ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് പ്രത്യാശയുടെ വാർത്തകളുണ്ട്
text_fieldsഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥിരാഷ്ട്രീയം എന്നും പ്രവചനാതീതമായ സ്വഭാവം കാത്തുസൂക്ഷിക്കാറുണ്ട്. കലാശാലയിലെ വിദ്യാർഥിരാഷ്ട്രീയം പലപ്പോഴും ദേശീയതലത്തിൽതന്നെ മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തവണയും കാര്യങ്ങൾ വ്യത്യസ്തമല്ല. ഇന്ത്യയിലാദ്യമായി എ.ബി.വി.പിയുടെ ഹിന്ദുത്വ ഫാഷിസത്തിനെതിരെ സർവകലാശാലയിലെ എല്ലാ കക്ഷികളും (എൻ.എസ്.യു-െഎ ഒഴികെ) ഒരു സഖ്യത്തിനുകീഴിലാണ് ഇത്തവണ കാമ്പസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് (എ.എസ്.ജെ) അഥവാ ‘സാമൂഹികനീതിക്കായുള്ള സഖ്യ’ത്തിൽ അംബേദ്കർ സ്റ്റുഡൻറ്സ് അസോസിയേഷൻ നയിക്കുന്ന മുന്നണിയും (മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ, സ്റ്റുഡൻറ്സ് ഇസ്ലാമിക് ഒാർഗനൈസേഷൻ എന്നീ സംഘടനകൾ ഇതിെൻറ ഭാഗമാണ്), എസ്.എഫ്.ഐ നയിക്കുന്ന മുന്നണിയും (ദലിത് സ്റ്റുഡൻറ്സ് യൂനിയൻ, ട്രൈബൽ സ്റ്റുഡൻറ്സ് ഫെഡറേഷൻ, തെലങ്കാന വിദ്യാർഥി വേദിക എന്നീ സംഘടനകളുടെ കൂട്ടായ്മയാണിത്) അണിചേർന്ന് എ.ബി.വി.പി- ഒ.ബി.സി.എഫ് സഖ്യത്തിനെതിരെ മത്സരിക്കും. മറ്റു ചില സംഘടനകൾ (ബി.എസ്.എഫ്, എ.െഎ.എസ്.എ) സഖ്യത്തിെൻറ ഭാഗമല്ലെങ്കിലും എ.എസ്.ജെക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു പോസ്റ്റുകളിൽ എ.എസ്.ജെയും എ.ബി.വി.പിയും തമ്മിൽ നേരിട്ടുള്ള മത്സരമാണെങ്കിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് എൻ.എസ്.യു.െഎയുടെ അഞ്ജു റാവുകൂടി മത്സരരംഗത്തുള്ളതിനാൽ ത്രികോണമത്സരമാണ് നടക്കുന്നത്.
കഴിഞ്ഞ മൂന്നു വർഷത്തെ ബി.ജെ.പി ഭരണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കുകയും കേന്ദ്ര സർക്കാറിെൻറ
യൂനിവേഴ്സിറ്റികളിലേക്കുള്ള കടന്നുകയറ്റം വിദ്യാർഥികളുടെ ജീവനപഹരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള വിദ്യാർഥി കൂട്ടായ്മ നൽകുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാറിെൻറയും യൂനിവേഴ്സിറ്റിയുടെയും ഭരണകൂട ഭീകരത, രോഹിത് വെമുല എന്ന ദലിത് വിദ്യാർഥിയുടെ പഠനവും സ്വപ്നങ്ങളും ജീവിതവുമാണ് ഇല്ലാതാക്കിയത്. ജാതീയതയുടെ ആധുനിക വിളയാട്ടത്തിെൻറ ഉദാഹരണമായിരുന്നു രോഹിതിെൻറ
മരണം. ഒരുപേക്ഷ, ഈ സഖ്യം രോഹിതിെൻറനീതിക്കുവേണ്ടി പോരാടിയ ജസ്റ്റിസ് ഫോർ രോഹിത് വെമുല പ്രസ്ഥാനത്തിെൻറ പിന്തുടർച്ചയായിരിക്കാം.
എ.എസ്.ജെ ഒരു രാത്രികൊണ്ട് ഉടലെടുത്തതല്ല. നിരവധി ദിവസങ്ങൾ നീണ്ട ചർച്ചകളുടെ അനന്തരഫലമാണ്. രോഹിതിെൻറ വേർപാടിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇത്തരത്തിലുള്ള ഒരു കൂട്ടായ്മ ഇവിടത്തെ വിദ്യാർഥികൾ ആഗ്രഹിച്ചതാണ്. പക്ഷേ, അതിനൊരു വർഷംകൂടി കാത്തിരിക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ ഇതൊരു സ്വപ്നസാക്ഷാത്കാരമാണ്. സംവരണത്തിനുവേണ്ടിയും വിദ്യാർഥി സ്വാതന്ത്ര്യത്തിനുവേണ്ടിയും നിരവധി പോരാട്ടങ്ങൾക്ക് മുമ്പും ഹൈദരാബാദ് സർവകലാശാല സാക്ഷ്യംവഹിച്ചിട്ടുണ്ട്. ജസ്റ്റിസ് ഫോർ രോഹിത് വെമുല പ്രസ്ഥാനം ലോകശ്രദ്ധ നേടുകയും ചെയ്തു. ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥിപോരാട്ടങ്ങളുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവായേക്കാം എ.എസ്.ജെയുടെ രൂപവത്കരണം.എ.എസ്.ജെ സഖ്യത്തിെൻറ പാനലിൽ സ്ത്രീസ്ഥാനാർഥികൾ ഇല്ലാത്തത് തീർച്ചയായും ഒരു പോരായ്മയാണ്. സ്ത്രീപ്രാതിനിധ്യത്തിെൻറ ചോദ്യം ഉയർത്താതെ സാമൂഹികനീതിയുടെ രാഷ്ട്രീയം പൂർണമാവില്ലല്ലോ. ഒരുപാട് സംഘടനകൾ ഒരുമിച്ച് വരുമ്പോൾ ഉണ്ടായ ‘പ്രായോഗിക പ്രശ്നം’ ആയി ഇതിനെ കാണാമെങ്കിലും വരുംവർഷങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നു കരുതാം. മാത്രമല്ല, മുൻ വർഷങ്ങളിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് സ്ത്രീകൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരുപേക്ഷ, ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ തുറന്നുകാട്ടലുകളാണ് ഈ സഖ്യത്തെ വ്യത്യസ്തമാക്കുന്നത്. മുൻകൂട്ടി തീരുമാനിച്ച ഒരു പരിഹാരമാർഗമല്ല ഇവർ മുന്നോട്ടുവെക്കുന്നത്. മറിച്ച്, നിരവധി പ്രശ്നങ്ങൾ സങ്കീർണങ്ങളായി വീക്ഷിക്കുകയും അതിനെ എങ്ങനെ അഭിസംബോധന ചെയ്യും എന്നു മാർഗം ആരായുകയുമാണ്. തങ്ങളുടെ വ്യത്യസ്തമായ ആശയങ്ങളും വിയോജിപ്പുകളും പരസ്പരം അംഗീകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച ഈ വിദ്യാർഥിപ്രസ്ഥാനങ്ങൾ ജനാധിപത്യത്തിനുതന്നെ ഒരു പുത്തൻ മാതൃക സൃഷ്ടിക്കുകയാണ്.
വിയോജിപ്പുകൾ ഇത്തരമൊരു സഖ്യത്തിെൻറ സ്വാഭാവിക സവിശേഷതയാണ്. എസ്.െഎ.ഒ തങ്ങളുടെ തെരഞ്ഞെടുപ്പു സഖ്യത്തിെൻറ ഭാഗമല്ല എന്ന് എസ്.എഫ്.െഎ പ്രഖ്യാപിക്കുകയും അതേസമയം അവർ തങ്ങളുടെ സഖ്യകക്ഷികളാണ് എന്ന് എ.എസ്.എ വാദിക്കുകയും ചെയ്യുന്നതുതന്നെ രാഷ്ട്രീയ വ്യത്യസ്തതകളുടെ തെളിവുകളാണ്. ജനാധിപത്യത്തിലുള്ള ഉറച്ച വിശ്വാസം മാത്രം പോരാ, നമ്മുടെ പ്രവൃത്തികൾ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉന്മൂലനംചെയ്യാൻ ശ്രമിക്കുന്ന ജനാധിപത്യവിരുദ്ധരെ ഒരു കാരണവശാലും സഹായിക്കരുത് എന്നുള്ള ഡോ. ബി.ആർ. അംബേദ്കറുടെ വരികളോടെയാണ് എ.എസ്.ജെയുടെ പ്രസിഡൻറ് സ്ഥാനാർഥി പി. ശ്രീരാഗ് തെൻറ സ്ഥാനാർഥി സംവാദ പ്രഭാഷണം ആരംഭിച്ചത്. ഇതുതന്നെയാണ് എ.എസ്.ജെയുടെ മുദ്രാവാക്യം. സർവകലാശാലയിലെ വിദ്യാർഥിസമൂഹവുമായോ അവരുടെ പ്രശ്നങ്ങളുമായോ എ.ബി.വി.പി ഒരു തരത്തിലുമുള്ള അഭിമുഖീകരണത്തിനും ഇത്രയും കാലം തയാറായിട്ടില്ല. മാത്രമല്ല, തരംകിട്ടുമ്പോഴൊക്കെ സർവകലാശാലയുടെ വിദ്യാർഥിവിരുദ്ധ നടപടികൾക്ക് കുടപിടിക്കുകയാണ് എ.ബി.വി.പി ചെയ്തിട്ടുള്ളത്. വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ പറ്റാത്ത ഒരു സംഘടനയാണ് എ.ബി.വി.പി എന്ന് ഒരിക്കൽകൂടി തെളിയിക്കുന്നതായിരുന്നു പ്രസിഡൻഷ്യൽ ഡിബേറ്റിൽ എ.ബി.വി.പി സ്ഥാനാർഥികളുടെ പെരുമാറ്റം. കാമ്പസിലെ വിദ്യാർഥികളിൽ ബഹുഭൂരിപക്ഷത്തിനും ഹിന്ദി മനസ്സിലാകില്ലെങ്കിലും ഹിന്ദിയിൽ സംസാരിക്കുകയാണ് എ.ബി.വി.പി സ്ഥാനാർഥി ചെയ്തത്. കൂക്കുവിളികളോടെയാണ് വിദ്യാർഥികൾ ഇതിനെ നേരിട്ടത്. പ്രസംഗത്തിെൻറ തർജമ വേണം എന്ന വിദ്യാർഥികളുടെ ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു.
രോഹിത് വെമുലക്ക് നീതി തേടിയുള്ള സമരത്തിൽ സജീവമായി പങ്കെടുക്കുകയും ജയിലിൽ പോകുകയും ചെയ്ത ശ്രീരാഗ് നയിക്കുന്ന, സാമൂഹികനീതിക്കുവേണ്ടി പോരാടുന്ന ദലിത്-ആദിവാസി-മുസ്ലിം-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഒരുമിച്ചുചേരുന്ന എ.എസ്.ജെ മുന്നണിക്ക് സാമൂഹികനീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ (കാമ്പസിനകത്തും പുറത്തും) കൂടുതൽ ഫലപ്രദമായി ഇടപെടാൻ സാധിക്കും എന്നതിൽ സംശയമില്ല. മോദി ഭരണകൂടത്തിെൻറ ജനവിരുദ്ധനയങ്ങൾക്ക് ഏറ്റവും കടുത്ത എതിർപ്പ് കഴിഞ്ഞ വർഷങ്ങളിൽ ഉയർന്നുവന്നത് വിദ്യാർഥി-യുവജന മുന്നേറ്റങ്ങളിൽനിന്നാണ് എന്നതുകൂടി പരിഗണിക്കുമ്പോൾ ഇതിനു പ്രസക്തിയേറുന്നു. പാനലിലെ ഓരോ വിദ്യാർഥിയും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്ന വസ്തുതയും ഇവിടെ പ്രാധാന്യമർഹിക്കുന്നു. തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ അംബേദ്കറിനും മാർക്സിനുമൊപ്പം നിറഞ്ഞുനില്ക്കുന്ന രോഹിത്, നജീബ്, ഹാദിയ, അനിത എന്നിവരുടെ ചിത്രങ്ങൾ ഭരണകൂട ഭീകരതക്കെതിരെ വിരൽചൂണ്ടുന്നവയാണ്. വിയോജിപ്പുകളെ പരസ്പരം ബഹുമാനിച്ചുകൊണ്ട് സ്വന്തംതാൽപര്യങ്ങൾക്കതീതമായി വിദ്യാർഥികളുടെ താൽപര്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് ഒന്നിച്ചുനിൽക്കാൻ തയാറായ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സംഘടനകൾ പുറംലോകത്തിനു നൽകുന്ന പ്രതീക്ഷ വളരെയേറെയാണ്. കൃത്യമായി നിർവചിക്കപ്പെട്ട അതിർത്തികൾ ലംഘിച്ചുള്ള ഈ കൂടിച്ചേരൽ ഹിന്ദുത്വ വർഗീയതക്കെതിരെയുള്ള പക്വമായ രാഷ്ട്രീയനീക്കമായി വേണം കരുതാൻ. ഹിന്ദുത്വ ഫാഷിസത്തിനെതിരെയുള്ള ഓരോ മുന്നേറ്റവും പ്രത്യാശയോടെ വീക്ഷിക്കുന്ന പുറംലോകത്തിന് ഈ തെരഞ്ഞെടുപ്പിൽ എ.എസ്.ജെയുടെ വിജയം നൽകുന്ന സന്ദേശം വളരെ വലുതായിരിക്കും.
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ സെൻറർ ഫോർ കംപാരറ്റിവ് ലിറ്ററേച്ചറിൽ ഗവേഷകയാണ് ലേഖിക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.