ഗുണദോഷ സമ്മിശ്രം
text_fieldsപാതി തടിയുടെ വളവും പാതി ആശാരിയുടെ പിഴവും എന്ന് പറയാമായിരിക്കും, ഇങ്ങനെ ഒരു ദുർവിധി കേരളത്തിൽ ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല, പിണറായി വിജയെൻറ മാതിരി. ‘ദേശാഭിമാനി’ എന്ന സി.പി.എം ജിഹ്വയും കൈരളി/പീപ്ൾ എന്ന പാർട്ടി ചാനലും ഒഴിച്ചാൽ ‘കേരളകൗമുദി’ വല്ലപ്പോഴും പിന്താങ്ങുന്നതൊഴിച്ചാൽ എല്ലാ മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് എതിരാണ്. മുഖ്യമന്ത്രിയുടെ മീഡിയ അഡ്വൈസറുടെ പിടിയിൽ ഒന്നും നിൽക്കുന്നില്ല. സത്യത്തിൽ ബ്രിട്ടാസിനെ അവിടെ നിയമിച്ചതുതന്നെ ശരിയായില്ല. നമ്മുടെ തോമസ് ജേക്കബിനെപ്പോലെ എതിർക്യാമ്പിലെ ഒരാളെ ചാക്കിടേണ്ടിയിരുന്നു. മൂപ്പരെ കിട്ടുകയില്ല എന്ന് നമുക്കറിയാം. എങ്കിലും, മാധ്യമമേഖലയിലെ മറ്റാരെയെങ്കിലും^കേശവമേനോൻ, എം.ജി. രാധാകൃഷ്ണൻ, ഗൗരീദാസൻ നായർ, വയലാർ ഗോപകുമാർ, കേരളത്തിന് പുറത്തുനിന്ന് മറ്റൊരാൾ ^നിയമിക്കുന്നത് കുറെക്കൂടി ശരിയായ സംഗതി ആകുമായിരുന്നു. അത് ബ്രിട്ടാസിെൻറ കുറ്റമോ പോരായ്മയോ കൊണ്ടല്ല. ബ്രിട്ടാസ് പിണറായിയുടെ ആൾ ആണ് എന്ന ധാരണയാണ് വില്ലൻ. പിണറായിയും ബ്രിട്ടാസും കഞ്ഞിയും പയറുംപോലെ ആണല്ലോ. റൊട്ടിയും ജാമും എന്ന് സായിപ്പ് പറയുന്ന ബന്ധം.
ഇനി അത് പറഞ്ഞിട്ട് കാര്യമില്ല. ഏതായാലും പത്രങ്ങളിൽനിന്ന് പിണറായി വിജയെനക്കുറിച്ച് ഒരൊറ്റ നല്ല സംഗതി വായിക്കാൻ കഴിയുന്നില്ല. മാധ്യമങ്ങൾ ആത്മപരിശോധന നടത്തേണ്ട ഒരു മേഖലയാണിത്. ഇങ്ങനെ ഒരാളെ വേട്ടയാടാമോ? ഇത് പറയേണ്ടിവരുന്നത് മാധ്യമങ്ങൾ വഴി, പരസഹായം കൂടാതെ, ഇൗ സർക്കാറിനെക്കുറിച്ച് ഒരു സദ്വാർത്തയും കിട്ടുന്നില്ല എന്നതിനാലാണ്. അതുകൊണ്ട് അവനവെൻറ നിരീക്ഷണങ്ങളും കേട്ടറിവുകളെ തുടർന്ന് നടത്തുന്ന അന്വേഷണങ്ങളും ഗവേഷണങ്ങളും ഒക്കെ ആശ്രയിക്കുകയേ വഴിയുള്ളൂ. അങ്ങനെ പരിശോധിച്ചപ്പോൾ എനിക്ക് കിട്ടിയ ചിത്രം പിണറായി സർക്കാർ തരക്കേടില്ല എന്നതാണ്.
ഒന്നാമത്തെ കാര്യം, ഇൗ സർക്കാറിനെക്കുറിച്ച് കഴിഞ്ഞ ഒരാണ്ടിനിടെ ഒരു അഴിമതി ആരോപണവും ഉണ്ടായിട്ടില്ല എന്നതു തന്നെ. ജയരാജൻ അവിവേകം കാട്ടി എന്ന് പറയാം. സ്വജനപക്ഷപാതം അഴിമതിതന്നെയാണ്. അല്ലെന്ന് പറയുന്നില്ല. എങ്കിലും അതിെൻറ പേരിൽ ഇത്ര ബഹളം ഉണ്ടാകുന്നത് നാട് കേരളം ആകുന്നതിനാലാണ്. പണ്ട് ശങ്കർ പ്രതിക്കൂട്ടിലായത് ചെറുപ്പക്കാർക്ക് അറിവില്ലായിരിക്കും. ലോറി വേണമെങ്കിൽ ബുക്ക് ചെയ്ത് ചാസി(Chasis)ക്കായി കാത്തിരിക്കണമായിരുന്നു. പലപ്പോഴും ഒന്നും രണ്ടും വർഷങ്ങൾ. മുഖ്യമന്ത്രി ആർ. ശങ്കർ കോൺഗ്രസ് അനുഭാവി ആയിരുന്ന കുളത്തുങ്കൽ പോത്തൻ എന്ന ഡീലറെ ഫോണിൽ വിളിച്ച് തെൻറ രണ്ട് പരിചയക്കാർക്ക് ക്യൂ തെറ്റിച്ച് ചാസി കൊടുക്കണമെന്ന് പറഞ്ഞു. ഇതാണ് കേസ്. ശങ്കർ വിരുദ്ധരായ മലബാർ വിഭാഗം സംഗതി െനഹ്റുവിെൻറ മുന്നിലെത്തിച്ചു. നെഹ്റു പൊട്ടിച്ചിരിച്ചുപോൽ! ‘ഇവിടെ ചാസിയോടെ വിഴുങ്ങുന്നവരുടെ ഇടയിലാണ് ഞാൻ. ഇനപ്രോപ്രിയേറ്റ് ഒഫ്കോഴ്സ്. െഎ ഷാൽ ടോക് ടു ഹിം’. പൂർണ വിരാമചിഹ്നം ഉപയോഗിക്കാം ഇവിടെ. അമ്മായിയമ്മയായ ഏതോ ഒരു ശ്രീമതി മരുമകളെ അടുക്കളയിൽ അടിമപ്പണി ചെയ്യിച്ചുവരവെ ഒരവസരം കിട്ടിയപ്പോൾ കുക്ക് ആയി നിയമിച്ചു എന്ന് പഞ്ചതന്ത്രം കഥകളിൽ ഉണ്ടല്ലോ. അതുപോലെ ഒരു തെറ്റാണ് ജയരാജവികൃതി. അഭംഗി തന്നെ, വീട്ടിൽ എഴുതി അറിയിക്കാൻ പോന്ന അഴിമതിയല്ലതാനും.
ഇടക്കിടെ താഴെെവക്കുകയും കൂടെക്കൂടെ കൊട്ടിക്കയറുകയും ചെയ്യുന്ന ലാവലിൻ ഒഴിച്ചാൽ ഇൗ സർക്കാറിേൻറതായി ഒരൊറ്റ അഴിമതിക്കേസും കാണുന്നില്ല. പിണറായിയുടെ ബനിയനോളം പോന്ന ഷർട്ട് മുതൽ കടന്നപ്പള്ളിയുടെ പർദയോളം നീണ്ട ഷർട്ട് വരെ ശുഭ്രാഭമായി തുടരുന്നു. ഗ്രീൻ സല്യൂട്ട്, കോമ്രേഡ്സ്. രണ്ടാമതായി, ഞാൻ ശ്രദ്ധിച്ചത് വേണ്ടത്ര ആലോചന കൂടാതെ കരുണാകരൻ തൊട്ട് അച്യുതാനന്ദൻ വരെ എഴുതിത്തള്ളിയ ഒരാളെ കെട്ടിയെഴുന്നള്ളിച്ചതും അത്രയും മുഖ്യമന്ത്രിമാർ കർമകുശലനും നീതിനിഷ്ഠനും എന്ന് വാഴ്ത്തിയ ഒരാളെ കാലാവധി ബാക്കിനിൽക്കെ പുറത്താക്കിയതും ഒഴിച്ചാൽ പഴയ സർക്കാറിെൻറ കീഴിൽ ജോലിചെയ്തു എന്നതുകൊണ്ട് മാത്രം ഒരുദ്യോഗസ്ഥനെയും വേട്ടയാടിയില്ല എന്നതും ഉമ്മൻ ചാണ്ടിയുടെ ഒരു പദ്ധതിപോലും താളത്തിലിട്ടില്ല എന്നതും ആണ്.
പൊതുവെ ഭരണത്തിൽ രാഷ്ട്രീയം കലർത്തിക്കാണുന്നില്ല എന്ന് പറയുേമ്പാൾ ഒരു ടോട്ടൽ ക്ലീൻ ചിറ്റ് എന്ന് വ്യാഖ്യാനിക്കരുത്. സെക്രേട്ടറിയറ്റിലായാലും പുറത്തായാലും കുറെ ഇളക്കിപ്രതിഷ്ഠകൾ പതിവാണല്ലോ. അതിനപ്പുറം ഏറെയൊന്നും^ഏറെ എന്നതാണ് കീവേഡ്^കാണാനില്ല. ഉമ്മൻ ചാണ്ടിയെ ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്ന കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികളെ ആ കണ്ണിൽ കാണുന്നില്ല എന്നത് പ്രത്യേകം പറയണം. പദ്ധതികളെക്കുറിച്ച് പറയുേമ്പാൾ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിൽ ഇൗ സർക്കാർ, വിശേഷിച്ചും മുഖ്യമന്ത്രി, പ്രകടിപ്പിക്കുന്ന താൽപര്യവും ശുഷ്കാന്തിയും എടുത്തു പറയാതെ വയ്യ. ഗെയ്ൽ പൈപ്പ് ലൈൻ, ആറുവരിപ്പാത, തീരദേശറോഡ്, കോവളം^കാസർകോട് ജലപാത എന്നിവ ശ്രദ്ധിക്കുക.
പിണറായിയുടെ മുഖമോ പ്രതിച്ഛായയോ ഒരു സൂചനയും നൽകുന്നില്ലെങ്കിലും മേഴ്സിക്കുട്ടിയുടെയും ശൈലജയുടെയും സ്ത്രീഹൃദയവും കടന്നപ്പള്ളിയുടെ സർവോദയമനസ്സും ഒക്കെ ഒാർമയിൽ തെളിയിക്കുന്ന മറ്റൊരു പ്രധാനസംഗതി ആർദ്രതയും സഹാനുഭൂതിയും ഇൗ സർക്കാറിനെ അടയാളപ്പെടുത്തുന്നു എന്നതാണ്. എൻഡോസൾഫാൻ ദുരിതബാധിതർ, സാേങ്കതിക കാരണങ്ങളാൽ ആ പട്ടികയിൽപെട്ടില്ലെങ്കിലും ക്ലേശം അനുഭവിക്കുന്നവർ, ക്ഷേമപെൻഷനുകളെ വരുമാനമായി ആശ്രയിക്കുന്നവർ, അത് വാങ്ങാൻവേണ്ടി ഇറങ്ങിത്തിരിക്കാൻ കഴിവില്ലാത്തവർ, വിദ്യാഭ്യാസ വായ്പ എടുത്ത് തിരിച്ചടക്കാനാവാതെ കടക്കെണിയിലായവർ... ഇങ്ങനെ ദുർബലരും സവിശേഷശ്രദ്ധ അർഹിക്കുന്നവരും ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ സർക്കാറിെൻറ റഡാറിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് എന്നീ മേഖലകളിലും സർക്കാറിെൻറ ശ്രദ്ധേയമായ ചുവടുവെപ്പുകൾ ഇതിനകം ഉണ്ടായിക്കഴിഞ്ഞു. അച്യുതാനന്ദൻ സർക്കാറിെൻറ കാലത്ത് ഉണ്ടായിരുന്ന മുഖ്യൻ കൊമ്പത്തെങ്കിൽ മന്ത്രിമാർ വരമ്പത്ത് എന്ന മേട്ടാ ഉമ്മൻ ചാണ്ടിയുടെ കാലത്ത് ദൃശ്യമായ മുഖ്യൻ ആൾക്കൂട്ടത്തിലും മന്ത്രിമാർ അവരവരുടെ തുരങ്കങ്ങളിലൂടെയും എന്ന മേട്ടാ കാണുന്നില്ല എന്നതും നിഷ്പക്ഷരും സൂക്ഷ്മദൃക്കുകളും ആയ നിരീക്ഷകർ കാണാതിരിക്കുന്നില്ല. ഇത് പിണറായിയുടെ ഏകാധിപത്യമാണ് എന്ന് പറയുന്നത് അമിത ലളിതവത്കരണമാണ്. മന്ത്രിസഭക്ക് പൊതുവായ ഒരു ദിശാബോധം ഉണ്ട് എന്നതാണ് പ്രധാനം.
ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് ഇന്നത്തെ കടലാസുകൾ കണ്ടത്. കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയാണ് എന്ന് അർഥശങ്കക്കിടയില്ലാതെ പ്രഖ്യാപിക്കുന്ന ഒരു മുഖ്യമന്ത്രി നമ്മുടെ ഫെഡറൽ ജനാധിപത്യത്തിന് ഭൂഷണമാണ്. ആ വാർത്താസമ്മേളനത്തിെൻറ വാർത്ത ഏതാണ്ട് എല്ലാ മാധ്യമങ്ങളും ഭംഗിയായി കൊടുത്തിട്ടുമുണ്ട്. ഉള്ളതുപറഞ്ഞാൽ ഉറി മാത്രമല്ല പിണറായിയും ചിരിക്കും. മുഖ്യമന്ത്രിയെയും മാധ്യമങ്ങളെയും അഭിനന്ദിക്കാതിരിക്കുന്നത് എഴുത്തുകാരെൻറ സത്യസന്ധതയെ വന്ധ്യംകരിക്കുന്നതാവും എന്നതുകൊണ്ടാണ് ഇൗ വാർത്താസമ്മേളനവും അതിനോടുള്ള മാധ്യമപ്രതികരണവും സവിശേഷമായി പരാമർശിക്കുന്നത്.
ദോഷങ്ങൾ ഇല്ലെന്നല്ല. അതുമാത്രം പറയാൻ ഒരു പ്രമുഖപത്രം എന്നോട് ആവശ്യപ്പെട്ടിരുന്നു. അവർക്ക് നമ്മുടെ മണി മന്ത്രിയുടെ മണക്കാട് പ്രസംഗംപോലെ വൺ, ടൂ, ത്രീ അക്കമിട്ട് എഴുതിക്കൊടുത്തിട്ടുണ്ട്. എന്നാൽ, പൊതുവെ നിരീക്ഷിച്ചാൽ ഗുണദോഷ സമ്മിശ്രമെങ്കിലും ഗുണത്തിന് ഒരു നെല്ലിട മേൽക്കൈയുള്ള സർക്കാർ എന്നാണ് ഒന്നാം വാർഷികത്തിൽ തോന്നുന്നത്. 60 ശതമാനം മാർക്ക് കൊടുക്കാം; അതിൽ അഞ്ച് മോഡറേഷനും അഞ്ച് ഗ്രേസ്മാർക്കും ആണ് എന്ന് കരുതുന്നവരോട് തർക്കിക്കാൻ ഞാൻ നിൽക്കുന്നില്ല. l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.