ഈദുൽ ഫിത്റിെൻറ സമകാലികത
text_fieldsപശ്ചിമ ചക്രവാളത്തിൽ ശവ്വാലിെൻറ അമ്പിളി തെളിയുമ്പോൾ ഹൃദയത്തിൽ സന്തോഷത്തിെൻറ വികാരങ്ങൾ നിറയുകയാണ്. മണ്ണിലും വിണ്ണിലും ആത്്മ പ്രഹർഷത്തിെൻറ വിളംബരമായി ഒരു ഈദുൽഫിത്ർകൂടി. വായനക്കാർക്ക് സ്നേഹോഷ്മളമായ ഈദുൽ ഫിത്ർ ആശംസകൾ.ഒരു മാസത്തെ ത്യാഗപൂർണമായ വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ചെറിയപെരുന്നാൾ വിരുന്നെത്തുന്നത്. നോമ്പനുഷ്ഠിച്ചും നീണ്ട നമസ്കാരങ്ങളും നിദ്രാവിഹീനമായ രാത്രികളിലെ പ്രാർഥനകളും ഖുർആൻ പാരായണവുമായി കഴിച്ചുകൂട്ടുകയായിരുന്നു കഴിഞ്ഞ ദിനങ്ങളിൽ ഓരോ വിശ്വാസിയും. വ്രതത്തിലൂടെ വിനയവും താഴ്മയും സ്രഷ്ടാവിനുള്ള സമ്പൂർണ കീഴ്വഴക്കവും നേടിയെടുത്തവരുടെ അന്തസ്സും അഭിമാനവും ചേർന്ന വിളംബരമാണ് ഈദ് ദിനത്തിലെ ദൈവപ്രകീർത്തനങ്ങൾ.
വ്രതവും പെരുന്നാളും കേവലം അനുഷ്ഠാനങ്ങളല്ല, ഒരു സംസ്കാരവും ജീവിത ശൈലിയുമാണ്. പ്രപഞ്ചത്തിെൻറ ചിട്ടയാണത്. പുതിയ ആകാശവും ഭൂമിയും നിർമിക്കാൻ മനുഷ്യസമൂഹത്തെ പ്രാപ്തമാക്കുന്ന ഉൗർജ പ്രവാഹങ്ങളാണവ. അഖില ലോകത്തിെൻറയും സ്രഷ്ടാവായ ദൈവത്തിെൻറ നിർണയപ്രകാരം പ്രപഞ്ചത്തിെൻറ സൂക്ഷ്മ, സ്ഥൂല ഘടകങ്ങൾ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന് സ്വാതന്ത്ര്യമനുവദിച്ച രംഗങ്ങളിലും ദൈവത്തെ വണങ്ങാനും അവെൻറ അഭീഷ്ടങ്ങൾക്ക് വഴങ്ങാനുമുള്ള തീവ്ര പരിശീലനമാണ് റമദാനിലെ നോമ്പ്. ആ പരിശീലനത്തിെൻറ ലക്ഷ്യപ്രാപ്തിയുടെ ആഘോഷമാണ് പെരുന്നാൾ.
ദൈവഭക്തിയുടെയും പരോപകാര തൽപരതയുടെയും സവിശേഷ കാലമല്ല റമദാൻ. കെട്ട ജീവിതം നയിക്കുന്നവർക്ക് മനഃസാക്ഷിക്കുത്ത് തീർക്കാനുള്ള കൃത്രിമായോധനവുമല്ല. വ്രതാനുഷ്ഠാനത്തിലൂടെ നേടിയ മൂല്യങ്ങളെ തുടർന്നുള്ള ജീവിതത്തിലും വികസിപ്പിക്കാൻ വിശ്വാസി കടപ്പെട്ടിരിക്കുന്നു. വിശ്വാസിയുടെ ഈ ദൃഢനിശ്ചയമാണ് പെരുന്നാൾ ദിനത്തിലെ ദൈവകീർത്തനങ്ങളുടെ പൊരുൾ.
റമദാനിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയവർക്ക് പെരുന്നാളിൽ സന്തോഷിക്കാനേറെയുണ്ട്. ആത്്മബലംകൊണ്ട് ദേഹേച്ഛയെ നിയന്ത്രിക്കുകയെന്നതാണ് ജീവിതത്തിൽ മനുഷ്യന് കൈവരിക്കാവുന്ന ഏറ്റവും വലിയ ഔന്നത്യം. ആ തലത്തിലേക്ക് ഉയരാൻ അവർക്കായിട്ടുണ്ട്. വിഷയാസക്തിയെ സംയമനംകൊണ്ടും ലുബ്ധിനെ ഉദാരതകൊണ്ടും ധൂർത്തിനെ ലാളിത്യംകൊണ്ടും അതിജയിക്കാൻ അവർക്ക് സാധിച്ചു. സ്വന്തത്തേക്കാൾ മറ്റുള്ളവരെ പരിഗണിക്കാൻ പഠിച്ചു.
ഓരോ ജനവിഭാഗവും ഉയർത്തിപ്പിടിക്കുന്ന സംസ്കാരവും മൂല്യങ്ങളുമാണ് അവരുടെ ആഘോഷങ്ങളിൽ തെളിഞ്ഞുകാണുന്നത്. ജീവിതാഭിലാഷങ്ങളും സമസ്ത കാമനകളും ദൈവേച്ഛക്കു മുന്നിൽ സമർപ്പിക്കുകയാണ് പെരുന്നാളിലൂടെ. അതിനാൽ, ചെറിയ പെരുന്നാൾ ആഘോഷമായിരിക്കുമ്പോഴും പതിവ് ആഹ്ലാദത്തിമിർപ്പുകളുടെ വർണം അതിനില്ല. ദൈവത്തെ ധാരാളമായി പ്രകീർത്തിക്കാനും സ്തുതിക്കാനും പ്രാർഥിക്കാനുമാണ് ഈദ് ആവശ്യപ്പെടുന്നത്. നല്ല ഭക്ഷണവും പുതുവസ്ത്രങ്ങളും കവിഞ്ഞാൽ, അവയുടെ ചേരുവകൾ മാത്രമാണ്.
മനുഷ്യസ്നേഹത്തിെൻറ ഉദാത്ത മാതൃകയാണ് പെരുന്നാൾ. പിന്നിട്ട ഒരുമാസക്കാലം ദൈവവുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ ആത്്മീയതയുടെ ഉത്തുംഗതയിൽ ചെന്നണയാനാണ് സത്യവിശ്വാസികൾ ശ്രമിച്ചത്. ആത്്മീയ ജീവിതത്തിെൻറ കുളിരാർന്ന അനുഭവങ്ങളിൽ കാലം കഴിക്കാനല്ല, നേടിയെടുത്ത ആത്്മബലംകൊണ്ട് ചുറ്റുവട്ടങ്ങളിലെ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങളിലേക്ക് ഇറങ്ങിവരാനും അവക്ക് പരിഹാരം കാണാനുമാണ് ഈദ് നിർദേശിക്കുന്നത്. പെരുന്നാൾ ആഘോഷിക്കുന്നതിന് ഒരു നിർബന്ധ കർമമേയുള്ളൂ; സകാതുൽ ഫിത്ർ –ഈദ് ദിനത്തിലെ നിർബന്ധ ദാനം. പെരുന്നാൾ ദിനത്തിലെ അടിസ്ഥാന ആവശ്യങ്ങൾ കഴിച്ച് വിഭവങ്ങൾ മിച്ചമുള്ളവരൊക്കെയും ഇത് നൽകിയിരിക്കണം. നമസ്കാരത്തിനായി പുറപ്പെടുന്നതിനു മുമ്പേ അവ അവകാശികളിലെത്തണം. തെൻറ ചുറ്റുപാടിൽ ഒരാളും പെരുന്നാൾ ദിനത്തിൽ വിശന്ന വയറുമായി കഴിഞ്ഞുകൂടരുതെന്ന സന്ദേശമാണ് സകാതുൽ ഫിത്ർ മുന്നോട്ടുവെക്കുന്നത്. പതിന്മടങ്ങ് പ്രതിഫലം വാഗ്ദാനം ചെയ്ത റമദാനിലെ പുണ്യകർമങ്ങൾ സ്വീകരിക്കപ്പെടണമെങ്കിൽ ഫിത്ർ സകാത് കൊടുത്തുവീട്ടണം. എത്ര ഉജ്ജ്വലമാണ് ഈ കാഴ്ചപ്പാട്; ആരാധനകർമങ്ങൾ ഫലപ്രാപ്തിയിലെത്തണമെങ്കിൽ മനുഷ്യരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യണമെന്ന്. മത, ദേശാതിർത്തികൾക്കപ്പുറം പട്ടിണിയില്ലാത്ത, സുഭിക്ഷതയുള്ള ഒരു നാളേക്കും നാടിനും വേണ്ടിയുള്ള ആഹ്വാനമാണ് ഈദുൽ ഫിത്ർ.
പെരുന്നാൾ ഒരു മതവിഭാഗത്തിെൻറ മാത്രം ആഘോഷമല്ല. അതങ്ങനെ പരിമിതപ്പെടരുത്. ലോകത്തിെൻറ ആഘോഷമാണ് പെരുന്നാൾ. ജനങ്ങൾക്കാകെ സന്മാർഗമായ ഖുർആൻ അവതരിച്ച മാസമാണ് റമദാൻ. ‘ജനങ്ങൾക്കുവേണ്ടി നിയോഗിക്കപ്പെട്ടവർ’ എന്നാണ് മുസ്ലിം സമുദായത്തെ ഖുർആൻ വിശേഷിപ്പിച്ചത്. അതിനാൽ, പെരുന്നാൾ ദിനം എല്ലാവരുടെയും ആഘോഷമായി മാറേണ്ടതുണ്ട്. എല്ലാവരുടെയും പങ്കാളിത്തം അതിലുണ്ടാവണം. ആരാധനാലയങ്ങൾക്ക് പകരം പെരുന്നാളിലെ നമസ്കാരത്തിനും പ്രാർഥനക്കുമായി പൊതുമൈതാനങ്ങൾ നിർദേശിക്കാനുള്ള കാരണവും അതുതന്നെയാണ്. ഈ ദിവസം നിങ്ങളവരെ ഐശ്വര്യവാന്മാരാക്കുക എന്ന പ്രവാചക വചനത്തിന് അതിർവരമ്പുകളില്ല.
റമദാനിനെ സഹാനുഭൂതിയുടെ (മുവാസാത്ത്) മാസം എന്നാണ് പ്രവാചകൻ വിശേഷിപ്പിച്ചത്. ദയ, അനുകമ്പ, സ്നേഹം, സാഹോദര്യം എന്നീ വികാരങ്ങളെക്കാൾ ഉദാത്തമായ ഒരു ആശയത്തെയാണ് ‘മുവാസാത്ത്’ സൂചിപ്പിക്കുന്നത്. അന്യെൻറ വേദന സ്വന്തം വേദനയായും അപരെൻറ പരാജയം സ്വന്തം ദുഃഖമായും വിജയം സന്തോഷമായും അനുഭവപ്പെടുന്ന മാനസികാവസ്ഥയാണത്. മനുഷ്യത്വത്തിലേക്കുള്ള മടക്കമാണത്. ഈദ് എന്ന പദത്തിെൻറ അർഥവും മടക്കമെന്നാണ്. ദൈവത്തിലേക്കും മനുഷ്യത്വത്തിലേക്കുമുള്ള മടക്കം.
പെരുന്നാൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് പ്രസക്തി വർധിച്ച സമകാലിക സാഹചര്യമാണ് നിലവിലുള്ളത്. വർഗീയവും വംശീയവും വർണപരവും ദേശീയവുമായ അതിർവരമ്പുകൾ വിവേചനത്തിെൻറയും ഹിംസയുടെയും മാനദണ്ഡങ്ങളായി മാറിയ ലോകവും കാലവുമാണിത്. സാമുദായികവും വർഗീയവുമായ ധ്രുവീകരണത്തിന് ഗതിവേഗം വർധിച്ചിരിക്കുന്നു. രാഷ്ട്രാന്തര തലങ്ങളിൽ പോലും വെറുപ്പിെൻറയും വംശവെറിയുടെയും പ്രചാരകർ ഭരണകൂടങ്ങളാണ്. അയൽപക്കങ്ങളിൽ വരെ പരസ്പര സംശയത്തിെൻറയും അകൽച്ചയുടെയും കരിനിഴൽ പടർന്നുകൊണ്ടിരിക്കുന്നു. പെരുന്നാൾ മാനവികതയുടെ ആഘോഷമാണ്. മാനവികതയുടെ ഏകത്വമാണ് അതുദ്ഘോഷിക്കുന്നത്. വർണ, വർഗ, ദേശ, കുല വ്യത്യാസങ്ങൾക്കതീതമായി മനുഷ്യനെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും പെരുന്നാൾ പഠിപ്പിക്കുന്നു. ‘‘അല്ലയോ മനുഷ്യരേ, നിങ്ങളെല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരാണിൽനിന്നും പെണ്ണിൽനിന്നുമാണ്. നിങ്ങളെ ഗോത്രങ്ങളും വർഗങ്ങളുമാക്കിയിരിക്കുന്നത് പരസ്പരം തിരിച്ചറിയുന്നതിനുവേണ്ടി മാത്രമാണ്’’ എന്നാണ് ഖുർആെൻറ അധ്യാപനം. സാമ്രാജ്യത്വവും വംശീയ ഫാഷിസവും ദേശീയതയും മനുഷ്യർക്കിടയിൽ മതിലുകൾ പണിയുമ്പോൾ ഈദ് ഉയർത്തിപ്പിടിക്കുന്ന സാഹോദര്യത്തിെൻറയും മനുഷ്യസ്നേഹത്തിെൻറയും പരിവ്രാജകരായി രംഗത്തു വരാൻ നാം സന്നദ്ധമാവേണ്ടതുണ്ട്.
നിർഭയവും സുഭിക്ഷവുമായ ലോകം ഇസ്ലാമിെൻറ അജണ്ടയാണ്. കേവലമായ ഭൗതിക വിഭവ ശേഷികൊണ്ട് മാത്രം അവ കൈവരിക്കാനാവില്ല. അനുഭവം ലോകത്തെ അത് പഠിപ്പിച്ചിട്ടുണ്ട്. ജീവിതത്തെ നിർണയിക്കുന്ന ഒരാദർശത്തിെൻറ ബലം അതിനനിവാര്യമാണ്. ദൈവത്തോടുള്ള വിധേയത്വത്തെയും മനുഷ്യസമൂഹത്തിെൻറ നിർഭയത്വത്തെയും സുഭിക്ഷതയെയും ഖുർആൻ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. അശാന്തിയും അസമാധാനവും ദാരിദ്യ്രവും അസ്വസ്ഥപ്പെടുത്തുന്ന ലോകത്തോട് ദൈവികമായ മാർഗനിർദേശത്തിലേക്ക് മടങ്ങാൻ ഉദ്ബോധിപ്പിക്കുകയാണ് പെരുന്നാൾ.
മുഹമ്മദ് നബിയുടെ ഈദുൽ ഫിത്ർ ആഘോഷത്തിന് ബദ്ർ യുദ്ധ വിജയത്തിെൻറ കൂടി പശ്ചാത്തലമുണ്ട്. അനീതിയെയും അസത്യത്തെയും താങ്ങിനിർത്തുന്ന വ്യവസ്ഥിതിക്കെതിരായ നീതിയുടെയും സത്യത്തിെൻറയും വിജയമായിരുന്നു ബദ്ർ. ലോകത്തെല്ലായിടത്തുമുള്ള തിന്മയുടെ ശക്തികൾക്കെതിരെ പൊരുതാനുള്ള പ്രചോദനമാണ് പെരുന്നാൾ. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ ദീനരോദനങ്ങളാണ് ചുറ്റും. ദുഃഖം തളംകെട്ടി നിൽക്കുകയാണെവിടെയും. മനുഷ്യൻ മനുഷ്യനെ വേട്ടയാടുന്നതിെൻറ ദുരിതവർത്തമാനങ്ങളാണ് കേൾക്കുന്നത്. മഹാഭൂരിഭാഗം ജനങ്ങളും പട്ടിണിയിലമരുമ്പോഴും ഭക്ഷണപദാർഥങ്ങൾ സമുദ്രത്തിലേക്കാഴ്ത്തുന്ന ലോകമാണിത്. അഭയാർഥി പ്രവാഹങ്ങൾക്കു മുന്നിൽ വന്മതിൽ തീർക്കുന്നവർ, ഇരകളുടെ കണ്ണീരിൽനിന്ന് വികസനത്തിെൻറ ഉൗർജം സംഭരിക്കുന്നവർ, ജാതി, വർണ വിവേചനങ്ങളിൽനിന്ന് അധികാരക്കസേരകൾ മെനയുന്നവർ ഇതെല്ലാം അവസാനിക്കുന്ന കാലത്തെക്കുറിച്ച സംശയരഹിതമായ പ്രതീക്ഷകൂടിയാണ് ഈദ്. മക്കയുടെ വിമോചനം റമദാനിലായിരുന്നു. ശേഷം പ്രവാചകൻ പെരുന്നാളാഘോഷിച്ചു. ഇസ്രായേൽ സന്തതികളുടെ മോചനം സാധ്യമായി, സ്രഷ്ടാവിെൻറ വിധിക്കു കീഴടങ്ങി ഫറോവയെന്ന വംശീയവാദി മുങ്ങിത്താണപ്പോൾ മൂസാ നബിയും പെരുന്നാൾ ആഘോഷിച്ചു. ക്രൂരതയുടെ ദേശീയക്രമത്തിനും ലോകക്രമത്തിനുമെതിരെ അണിനിരന്നവർക്ക് ഇതിൽപരം പ്രവേഗം നൽകുന്ന സന്ദേശമേതുണ്ട്! അല്ലാഹു അക്ബർ, വലില്ലാഹിൽ ഹംദ്.
(ജമാഅത്തെ ഇസ്ലാമി കേരള അമീറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.