Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightദലിതര്‍ ദൈവത്തെ ...

ദലിതര്‍ ദൈവത്തെ  തൊട്ടു തൊഴുമ്പോള്‍ 

text_fields
bookmark_border
Devaswom-Board
cancel

കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ്  പരീക്ഷ നടത്തിയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചും ദേവസ്വം ബോർഡിെൻറ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പാർട്ട് ടൈം ശാന്തിക്കാരായി അഞ്ച് ദലിതര്‍ ഉൾെപ്പടെ 35 അവർണ നിയമനം നടത്തുമ്പോള്‍ അതില്‍ ഒരു തിരിച്ചിടല്‍ ഉണ്ട്. ജാതീയമായി ബ്രാഹ്മണർക്ക് തീരുമാനിക്കപ്പെട്ടിട്ടുള്ള തൊഴില്‍ എന്നതിനെ സര്‍ക്കാര്‍ മെക്കാനിസംവഴി വിള്ളല്‍ ഉണ്ടാക്കുന്നുണ്ട്. ഇത്  ആധുനിക മണ്ഡലത്തിലെ ഹിന്ദു/ബ്രാഹ്മണ വ്യവഹാരങ്ങളുടെതന്നെ ധർമസങ്കടത്തെ വെളിവാക്കിത്തരുന്നു. ബ്രാഹ്മണന്‍ എന്നത് ജന്മനായുള്ള സ്ഥാനമല്ലായെന്നും പൗരോഹിത്യം എന്നതിന് ജാതിയല്ല വിഷയമെന്നും അത് കർമത്തിലൂടെ നേടിയെടുക്കേണ്ടതാണെന്നുമുള്ള ബ്രാഹ്മണ ജാതിവ്യവഹാരംതന്നെ തിരിച്ചടിച്ചിരിക്കുന്നു എന്ന് കാണാം.

ബ്രാഹ്മണാധിപത്യത്തിനെതിരെയുള്ള ജാതിവിരുദ്ധ പോരാട്ടങ്ങളുടെ രാഷ്ട്രീയം ഉയർത്തിയ പ്രതിസന്ധികളെ എപ്പോഴും പ്രതിരോധിക്കാന്‍ ശ്രമിച്ചത് ബ്രാഹ്മണ്യം കർമംകൊണ്ടാണ് എന്ന യുക്തി ഉയർത്തിയായിരുന്നു. എന്നാല്‍ ഇതേ സമയംതന്നെ ജാതിനിയമത്തിെൻറ ഭാഗമായി സൃഷ്ടിക്കപ്പെട്ട പൂജാരി എന്ന സ്ഥാനത്തുവരുന്ന അവർണർക്കെതിരെ ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ഒരു സംഘ്പരിവാര്‍ സംഘടനക്ക് ദയനീയമായ ഒരു പരാതി ഈ നിയമനത്തിന് എതിരെ കൊടുക്കേണ്ടി വന്നത്. നൂറ്റാണ്ടുകളായി ഈ കുലത്തൊഴില്‍ചെയ്യുന്ന ബ്രാഹ്മണർക്ക്  ഉപജീവനമാർഗം നഷ്ടപ്പെടുന്നു എന്നാണ് അവരുടെ വിലാപം. ഒരേസമയം, ജാതീയധികാരം ഉദാരമായ ഹൈന്ദവ വാദങ്ങളിലൂടെ നിലനിർത്താന്‍ ശ്രമിക്കുകയും മറുഭാഗത്ത് സ്വന്തം വാദങ്ങള്‍തന്നെയും തിരിച്ചടിക്കുകയും ചെയ്യുന്ന പ്രതിസന്ധി ബ്രഹ്മണര്‍ നേരിടുന്നുണ്ട്.

എന്നാല്‍, ഇതൊന്നുമായിരിക്കണമെന്നില്ല ഇപ്പോള്‍ നിയമിതരായ ദലിത്-അവർണ പൂജാരികളുടെ മനസ്സില്‍. അവർക്ക്  ഇക്കാര്യത്തില്‍ അവരുടെ സ്വന്തമായ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാവും. അതില്‍ സുപ്രധാനമായ ഒരു കാര്യം ഭക്തിയും വിശ്വാസവും ആണെന്നതാണ് എന്ന് ഇവരില്‍ രണ്ടു പേരോട് നേരില്‍ സംസാരിച്ചതിെൻറ ഭാഗമായും അവരുടെ അഭിമുഖങ്ങള്‍ വായിച്ചതില്‍നിന്നും മനസ്സിലായത്. അവരുടെ വികാരം എന്ത് എന്നോ അല്ലെങ്കില്‍ അവര്‍ ഈ നിയമനത്തെ എങ്ങനെ കാണുന്നുവെന്നോ ദലിത്-ബഹുജന്‍, യുക്തിവാദ ഭാഗത്തുനിന്നുള്ള പലരും കാണുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.

വിശ്വാസവും യുക്തിയും

lamp


ദലിത് വിഭാഗത്തില്‍പെട്ടവര്‍ പൂജാരികള്‍ ആവുന്നതോടെ ഹിന്ദുത്വ/ബ്രാഹ്മണ്യ ആധിപത്യത്തിന് കീഴ്പ്പെട്ടുവെന്നും സംഘ്പരിവാര്‍ അജണ്ട വിജയിച്ചുവെന്നും ഒക്കെയാണ് പല മേഖലയില്‍നിന്നും ഉയർന്നുവന്ന വിമർശനങ്ങള്‍. ദലിതർക്ക് പൂജാരിപ്പണിയല്ല വേണ്ടതെന്നും അല്ലാതെയുള്ള സർക്കാര്‍ ഉദ്യോഗമാണ് വേണ്ടതെന്നും ഒക്കെ പോകുന്നു വാദങ്ങള്‍. പൂജാരികളായി നിയമിതരായ ദലിതരെ സമുദായ വഞ്ചകരെന്നും വിഡ്ഢികളെന്നുമൊക്കെയുള്ള സമീപനങ്ങള്‍ പല എഴുത്തുകളിലും കണ്ടു. ദലിത് പൂജാരികൾക്കെതിരെ ആക്രമണങ്ങളോ വിവേചനമോ നടക്കുമ്പോൾ അത് അവിടെ പ്രവേശിക്കാന്‍ നോക്കിയതു കൊണ്ട് അർഹതപ്പെട്ടതാണെന്ന നിലപാട് െവച്ച് അവരെ തള്ളിക്കളയുന്നത് കണ്ടിട്ടുണ്ട്. ദലിതരോ മറ്റു ബഹുജന്‍ വിഭാഗത്തില്‍പെട്ടവരോ ക്ഷേത്രത്തില്‍ പ്രവേശിക്കാനോ പൂജാരി ആകണമെന്ന് ആഗ്രഹിക്കുകയോ ചെയ്താല്‍ അതിനു വിശ്വാസത്തിേൻറതായ കാരണങ്ങള്‍ ഉണ്ടാവില്ലേ? അതല്ലെങ്കില്‍ പൂജാരിയായി ജോലിചെയ്യണമെന്ന് ആഗ്രഹിച്ചാല്‍ അവരെ നിഷേധിക്കാന്‍, അവഹേളിക്കാന്‍ എന്താണ് അധികാരം? നമ്മുടെ യുക്തികള്‍, രാഷ്ട്രീയം എന്നതില്‍നിന്ന് മാത്രമേ എല്ലാവരും ചിന്തിക്കാവൂ എന്നാണോ? വിശ്വാസം എന്നതിനെ ഏതു യുക്തിയിലൂടെയാണ് മനസ്സിലാക്കുക?

ദലിത് പൂജാരികളായി നിയമിക്കപ്പെട്ട സുമേഷും ജീവനുമായി സംസാരിച്ചപ്പോള്‍ അവര്‍ വളരെ സന്തോഷത്തിലാണ് എന്ന് പറഞ്ഞു. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ ലിസ്റ്റിലുള്ള പലരെയുംപോലെ വർഷങ്ങളായി പ്രാദേശികമായ അമ്പലങ്ങളില്‍ പൂജ ചെയ്തുവരുന്നവരാണ്. ദലിത്പ്രസ്ഥാനങ്ങളെ കുറിച്ചും ജാതിയുടെ രാഷ്ട്രീയത്തെ കുറിച്ചും ധാരണയുള്ളവര്‍തന്നെയാണ്. ആദ്യകാലത്ത് ഈ രംഗത്ത് നിലനിൽക്കാൻകഴിയുമോ എന്ന് ഭയപ്പെട്ടിരുന്നു. ഇപ്പോള്‍ ആദ്യമായിട്ടാണ് ദലിതര്‍ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളില്‍ പൂജാരികളായി കയറുന്നു എന്നത് അവർക്ക് സന്തോഷം ഉള്ള കാര്യമാണ്. ദേവസ്വം ബോർഡ് പരീക്ഷ എഴുതാന്‍വന്നപ്പോള്‍ പത്മനാഭക്ഷേത്രത്തില്‍ തൊഴാന്‍പോയ അനുഭവം ഒരു അഭിമുഖത്തില്‍ സുമേഷ് പറയുന്നുണ്ട്. ക്ഷേത്രത്തിെൻറ ചരിത്രത്തെക്കുറിച്ചും കോതറാണി എന്ന പുലയരാജ്ഞിയെ കുറിച്ച് ഒാർത്തുവെന്നും ലിസ്റ്റില്‍ ഒരു ദലിതനെങ്കിലും ഉണ്ടാകണേ എന്ന് പ്രാർഥിച്ചുവെന്നും പറയുന്നു. ഇത് വായിച്ചപ്പോള്‍ ഒാർമവന്നത് 1936ല്‍ തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശനം നടക്കുന്നസമയത്ത് അതിനോടുള്ള പ്രതികരണം എന്ന നിലയില്‍ കേട്ടിട്ടുള്ള പാട്ടാണ്. ‘ നമുക്കും ചേത്ത്രത്തീ പോകാം, പോയി തൈവത്തെ തൊട്ടു തൊഴാവേ’ എന്ന പാട്ട്  അന്നത്തെ ദലിതര്‍ എങ്ങനെയാണ് ഈ വിളംബരത്തെ കണ്ടിട്ടുണ്ടാവുക എന്ന് ആലോചിക്കാന്‍ അവസരം തരുന്നു. കീഴാളസമരങ്ങള്‍ എല്ലാ തലങ്ങളില്‍നിന്നും ഉയർന്നുവരുകയും ക്രിസ്തുമത സ്വീകരണം ദലിതര്‍ ഒരു വിമോചനതന്ത്രമായി കണ്ടെത്തുകയും അത് രാജഭരണത്തിന് ആശങ്ക ഉണ്ടാക്കിക്കൊണ്ടിരുന്നതുംകൊണ്ട് ക്ഷേത്രപ്രവേശനം വേണ്ടിവന്നെങ്കില്‍ ദലിതർക്ക് ദൈവത്തെ തൊടുകഎന്നതും അമ്പലക്കുളത്തില്‍ കുളിക്കുക എന്നതുമായിരിക്കും പ്രധാനം. പോറ്റി തമ്പ്രാക്കന്മാര്‍ പോഴന്മാര്‍ ആണെന്നും ആ പാട്ടിലുണ്ട്.

വിളംബരം വന്ന ഉടനെ ഓടിക്കയറുക ആയിരുന്നില്ല ദലിതര്‍ എന്നാണ് കേട്ടിട്ടുള്ളത്. അവര്‍ സമയമെടുത്ത് അവർക്ക് ഇഷ്ടമുള്ളപ്പോഴാണ് കയറിയത്. ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് ഭക്തിയെ/ദൈവത്തെ  സമീപിക്കുമ്പോള്‍  കീഴാളർക്ക് മറ്റു കാരണങ്ങള്‍ ഉണ്ടാവാമെന്നാണ്. ജീവെൻറ അഭിമുഖത്തില്‍ ദലിതര്‍ കൊയ്ത് മെതിച്ചുകൊണ്ട് വരുന്ന അരികൊണ്ട് നിവേദ്യം വെക്കാം,  പക്ഷേ ശ്രീകോവിലില്‍ കയറി പൂജ ചെയ്യാന്‍ പാടിെല്ലന്നത് എന്ത് ന്യായമാണ് എന്ന് ചോദിക്കുന്നു. പല മേഖലകളിലെ ദലിതരുടെ പ്രവേശനത്തെ പിന്തുണക്കുന്നവർക്ക് എന്തുകൊണ്ട് ഈ ഏജൻസിയെ അംഗീകരിക്കാന്‍ കഴിയുന്നില്ല? ദലിത് പൂജാരിമാര്‍ നേരിടേണ്ടിവരുന്ന ആക്രമണങ്ങളും വിവേചനവും എല്ലാം ബോധ്യമുണ്ടായിട്ടും ഈ ഒരു തൊഴില്‍ തെരഞ്ഞെടുക്കുന്നു എന്നത് ആഗ്രഹത്തിെൻറ തീവ്രതയെത്തന്നെയല്ലേ വ്യക്തമാക്കുന്നത്? ഇടതു-യുക്തിവാദ-മതേതര യുക്തികളില്‍നിന്നുകൊണ്ട് വിശ്വാസത്തെ എങ്ങനെ മനസ്സിലാക്കാന്‍ കഴിയും?

ഈ സമയത്ത് ചരിത്രത്തില്‍നിന്ന്  ഓർമിക്കാന്‍ കഴിയുന്ന ഒന്ന്  ദലിതരുടെ ക്രിസ്തുമത സ്വീകരണമാണ്. മിഷനറിമാരുടെ താൽപര്യമനുസരിച്ച് അവര്‍ മാറ്റപ്പെടുകയായിരുന്നില്ല. മറിച്ച്, ജാതി വ്യവസ്ഥയോടുള്ള സമരത്തിെൻറ ഭാഗമായി അവരുടെ രീതിയില്‍ ക്രിസ്തുമതത്തെ വായിക്കുകയായിരുന്നു. ഇതേസമയത്തുതന്നെ വൈകുണ്ഠസ്വാമി  ഹിന്ദുയുക്തിയെ തിരിച്ചിട്ട്  വിഷ്ണുവിെൻറ പുത്രനായി അവതരിച്ച്  രാജകുടുംബത്തെ ചോദ്യംചെയ്തു. കീഴാളര്‍ എങ്ങനെയാണ് വിശ്വാസത്തെ കാണുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. മതേതര ലിബറല്‍ ചിന്തകളുടെ അധീശലോകം  വിശ്വാസത്തെ തള്ളിക്കളയുന്നുണ്ട്. ഹാദിയ വിഷയത്തില്‍ ഹാദിയയുടെ ഇസ്ലാം സ്വീകരണം എന്ന അവകാശത്തെ/ആഗ്രഹത്തെ അംഗീകരിക്കാന്‍ പൊതുബോധം അനുവദിക്കാത്തത് അതുകൊണ്ടാണ്. ഒരാളുടെ വിശ്വാസസ്വീകരണം സമൂഹത്തിെൻറ എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം പറയേണ്ട ഒന്നല്ല. ആരോടും അങ്ങനെയൊരു ബാധ്യത വിശ്വാസിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsBhrahminHindu Priest
News Summary - Dalit Priest - Article
Next Story