു ന്യായാധിപെൻറ അനുഭവസാക്ഷ്യമാണ്. ജസ്റ്റിസ് ചെലമേശ്വറും സംഘവും നീതിന്യായ ചരിത്രത്തിൽ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത മറ്റൊരു നിയമപോരാട്ടത്തിെൻറ പാതയാണ് ആ തുറന്നുപറച്ചിലിലൂടെ സാധ്യമാക്കിയത്.
ന്യായാധിപരുടെ കൂട്ടത്തിലെ ‘വിമത’നാണ്. ജുഡീഷ്യൽ സംവിധാനം അനുവദിക്കുന്ന പരിധിയിൽനിന്നുകൊണ്ട് നിലപാടുകൾ പ്രഖ്യാപിക്കാൻ മടിയൊട്ടുമില്ല. ജഡ്ജിമാരുടെ നിയമനങ്ങളിലെ വഴിവിട്ട രീതികളെ വിമർശിച്ച് കൊളീജിയം നിയമനത്തിനെതിരെ നിരന്തരമായി സംസാരിച്ചത് അത്തരമൊരു പോരാട്ടത്തിെൻറ ഭാഗമായിട്ടാണ്. ദേശീയ ന്യായാധിപ നിയമന കമീഷൻ റദ്ദാക്കിയ സുപ്രീംകോടതി വിധിയിൽ വിയോജനക്കുറിപ്പ് എഴുതിയതും അതുകൊണ്ടുതന്നെ. കൊളീ ജിയം നിയമനം ‘സ്വജനപക്ഷപാതം എന്ന അഴിമതിക്ക് മംഗലഭാഷിതം മെനയലാ’ണെന്നും തീർത്തും ദുർഗ്രഹമായ ഇൗ രീതി നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുമെന്നും തുറന്നെഴുതാൻ അദ്ദേഹം ഭയപ്പെട്ടില്ല. കൊളീജിയം മീറ്റിങ്ങുകൾ ബഹിഷ്കരിക്കുന്നിടം വരെ എത്തി സമരമുറ. ജുഡീഷ്യറിയുടെ വിശ്വാസ്യതതന്നെയായിരുന്നു എപ്പോഴും ഏറ്റവും വലിയ കരുതൽ. െഎ.ടി നിയമത്തിെല വിവാദമായ വകുപ്പ് ഭരണഘടനവിരുദ്ധമാണെന്ന് വിധിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് അതാണ്. ആധാർ കാർഡില്ലാത്തതിെൻറ പേരിൽ ഒരു പൗരനും സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടരുെതന്ന് നിർദേശിക്കാൻ സാധിച്ചതും ഇൗ മൂല്യബോധമാണ്. മഅ്ദനിക്ക് തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടപ്പോൾ ആശ്വാസമായെത്തിയതും മറ്റാരുമായിരുന്നില്ല. കോടതിമുറികളിൽ അദ്ദേഹത്തിന് ഒരു ശരീര ഭാഷയുണ്ട്. നടപടിക്രമങ്ങൾ തെൻറ നിയന്ത്രണത്തിൽനിന്ന് വിട്ടുപോകുന്നുവെന്ന് കണ്ടാൽ ഉടൻ അദ്ദേഹം തെൻറ വലതു കൈ ഉയർത്തി ചൂണ്ടുവിരൽ നീട്ടിപ്പിടിച്ച് അവിടെയുള്ളവരെ അടക്കിയിരുത്തും. ആ ചൂണ്ടുവിരൽ പല തവണ കോടതിമുറികളിൽ ഉയർന്നിട്ടുണ്ട്. അങ്ങനെ സംഭവിച്ചപ്പോഴെല്ലാം കോടതിമുറി നിശ്ശബ്ദമായിട്ടുണ്ട്. ഇപ്പോഴത് കോടതിമുറിക്ക് പുറത്തേക്ക് നീണ്ടിരിക്കുകയാണ്. കോടതിക്കകത്ത് കക്ഷികൾക്കും അഭിഭാഷകർക്കും നേരെ നീണ്ട കൈകൾ ഇപ്പോൾ ചീഫ് ജസ്റ്റിസിനു നേരെയാണ് ചൂണ്ടിയിരിക്കുന്നത്.
സുപ്രീംകോടതിയിലെ രണ്ടാം നമ്പർ കോടതിമുറിയിൽനിന്ന് നടപടികൾ നിർത്തിവെച്ച് ഇറങ്ങിപ്പോയി, ഡൽഹിയിലെ നാല്, തുഗ്ലക് ലൈനിലെ വസതിയിൽ മാധ്യമപ്പടക്ക് മുമ്പിൽ ഇരുന്ന നിമിഷം മുതൽ ജസ്റ്റിസ് ചെലമേശ്വർ ‘വിമത’നിൽനിന്ന് ‘വിസിൽബ്ലോവറാ’യി മാറി. വിസിൽബ്ലോവർ എന്ന പദത്തിന് ചൂളം വിളിക്കാരൻ, കുഴലൂത്തുകാരൻ എെന്നാക്കെയാണ് അർഥമെങ്കിലും മാധ്യമലോകം അതിന് മറ്റൊരു വിശദീകരണമാണ് നൽകിയിരിക്കുന്നത്. വ്യക്തികളുടെയും ഭരണകൂടത്തിെൻറയും അഴിമതികളും മറ്റു കുറ്റകൃത്യങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കുന്നവനാണ് ‘വിസിൽബ്ലോവർ’. വിസിൽബ്ലോവിങ് ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. വ്യവസ്ഥാപിതമായ മാർഗങ്ങളെല്ലാം അടയുേമ്പാൾ ആശ്രയിക്കാവുന്ന ജനാധിപത്യത്തിലെ ഏറ്റവും വലിയ ആയുധംകൂടിയാണ് അത്. രാജ്യത്തെ നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യത കളങ്കപ്പെടാതിരിക്കാൻ ഒടുവിൽ ആ ആയുധം തന്നെ ജസ്റ്റിസ് ചെലമേശ്വറും പ്രയോഗിച്ചു. ‘എന്തുകൊണ്ട് ആത്മാവ് വിറ്റു ജീവിച്ചു’വെന്ന് ഭാവിയിൽ ആളുകൾ ചോദിക്കാതിരിക്കാൻ കൂടിയാണ് ഇൗ ഇടപെടലെന്ന് ‘വിസിൽബ്ലോവിങ്ങി’െൻറ ആമുഖ ഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. നീതിനിർവഹണത്തിൽ ഭരണകൂടത്തിെൻറ കൈകടത്തലുണ്ടാകുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്ന ഒേട്ടറെ കാര്യങ്ങൾ അദ്ദേഹം തുറന്നുപറഞ്ഞു. സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ വിചാരണ നടത്തിയിരുന്ന സി.ബി.െഎ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് ചീഫ് ജസ്റ്റിസ് ഇഷ്ടക്കാർക്ക് നൽകിയതടക്കമുള്ള ആരോപണങ്ങൾ അദ്ദേഹം ഉന്നയിക്കുന്നുണ്ട്. വിവാദമായ മെഡിക്കൽ കോളജ് കോഴക്കേസ് ജൂനിയർ ജഡ്ജിമാരുടെ ബെഞ്ചിന് നൽകിയതും ചീഫ് ജസ്റ്റിസ് മിശ്രകൂടി ആേരാപണവിധേയനായ ‘ഉത്തരവിന് കോഴ’ കേസിൽ അദ്ദേഹം അസാധാരണ നിലപാട് സ്വീകരിച്ചതുമെല്ലാം മൂന്നാം തൂണിനെ ബാധിച്ച പുഴുക്കുത്തുകളാണ്. ഇക്കാര്യങ്ങൾ ചീഫ് ജസ്റ്റിസിനെ കത്ത് മുഖേന അറിയിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് അവസാന ആയുധ പ്രയോഗത്തിന് ചെലമേശ്വർ നിർബന്ധിതനായത്.
1953 ജൂൺ 23ന് ആന്ധ്രയിലെ മൊവ്വമണ്ഡലിൽ ജനനം. പിതാവ് ജസ്തി ലക്ഷ്മിനാരായണ ജില്ലാ കോടതി അഭിഭാഷകനായിരുന്നു. ഭൗതികശാസ്ത്രത്തിൽ ബിരുദധാരിയാണ്. വിശാഖപട്ടണത്തെ ആന്ധ്ര സർവകലാശാലയിൽനിന്ന് നിയമബിരുദം നേടി രണ്ട് പതിറ്റാണ്ടോളം അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടു. 1995ൽ ആന്ധ്രസർക്കാറിെൻറ അഡീഷനൽ അഡ്വക്കറ്റ് ജനറലായി. രണ്ട് വർഷത്തിനുശേഷം ആന്ധ്ര ഹൈകോടതി ജഡ്ജിയായി. പിന്നെ ഗുവാഹതി ഹൈകോടതിയിലും കേരള ഹൈകോടതിയിലും ചീഫ് ജസ്റ്റിസ്. 2011 ഒക്ടോബർ മുതൽ സുപ്രീംകോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചുവരുന്നു. മുതിർന്ന ജഡ്ജിമാരിൽ രണ്ടാമനാണ്. വിദ്യാർഥികാലം തൊെട്ട വായന ഒരു ദൗർബല്യമാണ്, വിശേഷിച്ചും തെലുഗു സാഹിത്യം. ജന്മഗ്രാമത്തിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള മാചിലിപട്ടണത്തേക്ക് സ്കൂൾ വിദ്യാഭ്യാസത്തിനായി പിതാവ് പറഞ്ഞയച്ചതിെൻറ ഉദ്ദേശ്യം തന്നെ തെലുഗു സാഹിത്യത്തെപ്പറ്റി കൂടുതൽ അറിയാനായിരുന്നു. ഇപ്പോൾ, ഒൗദ്യോഗിക വസതിയിൽ വലിയൊരു ലൈബ്രറിതന്നെയുണ്ട്. വീട്ടിൽവരുന്ന ജഡ്ജിമാരെയും അഭിഭാഷകരെയുമെല്ലാം ജസ്റ്റിസ് ചെലമേശ്വർ ആദ്യം ആ ലൈബ്രറിയിലേക്കാണ് കൊണ്ടുചെല്ലുക. ഇടക്ക് തെലുഗു സാഹിത്യത്തെക്കുറിച്ച് പ്രഭാഷണവും നടത്താറുണ്ട്. ജൂണിൽ വിരമിക്കാനിരിക്കെയാണ്അദ്ദേഹം പുതിയ സമരമുഖം തുറന്നത്. ഇപ്പോൾ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ച് ഭരണപക്ഷം അദ്ദേഹത്തിനെതിരെ ഒളിയമ്പുകൾ എറിയുകയാണ്. അപ്പോഴും അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങളെ എങ്ങനെ സമീപിക്കുമെന്ന ചോദ്യം ബാക്കിയാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.