ഒന്നും ഒന്നും നാല് ! അഥവാ കോൺഗ്രസിെൻറ ദുരവസ്ഥ
text_fieldsരമേശ് ചെന്നിത്തല മണിപ്പൂരിനു പറന്നത് മനസ്സിൽ ഇലഞ്ഞിത്തറ മേളം മുറുക്കിയാണ്. കോൺഗ്രസിനെ വീണ്ടും അധികാരത്തിലേറ്റാൻ ഹൈകമാൻഡ് നിയോഗിച്ചാലത്തെ ഗർവ്, അതൊന്നു വേറെത്തന്നെ. അനായാസം ജയിക്കാൻ സാധ്യതയുള്ള സംസ്ഥാനത്തെ സ്ഥാനാർഥി നിർണയം, തെരഞ്ഞെടുപ്പു തന്ത്ര^കുതന്ത്രങ്ങൾ എന്നിവയൊക്കെ നടക്കുേമ്പാഴത്തെ ആഹ്ലാദം പക്ഷേ, വോെട്ടണ്ണൽ പുരോഗമിച്ചപ്പോൾ ആവിയായി. ആരോരുമറിയാതെ കേരളത്തിലേക്കു മടങ്ങി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന് അധികാരം കൈവിട്ടുപോകാനുള്ള തന്ത്ര^കുതന്ത്രങ്ങൾ അതിനുമുമ്പ് അദ്ദഹം പയറ്റിയതായി ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്തിക്കാണുന്നില്ല.
പഞ്ചാരി മേളവുമായി ഗോവയിലേക്ക് ദിഗ്വിജയ്സിങ്ങിെൻറ നിഴലായി കെ.സി. വേണുഗോപാൽ പോയതും അധികാരത്തിെൻറ കുടമാറ്റം ഉറപ്പിച്ചാണ്. ഉമ്മൻ ചാണ്ടി അടക്കമുള്ളവരെത്തി പ്രചാരണം ഗംഭീരമാക്കി. അതിനെല്ലാം ശേഷമാണ് രായ്ക്കുരാമാനം മനോഹർ പരീകർ കേന്ദ്രത്തിൽനിന്നു പറന്നെത്തി മുഖ്യമന്ത്രിയായത്. അഞ്ചിടത്തെ വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ യു.പിയും ഉത്തരാഖണ്ഡും കഴിച്ച് ബാക്കി മൂന്നും കോൺഗ്രസിന് എന്നായിരുന്നു പ്രതീതി. ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബല്യ ഒന്നാകുമെന്നു വരെ വൈക്കം മുഹമ്മദ് ബഷീർ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ, സൂക്ഷിച്ചുനിന്നില്ലെങ്കിൽ ഒന്നും ഒന്നും കൂട്ടിയാൽ നാലാകും. യു.പിയും ഉത്തരാഖണ്ഡും മാത്രമല്ല, മണിപ്പൂരും ഗോവയും വളഞ്ഞെന്നിരിക്കും. മൂന്ന്, വെറും ഒന്നായി മാറും. ബി.ജെ.പി പഠിപ്പിച്ച ഇൗ ഗണിതത്തിനു മുന്നിൽ ബൂത്ത് മുതൽ ഹൈകമാൻഡ് വരെയുള്ള കോൺഗ്രസ് കമ്മിറ്റികൾ അന്തിച്ചുനിന്നു. ഒടുവിൽ കഴിവുകേടിന് സംസ്ഥാന നേതാക്കൾ ഹൈകമാൻഡ് പ്രതിനിധികളെയും, അവർ സംസ്ഥാന നേതാക്കെളയും പരസ്പരം പിരാകി.
403ൽ കോൺഗ്രസ് ഏഴ്, ബി.ജെ.പി 312 എന്നാണ് യു.പിയിലെ ഫലം. അത്തരത്തിൽ അഞ്ചു സംസ്ഥാനങ്ങളിൽ നാലിടത്തും ഭരണം കൈവിട്ടു പോയതോടെ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പും പിടിവിട്ട പ്രതീതിയാണിപ്പോൾ. രാഷ്ട്രപതിയടക്കം മോദിയുടെ മഹത്ത്വം കണ്ടെടുക്കുന്ന തിരക്കിലാണ്. ഇനി 2024നു വേണ്ടി എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ പ്രതിപക്ഷത്തിനു പയറ്റിനോക്കാമെന്നാണ് ജമ്മു^കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ പക്ഷം. മായാവതിയുടെയും അഖിലേഷിെൻറയുമൊക്കെ ദുരവസ്ഥക്കും നിതീഷ്കുമാറിെൻറ ചാഞ്ചാട്ടത്തിനുമൊക്കെ ഇടയിൽ ബി.ജെ.പിയിതര മഹാസഖ്യത്തിന് മുറവിളി ഉയരുന്നു. രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷത്തെ നയിക്കാനുള്ള കെൽപിൽ സംശയം പ്രകടിപ്പിക്കുന്ന വിഭവസമൃദ്ധമായ മാധ്യമചർച്ചയും തകൃതി. മറുവശത്ത്, ജനത ‘ഞങ്ങളും അവരു’മായി രൂപാന്തരപ്പെടുകയാണ്. മദ്റസക്കും ദർഗക്കും മുകളിൽ താമരക്കൊടി കെട്ടിയാലെന്ത് എന്ന് യു.പിയിൽ അർമാദിക്കുന്ന ബി.ജെ.പിക്കാർ ചിന്തിക്കുന്നു. കോൺഗ്രസിെൻറ മൃദുഹിന്ദുത്വവും മൃദുമുതലാളിത്തവും ബി.ജെ.പിയുടെ മുഴുഹിന്ദുത്വത്തിനും മുഴുമുതലാളിത്തത്തിനും മുന്നിൽ കുഴഞ്ഞുവീഴുന്നു.
വെല്ലുവിളികൾ നിരവധി
എല്ലാറ്റിനും നടുവിൽ മെലിഞ്ഞൊട്ടി വിയർത്തൊലിച്ചു നിൽക്കുകയാണ് കോൺഗ്രസ്. ഉറച്ച ദേശീയ നേതൃത്വമില്ലായ്മ, നിർജീവമായ സംസ്ഥാന ഘടകങ്ങൾ, ബി.ജെ.പിയിതര കക്ഷികളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിന് കഴിയാത്ത സ്ഥിതി എന്നിങ്ങനെ പരസ്പര ബന്ധിതമായ പല വെല്ലുവിളികളാണ് കോൺഗ്രസ് ഒരേസമയം നേരിടുന്നത്. വി.എം. സുധീരെൻറ ബാധയൊഴിഞ്ഞ കേരളത്തിലെ കോൺഗ്രസുകാർ മുതൽ വടക്കൻ സംസ്ഥാനങ്ങളിലുള്ളവർ വരെ പാർട്ടിയെ കണ്ടെടുക്കാനുള്ള അന്വേഷണമാണ് നടത്തുന്നത്. പാർട്ടി അടിമുടി ഉടച്ചു വാർക്കണമെന്ന് ഒരുകൂട്ടർ. നേതൃത്വം മാറണമെന്ന് വേറൊരു കൂട്ടർ. യുവത്വം വരണമെന്ന് ഇനിയുമൊരു കൂട്ടർ. ആശയങ്ങളും നേതാക്കളും മുദ്രാവാക്യങ്ങളുമൊക്കെ മാറ്റി പാർട്ടിക്കൊരു വീണ്ടെടുപ്പ് എത്രത്തോളം സാധ്യമാണെന്ന വലിയ ചോദ്യത്തിനു മുന്നിലാണിപ്പോൾ നെഹ്റുകുടുംബവും മുൻനിര നേതാക്കളും. സ്വന്തം നേതാവിനെ വകവെക്കാൻ കൂട്ടാക്കാത്ത പാർട്ടിക്കാരുടെ എണ്ണം വർധിക്കുേമ്പാൾ പാവം രാഹുൽ ഗാന്ധി എന്തുചെയ്യാൻ! രാഹുലിനെ മുന്നിൽ നിർത്തി അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാമെന്ന പ്രതീക്ഷ പ്രതിപക്ഷനിരയിലും കുറഞ്ഞിരിക്കുന്നു. അതുവഴി,
അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിതര കക്ഷികളുടെ കൂട്ടായ്മയെ ആരു നയിക്കണമെന്ന ക്രമപ്രശ്നം ശക്തമായി ഉയർന്നുവരുന്നു.
നെഹ്റു^ഇന്ദിര കാലത്ത് ഇന്ത്യ അടക്കിവാണ പ്രതാപത്തിൽനിന്ന് സോണിയയെയും രാഹുലിനെത്തന്നെയും പിന്തള്ളിയെന്നോണം രാഷ്ട്രീയത്തിെൻറയും അധികാരത്തിെൻറയൂം അച്ചുതണ്ട് നരേന്ദ്ര മോദിയിലേക്ക് കേന്ദ്രീകരിച്ചുപോയിരിക്കുന്നു. കോൺഗ്രസിെൻറ വീഴ്ചയിൽനിന്ന് വളർന്നു പടർന്ന ജാതി^പ്രാദേശിക പാർട്ടികളെ കാർന്നുതിന്ന് ബി.ജെ.പി തടിച്ചുകൊഴുത്തിരിക്കുന്നു. മതേതര, ജനാധിപത്യ സങ്കൽപങ്ങൾ അട്ടിമറിച്ച് മതരാഷ്ട്രീയത്തിലേക്കും പ്രസിഡൻഷ്യൽ ഭരണരീതിയിലേക്കും ജനങ്ങളെ ആട്ടിത്തെളിച്ചു കൊണ്ടുപോവുകയാണ്. അതിനെ ചെറുക്കാൻ ബി.ജെ.പിയിതര പാർട്ടികളുടെ വിശാല സഖ്യത്തെക്കുറിച്ച ചർച്ചക്കൊപ്പം ഒരുകൂട്ടം സംശയങ്ങളും ഉയരുന്നു. ആരാണ് നേതൃത്വം നൽകുക? ആരൊക്കെയാണ് അംഗീകരിക്കുക? അഞ്ചിടത്തെ നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ എത്തുംപിടിയുമില്ലാത്ത ചോദ്യങ്ങളുടെ കൂടാരമായി പ്രതിപക്ഷനിര മാറിപ്പോയിരിക്കുന്നു. അവിടെനിന്നൊരു വീണ്ടെടുപ്പ് കോൺഗ്രസ് മാത്രമല്ല, പ്രതിപക്ഷ പാർട്ടികൾ ഒന്നാകെ തേടുന്നുണ്ട്.
ഹൈകമാൻഡിെൻറ കരുത്ത് പാർട്ടിക്കുള്ളിലും പുറത്തും ഒരുപോലെ ചോദ്യംചെയ്യപ്പെടുന്നുണ്ട്. ചോദ്യംചെയ്യപ്പെടാത്ത നേതൃത്വമായി നെഹ്റു കുടുംബത്തിൽനിെന്നാരാളെ അംഗീകരിച്ചുവന്ന ശീലം കൂടിയാണ് മാറിവരുന്നത്. സോണിയ ഗാന്ധിയുടെ അനാരോഗ്യവും രാഹുൽ ഗാന്ധിയുടെ നിത്യസേങ്കാചവും കോൺഗ്രസ് ഹൈകമാൻഡിനെ മുെമ്പന്നത്തേക്കാൾ ദുർബലമാക്കുന്ന ചുറ്റുപാട്. രാഷ്ട്രീയ എതിരാളികളുടെ കൊട്ടിഘോഷങ്ങൾ, രാഹുൽ വളർത്തിയെടുക്കുന്നുവെന്ന് പറയുന്ന ആർജവത്തിെൻറയും നേതൃപാടവത്തിെൻറയും മുനയൊടിക്കുന്നതു മാത്രമല്ല പ്രശ്നം. കോൺഗ്രസ് നേതൃനിരയിൽ രാഹുലിനെ നിരാശയോടെ നോക്കിക്കാണുന്നവരുടെ എണ്ണം വർധിക്കുന്നു. പാർട്ടിയെ ഉടച്ചുവാർക്കാനുള്ള ശ്രമങ്ങളെ ഉമ്മൻ ചാണ്ടിയടക്കം പ്രാദേശിക നേതാക്കൾ വെല്ലുവിളിക്കുകയും വിജയിക്കുകയും ചെയ്യുന്നതാണ് നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം മുതൽ വി.എം. സുധീരെൻറ രാജി വരെയുള്ള കാര്യങ്ങളിൽ തെളിഞ്ഞുകണ്ടത്. അതുതന്നെയാണ്
കേരളത്തിനു പുറത്തെയും കാഴ്ച.
എ.െഎ.സി.സി സമ്മേളനം, സംഘടന തെരഞ്ഞെടുപ്പ്, എ.െഎ.സി.സി പുനഃസംഘാടനം, പുതിയ കർമപരിപാടി, രാഹുലിെൻറ സ്ഥാനക്കയറ്റം തുടങ്ങി ഒന്നിലുമില്ല തീരുമാനം. നിർജീവമാവുന്ന സംഘടന സംവിധാനങ്ങൾക്ക് പുതുജീവൻ നൽകാൻ സംഘടന തെരഞ്ഞെടുപ്പ് അടക്കമുള്ള മറുമരുന്നുകൾ വിവിധ റിപ്പോർട്ടുകളായി ഹൈകമാൻഡിലുണ്ട്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി പഠിച്ച എ.കെ. ആൻറണി കമ്മിറ്റിയുടെ റിപ്പോർട്ട് അടക്കം കോൺഗ്രസ് ആസ്ഥാനത്ത് മാറാല പിടിക്കുന്നു. പക്ഷേ, തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ പോലെ, പല നിർദേശങ്ങൾക്കും മേൽ അടയിരുന്ന് ക്ഷയിച്ചു പോകുന്ന ഗതികേടിലാണ് കോൺഗ്രസ്. ദുർബലാവസ്ഥയിൽ മുന്നോട്ടു പോകുന്തോറും, ഉറച്ച തീരുമാനങ്ങൾ എടുത്താൽ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്ന സ്ഥിതി. അതുകൊണ്ടുതന്നെ, രാത്രി ആർ.എസ്.എസും പകൽ കോൺഗ്രസുമായി നടക്കുന്നവരെക്കുറിച്ച എ.കെ. ആൻറണിയുടെ വർത്തമാനത്തിന് അതിനുമപ്പുറത്തെ മാനം ഉണ്ടായിരിക്കാം. കേന്ദ്ര^സംസ്ഥാന അധികാരങ്ങൾ കൈവിട്ട കോൺഗ്രസിനെ വിട്ട് അധികാരമുള്ള ബി.ജെ.പിയിലേക്ക് കണ്ണുവെക്കുന്ന കോൺഗ്രസുകാരെ നേതൃനിര ഭയക്കുന്നുണ്ടാകണം. സർവോപരി, മൃദുഹിന്ദുത്വവും മൃദുമുതലാളിത്തവും നയമായി സ്വീകരിച്ചതിെൻറ തിരിച്ചടികൂടിയാണ് ഇതെല്ലാമെന്ന് നേതൃനിര തിരിച്ചറിയുന്നുണ്ടാകണം. അതെ, കാലത്തിനൊത്ത കണ്ടെടുപ്പും കടഞ്ഞെടുപ്പുമല്ലാതെ രക്ഷയില്ലെന്നതാണ് കോൺഗ്രസിെൻറ വർത്തമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.