ചിരി മധുരത്തിൽ െപാതിഞ്ഞ ദീപാവലി വിരുന്ന്
text_fieldsവർഷത്തിലൊരിക്കൽ മാധ്യമപ്രവർത്തകർക്കിടയിലേക്ക് ഇറങ്ങുന്ന പ്രധാനമന്ത്രിയെ കാത്ത് ഒരു സെൽഫിക്കായി വേലിക്കരികെ അക്ഷമരായി തിക്കും തിരക്കും കൂട്ടുന്ന സഹപ്രവർത്തകരെ നോക്കി ‘ഹിന്ദുസ്ഥാൻ ടൈംസി‘െൻറ പൊളിറ്റിക്കൽ എഡിറ്റർ വിനോദ് ശർമ ചോദിക്കുന്നുണ്ട്. ‘‘അദ്ദേഹം നാമിരിക്കുന്നിടത്തേക്ക് വരുന്നില്ലേ, പിന്നെന്തിനാണീ വേലിക്കരികെ പോയി തിരക്കു കൂട്ടുന്നത്? ’’എന്ന്. സെൽഫിക്കായുള്ള ഉന്തും തള്ളും ഇൗ മാധ്യമപ്രവർത്തകർക്ക് ചേർന്നതല്ലെന്ന് പറഞ്ഞ് നീരസം പ്രകടിപ്പിച്ച് മറ്റ് മുതിർന്ന മാധ്യമപ്രവർത്തകരും ഇതിനെ പിന്തുണച്ച് ഇരിപ്പിടത്തിൽ തന്നെയിരുന്നു. സെൽഫിക്കപ്പുറത്ത് മോദി അവരോടെന്ത് പറയും, തിരിച്ചങ്ങോട്ട് എന്ത് േചാദിക്കും എന്നറിയാനുള്ള ജിജ്ഞാസയിലായിരുന്നു അവരെല്ലാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ചേർന്ന് നടത്തുന്ന ദീപാവലി വിരുന്നിന് ഇക്കുറിയാെണങ്കിൽ പതിവിൽ നിന്ന് വിരുദ്ധമായി ബി.ജെ.പിയെ പതിവായി വിമർശിക്കാറുള്ള ചില മുതിർന്ന മാധ്യമപ്രവർത്തകരെക്കൂടി ക്ഷണിക്കുകയും ചെയ്തിരുന്നു.
സെൽഫിക്കായി തിരക്ക് കൂട്ടുന്ന മാധ്യമപ്രവർത്തകർക്കിടയിലൂടെ നടന്ന് വരുന്നതിനിടയിൽ വിനോദ് ശർമയെ കണ്ട് മോദി അവിടെ നിന്നു.
സെൽഫിക്കായി നീണ്ട കൈകൾക്കുമുകളിലൂടെ മോദി വിനോദ് ശർമക്ക് ഹസ്തദാനത്തിനായി കൈനീട്ടി. ‘‘നമ്മെയൊന്നും ഇേപ്പാൾ വേണ്ടല്ലോ അല്ലേ’’യെന്ന് അർഥഗർഭമായ ചോദ്യമെറിഞ്ഞേപ്പാൾ ‘‘നമ്മളെയല്ലേ വേണ്ടാത്തത്’’ എന്ന് ചിരിച്ചുകൊണ്ട് വിനോദ് ശർമ പ്രതികരിച്ചു. ‘‘വരാമല്ലോ എല്ലായ്പോഴും, തീർച്ചയായും വരണം’’ എന്ന് കൈകുലുക്കി പറഞ്ഞാണ് മോദി അവിടെ നിന്ന് നടന്നുനീങ്ങിയത്. പതിവായി ദേശീയരാഷ്ട്രീയത്തെക്കുറിച്ചുള്ള, ടെലിവിഷൻ ചാനലുകളിലെ പ്രൈംടൈം ചർച്ചയിൽ പെങ്കടുക്കാറുള്ള വിനോദ് ശർമ സംഘ്പരിവാർ പശ്ചാത്തലമുള്ള മാധ്യമപ്രവർത്തകനല്ലെന്ന് മാത്രമല്ല, പലപ്പോഴും അവർക്കെതിരെ വിമർശനം നടത്താറുള്ളയാൾ കൂടിയാണ്. ബുർഹാൻ വാനി വധത്തിനുശേഷം വാർത്താവിനിമയ ബന്ധങ്ങളെല്ലാമറ്റ കശ്മീരിലേക്ക് ഡൽഹിയിൽ നിന്ന് പോയ ആദ്യ വസ്തുതാന്വേഷണസംഘത്തിൽ മണിശങ്കർ അയ്യറിനും ശബ്നം ഹാശ്മിക്കുമൊപ്പം സഹസംഘാംഗമായിരുന്നു ശർമ. ഭരണകൂടഭീകരതക്കൊപ്പം നിന്ന് പക്ഷപാതപരമായി സംസാരിക്കാത്തതുകൊണ്ടാണ് മറ്റു പലരെയും അന്ന് തടഞ്ഞിട്ടും വിനോദ് ശർമക്ക് ശ്രീനഗർ ആശുപത്രിയിലും ജമ്മു-കശ്മീർ ഹൈകോടതി സമുച്ചയത്തിലെ ബാർ അസോസിയേഷൻ ഒാഫിസിലും കശ്മീർ യൂനിവേഴ്സിറ്റിയിലും കശ്മീർ തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുേമ്പാഴും പ്രേക്ഷാഭകാരികൾ പ്രവേശനം അനുവദിച്ചത്.
വിനോദ് ശർമയുടെ കൈപിടിച്ച് മോദി കാണിച്ച സൗഹൃദം സെൽഫിയെടുക്കാൻ തിരക്കുകൂട്ടിയ സംഘ്പരിവാറിനോട് ഒട്ടി നിൽക്കുന്ന മാധ്യമപ്രവർത്തകരെ അമ്പരപ്പിക്കുകതന്നെ ചെയ്തു. കഴിഞ്ഞ മൂന്ന് വർഷമായി മോദിയും അമിത് ഷായും ഡൽഹിയിലെ മുഖ്യധാരമാധ്യമങ്ങളോട് അനുവർത്തിക്കാറുള്ള ‘‘വേണമെങ്കിൽ ഞങ്ങളുടെ കൂടെ നിന്നോ, നിങ്ങളില്ലേലും ഞങ്ങൾ മുന്നോട്ടുപോകും’ എന്ന നിലപാടിലെ കാതലായ മാറ്റമാണ് ഇത്തവണ ദീപാവലിവിരുന്നിൽ കണ്ടത്. ഇരുവരുടെയും സമീപനത്തിലും ശരീരഭാഷയിലും ഇൗ മാറ്റം പ്രകടമായിരുന്നു. പരമാവധി മാധ്യമപ്രവർത്തകർക്ക് ഹസ്തദാനം െചയ്തും കണ്ടുവെച്ചവരോട് പ്രത്യേകം കുശലാന്വേഷണം നടത്തിയും മോദി കടന്നുപോയപ്പോൾ ഒന്നൊഴിയാതെ ഒാരോ മാധ്യമപ്രവർത്തകരെയും അവരുടെ ഇരിപ്പിടത്തിനരികിൽ ചെന്ന് കണ്ട് കൈപിടിച്ച് ആശംസകൾ അറിയിച്ചു അമിത് ഷാ. സ്തുതിപാഠകരായ ചാനലുകളുടെയും മാധ്യമങ്ങളുടെയും ലേഖകർക്കും മേധാവികൾക്കും പോയ വർഷങ്ങളിൽ കിട്ടിയ മുന്തിയ പരിഗണന ഇത്തവണ വഴിമാറി. പലപ്പോഴും ആ പരിഗണന തങ്ങളെ വിമർശിക്കുന്നവർക്ക് നൽകുന്നതിനും ഇത്തവണത്തെ വിരുന്ന് സാക്ഷ്യം വഹിച്ചു.
മോദി ഭക്ഷണഹാളിലേക്ക് കടന്നില്ലെങ്കിലും അമിത് ഷാ കേന്ദ്രമന്ത്രിമാരെ പോലെ അവിെട വന്ന് മാധ്യമപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിച്ച് ഏറക്കുറെ ഒരു മണിക്കൂർ ചെലവിട്ടു. ഇന്ത്യാ ടുഡേ ഗ്രൂപ്പിെൻറ സ്ഥാപകപ്രസാധകനും ചീഫ് എക്സിക്യൂട്ടിവുമായ അരുൺ പുരിക്കും ഇന്ത്യാ ടുഡേയുടെയും ആജ് തകിെൻറയും പ്രഗല്ഭനായ ആങ്കർ രാഹുൽ കൻവലിനും ഒപ്പമിരുന്നായിരുന്നു ദീപാവലി വിരുന്നിൽ അമിത് ഷായുടെ സംഭാഷണം. ആ വലിയ വട്ടമേശക്ക് ചുറ്റിലുമായി വേറെയും മാധ്യമപ്രവർത്തകർ ഇരിക്കുകയും നിൽക്കുകയും ചെയ്തു. ഗുജറാത്ത് തന്നെയായിരുന്നു വിഷയം. ഒരു ചോദ്യകർത്താവിനോടും അമിത് ഷാ നീരസം കാണിച്ചില്ല. ഒന്നിൽ നിന്നും ഒഴിഞ്ഞുമാറിയില്ല. എല്ലാറ്റിനും ബി.ജെ.പിക്ക് നൽകാൻ കഴിയുന്ന ഉത്തരം അമിത് ഷാ നൽകി. രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള േചാദ്യത്തോട് മാത്രമാണ് താനെന്തിനാണ് അയാൾെക്കാക്കെ മറുപടി പറയുന്നതെന്ന സ്വതഃസിദ്ധമായ ശൈലി അമിത് ഷാ ഉപയോഗിച്ചത്.
ഗുജറാത്തിലെ പ്രതീക്ഷ ജാതിസമവാക്യം മാത്രം
ഹാർദിക് പേട്ടലും അൽപേഷ് ഠാകുറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിനെ പിന്തുണച്ചാൽ ബി.ജെ.പി വിയർക്കില്ലേ എന്നു ചോദിച്ചപ്പോൾ ഠാകുർമാരും പട്ടീദാർമാരും തമ്മിൽചേരാത്ത ഗുജറാത്തിൽ കോൺഗ്രസിന് ഇരുവരുടെയും സഖ്യം ദോഷം ചെയ്യുമെന്നായിരുന്നു അമിത് ഷായുടെ മറുപടി. ഠാകുർമാർ അല്ലെങ്കിൽ പട്ടീദാർമാർ. അവരിൽ ഒരുകൂട്ടരെ മാത്രമേ കോൺഗ്രസിന് കിട്ടൂ. അപ്പോൾ മറ്റേക്കൂട്ടർ എതിരാകുകയും ചെയ്യും. ഇതാണ് ഷായുടെ ലോജിക്. എന്നാൽ മൂവരും കൃത്യമായ കർമപരിപാടികളുന്നയിച്ചാണ് കോൺഗ്രസിനെ സമീപിക്കുന്നതെന്ന് പറഞ്ഞപ്പോൾ ഗുജറാത്തിലെ ജാതിസമവാക്യങ്ങൾ കൃത്യമായി അറിയുന്ന താൻ പറയുന്നത് വിശ്വസിക്കണമെന്ന് ഷാ തിരിച്ചുപറഞ്ഞു. പാർട്ടിയുടെ കാര്യമായ പ്രതീക്ഷ ഇൗ ജാതിസമവാക്യങ്ങളിലാണെന്ന് പറയാനും അദ്ദേഹം മടിച്ചില്ല. 35 മണ്ഡലങ്ങളിൽ പട്ടീദാർവോട്ട് നിർണായകമാണ്. അയ്യായിരം മുതൽ ഏഴായിരം വരെ വോട്ടുകൾ ഇൗ മണ്ഡലങ്ങളിലുണ്ട്.
ഇൗ മണ്ഡലങ്ങളിലെ ജയപരാജയങ്ങൾ തീരുമാനിക്കുന്നതിൽ അവ നിർണായകമാണെന്നും ഷാ വ്യക്തമാക്കി. ഗുജറാത്തിൽ രാഹുൽ ഗാന്ധിയുടെ റാലികളിൽ അഭൂതപൂർവമായ ജനക്കൂട്ടം വരുന്നതിനെക്കുറിച്ച് ചോദിച്ചാലും റാലിയിലെ ജനമല്ല, ജനങ്ങളുടെ ജാതിയാണ് വോട്ട് നിർണയിക്കുക എന്നാണ് ഷാക്ക് ആശ്വാസമായി തോന്നുന്നത്. ചരക്കുസേവനനികുതി മൂലം വ്യാപാരികൾക്കുണ്ടായ ദോഷം ഒടുവിൽ ധനമന്ത്രി ജെയ്റ്റ്ലി അനുവദിച്ച ഇളവ് വഴി മറികടക്കാനാകുമെന്നാണ് ബി.ജെ.പി അധ്യക്ഷെൻറ പ്രതീക്ഷ. ഉത്തർപ്രദേശിൽ ഒരുസീറ്റിലും മുസ്ലിം സ്ഥാനാർഥിയെ നിർത്താതിരുന്ന ബി.ജെ.പി ഗുജറാത്തിലും അതേ നിലപാട് തുടരുമോ എന്ന ചോദ്യത്തിന് ഗുജറാത്തിൽ ബി.ജെ.പിക്ക് നിർത്താൻ പറ്റിയ വല്ല മുസ്ലിം സ്ഥാനാർഥികളുമുേണ്ടാ എന്ന മറുചോദ്യമായിരുന്നു പ്രതികരണം. മുസ്ലിം സ്ഥാനാർഥി ഇതുവരെയായി പരിഗണനയിൽ വന്നിട്ടില്ലെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
മുഖ്യധാര തന്നെ ശരണം
മോദിയെ ഭരണത്തിലേറ്റിയതുമുതൽ ഇത്രയുംകാലം കണ്ണുമടച്ച് വിശ്വസിച്ച സമൂഹമാധ്യമങ്ങളെ ഇനിയങ്ങോട്ട് അത്രക്കങ്ങ് വിശ്വസിക്കാൻ വയ്യ എന്ന തിരിച്ചറിവ് ബി.ജെ.പിക്കുണ്ടായിരിക്കുന്നു എന്നാണ് മുഖ്യധാരമാധ്യമങ്ങളോടുള്ള ഇപ്പോഴുണ്ടായ സമീപനമാറ്റം കാണിക്കുന്നത്. മോദിയെ ഭരണത്തിലേറ്റാൻ സമൂഹമാധ്യമങ്ങളിലെ വ്യാജ െഎ.ഡികൾ വ്യാപകമായുപയോഗിച്ച ബി.ജെ.പി അതേ ആയുധം തിരിച്ചുപയോഗിച്ച് കോൺഗ്രസ് പ്രത്യാക്രമണം നടത്തുന്നതിനെ പ്രശ്നവത്കരിക്കുന്നത് ഇൗ ഭീതിയിൽ നിന്ന് തന്നെയാണ്. എന്നിട്ടും ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പോയവാരത്തിലും മോദിയുമായി താരതമ്യം ചെയ്യുേമ്പാൾ രാഹുൽ ഗാന്ധിയുടെ ഗ്രാഫ് മുകളിൽ തന്നെയാണ്. അതുകൊണ്ട് മാധ്യമമുതലാളിമാരെ മാത്രം പിടിച്ചാൽപോരെന്നും മോദിയും ഷായും തിരിച്ചറിഞ്ഞിരിക്കുന്നു.
സമൂഹമാധ്യമങ്ങളിൽപോലും പലപ്പോഴും തങ്ങൾക്കെതിരെ നിലപാടെടുക്കുന്നത് മുഖ്യധാരയിലുള്ള മാധ്യമപ്രവർത്തകരാണെന്നും അവരെ കൂടി അനുനയത്തോടെ വരുതിയിലാക്കേണ്ടതുണ്ടെന്നും നരേന്ദ്ര മോദിയും അമിത് ഷായും മനസ്സിലാക്കിയിരിക്കുന്നു. ഡി.എ.വി.പി പരസ്യങ്ങൾ കൊണ്ട് മുതലാളിമാരെ വരുതിയിൽ നിർത്താമെങ്കിലും മാധ്യമപ്രവർത്തകർ വരുതിയിലാകില്ലല്ലോ. പത്രങ്ങളിലും ചാനലുകളിലും അവർ നൽകുന്ന റിപ്പോർട്ടുകൾ തടയാമെങ്കിലും ട്വിറ്ററിലും ഫേസ്ബുക്കിലും അവർ കുറിക്കുന്നത് തടയാനാകില്ല. മുഖ്യധാരയെ മറികടന്ന് മോദിക്കും ഷാക്കുമെതിരായ ബ്രേക്കിങ്ങുകൾ നൽകിക്കൊണ്ടിരിക്കുന്ന ‘ദ വയർ’, ‘സ്ക്രോൾ’ തുടങ്ങിയ സമാന്തരമാധ്യമങ്ങൾ ഉയർത്തുന്ന ഭീഷണിക്ക് പുറമെയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.